ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ എന്ന നിലപാട് ശരിയല്ല: മാര്‍ യൂലിയോസ്

കോട്ടയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ കുന്നംകുളം ഭദ്രാസന മെത്രാപ്പൊലിത്ത ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്. ആരെങ്കിലും എന്തെങ്കിലും കാണിച്ചാല്‍ അത് മോദിയാണ്, ബിജെപിയാണെന്ന് തരത്തില്‍ ചാപ്പകുത്തുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ബഹുസ്വരതയുള്ള നാട്ടില്‍ ചില ഉരസലുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന നിലപാട് ശരിയല്ലെന്നും പാമ്പാടി ദയറയില്‍ ബിജെപി നേതാവ് എന്‍ ഹരിയുമായിട്ടുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം വ്യക്തമാക്കി. കൊല്‍ക്കത്തയില്‍ കന്യാസ്ത്രീ ആശ്രമത്തിന് നേരെ നടന്ന ആക്രമണത്തില്‍ താന്‍ അടക്കമുള്ളവര്‍ പ്രതിഷേധം സംഘടിപ്പിച്ചു. എന്നാല്‍ പിന്നീട് തെളിഞ്ഞത് അക്രമത്തിന് പിന്നില്‍ ബംഗ്ലാദേശില്‍ നിന്നും എത്തിയ ചിലരാണെന്നാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസിന്റെ ലക്ഷ്യം ജനങ്ങളുടെ വ്യക്തിവികാസമാണെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം സ്ത്രീകളെ സംരക്ഷിക്കുവനാണ് ആര്‍എസ്എസ് പഠിപ്പിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ഉത്തരേന്ത്യയിലെ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ പ. മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.