സിറിയായിലെ തെല്ലാ നഗരത്തില്‍ ഒരു കുലീന കുടുംബത്തില്‍ യാക്കോബ് ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം സന്യാസവൃത്തി സ്വീകരിച്ചു. 528-ല്‍ അദ്ദേഹം കുസ്തന്തീനോപോലീസില്‍ താമസമാക്കി. അക്കാലത്ത് കല്‍ക്കദൂനാ വിരുദ്ധര്‍ ക്രൂരമായ പീഡകള്‍ക്കു വിധേയരായി. അക്കൂട്ടത്തില്‍പ്പെട്ട വൈദികരെയും നേതാക്കന്മാരെയും രാഷ്ട്രീയാധികാരികള്‍ നാടുകടത്തി. തന്മൂലം അവരുടെയിടയില്‍ പുരോഹിതന്മാരുടെയും മഹാപുരോഹിതന്മാരുടെയും സംഖ്യ ഗണ്യമായി കുറഞ്ഞു. ഈ സ്ഥിതിവിശേഷത്തെ നേരിടുവാന്‍ ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ ഭാര്യയായ തേയോഡോറാ ചക്രവര്‍ത്തിനിയും കല്‍ക്കദൂനാ വിരുദ്ധരും കൂടിയാലോചിച്ച് യാക്കോബിനെ മെത്രാനാക്കുവാന്‍ തീരുമാനിച്ചു.
അക്കാലത്തു നടന്ന സഭാവഴക്കില്‍ ജസ്റ്റിനിയന്‍ ചക്രവര്‍ത്തി ഔദ്യോഗികമായി കല്‍ക്കദൂനാ സുന്നഹദോസിനെ അംഗീകരിച്ചിരുന്നെങ്കിലും തെയോഡോറാ ചക്രവര്‍ത്തിനി ശക്തയായ കല്‍ക്കദൂന്‍ വിരുദ്ധയായിരുന്നു. കല്‍ക്കദൂനാ വിരുദ്ധ നേതാക്കള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും അവര്‍ ചെയ്തുകൊടുത്തിരുന്നു. ആ മഹതിയുടെ പ്രവര്‍ത്തനവും സഹായങ്ങളും കൊണ്ടാണ് കല്‍ക്കദൂനാ വിരുദ്ധര്‍ക്ക് കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുവാന്‍ സാധിച്ചത്. അന്ത്യോക്യയിലെ സേവേറിയോസിനെയും മറ്റും പീഡകളില്‍ തെയോഡോറാ അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. അവരുടെ കൊട്ടാരങ്ങളിലാണ് കല്‍ക്കദൂനാ വിരുദ്ധനേതാക്കന്മാരും ബിഷപ്പന്മാരും സംരക്ഷിക്കപ്പെട്ടത്.
കല്‍ക്കദൂനാ വിരുദ്ധവിഭാഗത്തിന്‍റെ ദയനീയസ്ഥിതി മനസ്സിലാക്കിയ യാക്കോബ് മെത്രാന്‍സ്ഥാനം സ്വീകരിക്കുവാന്‍ തയ്യാറായി. തെയോഡോറാ ചക്രവര്‍ത്തിനിയുടെ പ്രത്യേക സംരക്ഷണയില്‍ അന്നു കുസ്തന്തീനോപോലീസില്‍ താമസിച്ചിരുന്ന അലക്സാന്ത്ര്യയിലെ തേവോദോസ്യോസ് പാത്രിയര്‍ക്കീസ് മറ്റു ബിഷപ്പന്മാരോട് ചേര്‍ന്ന് എ.ഡി. 541-നോടടുത്ത് യാക്കോബിനെ എഡേസ്സായിലെ മെത്രാനായും സഭയിലെവിടെയും പട്ടക്കാരെയും മേല്‍പട്ടക്കാരെയും വാഴിക്കുവാന്‍ അധികാരമുള്ള മേല്‍പട്ടക്കാരനായും വാഴിച്ചു.
അതിനുശേഷം വേഷപ്രച്ഛന്നനായി പൗരസ്ത്യ ദേശങ്ങളിലെല്ലാം സഞ്ചരിച്ച യാക്കോബ് വിശ്വാസികളെ സത്യവിശ്വാസത്തില്‍ ഉറപ്പിക്കുകയും അനേക പുരോഹിതന്മാരെയും മഹാപുരോഹിതന്മാരെയും പട്ടം കെട്ടുകയും ചെയ്തു. കുതിരയുടെ മേല്‍ ഇടുന്ന ചാക്കുകൊണ്ടുള്ള വസ്ത്രം ധരിച്ചു നടന്നതിനാല്‍ അദ്ദേഹത്തെ ചാക്കുവസ്ത്രം ധരിച്ചവന്‍ എന്നര്‍ത്ഥമുള്ള “ബുര്‍ദ്ദാന” എന്നു വിളിച്ചിരുന്നു.
സിറിയാ, പാലസ്തീന്‍, ഈജിപ്റ്റ്, മെസപ്പൊത്തോമിയ, ആദിയായ പൗരസ്ത്യനാടുകളിലെല്ലാം അദ്ദേഹം സഞ്ചരിച്ചു. അവിടെയെല്ലാം പട്ടക്കാരെയും മേല്‍പട്ടക്കാരെയും വാഴിച്ചു. അന്ത്യോക്യയിലെ പാത്രിയര്‍ക്കീസന്മാരായ സേര്‍ഗിയസ്, പൗലോസ് എന്നിവരെ വാഴിക്കുന്നതില്‍ പ്രധാന കാര്‍മ്മികനായിരുന്നു യാക്കോബ് ബുര്‍ദ്ദാന. പുരോഹിതന്മാരും മഹാപുരോഹിതന്മാരുമായി ഒരു ലക്ഷത്തിലധികം പേര്‍ക്ക് യാക്കോബ് ബുര്‍ദ്ദാന പട്ടം കൊടുത്തുവെന്നാണ് സുറിയാനിക്കാരന്‍ മിഖായേല്‍ എന്ന ചരിത്രകാരന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം ഒന്നുകൊണ്ട് മാത്രമാണ് ആര്‍ക്കും നശിപ്പിക്കുവാന്‍ സാധിക്കാത്തവണ്ണം പൗരസ്ത്യ നാടുകളില്‍ കല്‍ക്കദൂനാ വിരുദ്ധ സഭകള്‍ ശക്തി പ്രാപിച്ചത്. ഇദ്ദേഹത്തിന്‍റെ പേരില്‍ നിന്നാണ് കല്‍ക്കദൂനാ വിരുദ്ധ സഭകള്‍ക്ക്, പ്രത്യേകിച്ച് സുറിയാനി സഭയ്ക്ക്, യാക്കോബായ സഭ എന്ന പേരു സിദ്ധിച്ചത്.
വാസ്തവത്തില്‍ യാക്കോബായക്കാര്‍ എന്ന പേര്‍ അന്ത്യോഖ്യന്‍ സഭയിലെ തന്നെ കല്‍ക്കദൂനാ വിരുദ്ധരുടെ ഇടയില്‍ ഉടലെടുത്തതാണ്. യാക്കോബ് ബുര്‍ദ്ദാന, പൗലോസ് എന്നയാളിനെ 564-ല്‍ അന്ത്യോക്യ പാത്രിയര്‍ക്കീസായി വാഴിച്ചു. 570-നു ശേഷം അന്ത്യോക്യന്‍ സഭയിലെ ആഭ്യന്തര വഴക്കു മൂലം പൗലോസും യാക്കോബ് ബുര്‍ദ്ദാനയും തമ്മില്‍ പിണങ്ങി. ആ പിണക്കം അന്ത്യോക്യന്‍ സഭയെ ബാധിക്കുകയും സഭ പൗലോസിന്‍റെ പക്ഷമെന്നും യാക്കോബിന്‍റെ പക്ഷമെന്നും രണ്ടായി പിരിയുകയും ചെയ്തു. പിരിച്ചിലുണ്ടായപ്പോള്‍ പൗലോസിന്‍റെ പക്ഷക്കാര്‍ യാക്കോബിന്‍റെ പക്ഷക്കാരെ ‘യാക്കോബായക്കാര്‍’ എന്നു കളിയാക്കി വിളിച്ചു.
ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ഭിന്നത അവസാനിക്കുകയും രണ്ടുപക്ഷവും ഒന്നായിത്തീരുകയും ചെയ്തു. അപ്പോള്‍ രണ്ടു കൂട്ടരെയും ഒന്നിച്ച് യാക്കോബായക്കാര്‍ എന്ന് കല്‍ക്കദൂനാ അനുകൂലികള്‍ വിളിച്ചു. പിന്നീട് കല്‍ക്കദൂനാ വിരുദ്ധര്‍ മുഴുവനെയും ‘യാക്കോബായക്കാര്‍’ എന്നു മറ്റുള്ളവര്‍ വിളിച്ചു. യാക്കോബിനോടു കൂടുതല്‍ താല്‍പര്യമുണ്ടായിരുന്ന വര്‍ അന്ത്യോക്യന്‍ സഭയില്‍പെട്ടവരായിരുന്നതുകൊണ്ട് അവരാണ് ആ പേരില്‍ കൂടുതല്‍ അറിയപ്പെടുന്നത്. കല്‍ക്കദൂനാ വിരുദ്ധവിഭാഗത്തിന്‍റെ പുനരുദ്ധാരകനായി യാക്കോബ് ബുര്‍ദ്ദാനയെ കണക്കാക്കുന്നതില്‍ തെറ്റില്ല.
അന്ത്യോക്യയിലെ പൗലോസിന്‍റെ മരണത്തിനുശേഷം അദ്ദേഹത്തിന്‍റെ പിന്‍ഗാമിയെ വാഴിക്കുന്നതിലും യാക്കോബ് ബുര്‍ദ്ദാന താല്‍പര്യം എടുത്തു. യാക്കോബിന്‍റെ മരണവും അതിശയകരമായിരുന്നു. ഒരു ദിവസം അദ്ദേഹം വിശ്വസ്ത അനുയായികളായ എട്ടുപേരെ വിളിച്ചു. അവരില്‍ പുരോഹിതന്മാരും മഹാപുരോഹിതന്മാരും ഉണ്ടായിരുന്നു. അവരുമൊന്നിച്ച് യാക്കോബ് അലക്സാന്ത്ര്യയിലേക്കു യാത്ര പുറപ്പെട്ടു. യാത്രയില്‍ അവര്‍ ഈജിപ്റ്റിന്‍റെ അതിര്‍ത്തിയിലുള്ള ഒരു ആശ്രമത്തില്‍ എത്തി അവിടെ താമസിച്ചു.
അവിടെവച്ച് യാക്കോബിന്‍റെ സംഘത്തിലുണ്ടായിരുന്ന ഒരു ബിഷപ്പ് മരിച്ചു. മരണാനന്തര ശുശ്രൂഷകള്‍ നടത്തിയ യാക്കോബ് അദ്ദേഹത്തെ കബറടക്കി. അടുത്ത ദിവസം സംഘത്തിലുണ്ടായിരുന്ന വേറൊരു ബിഷപ്പ് മരിച്ചു. അദ്ദേഹത്തെയും യാക്കോബ് തന്നെ കബറടക്കി. മൂന്നാമത്തെ ദിവസം യാക്കോബും അന്ത്യശ്വാസം വലിച്ചു. അദ്ദേഹത്തെയും അവര്‍ അവിടെ അടക്കി. പത്തു ദിവസങ്ങള്‍ക്കകം ഒന്നിനു പിറകെ ഒന്നായി സംഘത്തിലുണ്ടായിരുന്ന എല്ലാവരും നിര്യാതരായി. ഈ സംഭവം രേഖപ്പെടുത്തിയ ചരിത്രകാരന്‍ ഈ മരണങ്ങളുടെ കാരണം വ്യക്തമാക്കിയിട്ടില്ല. “സത്യവിശ്വാസത്തെ നിലനിര്‍ത്തിയ നീതിമാനും പരിശുദ്ധനുമായ (ഞങ്ങളുടെ) ബാവാ മാര്‍ യാക്കോബ് ബുര്‍ദ്ദാന”യുടെ ഈ ലോകജീവിതം അങ്ങനെ അവസാനിച്ചു.