ഭാരതീയതയുടെ സാരസത്ത മുഴുവന്‍ ഉള്‍ക്കൊണ്ട ഞങ്ങളുടെ സ്നേഹിതന്‍

സാങ്ങ്ചറി എന്ന സുന്ദരപദം സാങ്ങ്റ്റസ് എന്ന ലത്തീന്‍ പദത്തില്‍ നിന്നു വരുന്നതാണ്. ആരും ഉപദ്രവിക്കാതെ നിങ്ങള്‍ക്ക് അഭയം തേടാവുന്ന പുണ്യസ്ഥാനം എന്നാണര്‍ത്ഥം. … ലോകത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ പീഡനത്തില്‍നിന്നു പലായനം ചെയ്ത മനുഷ്യര്‍ ഇന്ത്യയില്‍ എക്കാലത്തും അഭയം പ്രാപിച്ചിട്ടുണ്ട്. അവര്‍ക്കിവിടം “സാങ്ങ്ചറി”യായി. …അപ്പോസ്തലനായ തോമസ് ഇവിടെ വന്നപ്പോള്‍ ചില എതിര്‍പ്പുകള്‍ ഇവിടെ ഉണ്ടായെങ്കിലും പൊതുവെ ആളുകള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു. …. യഹൂദന്മാരോ പാഴ്സികളോ ക്രിസ്ത്യാനികളോ ആരുമാകട്ടെ, വിഷമസന്ധിയിലകപ്പെട്ടു ഇവിടെയെത്തിയ ആളുകളെ ഇന്ത്യ എക്കാലവും സ്വീകരിച്ചിട്ടേയുള്ളൂ. … അപരിചിതനെ സ്വീകരിക്കുക മാത്രമല്ല, ഉപദ്രവം കൂടാതെ സ്വകീയമായ രീതിയില്‍ ജീവിക്കുവാന്‍ അപരിചിതനു സ്വാതന്ത്ര്യം അനുവദിക്കുക കൂടി ചെയ്തു ഭാരതീയര്‍ – ഇതാണു നമ്മുടെ പൈതൃകം. …. സാങ്ങ്ച്വറി എന്ന ആശയത്തിന്‍റെ പൊരുള്‍ ഇതാണെന്ന് എനിക്കു തോന്നുന്നു.”

ഈ വാക്കുകള്‍ ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റേതാണ്. ദൂരദര്‍ശനിലെ ‘ഇന്ത്യാ എലൈവ്’ എന്ന പരമ്പരയില്‍ അര മണിക്കൂര്‍ എപ്പിസോഡ് ആയ ‘സാങ്ങ്ച്വറി’യിലെ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുപ്പതു മിനിറ്റു നീണ്ട ആ ടെലിവിഷന്‍ പരിപാടിയുടെ രത്നചുരുക്കമാണ് ഈ വാക്കുകള്‍. പച്ചപ്പുല്ലിന്‍റെ ശാലീനശീതളിമയുടെ പശ്ചാത്തലത്തില്‍ ദയാമസൃണവും ധൈഷണികവുമായ ആ മുഖം എനിക്കു പലപ്പോഴും കാണാം; സാങ്ങ്ച്വറി എന്ന പദവുമായി ഏറ്റുമുട്ടുമ്പോഴൊക്കെ അദ്ദേഹത്തിന്‍റെ ശബ്ദം എനിക്കു കേള്‍ക്കാം.

കുങ്കുമ നിറത്തിലുള്ള ലളിതമായ കുപ്പായം ധരിച്ച്, വെള്ളിയില്‍ വിളക്കിയ സുന്ദരമായ പുഷ്യരാഗക്കുരിശണിഞ്ഞു, വെളുത്ത താടിയും വിചിത്രത്തയ്യലോടു കൂടിയ തൊപ്പിയുമായി പ്രത്യക്ഷപ്പെടുന്ന മെത്രാപ്പോലീത്താ ഭാരതീയതയുടെ സാരസത്ത മുഴുവന്‍ – സത്യം, ശിവം (നന്മ), സുന്ദരം – തന്നില്‍ ഉള്‍ക്കൊള്ളുന്നു. അദ്ദേഹം തന്‍റെ പദങ്ങളും ചിന്തകളും ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്തുപയോഗിക്കുന്നു. അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യം തന്നെ പ്രശാന്തത ഉതിര്‍ക്കുന്നതാണ്. അദ്ദേഹത്തിന്‍റെ ഓരോ നടപടിയും ലളിതമാണ്; സ്വയം ചെയ്യുന്നതാണ്. അധികാര സൂചകമായ പെരുമാറ്റങ്ങളൊന്നും കാണാനില്ല (വേണമെങ്കില്‍ അദ്ദേഹത്തിന് അതൊക്കെ കഴിയുമെന്നതില്‍ എനിക്കു സംശയമില്ല). ആത്മസ്തുതിയോ അഹംഭാവമോ ലേശംപോലും ഏശാത്ത അദ്ദേഹം മറ്റുള്ളവരെ പ്രശംസിക്കുന്നതില്‍ ആഹ്ലാദം കണ്ടെത്തുന്നു. ക്രിസ്തീയ ഗുണമായ വിനയം അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തില്‍ പ്രകൃതിസിദ്ധമായ ഒരസാധാരണ മനുഷ്യസ്വഭാവമായി മാറുന്നു.

ആദ്യമായി ഞങ്ങള്‍ തമ്മില്‍ കാണുന്നത് കോട്ടയത്ത് വച്ചാണ്. 1983-ല്‍ ‘രാമായണം’ പ്രദര്‍ശിപ്പിക്കുന്നതിനായി ഞങ്ങള്‍ പതിനൊന്നു നഗരങ്ങളില്‍ ചുറ്റിക്കറങ്ങി. കേരളത്തിലെ നാലു നഗരങ്ങളില്‍ ഒന്ന് കോട്ടയമായിരുന്നു.

ഞങ്ങള്‍ കോട്ടയത്തെത്തിയപ്പോള്‍ സാമൂഹ്യ വിപ്ലവകാരിയെന്ന നിലയില്‍ പ്രഖ്യാതയായ മേരി റോയ് ഞങ്ങളോട് ഒരു കാര്യം പറഞ്ഞു. തന്‍റെ സ്കൂളിലെ കുട്ടികളെ പ്രദര്‍ശനം കാണിക്കുന്നതിനായി മേരി റോയ് കുറെ ടിക്കറ്റുകള്‍ ഒന്നിച്ചു ബുക്കു ചെയ്തതില്‍ പട്ടണവാസികളായ ചിലര്‍ അസന്തുഷ്ടി പ്രദര്‍ശിപ്പിച്ചുവെന്ന്. ‘രാമായണം’ പ്രകടമായി ഒരു ‘അവിശ്വാസ’ കൃതിയാകയാല്‍ ആത്മാഭിമാനമുള്ള ക്രിസ്ത്യാനികള്‍ ആ പ്രദര്‍ശനം വര്‍ജിക്കേണ്ടതാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു പോലും.

അന്നുച്ച കഴിഞ്ഞ് മലയാള മനോരമ ചീഫ് എഡിറ്ററോടൊന്നിച്ചു ചായ കുടിക്കുമ്പോള്‍, കോട്ടയത്തു ഞങ്ങളുടെ നാടകം ബോയിക്കോട്ടു ചെയ്യാനുള്ള സാധ്യതയെപ്പറ്റി ഞങ്ങള്‍ സൂചിപ്പിച്ചു. അദ്ദേഹം പറഞ്ഞു: “ഒട്ടും വിഷമിക്കേണ്ട. എന്‍റെ സുഹൃത്തായ ഒരു ബിഷപ്പിനോടു ഞാന്‍ സംസാരിക്കാം. നാളത്തെ പ്രദര്‍ശനത്തിന് അദ്ദേഹത്തിനൊരു ക്ഷണക്കത്തു കൊടുത്തയച്ചാല്‍ മാത്രം മതി.”

ഞങ്ങള്‍ അപ്രകാരം ചെയ്തു. പ്രദര്‍ശനം കാണാന്‍ സമ്മതിച്ചുകൊണ്ടും, അതേസമയം ടിക്കറ്റ് സ്വന്തമായി കാശു തന്നു വാങ്ങണമെന്നു നിര്‍ബന്ധം ചെലുത്തിക്കൊണ്ടുമുള്ള കത്താണു ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസില്‍ നിന്നു പിറ്റേന്നു രാവിലെ ഞങ്ങള്‍ക്കു കിട്ടിയത്. വൈകുന്നേരത്തെ രാമായണ പ്രദര്‍ശനത്തിന് ബിഷപ്പും സന്നിഹിതനാകുമെന്നൊരു ചെറിയ വാര്‍ത്തയും അന്നിറങ്ങിയ ‘മനോരമ’യില്‍ ഉണ്ടായിരുന്നുവെന്നും ഞങ്ങള്‍ അറിഞ്ഞു.

ആറു മണിയായപ്പോഴേക്കും പ്രദര്‍ശനരംഗമായ കോട്ടയം ടൗണ്‍ഹാള്‍ നിറഞ്ഞു. കൂടുതല്‍ കസേരകള്‍ ഇടമുള്ളിടത്തൊക്കെ കുത്തിനിറയ്ക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായി. ധൈഷണികമായ സഹിഷ്ണുതയുടെയും ഐക്യത്തിന്‍റെയും മാതൃക കാണിക്കുന്നതിനാണു താന്‍ നാടകം കാണാമെന്ന് ആദ്യമേ സമ്മതിച്ചതെങ്കിലും, നാടകത്തിന്‍റെ സൗന്ദര്യത്തില്‍ അങ്ങേയറ്റം ആകൃഷ്ടനായാണ് താന്‍ ആദിയോടന്തം അതു ദര്‍ശിച്ചതെന്ന് മെത്രാപ്പോലീത്താ നാടകം അവസാനിച്ചപ്പോള്‍ പറഞ്ഞു – അതെ, സൗന്ദര്യം. മറ്റെല്ലാ പരിഗണനകളെയും കീഴടക്കിയ സൗന്ദര്യം.

സൗന്ദര്യം, സാങ്ങ്ച്വറി പോലെ തന്നെ അക്ഷരാ തീയേറ്ററിലുള്ള ഞങ്ങളെ മെത്രാപ്പോലീത്തായുമായി ബന്ധിപ്പിക്കുന്ന മറ്റൊരു പദമായി. പിന്നീട് പലപ്പോഴും മെത്രാപ്പോലീത്തായും ഞാനും കണ്ടുമുട്ടാറുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ ‘ഇന്ത്യ എലൈവ്’ എന്ന പരിപാടിയില്‍ (നാഷണല്‍ നെറ്റ്വര്‍ക്ക് ടെലിവിഷന്‍ സീരിയല്‍) സാങ്ങ്ച്വറി എന്നതിന്‍റെ അര്‍ത്ഥം വ്യക്തമാക്കാന്‍ ഞങ്ങള്‍ മെത്രാപ്പോലീത്തായുമായി അഭിമുഖ സംഭാഷണം നടത്തി.

1991-ല്‍ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍, ഞങ്ങള്‍ കുറെപ്പേര്‍ ഒരുമിച്ച് ചേര്‍ന്ന് ഒരു അഭ്യര്‍ത്ഥന പുറപ്പെടുവിക്കാന്‍ ആഗ്രഹിച്ചു. ഇലക്ട്രോണിക് മാധ്യമത്തിന് സ്വയംഭരണവും കലകള്‍ക്കു സ്വാതന്ത്ര്യവും തിരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിക്കണമെന്നായിരുന്നു ഉദ്ദേശ്യം. പ്രശസ്ത വിമര്‍ശകനായ രാഘവമേനോന്‍, പത്രപ്രവര്‍ത്തകന്‍ അജിത് ഗോപാല്‍, സംഗീതജ്ഞനായ ദേവവ്രത ചൗധുരി തുടങ്ങിയവര്‍ ഞങ്ങളുടെ ഗ്രൂപ്പില്‍ ഉണ്ടായിരുന്നു. ‘കലകളും ഇലക്ട്രോണിക് മാധ്യമവും സംബന്ധിച്ച അക്ഷര തീയേറ്റര്‍ ആക്ഷന്‍ ഗ്രൂപ്പ്’ എന്നു ഗ്രൂപ്പിനു പേരിട്ടു.

ഞങ്ങള്‍ ഡോ. ഗ്രീഗോറിയോസിനെ കണ്ടു ഞങ്ങളുടെ ഉദ്ദേശ്യം വിശദമാക്കി. രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തില്‍ വരുമ്പോള്‍ സെന്‍സര്‍ഷിപ്പ് പോലുള്ള മര്‍ദ്ദക രാഷ്ട്രനിയമങ്ങള്‍ മനസ്സിനു കൂച്ചുവിലങ്ങിടാതെ സ്വച്ഛന്ദം പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന രീതിയില്‍ നിയമനിര്‍മ്മാണം നടത്താനും, സര്‍ഗാത്മകമനസ്സിന്‍റെ സ്വാതന്ത്ര്യവും ആര്‍ജവത്വവും അംഗീകരിക്കാനും ദേശീയ രാഷ്ട്രീയ കക്ഷികളെക്കൊണ്ടു സമ്മതിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നു ഞങ്ങള്‍ വിശദീകരിച്ചു.

ഡോ. ഗ്രീഗോറിയോസ് ഞങ്ങളുടെ യോഗങ്ങളില്‍ പങ്കെടുത്തു – വിജ്ഞാനം പകരാന്‍ മാത്രമല്ല, അത്യുത്സാഹത്തോടുകൂടിത്തന്നെ. ഒരിക്കല്‍ ഞങ്ങള്‍ നന്ദി പ്രകാശിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: “സൗന്ദര്യത്തിന്‍റെ സ്രഷ്ടാക്കള്‍ ഈ സംരംഭത്തില്‍ പങ്കുചേരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതെന്നെ സ്പര്‍ശിച്ചു. ഞാന്‍ അനുഗ്രഹീതനായ പോലെ.” അദ്ദേഹം സോദ്ദേശ്യം പറഞ്ഞതാണത്. യഥാര്‍ത്ഥത്തില്‍ വിനയാന്വിതനായ ഒരു മനുഷ്യന്‍.

– ഗോപാല്‍ ശര്‍മന്‍, ജലബാല വൈദ്യ