വൈദികരുടെ വിവാഹം: 1987 സുന്നഹദോസ് എടുത്ത തീരുമാനം

5. വൈദികരുടെ വിവാഹം

1. കശ്ശീശാ സ്ഥാനമേറ്റശേഷം വിവാഹം കഴിക്കുന്ന പട്ടക്കാര്‍ കര്‍മ്മം നടത്തുന്നതു കാനോന്‍ നിശ്ചയങ്ങള്‍ക്കും സഭാനടപടികള്‍ക്കും വിരുദ്ധമാകയാല്‍ ആയതു അനുവദിക്കാവതല്ല. ഈ നിയമം ലംഘിച്ചു കര്‍മ്മം നടത്തുന്നവരുടെ പേരില്‍ ഇടവക മെത്രാപ്പോലീത്തന്മാര്‍ മുറപ്രകാരമുള്ള നടപടികള്‍ എടുക്കേണ്ടതാണ് (1958 ഏപ്രില്‍ 29; 1972 ഫെബ്രു. 18; 1976 മാച്ച് 31 എന്നീ തീയതികളിലെ പ. സുന്നഹദോസ് നിശ്ചയങ്ങള്‍).

2) സഭാ നിയമപ്രകാരം കശ്ശീശന്മാര്‍ക്കും പൂര്‍ണ്ണ ശെമ്മാശന്മാര്‍ക്കും വിവാഹം കഴിക്കുന്നതിനു അനുവാദമില്ല (ബാറെബ്രായയുടെ ഹൂദായ കാനോന്‍ 7-ാം അദ്ധ്യായം 4-ാം ഖണ്ഡിക നീയോ കൈസ്സറിയാ നിശ്ചയം. 1).

എന്നാല്‍ വിവാഹം കഴിക്കുന്നതിനുള്ള അനുവാദത്തോടു കൂടി (അതായതു conditional ആയിട്ട്) പൂര്‍ണ്ണ ശെമ്മാശ്ശനായിട്ടുണ്ടെങ്കില്‍ അങ്ങനെയുള്ള പൂര്‍ണ്ണ ശെമ്മാശ്ശന്മാര്‍ക്കു വിവാഹം കഴിക്കുന്നതിനു സഭാപാരമ്പര്യപ്രകാരം ഈ നിയമം തടസ്സമായിരിക്കുകയില്ല.

3) പൂര്‍ണ്ണ ശെമ്മാശ്ശനോ പട്ടക്കാരനോ വിവാഹം കഴിക്കുവാന്‍ സഭ അനുവദിക്കുന്നില്ലെങ്കിലും യോഗ്യതയുള്ള വിവാഹം കഴിച്ച ശുശ്രൂഷാ സ്ഥാനികള്‍ക്കും അത്മായക്കാര്‍ക്കും ശെമ്മാശ്ശനോ പട്ടക്കാരനോ ആകുന്നതിനു തടസ്സമില്ലാത്തതാകുന്നു.
4) വൈദികസ്ഥാനത്തേയ്ക്കു വരുന്നവര്‍ക്കു വിധവയെയോ ഉപേക്ഷിക്കപ്പെട്ടവളെയോ വിവാഹം കഴിക്കുവാനോ പുനര്‍വിവാഹം കഴിക്കുവാനോ അനുവാദമില്ല (ശ്ലീഹന്മാരുടെ കാനോന്‍ – Apostolic Canon -XVII ബാറെബ്രായയുടെ ഹൂദായ കാനോന്‍ 7-ാം അദ്ധ്യായം 5-ാം ഖണ്ഡിക കാണുക).

5) വൈദികരുടെ ഭാര്യമാര്‍ ഏക ഭര്‍ത്തൃവ്രതം പാലിക്കണ മെന്നുള്ളതാണു സഭാനിയമം. അതനുസരിച്ച് അവര്‍ ബസ്ക്യോമോമാര്‍ (ഉടമ്പടിക്കാരികള്‍) എന്നു വിളിക്കപ്പെടുന്നു. വിധവകളായിത്തീര്‍ന്നിട്ടുള്ള ബസ് ക്യോമമാരെ മറ്റൊരാള്‍ വിവാഹം കഴിക്കുന്ന പാരമ്പര്യം സഭയിലില്ല.

6) വിവാഹജീവിതം നയിച്ചുകൊണ്ട് വൈദികരായിരിപ്പാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വിവാഹം കഴിച്ചശേഷമേ പൂര്‍ണ്ണ ശെമ്മാശ്ശന്‍പട്ടം കൊടുക്കുവാന്‍ പാടുള്ളു. എന്നാല്‍ മുറോന്‍ കൂദാശ പോലുള്ള അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ശുശ്രൂഷയ്ക്കു ആവശ്യമുള്ള പൂര്‍ണ്ണ ശെമ്മാശന്മാരില്ലാതെ വന്നാല്‍ കശ്ശീശാ ആകുന്നതിനു മുമ്പ് വിവാഹം കഴിക്കുവാന്‍ അനുവാദം കൊടുത്തുകൊണ്ട് ആവശ്യമുള്ളടത്തോളം പേര്‍ക്കു രീിറശശേീിമഹ ആയി പൂര്‍ണ്ണശെമ്മാശ്ശ് പട്ടം കൊടുക്കുന്ന പതിവ് സഭയില്‍ ഉണ്ട്. അങ്ങനെ ചെയ്യുന്നതിനും ആയതിനു അനുവാദം കൊടുക്കുന്നതിനും പ. കാതോലിക്കാ ബാവായ്ക്ക് അധികാരം ഉണ്ടായിരിക്കുന്നതാകുന്നു.

(1980 ഫെബ്രുവരി സുന്നഹദോസ് എടുത്ത തീരുമാനം)

കശ്ശീശ്ശാ സ്ഥാനമേറ്റശേഷം വിവാഹം കഴിക്കുന്ന പട്ടക്കാര്‍ കര്‍മ്മം നടത്തുന്നത് കാനോന്‍ നിശ്ചയങ്ങള്‍ക്കും സഭാനടപടികള്‍ക്കും വിരുദ്ധമാണെങ്കിലും വൈദികനായശേഷം വിവാഹം കഴിക്കുന്നവരുടെ കാര്യത്തില്‍ സന്യാസിവസ്ത്രം സ്വീകരിച്ചശേഷം വിവാഹം കഴിക്കുന്ന പട്ടക്കാരെയും സന്യാസവസ്ത്രം സ്വീകരിക്കാതെ പട്ടക്കാരനായശേഷം വിവാഹിതരാകുന്ന പട്ടക്കാരെയും ഒരേ രീതിയില്‍ പരിഗണിക്കുന്നത് ശരിയല്ലെന്നും രണ്ടാമത്തെ ഗണത്തില്‍പെടുന്നവരുടെ കാര്യത്തില്‍ സഭാശിക്ഷണത്തിന് വിഘ്നം വരാത്ത വിധത്തില്‍ താഴെ കുറിക്കുന്ന വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതാണെന്നും പ. സുന്നഹദോസ് അഭിപ്രായപ്പെട്ടു.

1. ഏതെങ്കിലും വൈദികന്‍ വിവാഹം ചെയ്യുന്നതിനായി അനുവാദം അഭ്യര്‍ത്ഥിക്കുമ്പോള്‍ ചുമതലക്കാരനായ മെത്രാപ്പോലീത്താ ആവശ്യമെന്നു കാണുന്നപക്ഷം വിവാഹം ചെയ്യുന്നതിന് അയാളെ അനുവദിച്ചുകൊണ്ടും അതോടൊന്നിച്ചു തന്നെ പട്ടത്വത്തിനടുത്ത എല്ലാ അധികാരങ്ങളില്‍ നിന്നും കര്‍മ്മാനുഷ്ഠാനങ്ങള്‍ നടത്തുന്നതില്‍ നിന്നും അയാളെ സ്ഥിരമായി നിരോധിച്ചുകൊണ്ടുമുള്ള ഒരു കല്പന നല്‍കേണ്ടതാണ്.

2. വൈദികനായശേഷം അധികാരപ്പെട്ട മെത്രാപ്പോലീത്തായുടെ അനുവാദം കൂടാതെയോ ഇതരസഭകളില്‍ ചേര്‍ന്നോ വിവാഹം ചെയ്യുന്ന പട്ടക്കാരന്‍ വൈദികവൃത്തിയില്‍നിന്ന് നിരോധിക്കപ്പെടുന്നതോടൊപ്പം സന്യാസവൃതം സ്വീകരിച്ചിട്ടുള്ള പട്ടക്കാരനാണെങ്കില്‍ അയാളുടെ സന്യാസവസ്ത്രങ്ങള്‍ ഉരിഞ്ഞുകളഞ്ഞുകൊണ്ടുള്ള കല്പന കൂടി കൊടുക്കേണ്ടതാണ്.

3. അധികാരപ്പെട്ട മെത്രാപ്പോലീത്തായുടെ അനുവാദത്തോടുകൂടി വിവാഹം കഴിച്ചിട്ടുള്ള സന്യാസവ്രതത്തിന്‍റെ പൂര്‍ണ്ണപ്രതിജ്ഞ ചെയ്തിട്ടില്ലാത്ത, പട്ടക്കാരുടെ കാര്യത്തില്‍ അവരുടെ കൂദാശപരമായ അധികാരങ്ങള്‍ പുനഃസ്ഥാപിക്കുന്ന കാര്യം വിവാഹശേഷം 20 വര്‍ഷത്തേക്ക് പരിഗണിച്ചുകൂടാത്തതാകുന്നു. വിവാഹശേഷം 20 വര്‍ഷക്കാലമെങ്കിലും സഭാശിക്ഷണത്തിന് വിധേയമായും മേലധികാരിയുടെ കല്പന ലംഘിക്കാതെയും നല്ല ജീവിതം നയിച്ചിട്ടുള്ള സന്യാസിയല്ലാത്ത പട്ടക്കാരന്‍ പൗരോഹിത്യ നടപടികള്‍ നടത്തുന്നതിനുള്ള അധികാരം തനിക്ക് വീണ്ടും നല്‍കണമെന്ന് യഥാര്‍ത്ഥ അനുതാപത്തോടുകൂടി അപേക്ഷിക്കുന്നപക്ഷം ആ പ്രത്യേക വ്യക്തിയുടെ ജീവിതവും സാഹചര്യങ്ങളും കണക്കിലെടുത്തുകൊണ്ട് പ്രസ്തുത അപേക്ഷ പ. സുന്നഹദോസ് പരിഗണിക്കാവുന്നതും വേണ്ട നടപടികള്‍ സ്വീകരിക്കാവുന്നതുമാണ്.

4. എന്നാല്‍ അങ്ങനെ പൗരോഹിത്യ അധികാരങ്ങള്‍ വീണ്ടും നല്‍കപ്പെടുന്ന പട്ടക്കാരനെ ഒരിടവക വികാരിയായി നിയമിച്ചുകൂടാത്തതാകുന്നു.

(1987 ഫെബ്രുവരി 24 മുതല്‍ 27 വരെ പഴയസെമിനാരിയിലെ സോഫിയാ സെന്‍റര്‍ ചാപ്പലില്‍ ചേര്‍ന്ന സുന്നഹദോസ് എടുത്ത തീരുമാനം)

Source: മലങ്കരസഭാ മാസിക, 1987 ഏപ്രില്‍, മെയ്

45. മരിച്ചുപോയ പട്ടക്കാരുടെ ഭാര്യമാരെ രണ്ടാമത് കെട്ടിക്കയും മരിച്ചുപോയ അയ്മേനിമാരുടെ ഭാര്യമാരെ പട്ടക്കാര്‍ കെട്ടുകയും പട്ടക്കാര്‍ രണ്ടാമത് വിവാഹം ചെയ്യുകയും – കത്തനാരുപട്ടം ഏറ്റ ശേഷം വിവാഹം ചെയ്യുന്നത് യുക്തമല്ല – എങ്കിലും അങ്ങനെയുള്ള കാര്യങ്ങള്‍ വേണ്ടി വന്നാലും മെത്രാപ്പോലീത്തായെ ബോധിപ്പിച്ച് കല്പന വരുംവണ്ണം നടപ്പാനുള്ളതാകുന്നു.

(കോട്ടയം ചട്ടവര്യോലയില്‍ നിന്നും, 1853)