അയ്യപ്പ ഭക്തന് ശബരിമല പ്രസാദവും താൻ വരച്ച ശാസ്താവിന്റെ ചിത്രവും സമ്മാനിച്ച് വൈദികൻ


കുന്നംകുളം ∙ ഓർത്തഡോക്സ് സഭയുടെ കുന്നംകുളം ഭദ്രാസന ആസ്ഥാനത്തെ പാചകക്കാരന് ക്രിസ്മസ് സമ്മാനമായി ലഭിച്ചത് ശബരിമലയിലെ പ്രസാദം. അയ്യപ്പഭക്തനായ വാവന്നൂർ ശേഖരത്തു വീട്ടിൽ മോഹൻദാസിന് ഫാ.വർഗീസ് ലാലാണ് താൻ വരച്ച ശബരിമല ശാസ്താവിന്റെ ചിത്രവും പ്രസാദവും സമ്മാനിച്ചത്.എല്ലാ മണ്ഡലകാലത്തും ശബരിമലയ്ക്ക് പോകാറുള്ള മോഹൻദാസ് ഇത്തവണ കോവിഡ് മൂലം യാത്ര മുടങ്ങിയ സങ്കടത്തിലായിരുന്നു. 61 കാരനായ മോഹൻദാസ് 20 വർഷം മുൻപാണ് കുന്നംകുളം ഭദ്രാസന ആസ്ഥാനത്ത് പാചകക്കാരനായി എത്തിയത്.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അടക്കമുള്ളവരുടെ മനസ്സറിഞ്ഞ് ഭക്ഷണം വിളമ്പുന്ന മോഹൻദാസ് വ്രതകാലത്തു ബിഷപ് ഹൗസിൽത്തന്നെയാണ് കഴിയാറ്. ശബരിമല ദർശനം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ അഭിഷേകം ചെയ്ത നെയ്യ്, അരവണ, അപ്പം തുടങ്ങിയവ കൊണ്ടു വരും. കഴിഞ്ഞ 12 വർഷമായി ഫാ. വർഗീസ് ലാലിനും ഇതു ലഭിക്കാറുണ്ട്. . കോട്ടയത്ത് താമസിക്കുന്ന ഫാ. വർഗീസ് ലാൽ കുന്നംകുളം ഭദ്രാസനത്തിൽ വൈദിക സേവനത്തിന് എത്തിയ കാലം മുതൽ മോഹൻദാസുമായി പരിചയമുണ്ട്.
സഭയുടെ വെബ് മീഡിയ ചുമതലയുള്ള ഫാദർ എല്ലാ ഞായറാഴ്ചയും ഇവിടെ എത്താൻ തുടങ്ങിയതോടെ ഇവരുടെ സൗഹൃദം ദൃഢമായി. കോവിഡ് സാഹചര്യത്തിൽ ശബരിമല യാത്ര മുടങ്ങിയ വിഷമം പലതവണ മോഹൻദാസ് ഫാ.വർഗീസ് ലാലുമായി പങ്കുവച്ചിരുന്നു. ഇതിനു പരിഹാരം കാണാൻ ആഗ്രഹിച്ച ഫാ.വർഗീസ് ലാൽ പ്രസാദം തപാലിൽ വരുത്തി നൽകുകയായിരുന്നു. ഇതിനു പുറമേ തത്വമസി എന്നെഴുതി തയാറാക്കിയ അയ്യപ്പന്റെ രൂപവും സമ്മാനിച്ചു. സവിശേഷമായ ക്രിസ്മസ് സമ്മാനം ലഭിച്ച സന്തോഷത്തിലാണ് ഇന്ന് മോഹൻദാസ്.