കണ്ടത്തില്‍ വറുഗീസ് മാപ്പിള

എഴുത്തുകാരനും മലയാള മനോരമ ദിനപ്പത്രത്തിന്റെ സ്ഥാപകനുമായ കണ്ടത്തില്‍ വറുഗീസ് മാപ്പിള 1857-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരത്ത് ഇന്റര്‍മീഡിയറ്റിനു പഠിച്ചു എങ്കിലും പഠനം പൂര്‍ത്തിയാക്കിയില്ല. പിന്നീട് വില്വവട്ടത്തു രാഘവന്‍നമ്പ്യാരുടെ കീഴില്‍ സംസ്‌കൃതം പഠിച്ചു.

1884-ല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയി ജോലിയില്‍ പ്രവേശിച്ചു. ജോലി രാജിവച്ച് വീണ്ടും കോട്ടയം സിഎംഎസ് ഹൈസ്‌കൂളില്‍ അസിസ്റ്റന്റ് മലയാളം മുന്‍ഷിയായി പ്രവര്‍ത്തിച്ചു. പത്രപ്രസിദ്ധീകരണം തുടങ്ങുവാനായി നൂറു രൂപ വീതം നൂറോഹരികളായി പതിനായിരം രൂപ അധികൃത മൂലധനമുള്ള ഒരു ഏകീകൃത മൂലധന സ്ഥാപനം ഇദ്ദേഹം രൂപീകരിക്കുകയും 1888 മാര്‍ച്ച് 14-ന് ഈ സ്ഥാപനം മലയാള മനോരമ എന്ന പേരില്‍ രജിസ്റ്റര്‍ നടത്തുകയും ചെയ്തു.

കണ്ടത്തില്‍ വറുഗീസ് മാപ്പിളയുടെ പ്രവര്‍ത്തനഫലമായി 1892ല്‍ കോട്ടയത്തുചേര്‍ന്ന ‘കവി സമാജമാണ് ‘ പിന്നീട് ഭാഷാപോഷിണിയുടെ പിറവിക്കു കാരണമായത്. കലഹിനീദമനകം എന്ന വറുഗീസ് മാപ്പിളയുടെ സ്വതന്ത്രനാടക വിവര്‍ത്തനം മലയാളത്തിലെ ആദ്യ ഗദ്യനാടകങ്ങളിലൊന്നാണ്. ദര്‍പ്പവിച്ഛേദം ആട്ടക്കഥ, വിസ്മയജനനം പത്തുവൃത്തം, യോഷാഭൂഷണം, കീര്‍ത്തനമാല, എബ്രായക്കുട്ടി, ഇഷ്ടസഹോദരീ വിലാപം തുടങ്ങിയവയാണ് പ്രധാനകൃതികള്‍. 1904 ജൂലൈ 6-ന് അദ്ദേഹം അന്തരിച്ചു.