സ്ഥലത്തെച്ചൊല്ലി തര്‍ക്കം; കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ സംസ്കാരം വൈകുന്നു

തിരുവനന്തപുരം∙ കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. തിരുവനന്തപുരം വട്ടിയൂർക്കാവ് മലമുകൾ പള്ളി സെമിത്തേരിയിൽ സംസ്കരിക്കാനായിരുന്നു തീരുമാനം. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് സംസ്കാരം വൈകുകയാണ്. കേസുള്ള സ്ഥലത്ത് സംസ്കാരം അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി വിധിയുണ്ടെന്നും നാട്ടുകാർ പറയുന്നു. കലക്ടറും ജനപ്രതിനിധികളും നാട്ടുകാരുമായി ചർച്ച തുടരുന്നു. പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലിരിക്കെ മരിച്ച വൈദികന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് 19 ഡോക്ടർമാർ നിരീക്ഷണത്തിലാണ്. വൈദികന് എവിടെനിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒന്നര മാസമായി മെഡിക്കൽ കോളജിലും പേരൂർക്കട ആശുപത്രിയിലും ചികിൽസയിലായിരുന്നു. അതിനാൽ ആുപത്രിയിൽനിന്ന് രോഗം പകർന്നെന്ന സംശയമാണ് ബന്ധുക്കൾക്കുള്ളത്.

വാഹനാപകടത്തിൽ പരുക്കേറ്റതിനെത്തുടർന്ന് ഏപ്രിൽ 20നാണ് വൈദികനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പിന്നീട് കഴിഞ്ഞ മാസം 20നാണ് പേരൂർക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസംമുട്ടലിനെത്തുടർന്നാണ് വീണ്ടും മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.