കോടതിയലക്ഷ്യം: ഓർത്തഡോക്സ് സഭയുടെ ഹർജിയിൽ 9 എതിർകക്ഷികൾക്ക് നോട്ടിസ്


ന്യൂഡൽഹി ∙ മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികളുടെ ഭരണം 1934ലെ ഭരണഘടനപ്രകാരമെന്നു വ്യക്തമാക്കിയുള്ള വിധികൾ നടപ്പാക്കാത്തതു കോടതിയലക്ഷ്യമാണെന്നാരോപിച്ച് ഓർത്തഡോക്സ് സഭ നൽകിയ ഹർജികളുടെ ഭാഗമായ ഇടക്കാല അപേക്ഷയിൽ 9 എതിർകക്ഷികൾക്കു നോട്ടിസ് അയയ്ക്കാൻ സുപ്രീം കോടതി നിർദേശിച്ചു. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

ചീഫ് സെക്രട്ടറി, അഡിഷനൽ ചീഫ് സെക്രട്ടറി, റവന്യു സെക്രട്ടറി, പൊലീസ് മേധാവി എന്നിവർക്കും ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ, കുര്യാക്കോസ് മാർ യൗസേബിയോസ്, ഏലിയാസ് മാർ അത്തനാസിയോസ്, ജോസഫ് മാർ ഗ്രിഗോറിയോസ്, ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് എന്നിവർക്കുമാണ് നോട്ടിസ്.

കഴിഞ്ഞ ഓഗസ്റ്റിൽ നൽകിയ കോടതിയലക്ഷ്യ ഹർജി കഴിഞ്ഞ 18ന് പരിഗണിച്ചിരുന്നു. കോടതിയലക്ഷ്യമെന്നു കരുതാവുന്ന നടപടികൾ കൃത്യമായി വ്യക്തമാക്കി അപേക്ഷ നൽകാൻ അന്നു നിർദേശിച്ചു. ഈ അപേക്ഷയിലെ 3 പ്രധാന ആവശ്യങ്ങൾ സംബന്ധിച്ചാണ് ഇന്നലത്തെ നോട്ടിസ്.

3 ആവശ്യങ്ങൾ

∙ 1934 ലെ ഭരണഘടനപ്രകാരം നിയമിക്കപ്പെട്ട വികാരിമാർക്ക് ഇടവകകളുടെ നടത്തിപ്പിനും ആരാധന, മൃതദേഹ സംസ്കാരം, മറ്റു ചടങ്ങുകൾ തുടങ്ങിയവയ്ക്കും പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിയോടും മറ്റും നിർദേശിക്കുക.

∙ 2017 ൽ കെ.എസ്.വർഗീസ് കേസിൽ നൽകിയ വിധിയും അനുബന്ധ വിധികളും 1934ലെ ഭരണഘടനയും പാലിക്കുമെന്നും 34ലെ ഭരണഘടന ബാധകമാകുന്ന പള്ളികളുടെ നടത്തിപ്പിലും ഭരണത്തിലും ഇടപെടില്ലെന്നും മലങ്കര ഓർത്തഡോക്സ് സഭയുടെയും അതിനു കീഴിലുള്ള പള്ളികളുടെയും നടത്തിപ്പിന് സമാന്തര ഭരണസംവിധാനത്തിനു ശ്രമിക്കില്ലെന്നും ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായും 4 ബിഷപ്പുമാരും നിരുപാധിക ഉറപ്പു നൽകുക.

∙1934ലെ ഭരണഘടനപ്രകാരം പ്രവർത്തിക്കുന്ന എല്ലാ പള്ളികളിലും ആരാധന, മൃതദേഹ സംസ്കാരം, മറ്റ് ചടങ്ങുകൾ തുടങ്ങിയവ സഭാ ഭരണഘടനപ്രകാരം നിയമിക്കപ്പെട്ട വികാരിമാരും വൈദികരും വ്യക്തികളും മാത്രം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ എതിർകക്ഷികളോടു നിർദേശിക്കുക.

മൊത്തം 6 കോടതിയലക്ഷ്യ ഹർജികളാണ് ഓർത്തഡോക്സ് സഭയ്ക്കുവേണ്ടി വരിക്കോലി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. വിജു ഏലിയാസ് ഉൾപ്പെടെ 15 ഹർജിക്കാർ നൽകിയിരുന്നത്.

എല്ലാം ഒരേ പ്രശ്നവും ആവശ്യങ്ങളുമുന്നയിച്ചായതിനാൽ 5 ഹർജികൾ പിൻവലിക്കാൻ കോടതി അനുമതി നൽകി. ഹർജിക്കാർക്കുവേണ്ടി രാകേഷ് ദ്വിവേദി, കൃഷ്ണൻ വേണുഗോപാൽ, ഇ.എം.സദ്രുൾ അനാം എന്നിവർ ഹാജരായി.