പഞ്ചായത്തു മെമ്പര്‍ ഉമ്മട്ടി പണിക്കരും മലങ്കരസഭാ സമാധാനവും / ‍ഡോ. എം. കുര്യന്‍ തോമസ്


മലബാറിലുള്ള കോറോം പള്ളിയുടെ ഭൂമി വീതം വെച്ച് അവിടെ സമാധാനമുണ്ടാക്കി എന്നൊരു പത്രവാര്‍ത്തയും അതിനു പിന്നാലെയുള്ള പ്രതികരണങ്ങളുമാണ് ഇത്തരമൊരു കുറിപ്പെഴുതാന്‍ പ്രേരണയായത്. ഏതാനും വ്യക്തികള്‍ കുറച്ചു വര്‍ഷങ്ങളായി മലങ്കരസഭാ സമാധാനത്തിന് ഏറ്റവും മികച്ച (ഏക) മാര്‍ഗ്ഗം എന്ന നിലയില്‍ പ്രചരിപ്പിക്കുന്ന വിഭജനത്തിന്‍റെ മലബാര്‍ മോഡലിന്‍റെ അവസാന വിജയമാണ് കോറോം എന്ന രീതിയിലാണ് മാധ്യമ ശ്രദ്ധ കിട്ടുന്ന ഈ പ്രചരണ കോലാഹലം നടക്കുന്നത്. കോറോം വിഭജനത്തിന്‍റെ നിയമസാധുത തന്നെ സംശയാസ്പദമായ സാഹചര്യത്തിലാണ് ഇതെന്നു കൂടി ചിന്തിക്കണം.
വിഭജനം ലോകത്തെവിടെയെങ്കിലും സമാധാനം കൊണ്ടുവന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒറ്റവാക്കില്‍ ഇല്ല എന്നുത്തരം പറയാം. ഗഹനമായ ചരിത്ര ഗവേഷണം നടത്തിയാലും ഇല്ല എന്ന ഉത്തരത്തിന് മാറ്റമുണ്ടാകുകയില്ല. എത്ര ഉദാഹരണം വേണമെങ്കിലും ഇതിനു തെളിവായി ചൂണ്ടിക്കാട്ടാം.
ലോകം ഭീതിയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന അവസരത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. ചരിത്ര – ഭൂമിശാസ്ത്ര – നരവംശപരമായി ഒന്നായിരുന്ന ഉത്തര – ദക്ഷിണ കൊറിയകള്‍ ഇന്ന് ആണവ പോര്‍മുനകള്‍ തൊടുത്ത് പരസ്പരം പല്ലിളിച്ചുകാട്ടി നില്‍ക്കുകയാണ്. സഹോദരന്മാര്‍ തമ്മിലുള്ള ഈ പോരാട്ടം യാഥാര്‍ത്ഥ്യമായാല്‍ നാശം അവര്‍ക്കു മാത്രമല്ല ലോകത്തിനു മുഴുവനാണെന്ന് ഇന്നു ലോകം തിരിച്ചറിയുന്നു. കൊറിയയെ വിഭജിച്ചതിലെ പങ്കുകാര്‍ ഒന്നുമറിയാത്ത ഭാവത്തില്‍ പുറം തിരിഞ്ഞു നില്‍ക്കുന്നു.
സമീപകാല ലോകചരിത്രത്തില്‍ പ്രശസ്തമായ വിഭജനങ്ങളില്‍ ഒന്നെങ്കിലും സമാധാനമൊ സമൃദ്ധിയോ പ്രദാനം ചെയ്തിട്ടണ്ടോ? ജര്‍മ്മനി, യമന്‍, വിയറ്റ്നാം എന്നിങ്ങനെ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം വിഭജിക്കപ്പെട്ട ഒരൊറ്റ രാജ്യമെങ്കിലും യഥാര്‍ത്ഥ സമാധാനമോ വികസനമോ അനുഭവിച്ചിട്ടുണ്ടോ? ഇവയൊക്കെ പുനഃസംയോജനം എന്ന യാഥാര്‍ത്ഥ്യത്തിനു ശേഷമല്ലേ യഥാര്‍ത്ഥ സമാധാനവും വികസനവും അനുഭവിച്ചത്? പരസഹായം കൂടാതെ ആര്‍ക്കും പരിശോധിക്കാവുന്ന വസ്തുതകളാണിവ.
ആഭ്യന്തര യുദ്ധത്തില്‍ മുഴുകിയപ്പോള്‍ വിഭജനത്തിലൂടെ സമാധാനം കൈവരും എന്നു ലോകം കരുതിയ ഇന്തോനേഷ്യ – കിഴക്കന്‍ ടിമൂര്‍, സുഡാന്‍ – ദക്ഷിണ സുഡാന്‍ വിഭജനങ്ങള്‍ എന്തു നേടി എന്നു ചിന്തിക്കണം. ഒന്നും നേടിയില്ല എന്നതാണ് വാസ്തവം. കമ്യൂണിസത്തില്‍ നിന്നും മോചിതമായ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അമീബപോലെ വിഭജിച്ചു പിരിഞ്ഞ് തമ്മില്‍ തല്ലി നശിക്കുമ്പോള്‍ സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയോടെ സ്വാതന്ത്ര്യം പ്രാപിച്ച അതിലെ ഘടക രാജ്യങ്ങള്‍ റഷ്യന്‍ ഫെഡറേഷന്‍ രൂപീകരിച്ച് തങ്ങളുടെ പഴയ ശക്തി ഒരു പരിധിവരെയെങ്കിലും നിലനിര്‍ത്തുന്നു.
വിഭജിച്ചു ഭരിക്കുക എന്നത് അധിനിവേശ ശക്തികളുടെ എക്കാലത്തേയും മികച്ച ആയുധമാണ്. ലോകത്തിലെ വിഭജനങ്ങള്‍ എല്ലാംതന്നെ അധിനിവേശ ശക്തികളുടെ സൃഷ്ടിയുമാണ്. അത്തരം വിഭജനങ്ങള്‍ ഭൂമിശാസ്ത്രപരമോ, മതപരമോ, വംശീയമോ ആകാം. ബ്രിട്ടീഷുകാര്‍ ബംഗാള്‍ വിഭജിച്ചത് രാഷ്ട്രീയമായാണ്. പക്ഷേ അത് ആത്യന്തികമായി മതപരമായി. ഫലം ഭീകരവും. പക്ഷേ ബ്രിട്ടീഷുകാര്‍ ലക്ഷ്യം നേടി. ഇന്ത്യാക്കാരെ മതത്തിന്‍റെ പേരില്‍ തമ്മില്‍തല്ലിക്കുന്നതില്‍ അവര്‍ വിജയിച്ചു. 1947-ലെ ഇന്ത്യാ വിഭജനത്തിന്‍റെ പോലും അടിസ്ഥാന കാരണം അതിന് ഏതാനും ദശാബ്ദങ്ങള്‍ക്കു മുമ്പ് നടന്ന ബംഗാള്‍ വിഭജനമാണെന്നു ചിന്തിക്കുന്നവരുണ്ട്.
1956-ല്‍ ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ കന്യാകുമാരി ജില്ല തിരു-കൊച്ചിയില്‍ നിന്നും വേര്‍പെടുത്തി തമിഴ്നാട്ടില്‍ ചേര്‍ത്തു. നൂറ്റാണ്ടുകളായി വൈജാത്യങ്ങളില്ലാതെ സഹവാസം ചെയ്ത നാഞ്ചിനാട്ടിലെ തമിഴ്-മലയാളം വംശജരെ ഭാഷാപരമായി വേര്‍തിരിച്ചു എന്നതായിരുന്നു ഇതിന്‍റെ ഫലം. ഈ പിളര്‍പ്പ് കന്യാകുമാരി ജില്ലയില്‍ പിന്നീട് രാഷ്ട്രീയ-മത-ജാതി മേഖലകളിലും വ്യാപിച്ചു എന്നത് അതിന്‍റെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യവും.
1947-ലെ ഇന്ത്യാ വിഭജനമാണ് പിന്നീടുണ്ടായ പാക്കിസ്ഥാന്‍റെ ആക്രമണത്തിനും കാഷ്മീരിന്‍റെ വിഭജനത്തിനും കാരണമായത്. അധിനിവേശ കാഷ്മീര്‍ ഇന്ന് ഇരു രാജ്യങ്ങളുടേയും ചോരയും നീരുമൂറ്റുന്ന പ്രശ്നമായി നിലനില്‍ക്കുന്നു. അസംഭവ്യമെങ്കിലും അധിനിവേശ കാഷ്മീര്‍ പാക്കിസ്ഥാന് ഇന്ത്യ വിട്ടുകൊടുത്താല്‍പോലും ഇന്ത്യാ-പാക് പ്രശ്നം അവസാനിക്കില്ല. കാരണം 1947-ലെ വിഭജനം ഉണ്ടാക്കിയ മുറിവ് അത്ര അഗാധമാണ്.
1947-ല്‍ ഇന്ത്യ വിഭജിച്ചത് മത അടിസ്ഥാനത്തിലാണെങ്കില്‍ ആ വിഭജനത്തിനു മുന്‍കൈയെടുത്ത പാക്കിസ്ഥാന് പിന്നീട് സ്വന്തം വിഭജന പ്രക്രിയയ്ക്ക് തടയിടാനായില്ല. വംശീയ അടിസ്ഥാനത്തില്‍ 1972-ല്‍ പാക്കിസ്ഥാനില്‍ നിന്ന് ബംഗ്ലാദേശ് സ്വതന്ത്രമായി. അവശിഷ്ട പാക്കിസ്ഥാന്‍ ഇന്ന് രാഷ്ട്രീയ കെട്ടുറപ്പില്ലാത്ത ഒരു ഭൂവിഭാഗമാണെന്നത് പരസ്യമായ രഹസ്യമാണ്. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും പാക്കിസ്ഥാന് നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു. ഒരിക്കല്‍ ആരംഭിക്കുന്ന വിഭജനം – അത് എന്തു കാരണത്താലും മാനദണ്ഡത്തിലുമായാലും – അവസ്ഥാന്തരം വന്ന് പിന്നീടൊരിക്കലും അവസാനിക്കാതെ തുടര്‍ന്നുകൊണ്ടിരിക്കും എന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ് പാക്കിസ്ഥാന്‍.
എന്നാല്‍ ബലം പ്രയോഗിച്ചാണെങ്കിലും വിഭജനത്തിനു തടയിട്ടാല്‍ ഉണ്ടാകുന്ന പ്രയോജനത്തിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ് അമേരിക്ക. അടിമത്വ പ്രശ്നത്തില്‍ പിളര്‍ന്നുമാറി സ്വാതന്ത്ര്യം പ്രഖ്യാപിച്ച തെക്കന്‍ സ്റ്റേറ്റുകളെ രക്തരൂക്ഷിതമായ ആഭ്യന്തര യുദ്ധത്തില്‍ പരാജയപ്പെടുത്തി യൂണിയനിന്‍ നിലനിര്‍ത്തിയത് ജനാധിപത്യത്തിന്‍റെ ശക്തനായ വക്താവായ ഏബ്രഹാം ലിങ്കനാണ്. ഇന്ന് അമേരിക്ക ലോക ശക്തിയായി വികസനത്തിന്‍റെ പാതയില്‍ ചരിക്കുന്നതും ബലം പ്രയോഗിച്ചുണ്ടാക്കിയ അന്നത്തെ ഐക്യം മൂലമാണ്. പഞ്ചാബിലെ ഖാലിസ്ഥാന്‍വാദികളോട് ഇന്ത്യ അനുവര്‍ത്തിച്ച നയവും മറ്റൊന്നല്ല. ഫലവും സമാനമാണ്.
മലങ്കരസഭയില്‍ ഐക്യം അസാദ്ധ്യമല്ല. നസ്രാണിയുടെ ഒരേ രക്തവും മാംസവുമായ തൃശൂരിലെ പൗരസ്ത്യ കല്‍ദായ സഭ അത് തെളിയിച്ചതാണ്. അര നൂറ്റാണ്ടുകാലം ബാവാ-മെത്രാന്‍ കക്ഷികളായി പിളര്‍ന്നു പോരാടിയ കല്‍ദായക്കാര്‍ യോജിച്ചിട്ട് രണ്ടു പതിറ്റാണ്ടാകുന്നു. അവരെ പാഠമാക്കാം (കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലക്കത്തിലെ വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴയുടെ ലേഖനം കാണുക).
മലങ്കരസഭാ ഐക്യത്തിനു സഭയ്ക്കുള്ളില്‍ തടസം നില്‍ക്കുന്നത് സ്ഥാനമോഹികള്‍ മാത്രമാണെന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ അവര്‍ മാത്രമല്ല യോജിപ്പിനു തടയിടുന്നത്. മലങ്കരസഭ ഒന്നിച്ചു നിന്നാല്‍ തങ്ങളുടെ പ്രാമാണ്യം നഷ്ടപ്പെടുമെന്നും, സ്വാര്‍ത്ഥ താല്പര്യ സംരക്ഷണം അസാദ്ധ്യമാകുമെന്നും ഭയക്കുന്ന ചില ബാഹ്യശക്തികളും ഇതിനു പിന്നിലുണ്ട്. വിഘടനവാദികളേയും വിഭജനവാദികളേയും ആളും അര്‍ത്ഥവും നല്‍കി പ്രോല്‍സാഹിപ്പിക്കുന്നതും ഇവരാണ്. ജോര്‍ജിയന്‍ മിറര്‍ 2011 ഏപ്രില്‍ ലക്കത്തില്‍ ഈ ലേഖകനെഴുതിയ അടിയിലെ ആസാമി എന്ന ലേഖനത്തില്‍ ഈ വിവരം വ്യക്തമാക്കിയിട്ടുണ്ട്.
ജനാധിപത്യത്തിന്‍റെ അവിഭാജ്യ ഘടകമാണ് നീതിന്യായ വ്യവസ്ഥയും കോടതികളും. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിയമപരമായ മാര്‍ഗ്ഗമാണ് കോടതി വിധി നടപ്പാക്കുക എന്നത്. മലങ്കരസഭാ പ്രശ്നം തീര്‍ക്കാന്‍ യോജിക്കുക എന്ന് ഇന്ത്യയിലെ പരമോന്നത നീതിപീഠം വിധികല്‍പ്പിച്ചിട്ട് ഒരു പന്തീരാണ്ടു കഴിഞ്ഞു. അതിനുള്ള മാര്‍ഗ്ഗവും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. യഥാര്‍ത്ഥത്തില്‍ സ്വല്‍പ്പം ബലം പ്രയോഗിച്ചാണെങ്കിലും ഇരു വിഭാഗത്തേയും യോജിപ്പിച്ചു മലങ്കരസഭാ സമാധാനം യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ ഭരിക്കപ്പെടുന്ന ജനങ്ങളുടെ സര്‍ക്കാര്‍ എന്നു ജനാധിപത്യത്തിനു വ്യാഖ്യാനം നല്‍കിയ മഹാനായ മനുഷ്യസ്നേഹിയും ജനാധിപത്യവാദിയുമായ ഏബ്രഹാം ലിങ്കന്‍ കാണിച്ചുതന്ന മാര്‍ഗ്ഗം അതാണ്. ബലം പ്രയോഗിച്ചാണെങ്കിലും ഒന്നിപ്പിച്ച് സമാധാനം ഉണ്ടാക്കുക. അതു വിജയിക്കുമെന്ന് കാലം തെളിയിച്ചു കഴിഞ്ഞു.
മലങ്കരസഭാ പ്രശ്നം കോടതിക്കു പുറത്ത് ഒത്തുതീരണം – ഫലത്തില്‍ വിഭജനം – എന്നു പ്രസ്താവന ഇറക്കുന്ന കേരളത്തിലെ ഇതര സമുദായ നേതാക്കള്‍ മറുപടി പറയേണ്ട ഒരു ചോദ്യമുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കുള്ളില്‍ അവരുടെ സ്വന്ത സമുദായത്തിലുണ്ടായ പ്രശ്നങ്ങള്‍ അവസാനിപ്പിച്ചത് കോടതി വിധിപ്രകാരമോ സമവായത്തിലൂടെയോ? കേരളത്തിലെ ഒരു സര്‍ക്കാരിന്‍റെ നിലനില്‍പ്പുപോലും അപകടത്തിലാക്കി അവിടെ കോടതിവിധി നടപ്പിലാക്കുകയായിരുന്നു എന്ന് എല്ലാവര്‍ക്കുമറിയാം. സമുദായ ലഹള ഉണ്ടാകും എന്നു ഭയന്ന് മടിച്ചു നിന്ന സര്‍ക്കാരിന് കോടതിയുടെ ഉഗ്രശാസനം വന്നപ്പോള്‍ വിധി നടത്തുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. എന്നിട്ട് ഒരു ലഹളയും ഉണ്ടായില്ലെന്നു മാത്രമല്ല. ആ സമുദായം കെട്ടുറപ്പുള്ളതുമായി. മലങ്കരസഭയ്ക്കും യോജിപ്പിലൂടെ – അത് ബലം പ്രയോഗിച്ചാണെങ്കിലും – കെട്ടുറപ്പുണ്ടായിക്കൂടേ? മലങ്കരസഭാ പ്രശ്നത്തില്‍ പ്രസ്താവന ഇറക്കുമ്പോള്‍ ഈ ചോദ്യത്തിനും മറുപടി പറയാന്‍ ടി. നേതാക്കള്‍ ബാദ്ധ്യസ്ഥരാണ്.
1965-ലെ പാക്കിസ്ഥാന്‍റെ റാന്‍ ഓഫ് കച്ച് ആക്രമണത്തിന്‍റെയും അനന്തര സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ എന്‍. പി. ചെല്ലപ്പന്‍ നായര്‍ ഒരു സരസ ലേഖനം എഴുതിയിട്ടുണ്ട്. അതിന്‍റെ സാരാംശം താഴെ പറയുംപ്രകാരമാണ്. ലോഫര്‍ പരമു എന്നയാളുടെ ഭാര്യ ചെല്ലമ്മയെ ഉല്‍സവ സ്ഥലത്തു വെച്ച് വേളോന്‍ പപ്പു എന്ന ഗുണ്ടാ കയറിപിടിച്ചു. ഉന്തും തള്ളും അടിപിടിയുമായി. ഉല്‍സവ സ്ഥലമായതിനാല്‍ ആളും കൂടി.
ഈ സമയത്താണ് സമാധാനം പുനഃസ്ഥാപിക്കുവാന്‍ പഞ്ചായത്തു മെമ്പര്‍ ഉമ്മട്ടി പണിക്കര്‍ രംഗത്തെത്തുന്നത്. മദ്ധ്യസ്ഥതയിലൂടെ സമാധാനം എന്ന നിര്‍ദ്ദേശമായിരുന്നു ഉമ്മട്ടി പണിക്കരുടേയും കണ്ടുനിന്ന മറ്റു പ്രമാണിമാരുടേതും. അവസാനം ഉമ്മട്ടി പണിക്കരുടെ മദ്ധ്യസ്ഥ തീരുമാനം വന്നു. നിയമദൃഷ്ട്യാ ചെല്ലമ്മ പരമുവിന്‍റെ ഭാര്യയും, ടിയാന്‍റെ കൈവശത്തിലും ആണെങ്കിലും, ഇരുഭാഗവും തമ്മില്‍ സമാധാനം നിലനില്‍ക്കേണ്ടതിനാല്‍ ചെല്ലമ്മ മാസത്തില്‍ ഇരുപത്തഞ്ചു ദിവസം പരമുവിന്‍റെയും അഞ്ചു ദിവസം പപ്പുവിന്‍റെയും ഭാര്യയായി കഴിഞ്ഞുകൊള്ളണം. കേട്ടതു പാതി കേള്‍ക്കാത്തതു പാതി തന്‍റെ അഞ്ചു ദിവസം നിശ്ചയിച്ചു തരണമെന്ന ആവശ്യവുമായി പപ്പു രംഗത്തെത്തി (എന്‍. പി. യുടെ പത്രാസ് എന്ന സമാഹാരത്തിലെ മണ്ണ് മിഥ്യയാകുന്നു എന്ന ലേഖനം).
ഈ ലേഖനത്തിലെ ഉമ്മട്ടി പണിക്കരാണ് ഇന്നത്തെ മലങ്കരസഭാ വിഭജനത്തിനായി മദ്ധ്യസ്ഥര്‍ ചമഞ്ഞിറങ്ങിയിരിക്കുന്ന സമാധാന സംരക്ഷകര്‍. ഗുണ്ടാ പപ്പുവിന്‍റെ വേഷത്തില്‍ വിഘടിത വിഭാഗവും (അതോ ശലോമോനോട് കുട്ടിയുടെ പകുതിക്കു സമ്മതിച്ച കപട മാതാവിന്‍റെയോ?). ചേതമില്ലാത്ത മറ്റൊരാളുടെ ഭാര്യയെ വീതംവെച്ചു കൊടുത്ത ഉമ്മട്ടി പണിക്കരെയാണോ ബലം പ്രയോഗിച്ചാണെങ്കിലും രാജ്യത്തെ ഒരുമിപ്പിച്ചു നിര്‍ത്തിയ ഏബ്രഹാം ലിങ്കനെയാണോ മദ്ധ്യസ്ഥര്‍ മാതൃകയാക്കേണ്ടത്?
കുട്ടിയെ വിഭജിക്കാന്‍ ശലോമോന്‍ കല്‍പ്പിച്ചപ്പോള്‍ യഥാര്‍ത്ഥ മാതാവിന് വേദനിച്ചു. ഭാര്യയെ വീതം വെച്ചപ്പോള്‍ ലോഫര്‍ പരമുവിനും വേദനിച്ചു. വിഭജനം ഒഴിവാക്കാന്‍ അമേരിക്കന്‍ ആഭ്യന്തര യുദ്ധം നടന്നപ്പോള്‍ അമേരിക്കക്കാര്‍ക്കു വേദനിച്ചു. സ്വന്തം രാജ്യത്തെ പൗരന്മാര്‍ക്കു നേരെ പീരങ്കി പ്രയോഗിച്ചപ്പോള്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഏബ്രഹാം ലിങ്കനും വേദനിച്ചു. കുട്ടിയെ വെട്ടിമുറിക്കേണ്ടി വന്നിരുന്നെങ്കില്‍ ശലോമോനും വേദനിച്ചേനേ.
പക്ഷേ കപട മാതാവിനും ഗുണ്ടാ പപ്പുവിനും വേദനിക്കില്ല. കാരണം തങ്ങളുടേതല്ലാത്ത മുതലില്‍ കിട്ടുന്നതു ലാഭം എന്നു മാത്രം അവര്‍ക്കു ചിന്തിച്ചാല്‍ മതി. പഞ്ചായത്തു മെമ്പര്‍ ഉമ്മട്ടി പണിക്കര്‍ക്കും വേദനിക്കില്ല. മറ്റു തൊഴിലും അഡ്രസുമില്ലാത്തതിനാല്‍ അദ്ദേഹത്തിനു മദ്ധ്യസ്ഥന്‍ എന്ന പ്രശസ്തി മാത്രം കിട്ടിയാല്‍ മതി. തന്‍റേതല്ലാത്ത കുട്ടി ചത്താലെന്ത്? ജീവിച്ചാലെന്ത്?
(ജോര്‍ജിയന്‍ മിറര്‍, ഏപ്രില്‍, 2013)