കെ. വിശ്വനാഥ്, ചിത്രങ്ങള്‍: എസ്.എല്‍.ആനന്ദ്
പാലക്കാട്ടുകാരായ ബാലകൃഷ്ണന്റേയും തങ്കമണിയുടേയും മകളാണ് ഉമ. ജനിച്ചതും വളര്‍ന്നതും കോയമ്പത്തൂരില്‍. അറുപതുകളുടെ തുടക്കത്തില്‍ ചെന്നൈയിലെ മെഡിക്കല്‍ കോളേജില്‍ എം. ബി. ബി. എസ്സിനു പഠിക്കാന്‍ പോയ ബാലകൃഷ്ണന് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മടങ്ങേണ്ടി വന്നു. മരുമക്കത്തായം നിലനിന്നിരുന്ന പാലക്കാട്ടെ നായര്‍ തറവാട്ടിലെ മൂത്ത സന്തതിയായിരുന്ന ബാലകൃഷ്ണനെ അമ്മാവന്‍ തിരിച്ചു വിളിച്ചു. തറവാട്ടു വക നെല്‍കൃഷി നോക്കി നടത്താന്‍ അമ്മാവന് മരുമകന്റെ സേവനം അനിവാര്യമായിരുന്നു. അങ്ങനെ ബാലകൃഷ്ണന്‍ വൈദ്യപഠനം ഉപേക്ഷിച്ച് വയലില്‍ പോത്തുകളെ പൂട്ടാനിറങ്ങി.
ആറേഴ് വര്‍ഷങ്ങള്‍ക്കു ശേഷം അമ്മാവന്‍ മരിച്ചു, തറവാട് ഭാഗം വെച്ചു. ബാലകൃഷ്ണന്‍ ജോലി തേടി കോയമ്പത്തൂരിലേക്ക് പോന്നു. അവിടെ ബാലകൃഷ്ണനൊപ്പം മെഡിസിന് പഠിച്ചിരുന്ന പുണ്യവനം ഉണ്ടായിരുന്നു. ഡോക്ടര്‍ പുണ്യവനത്തിന്റെ കമ്പോണ്ടറായി ബാലകൃഷ്ണനും കൂടി. വൈദ്യശാസ്ത്രം അന്ന് ഇന്നത്തെ പോലെ വ്യവസായമായി മാറിയിരുന്നില്ല. രോഗികള്‍ ചികിത്സ തേടി അലോപ്പതി ഡോക്ടര്‍മാരെ ചെന്നുകാണുന്ന പതിവുമുണ്ടായിരുന്നില്ല. അതുകൊണ്ട് പുണ്യവനവും ബാലകൃഷ്ണനും കൂടി സൈക്കിളില്‍ രോഗികളെ തേടിയിറങ്ങും. വൈകീട്ടു വരെ അധ്വാനിച്ചാല്‍ ബാലകൃഷ്ണന് കിട്ടുക ഒന്നോ രണ്ടോ രൂപയാവും. ആ പണം കൊണ്ട് നിത്യച്ചിലവ് കഴിയാതെ വന്നപ്പോള്‍ ബാലകൃഷ്ണന്‍ കോയമ്പത്തൂരിലെ തുണിമില്ലില്‍ ജോലിക്ക് ചേര്‍ന്നു. വൈകാതെ ഭാര്യ തങ്കമണിക്ക് ഒരു കമ്പനിയില്‍ റിസപ്ഷനിസ്റ്റിന്റെ ജോലിയും കിട്ടി.
ഒന്‍പതുകാരി ഗൃഹനാഥ
പുതിയ ഭര്‍ത്താവിനൊപ്പം ദുബായിലും ജര്‍മനിയിലും ജോലി തേടിപ്പോയ അമ്മ ഒരു ദിവസം തിരിച്ചെത്തി. അമ്മയെ കണ്ടപ്പോള്‍ പെട്ടെന്ന് അവളുടെ ദേഷ്യമെല്ലാം അലിഞ്ഞുപോയി. അമ്മയ്‌ക്കൊപ്പം ജീവിക്കണമെന്ന് അവള്‍ക്കു തോന്നി. അതറിഞ്ഞപ്പോള്‍ അച്ഛന് ദു:ഖവും വേദനയും തോന്നിയിരിക്കണം. എങ്കിലും അമ്മയ്‌ക്കൊപ്പം പോകാന്‍ ബാലകൃഷ്ണന്‍ അനുവദിച്ചു.
കുറച്ചു ദിവസം അവിടെക്കഴിഞ്ഞു. ദരിദ്രരും അവശരുമായ മനുഷ്യര്‍ കേരളത്തിലുമുണ്ടെന്നും അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കണമെന്നും മദര്‍ ഉപദേശിച്ചു. തൃശൂരിലെ ബിഷപ്പ് ജോസഫ് കുണ്ടുകുളത്തിന് കൊടുക്കാന്‍ മദര്‍ കത്തും കൊടുത്തു. കത്തുമായി ഉമ ബിഷപ്പിനെ കണ്ടു. ഒരു വര്‍ഷത്തോളം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചു. രോഗികളുടേയും വൃദ്ധരുടെയും പരിചരണമായിരുന്നു ബിഷപ്പ് ഉമയെ ഏല്‍പ്പിച്ച ദൗത്യം. മാറാരോഗികളെ കുളിപ്പിക്കുക, അവരുടെ വിസര്‍ജ്യം നീക്കം ചെയ്യുക, ഇങ്ങനെ പതിനെട്ടുകാരിയായ പെണ്‍കുട്ടിയെ സംബന്ധിച്ച് കഠിനമെന്ന് തോന്നുന്ന ജോലികള്‍ ഉമ സന്തോഷത്തോടെ ഏറ്റെടുത്തു.
ദാമ്പത്യത്തിന്റെ ദുരിതകാണ്ഡം
എട്ടു വര്‍ഷം നീണ്ട തന്റ ദാമ്പത്യം ഉമയുടെ വാക്കുകളിലൂടെ…
അതിനിടെ ഞാന്‍ ഭര്‍ത്താവിനേയും കൂട്ടി അച്ഛനെ കാണാന്‍ പോയി. അമ്മയ്‌ക്കൊപ്പം പോന്നശേഷം അച്ഛനുമായി അധികം ബന്ധമുണ്ടായിരുന്നില്ല. കുറ്റബോധം കാരണം അച്ഛനില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. മൊട്ടത്തലയും ഊശാന്‍ താടിയും കഴുത്തില്‍ നിറയെ തടിച്ച ഞരമ്പുകളുമുള്ള അദ്ദേഹത്തെ കണ്ടപ്പോള്‍ അച്ഛന്‍ കരയാന്‍ തുടങ്ങി. ‘നിനക്ക് എന്നോളം പ്രായമുണ്ടല്ലോ, എങ്ങനെ ഈ ക്രൂരത ചെയ്യാന്‍ തോന്നി?’ എന്നായിരുന്നു അച്ഛന്റെ ചോദ്യം. അതുകേട്ടതോടെ അദ്ദേഹം ക്ഷുഭിതനായി. അച്ഛനെ കടുത്ത ഭാഷയില്‍ അധിക്ഷേപിച്ചു. അച്ഛന്‍ തളര്‍ന്നു വീണു. അതിനു ശേഷം അച്ഛന്‍ കിടക്കയില്‍ നിന്നു എഴുന്നേറ്റിട്ടില്ല.
മദ്യപാന മഹോത്സവങ്ങള്‍
മുംബൈയിലും ഗുരുവായൂരിലെ അദ്ദേഹത്തിന്റെ വീട്ടിലുമായി കഴിച്ചു കൂട്ടിയ നാളുകള്‍ ഒരിക്കലും മറക്കാനാവില്ല. അദ്ദേഹം എന്നെയോ ഞാന്‍ തിരിച്ചോ സ്‌നേഹിച്ചിരുന്നുവോ എന്നു ചോദിച്ചാല്‍ എനിക്കു മറുപടി പറയാനാവില്ല. അയാളെ എനിക്ക് ഭയമായിരുന്നു. പറഞ്ഞ കാര്യങ്ങള്‍ എന്തെങ്കിലും അനുസരിക്കാതെ വന്നാല്‍ അലറിവിളിക്കും. ‘നിന്റെ തന്തയുടെ വകയല്ലല്ലോ’ എന്ന് ചോദിക്കും. അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. ആദ്യ ഭാര്യമാരിലുള്ള രണ്ട് പെണ്‍ മക്കളും, പിന്നെ എന്റെ മകനും- അതായിരുന്നു ഞങ്ങളുടെ കുടുംബം. മുംബൈയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം എല്ലാവരും ഒരുമിച്ചായിരുന്നു ഗുരുവായൂരിലെ വീട്ടില്‍ താമസം. മുമ്പ് വിവാഹം കഴിച്ച മൂന്നു പേരുമായുള്ള ബന്ധം അദ്ദേഹം വേര്‍പെടുത്തിയിരുന്നില്ല. ആദ്യ ഭാര്യയുമായുള്ള ബന്ധം മൂന്നു മാസമേ നീണ്ടു നിന്നുള്ളൂ. രണ്ടാമത്തെ ഭാര്യ രോഗിയായിരുന്നു. അവര്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. മൂന്നാമത്തെ ഭാര്യ അദ്ദേഹത്തെ ഉപേക്ഷിച്ച് പോവുകയായിരുന്നു.
കടുത്ത രോഗം കാരണം ഭര്‍ത്താവിന് അധികം മദ്യപിക്കാനാവില്ല. ആ വിഷമം അദ്ദേഹം തീര്‍ത്തിരുന്നത് കൂട്ടുകാര്‍ മദ്യപിക്കുന്നത് കണ്ടാണ്. കൂട്ടുകാര്‍ കൂട്ടത്തോടെ വന്നുകയറും. അവര്‍ക്കോരോരുത്തര്‍ക്കും വേണ്ട മദ്യം ഞാന്‍ നേരത്തെ വാങ്ങിവെക്കണം. അങ്ങനെ വിവിധ മദ്യങ്ങളുടെ ബ്രാന്റുകളും അളവുകളുമെല്ലാം എനിക്ക് ഹൃദിസ്ഥമായി. ചിലര്‍ക്കു തണുത്തത്, മറ്റുള്ളവര്‍ക്ക് തണുക്കാത്തത്. അങ്ങിനെ എല്ലാവര്‍ക്കും ഒഴിച്ചു കൊടുക്കണം. ഭക്ഷണം വേണം. രാത്രി വൈകുംവരെ മദ്യാപാനം തുടരും. ചിലര്‍ ലക്കുകെട്ട് ഛര്‍ദ്ദിക്കും, മുറിക്കകത്ത് തുപ്പിവെക്കും. നിന്നനില്‍പ്പില്‍ മൂത്രമൊഴിക്കുന്നവര്‍ വരെയുണ്ട്. അവരുടെ ഭാരിച്ച ശരീരം താങ്ങിനിര്‍ത്തി മൂത്രം നാറുന്ന ജീന്‍സ് അഴിച്ചു മാറ്റിക്കൊടുക്കേണ്ടി വന്നിട്ടുണ്ട്. രാവിലെയായാല്‍ ഒരാള്‍ക്ക് പുട്ട് വേണം, മറ്റൊരാള്‍ക്ക് പത്തിരി, വേറൊരാള്‍ക്ക് അപ്പം. എന്തെങ്കിലും ഇല്ലെന്ന് വന്നാല്‍ ഭര്‍ത്താവ് അലറി വിളിക്കും, ‘ നിന്റെ തന്തയുടെ വകയല്ലല്ലോ?’
എട്ടു വര്‍ഷം നീണ്ട പീഡനപര്‍വം
രോഗിയായ പ്രേമന് സ്വന്തമായി ഒന്നും ചെയ്യാനാവില്ല. കുളിപ്പിക്കണം, ഷേവ് ചെയ്തു കൊടുക്കണം, മരുന്നെടുത്തു കൊടുക്കണം. ഇടയ്ക്കിടെ ആശുപത്രിയില്‍ കൊണ്ടു പോകണം. എന്നാലും നല്ലൊരു വാക്ക് പറയില്ല. എവിടെയെങ്കിലും അല്‍പ്പം പിഴച്ചാല്‍ അലറി വിളിക്കും. കൂട്ടുകാരില്‍ പലരും എന്നോട് പറയും ‘പ്രേമന് നീയില്ലാതെ ജീവിക്കാനാവില്ല. നിന്നെ വിട്ടുപിരിയാനാവില്ല. ഞങ്ങളോട് ഇടക്കിടെ അതു പറയാറുണ്ട്.’ ഇങ്ങനെ സ്‌നേഹമുണ്ടായിട്ട് എനിക്കെന്ത് കാര്യം? അനുകമ്പയോടെയോ, സ്‌നേഹത്തോടെയോ എന്നോട് ഒരിക്കലും പെരുമാറുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഞങ്ങള്‍ തമ്മില്‍ പ്രായവ്യത്യാസം അധികമുള്ളതു കൊണ്ടാവണം, ഞാന്‍ ആര്‍ക്കെങ്കിലും ഒപ്പം ഓടിപ്പോവുമോയെന്ന സംശയമായിരുന്നു. വിലകൂടിയ സാരി വാങ്ങികൊണ്ടു വരും. ആശുപത്രിയില്‍ പോവുമ്പോഴോ മറ്റോ ഞാനതുടുത്താല്‍ അപ്പോള്‍ അലറും, ‘ ആശുപത്രിയിലെ ഡോക്ടറെ വളച്ചെടുക്കാനാണല്ലേ അണിഞ്ഞൊരുങ്ങി പോവുന്നത് ? ‘എന്നാവും ചോദ്യം. വീട്ടില്‍ വരുന്ന കൂട്ടുകാരില്‍ ആരുടെയെങ്കിലും വസ്ത്രത്തില്‍ അല്‍പ്പം അഴുക്കായാല്‍ ഉടന്‍ തന്റെ പുതിയ മുണ്ട് എടുത്തു അവരെ ഉടുപ്പിക്കും. അവരെല്ലാം വൃത്തിയായി നടക്കണമെന്ന് നിര്‍ബന്ധമായിരുന്നു. എന്റെ കാര്യത്തില്‍ നേരെ തിരിച്ചും. പലപ്പോഴും ഞാനാശിച്ചു പോയിട്ടുണ്ട്, അവരോട് കാണിക്കുന്ന സ്‌നേഹത്തിന്റെ നൂറിലൊന്ന് അനുകമ്പ എന്നോട് കാണിച്ചെങ്കില്‍ എന്ന്.
ഇങ്ങനെയൊക്കെയായിട്ടും ഞാനദ്ദേഹത്തെ പരിചരിച്ചു, വേണ്ടെതെല്ലാം ചെയ്തുകൊടുത്തു. എന്തുകൊണ്ട് ഞാന്‍ അങ്ങിനെ ചെയ്‌തെന്ന് ചോദിച്ചാല്‍ എനിക്ക് ഉത്തരമില്ല. എനിക്കങ്ങിനെയേ പറ്റുമായിരുന്നുള്ളൂ. അതിനിടയില്‍ ഞാന്‍ തന്നെ മുന്‍കൈയ്യെടുത്ത് അദ്ദേഹത്തിന്റെ മൂത്തമകളുടെ വിവാഹവും നടത്തി. രോഗം മൂര്‍ഛിച്ചപ്പോള്‍ കോയമ്പത്തൂരിലെ ആശുപത്രിയില്‍ കൊണ്ടു പോയി. അവിടെ ഒരു മാസത്തോളം കിടന്നു. അവിടുത്തെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരം ശ്രീ ചിത്രാ ആശുപത്രിയിലേക്കും കൊണ്ടുപോയി. അവിടെ വെച്ച് ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തു. പക്ഷെ ആ ശസ്ത്രക്രിയക്ക് ശേഷം കാര്യങ്ങള്‍ വഷളായി. പ്രേമനെ വെന്റിലേറ്ററിലേയ്ക്ക് മാറ്റി. ശ്രീചിത്ര ആശുപത്രിയില്‍ ആഴ്ചകളോളം കഴിഞ്ഞു. പരിചരിക്കാനും മരുന്നു കൊടുക്കാനും എല്ലാം ഞാന്‍ ഒറ്റക്കായിരുന്നു. പിന്നെ അദ്ദേഹത്തിന്റെ മൃതശരീരവുമായാണ് ഗുരുവായൂരില്‍ തിരിച്ചെത്തിയത്. എട്ടു വര്‍ഷം നീണ്ടു നിന്നു ആ ദാമ്പത്യം.
രോഗികള്‍ക്കു വേണ്ടി ഒരു ജന്‍മം
യാത്ര പുറപ്പെടുമ്പോള്‍ ഒരു കമ്പ്യൂട്ടര്‍ വാങ്ങി, ഓപ്പറേറ്ററേയും നിയമിച്ചു. ഓരോയിടത്തു നിന്നു കിട്ടുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ ഓപ്പറേറ്ററെ വിളിച്ചു പറയും അവരത് കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്യും. മൂന്നു മാസം നീണ്ടു ആ യാത്ര. തിരിച്ചെത്തി അധികം കഴിയും മുമ്പ് കിട്ടിയ വിലയ്ക്ക് ഗുരുവായൂരിലെ വീട് വിറ്റു. തൃശൂരില്‍ വീട് വാടകക്കെടുത്തു. 1997 ആഗസ്ത് 24-ന് ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്ന പേരില്‍ സ്ഥാപനം തുടങ്ങി. വിവിധ രോഗങ്ങള്‍ക്കുള്ള ചികിത്സ എവിടെ കിട്ടും, ഏത് ഡോക്ടര്‍മാരെ കാണിക്കണം- തുടങ്ങിയ വിവരങ്ങള്‍ നല്‍കുകയായിരുന്നു ലക്ഷ്യം.
തുടക്കത്തില്‍ വന്ന പലര്‍ക്കും സ്ഥാപനത്തിന്റെ ഉദ്ദേശം മനസ്സിലായിരുന്നില്ല. പലരും അവിടെ വന്നത് എം. ബി. ബി. എസ്സിന് സീറ്റ് തേടിയും മറ്റുമാണ്്. ആ സമയത്താണ് മാതൃഭൂമി ലേഖകന്‍ പി. കെ. ജയചന്ദ്രന്‍ എന്നെ തേടി വന്നത്. ശാന്തിയെ കുറിച്ച് അടുത്ത ദിവസം മാതൃഭൂമിയുടെ ഒന്നാം പേജില്‍ വാര്‍ത്ത വന്നു. അടുത്ത ദിവസം തൊട്ട് അങ്ങോട്ടേയ്ക്ക് രോഗികളുടേയും ബന്ധുക്കളുടേയും ഒഴുക്കായിരുന്നു. കാസര്‍കോടും കന്യാകുമാരിയിലും നിന്നൊക്കെ രോഗികളുമായി ആളുകളെത്തി. ഒരു ദിവസം തന്നെ അഞ്ഞൂറോളം പേര്‍. എല്‍. കെ. ജി.യില്‍ ചേര്‍ത്തിരുന്ന മകനെ ക്ലാസില്‍ നിന്ന് വിളിച്ചു കൊണ്ടു വന്ന് വരുന്നവര്‍ വരെ. ടോക്കണ്‍ കൊടുക്കാന്‍ മുറിയുടെ പുറത്ത് ആളെ നിര്‍ത്തി. ഓരോരുത്തരുടേയും രോഗവിവരങ്ങള്‍ കേള്‍ക്കും. ഏത് ആശുപത്രിയില്‍ ഏത് ഡോക്ടറെ കാണിക്കണമെന്ന് പറഞ്ഞു കൊടുക്കും. അര്‍ദ്ധരാത്രിക്ക് ശേഷം കത്തുകള്‍ വായിക്കും. ആ കത്തുകളില്‍ ആശുപത്രിയുടെ പേരും മറ്റു വിവരങ്ങളും എഴുതിയിടും. ഇങ്ങനെയായിരുന്നു പതിവ്.
പിന്നെ സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നുമുള്ള ആളുകള്‍ വളണ്ടിയര്‍മാരായി വരാന്‍ തുടങ്ങി. റിട്ട. ഐ.പി. എസ.് ഉദ്യോഗസ്ഥര്‍ വരെ സഹായിക്കാനെത്തി. വീട്ടിനകത്ത് നിറയെ ആളുകള്‍. ആരൊക്കെ രോഗികള്‍, ആരൊക്കെ വളണ്ടിയര്‍മാര്‍ എന്നു തിരിച്ചറിയാനാവാത്ത അവസ്ഥ. ആ വീട്ടില്‍ നാലു മുറികളുണ്ടായിരുന്നു. അതിലൊക്കെ കുറേ പേര്‍ താമസിക്കുന്നു. ആളുകളുടെ തിരക്കു കൂടിയപ്പോള്‍ ആ വീടിനു മുന്നില്‍ ഹോട്ടല്‍ വന്നു, കടകള്‍ തുറന്നു. ഇതെല്ലാമറിഞ്ഞ് ചെന്നൈയില്‍ താമസിക്കുകയായിരുന്ന വീട്ടുടമസ്ഥന്‍ വന്നു. എത്രയും പെട്ടെന്ന് വീടൊഴിഞ്ഞു തരണമെന്ന് ആവശ്യപ്പെട്ടു. അപ്പോഴേക്കും ബാങ്ക് മാനേജര്‍ വിളിച്ചു. സ്ഥാപനത്തിന്റെ പേരില്‍ ബാങ്കിലുണ്ടായിരുന്ന പണം തീരാറായിരിക്കുന്നു. സൗജന്യ സേവനമാണ് നടത്തുന്നത്. ആരോടും ഒരു രൂപ പോലും ഫീസ് വാങ്ങുന്നില്ല. സഹായിക്കാനും മറ്റുമായി വന്നു താമസിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാന്‍ തന്നെ വലിയ തുക വേണം. വരുന്നവര്‍ക്കിരിക്കാന്‍ വാടകക്കെടുത്ത കസേരകള്‍ക്കും മുകളില്‍ കെട്ടിയ പായക്കുമുള്ള വാടക തന്നെ വലിയ തുക വന്നു. കസേരയും പായയും വാങ്ങുവാന്‍ ചെലവാകുന്നതിന്റെ ഏഴിരട്ടിയായി വാടക കാശ്. ഈയവസ്ഥയില്‍ പോയാല്‍ ശാന്തി മെഡിക്കല്‍ സെന്ററിന് വലിയ ആയുസ്സുണ്ടാവില്ലെന്ന് ബോധ്യമായി.
അവയവ ദാനം
വൃക്കരോഗികളുടെ എണ്ണം നാട്ടില്‍ പെരുകി വന്നതോടെ ഇക്കാര്യത്തില്‍ ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. വൃക്കയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച രോഗികള്‍ക്ക് ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള ഡയാലിസിസ് ഇടത്തരം കുടുംബങ്ങളില്‍ വരുത്തി വെക്കുന്ന സാമ്പത്തിക ബാധ്യതയെ കുറിച്ചായിരുന്നു ആദ്യം ചിന്തിച്ചത്. നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് എന്ന ആശയവുമായി ഞങ്ങള്‍ രംഗത്തിറങ്ങിയത് അങ്ങിനെയാണ്.
ഇന്ന്, ആദിവാസി ഊരുകളിലാണ് ഉമയുടെ സപര്യ. ഭുതത്താന്‍കെട്ടിലേയും അഗളിയിലേയും ആദിവാസി ഊരുകളില്‍ കക്കുസുകള്‍ നിര്‍മ്മിക്കുന്നതിനാണ് ഉമ അവിടെയെത്തിയത്. അവിടെ ചെന്നപ്പോഴാണ് കക്കുസുകള്‍ ഇല്ലാത്തത് മാത്രമല്ല ആദിവാസികളുടെ പ്രശ്‌നമെന്ന് ഉമ മനസ്സിലാക്കുന്നത്. അഗളിയില്‍ ക്യാമ്പ് ചെയ്ത് അവിടുത്തെ ആദിവാസി സ്ത്രീകള്‍ക്ക് പോഷകാഹാരക്കുറവ് കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഉമ. അവര്‍ക്ക് ഭക്ഷണമെത്തിക്കാനും മദ്യപാനത്തിനും വെറ്റില മുറുക്കിനുമതെിരെ ബോധവത്ക്കരിക്കാനും ഉമ ശ്രമിക്കുന്നു.
ഇതിനെല്ലാം പണം കണ്ടെത്തുകയെന്നതും കഠിന ദൗത്യമാണ്. അതിനും ഉമ തന്നെ മുന്നിട്ടിറങ്ങുന്നു. വിദേശ രാജ്യങ്ങളില്‍ ചെന്ന് അവിടെയുള്ള ഇന്ത്യക്കാരില്‍ നിന്ന് ഉമ പണം കണ്ടെത്തുന്നു. ചോദിക്കാതെ തന്നെ വന്ന് പണവും പിന്തുണയും നല്‍കുന്നവരുമുണ്ട്. സാധാരണക്കാരനായ കൂലിത്തൊഴിലാളി മുതല്‍ പേരുവെളിപ്പെടുത്തരുതെന്ന് ഒറ്റ നിബന്ധന മാത്രം മുന്നോട്ടുവെച്ച, മലയാള സിനിമയിലെ വലിയൊരു നടന്‍ വരെ പിന്നണിയിലുണ്ട്.
അതെ, വിധിയേയും കാലത്തേയും ഉമ തോല്‍പ്പിച്ചിട്ടുണ്ട്. അത് തനിക്കു വേണ്ടിയല്ല. ചുറ്റുമുള്ള മനുഷ്യ ജീവിതങ്ങള്‍ക്കു വേണ്ടിയാണ്. ഈ തിരിച്ചറിവ് തന്നെയാണ് ഉമയുടെ കരുത്ത്…