“ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ പണവും പൊന്നും സമ്പത്തും കുമിഞ്ഞു കൂടുന്നത് ആരാധനാലയങ്ങളിലാണ്. ഈസമ്പത്ത് മുഴുവൻ നല്ലകാര്യങ്ങൾക്ക് വേണ്ടി മാത്രമാണോ ഉപയോഗിക്കുന്നത് ?” ശ്രീ. ഏ കെ ആൻറ്റണി കഴിഞ്ഞ ദിവസം ഉയർത്തിയ ഈ ചോദ്യം മനോരമ ചാനലിൽ 9 മണിക്കു ചർച്ചചെയ്യപ്പെട്ടതാണ്. ഈവിഷയം പ്രത്യേകിച്ച് ക്രൈസ്തവ സഭകൾ കൂടുതൽ പഠനവിധേയമാക്കേണ്ടതാണ്. പ്രപഞ്ച സൃഷ്ടാവായ ദൈവം താൻ സൃഷ്ടിച്ച പ്രപഞ്ചത്തിലെ സൗകര്യങ്ങളും, സമ്പന്നതകളുമെല്ലാം സ്വന്തമായുണ്ടായിരുന്നിട്ടും സ്വയം ശൂന്യനാക്കി ദാസരൂപം സ്വീകരിച്ചുകൊണ്ട് ഭൂമിയിൽ മനുഷ്യാവതാരം ചെയ്തു. കുറുനരികള്‍ക്കു കൂടുകളും പറവകള്‍ക്ക് ആകാശവുമുണ്ടെങ്കിലും മനുഷ്യപുത്രനുതലചായ്ക്കാന്‍ സ്വന്തമായി ഒരിടം ഇല്ലാത്തവനായി താഴ്മയുടെയും, വിനയത്തിന്റെയും, ലാളിത്യത്തിന്റെയുംആള്‍രൂപമായി ദൈവപുത്രൻ കാലിത്തൊഴുത്തിൽ പിറന്നു. എല്ലാം ഉള്ളവനായിരുന്നിട്ടും തന്റെ ജനനത്തിലും,ജീവിതത്തിലും, മരണത്തിലും യേശുക്രിസ്തു പരമദരിദ്രനായി ജീവിച്ചു. ഒന്നും സ്വന്തമായി ഇല്ലാത്തവന്‍ .. എല്ലാം കടംവാങ്ങിയത് .. കടം വാങ്ങിയ മാതൃഉദരം .. തനിക്കു ജനിക്കുവാൻ കടം വാങ്ങിയ കാലിത്തൊഴുത്ത്.. കടം വാങ്ങിയ പുസ്തകം വാങ്ങിവയിച്ചു കഫര്‍ണഹോമില്‍ അഭ്യസനം നടത്തി . കടം വാങ്ങിയ വഞ്ചിയില്‍ യാത്ര .. ബാലന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയ അപ്പം കൊണ്ട് അകേര്‍ക്ക് വിശപ്പടക്കി .. കടം വാങ്ങിയ കഴുതകുട്ടി.. സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ല ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് ..സത്രങ്ങളില്‍ നിന്ന് സത്രങ്ങളിലേക്ക് .. മരുഭൂമികളിലൂടെ നീണ്ട യാത്രകള്‍.. കടം വാങ്ങിയ മാളിക മുറിയില്‍ അന്ത്യഅത്താഴം കടം വാങ്ങിയ ബറബാസിന്റെ കുരിശില്‍ തൂക്കപ്പെട്ടു കടം വാങ്ങിയ കല്ലറയിൽ അടക്കപ്പെട്ടു. ഇവയുടെയെല്ലാം തന്റെ ലളിതജീവിതം ആന്തരികമായ സ്വാതന്ത്ര്യമാണ് എന്ന് താൻ ശിഷ്യർക്ക് കാട്ടിക്കൊടുത്തു.അധികാരത്തോടോ, അംഗീകാരത്തോടോ, സമ്പത്തിനോടോ, സ്വന്തം ജീവനോടു പോലുമോ അടിമപ്പെടാതെ അത്യാവശ്യമായതു മാത്രം മതി എന്നു തീരുമാനിച്ചുകൊണ്ട്, അതിനപ്പുറത്തുള്ളവയില്‍ അള്ളിപ്പിടിക്കാനോ,ഒട്ടിപ്പിടിക്കാനോ സ്വയം അനുവദിക്കാതിരിക്കുന്ന ഉള്ളിന്റെ സ്വാതന്ത്ര്യമനുഭവിച്ചുകൊണ്ട് യഥാര്‍ത്ഥ ആന്തരികസ്വാതന്ത്ര്യം പരിധികളില്ലാതെ സ്‌നേഹിക്കാനുള്ള കഴിവാണ് എന്ന് യേശുക്രിസ്തു തന്റെ ജീവിതത്തിലൂടെമാനവകുലത്തിനു കാട്ടിക്കൊടുത്തു. തികച്ചും ലളിതങ്ങളായ ജീവിതശൈലിയിലൂടെ വയലും, വീടും കടൽതീരവും,കുന്നിന്‍ചെരിവുകളും തന്റെ പ്രബോധനവേദികളാക്കികൊണ്ട് അനുദിനജീവിതത്തിന്റെ ഭാഗമായ പുളിമാവും,വീഞ്ഞുഭരണികളും എണ്ണവിളക്കുകളും, മുറുവിലൊഴിക്കുന്ന എണ്ണയും, പാടത്തു മുളക്കുന്ന വിത്തുകളും,കടുകുമണിയും, ആകാശത്തിലെ പറവകളും എല്ലാം തന്റെ വചനപ്രഘോഷണത്തിന്റെ ഭാഗമാക്കികൊണ്ട്നിശ്ചയദാര്‍ഢ്യത്തോടും തികഞ്ഞ ദൗത്യബോധത്തോടുംകൂടി യേശുക്രിസ്തു കാട്ടിക്കൊടുത്ത ജീവിതരീതി ലളിതവുംജീവിതസ്പര്‍ശിയുമായി ദൈവജനത്തിന് അനുഭവപ്പെട്ടു. എന്നാൽ ഇന്ന് നമ്മുടെ ജീവിത ശൈലിയും ആരാധനാലയങ്ങളും സമ്പത്തിന്റെ പ്രൗഢിയെ ധ്വനിപ്പിക്കുന്ന വേദികളായിമാറ്റിയിരിക്കുന്നു. ദൈവപുത്രന്‍ ലോകത്തില്‍ അവതരിച്ചത് കൊട്ടാരത്തിലെ മായികലോകത്തിലല്ല മറിച്ചു കേവലംകാലിത്തൊഴുത്തിലാണ്. തന്റെ ഉന്നതസ്ഥാനത്തെ പ്രദര്‍ശിപ്പിക്കുന്നതിന്, പ്രൗഢിയും ആഡംബരവും അവിടുന്നുസ്വീകരിച്ചില്ല. മനുഷ്യനെ ദൈവത്തിങ്കലേയ്ക്ക് ഉയര്‍ത്തുന്നതിന് ഉപകരിക്കുംവിധത്തിൽ പണിയപ്പെടേണ്ടപ്രാര്‍ഥനാലയങ്ങള്‍ കാഴ്ചസ്ഥലങ്ങളായി മാറിയിരിക്കുന്നു എന്നത് സത്യമാണ്. അവിടെ തങ്കസിംഹാസനങ്ങളുംകൊത്തുപണികളും, രൂപക്കൂടുകളും, സ്വർണകോടിമരങ്ങളുമെല്ലാം കേവലം കാഴ്ചവസ്തുക്കളായി മാറുന്നു. സമ്പത്തിന്റെ പ്രകടനത്തിലല്ല, ക്രൈസ്തവമായ ലാളിത്യത്തിന്റെ താളലയത്തിലായിരിക്കണം നാംഅഭിമാനംകൊള്ളേണ്ടത്. നിര്‍ഭാഗ്യവശാല്‍ ഇന്ന്, നമ്മുടെ പള്ളിയും പള്ളിയകവും സമ്പത്തിന്റെയുംകരവിരുതിന്റെയും പ്രദര്‍ശനശാലകളായി മാറുന്നു. എല്ലാം ഒരു കാഴ്ചവസ്തുവായി മാറ്റുന്നു. ദേവാലയത്തെ കച്ചവടസ്ഥലമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്ന സദുക്യരുടെ നേർക്ക് യേശുക്രിസ്തുചാട്ടവാറെടുത്തു. കല്ലിന്മേല്‍ കല്ലുശേഷിക്കാതെ യറുസലേം ദേവാലയം തകര്‍ന്നടിയും എന്ന യേശുക്രിസ്തുവിന്റെ ശാസന ആഡംബരത്തിലും കച്ചവടമനോഭാവത്തിലും ഊന്നിയുള്ള അജപാലനപ്രവര്‍ത്തനങ്ങളുടെ അന്ത്യമെങ്ങനെയായിരിക്കുംഎന്ന താക്കീതാണെന്നു ഓർത്താൽ നന്ന്. വിശുദ്ധ വേദപുസ്തകത്തിൽ ലാളിത്യം എന്നതിന് ഉപയോഗിച്ചിരിക്കുന്ന“ഹപ്ലോതെസ്” എന്ന ഗ്രീക്കുപദം ആണ്. ഇത് പങ്കുവയ്ക്കലിന്റെ ലാളിത്യത്തെയാണ് അവതരിപ്പിക്കുന്നത്.ആദിമസഭയുടെ ജീവിതശൈലിയെ ഏറ്റവും മനോഹരമായി അവതരിപ്പിക്കുന്ന പദമാണിത്. വിശ്വസിച്ചവര്‍ എല്ലാവരും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായി കരുതുകയും, ഏക മനസ്സോടെ ദേവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനംതോറും അപ്പം മുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടുംകൂടെ ആരാധനയിൽ പങ്കുചേരുകയുംചെയ്തിരുന്നു. ഒരാളുടെ വസ്ത്രധാരണത്തിലും, ജീവിതശൈലിയിലും, ഭവനത്തിലുമാണ് സമൃദ്ധിയുടെ പ്രതിഫലനം ദൃശ്യമാകുന്നത്.എന്നാൽ ഇന്ന് സഭയുടെ സാമ്പത്തികശക്തി പ്രതിഫലിക്കുന്നത് പള്ളി പണിയിലാണ്. പഴയ പള്ളികള്‍പൊളിച്ചുപണിയാനുള്ള വ്യഗ്രത എങ്ങും ഏറിവരുന്നു. ഒരുകാലത്തു മനോഹരമായി പണിത ദേവാലയങ്ങൾ, ഇന്നത്തെപുരോഗമന ചന്താഗതിക്കു പറ്റിയതല്ലാ എന്ന തോന്നൽ, അവയൊക്കെ പൊളിച്ചുകളഞ്ഞിട്ട്, അത്യന്താധുനിക രീതിയിൽസിമന്റു,കമ്പി,തടി കൂനകളുടെ കൂമ്പാരങ്ങളായി, പലപ്പോഴും ദൈവം വസിക്കുന്ന ആലയമാണെന്നുപോലും തിരിച്ചറിയാന്‍ പാടില്ലാത്ത രീതിയില്‍ ദേവാലയങ്ങള്‍ പണിയുന്നതിന് നെട്ടോട്ടമാണെവിടെയും. പരിശുദ്ധ റൂഹായാല്‍ആത്മീയനൽവരം ലഭിച്ച ശിഷ്യന്മാരാരും ഇത്തരത്തിലുള്ള പള്ളിപണിയിക്കാന്‍ ആഹ്വാനം ചെയ്തതായി കാണുന്നില്ല.ദൈവപുത്രന് പടുകൂറ്റന്‍ ആലയങ്ങള്‍ പണിത് ഊറ്റം കൊള്ളുവാനല്ല അവര്‍ തങ്ങളില്‍ അര്‍പ്പിതമായിരിരുന്ന കടമയേവിനിയോഗിച്ചത്. നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നിച്ചുകൂടുമ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരിക്കുമെന്നാണ് യേശുക്രിസ്തുഅരുളിച്ചെയ്തത്. കേരളത്തില്‍ ക്രൈസ്തവരുടെ അംഗസംഖ്യ ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നതുകൊണ്ടാണോ വമ്പൻ ദേവാലയങ്ങള്‍പണിതുയർത്തുന്നത് എന്ന ചോദ്യം ഉയരുന്നു? 2011 -ലെ സെന്‍സസ് രേഖകള്‍ പ്രകാരം കേരളത്തിലെ ക്രൈസ്തവരുടെഎണ്ണം 18 ശതമാനമായി കുറഞ്ഞതായി കാണുന്നു. ജനനനിരക്കാവട്ടെ ക്രൈസ്തവരുടേതാണ് ഏറ്റവും കുറവ്(15.41). ഉന്നതവിദ്യാഭ്യാസം നേടുന്നവരൊക്കെ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുകയും ചെയ്യുന്നു. ചിലപ്പോൾ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ നടവരവുണ്ടാകാം. അത് മുഴുവന്‍ കല്ലും,സിമന്റും, കമ്പിയുമായിട്ട്മാറ്റേണ്ടതാണെന്ന് തീരുമാനമെടുക്കുന്നത് ആരാണ്? സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരെ, കടബാധ്യതകളില്‍പെട്ട് ഉഴലുന്നവരെ സഹായിക്കാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാത്തതെന്തുകൊണ്ട് എന്ന ചോദ്യം ഇവിടെബാക്കിയാകുന്നു? ഇന്ന് എവിടെ പള്ളിയുണ്ടോ അവിടൊക്കെ ഒന്നിലധികം കുരിശടികളും നേർച്ചപെട്ടികളും, കൽവിളക്കുകളും, സ്വർണകൊടിമരങ്ങളും പ്രതിഷ്ഠിക്കപ്പെടുന്നു. നിറപ്പകിട്ടാർന്ന ഘോഷയാത്രകളിലൂടെയും, പെരുന്നാൾ ആഘോഷങ്ങളുടെയും,വെടിക്കെട്ടുകളുടെയും മാസ്മരികതയിൽ സായൂജ്യമടയുവാൻ ശ്രമിക്കുന്ന പുതുപുത്തൻ ആധ്യാത്മികത. ഒരിക്കല്‍ വായിച്ച കഥ ഇവിടെ ഓർക്കുന്നത് ഉചിതമായിരിക്കും. ഒരിക്കൽ സാത്താൻ ദൈവത്തോടുപറഞ്ഞു, അങ്ങേയുടെ നാമത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള മതങ്ങളും സ്ഥാപനങ്ങളും, പ്രസ്ഥാനങ്ങളുമില്ലാതിരുന്നെങ്കിൽ ലോകത്തിൽ ദാരിദ്ര്യവും അസമത്വവും കുറെയൊക്കെ ഇല്ലാതാകുമായിരുന്നു.” ദൈവം ചോദിച്ചു – “സാത്താനെ നീ എന്താണ് അങ്ങനെ പറഞ്ഞത് ? സാത്താൻമറുപടി പറഞ്ഞു; “അങ്ങ് എന്റെകൂടെ വരാമെങ്കിൽ ഞാൻ ചിലതു കാട്ടിത്തരാം”. സാത്താൻ ദൈവത്തെസോമാലിയയിലെ വിശന്നുവലഞ്ഞ പട്ടിണിക്കോലങ്ങളെ കാണിച്ചു. നിരവധി ചേരിപ്രദേശങ്ങളും, സിറയയിലെയുംഇറാക്കിലെയും, നൈജീരിയയിലെയും, ഇങ്ങു അട്ടപ്പാടിയിലെയും പട്ടിണിമരണങ്ങളും, വയനാട്ടിലെയുംഇടുക്കിയിലെയും ആത്മഹത്യചെയ്ത കര്‍ഷക കുടുംബങ്ങളെയും കാണിച്ചു കൊടുത്തു. ഇതെല്ലാം കണ്ട് അത്ഭുതപ്പെട്ടദൈവം ചോദിച്ചു. ” ലോകത്ത് എല്ലാവര്‍ക്കും കഴിയാനുള്ള സമ്പത്ത് ഞാന്‍ ആവശ്യംപോലെ സൃഷ്ട്ടിച്ചുനല്കിയതാണല്ലോ അതെവിടെ?”. സാത്താന്റെ മറുപടി ഇതായിരുന്നു ” അത് ചില ക്ഷേത്രങ്ങളിലെ ഭൂഗർഭഅറകളിലേക്കും, പള്ളികളിലെ ഭണ്ഡാരപ്പെട്ടികളിലേക്കും, സമുദായ നേതാക്കന്മാരുടെ കൊട്ടാരങ്ങളിലേക്കും,.അഴിമതിയിൽ കുളിച്ച രഷ്ട്രീയ നേതാന്ക്കന്മാരുടെ അന്തപുരങ്ങളിലേക്കും, സ്വാശ്രയകോളോജ് മുതലാളന്മാരുടെയും,ഭക്തിവ്യാപാരികളുടെയും, ബ്ലയിഡ് കമ്പനിക്കാരുടെയും, മദ്യലോബികളുടെയും ലോക്കറുകളിലേക്കുംകുന്നുകൂട്ടിയിരിക്കുന്നത് അങ്ങ് കാണുന്നില്ലേ? അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ഈ മതങ്ങളും, സംഘടനകളും, രാഷ്ട്രീയപാർട്ടികളും ഇല്ലാതിരുന്നെങ്കില്‍ ലോകത്ത് ദാരിദ്ര്യം ഉണ്ടാകുമായിരുന്നില്ല എന്ന്….