ക്രിസ്തീയദൗത്യം ഓർമിപ്പിച്ച ജീവിതം (മാതൃഭൂമി മുഖപ്രസംഗം)

കഴിവുകൾ പ്രവൃത്തിയിൽ തെളിയിക്കുക. സ്വന്തം വാക്കുകളിൽ എളിയവരിൽ എളിയവനായി വിശേഷിപ്പിക്കുക -ബാവയുടെ സമീപനം ഇതായിരുന്നു. വലിയകാര്യങ്ങൾ ചെയ്യുന്നവനാണെന്ന് ഒരിക്കലും അദ്ദേഹം വിളിച്ചുപറഞ്ഞിട്ടില്ല

‘‘വലിയ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നത് നല്ലതുതന്നെയാണ്. പക്ഷേ, അതിനിടയിൽ ക്രിസ്തീയദൗത്യം കാണാതെപോകരുത്. എന്താണ് ആ ദൗത്യം? ഏറ്റവും എളിയവനെ കൈപിടിച്ച് നടത്തുക. മനുഷ്യന് ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ ഉറപ്പാക്കുന്നത് ഒരിക്കലും മറന്നുപോകാൻ പാടില്ല’’ -വിടവാങ്ങിയ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടേതാണ്‌ ഈ വാക്കുകൾ. സഭകളെ നയിക്കുന്നവർക്കുള്ള പാഠപുസ്തകമായിരുന്നു പരിശുദ്ധ ബാവ. ആ വാക്കുകൾ സഭാമക്കളെ ക്രിസ്തീയദർശനത്തിലേക്ക് എപ്പോഴും നോട്ടമുള്ളവരാക്കി. പത്തുവർഷം മലങ്കര ഓർത്തഡോക്സ് സഭയെ നയിച്ച് അരങ്ങൊഴിഞ്ഞ ആ ധന്യജീവിതം വിശ്വാസിസമൂഹത്തിന് എന്നും വഴിവിളക്കാകും.

കഴിവുകൾ പ്രവൃത്തിയിൽ തെളിയിക്കുക. സ്വന്തം വാക്കുകളിൽ എളിയവരിൽ എളിയവനായി വിശേഷിപ്പിക്കുക -ബാവയുടെ സമീപനം ഇതായിരുന്നു. വലിയകാര്യങ്ങൾ ചെയ്യുന്നവനാണെന്ന് ഒരിക്കലും അദ്ദേഹം വിളിച്ചുപറഞ്ഞിട്ടില്ല. പക്ഷേ, സഭയെ ഭൗതികമായും ആത്മീയമായും വളർത്തുന്നതിൽ അദ്ദേഹം വലിയ വിജയം നേടി. സഭാമക്കൾ ചെയ്യേണ്ട കാര്യങ്ങൾ സ്വയംചെയ്ത് മാതൃക കാട്ടുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. പ്രസംഗിച്ച് പോകുന്ന രീതി ഒട്ടുമേയില്ല. ശാരീരികപ്രയാസം വല്ലാതെ അലട്ടിയിരുന്ന സമീപനാളുകളിലും അദ്ദേഹം തന്റെ കാരുണ്യപൂർണമായ പ്രവൃത്തികളാൽ സ്വന്തം പദവിയെ കൂടുതൽ ശോഭയുള്ളതാക്കി മാറ്റി.

ദിവസവും വാർത്തകൾ ശ്രദ്ധിക്കുന്ന ബാവ അതിൽവരുന്ന ആലംബഹീനരുടെ വിവരം പലരെക്കൊണ്ടും തിരക്കിവെക്കും. അർഹരാണെന്നറിഞ്ഞാൽ അവർക്കരികിലേക്ക് എത്തി വേണ്ടത് ചെയ്തുകൊടുക്കുമ്പോഴേ സഹായികൾപോലും യാത്രയുടെ ലക്ഷ്യമറിയൂ. 2018-ലെ പ്രളയകാലത്ത് ഒട്ടേറെപ്പേർക്ക് അദ്ദേഹം സഹായങ്ങൾ എത്തിച്ചുകൊടുത്തു. ദൈവജനത്തെ നയിക്കാൻ നിയോഗിച്ച മോശയുടെ അനുഭവങ്ങളാണ് വേദപുസ്തകത്തിൽ ഏറ്റവും സ്വാധീനിച്ചതെന്ന് അദ്ദേഹം പറയുന്നത് വെറുതേയ​െല്ലന്ന് ഈ സംഭവങ്ങൾ തെളിയിക്കുന്നു. മോശയുടെ അനുഭവം വായിച്ചാൽ ദൈവം കൂടെയില്ലല്ലോ എന്നൊരു ശങ്ക വരില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.

സഭയുടെ അടിസ്ഥാനദൗത്യം സാമൂഹികസേവനമാണെന്ന് അദ്ദേഹം നിരന്തരം ഓർമിപ്പിച്ചു. ആത്മീയമായ ഉന്നതി നേടുന്നത്‌ രോഗികളെ നന്നായി ശുശ്രൂഷിക്കുന്നതിലൂടെയുമാകാം എന്നുപറഞ്ഞാണ് ആതുരാലയങ്ങൾ നിർമിച്ചത്. പരുമലയിലെ അർബുദ ചികിത്സാകേന്ദ്രം കാതോലിക്കേറ്റ് ശതാബ്ദിയുടെ ഭാഗമായി നിർമിച്ചതാണ്. സാധുക്കൾക്ക് കുറഞ്ഞചെലവിൽ ചികിത്സ എന്നതായിരുന്നു ലക്ഷ്യം. കാരുണ്യസ്പർശം പദ്ധതി ആ ദർശനത്തിലായിരുന്നു.

പൂർണമായും ഭാരതീയപൈതൃകത്തിൽ അഭിമാനംകൊള്ളുന്ന സഭയെന്നനിലയിൽ വളർന്ന ഓർത്തഡോക്സ് സഭയെ അതേ ആദർശത്തിൽ നിലനിർത്താൻ അദ്ദേഹം എന്നും ശ്രദ്ധിച്ചു. രാജ്യത്തിന്റെ നിയമവും അതിന്റെ ഭരണവും നിർദേശിക്കുന്നവ അനുസരിക്കാനുള്ള ബാധ്യത എന്നും വിശ്വാസികളെ ഓർമിപ്പിക്കാൻ അദ്ദേഹം മറന്നില്ല. ലോകത്ത് എവിടെപ്പോയാലും ഭാരതദർശനങ്ങൾ അദ്ദേഹത്തിന്റെ വാക്കിൽ നിറയും. ക്രൈസ്തവസഭകളും വിശ്വാസികളും ഏറ്റവും സുരക്ഷിതരായി ജീവിക്കുന്ന നാടാണ് ഇന്ത്യയെന്ന് അദ്ദേഹം പലവട്ടം എഴുതി. 2000 വർഷത്തെ ചരിത്രത്തിൽ മതപീഡനം നേരിടേണ്ടി വന്നിട്ടില്ല. ജനാധിപത്യവും മതേതരത്വവും ആശയങ്ങളായി രൂപപ്പെടുന്നതിന് എത്രയോമുമ്പ് ഈ ദേശം അത് ജീവിതത്തിൽ നടപ്പാക്കിയിരുന്നു എന്നതിന് ഉദാഹരണമാണ് മറ്റുവിശ്വാസങ്ങളോടുള്ള നാടിന്റെ ആദരവെന്ന് അദ്ദേഹം ഓർമിപ്പിച്ചു

സഭയുടെ രാഷ്ട്രീയനിലപാടുകൾ എന്താണെന്ന്‌ എല്ലാ തിരഞ്ഞെടുപ്പുകാലത്തും ഉയരുന്ന ചോദ്യമാണ്. പക്ഷേ, അതിന് അദ്ദേഹം നൽകുന്ന മറുപടി എന്നും ഒന്നുതന്നെയായിരുന്നു. മതവും രാഷ്ട്രീയവും വേറിട്ടതാണ്. സഭാമക്കൾക്ക് വ്യത്യസ്തമായ രാഷ്ട്രീയമുണ്ട്. അതവർക്ക് ആകാം. എന്നാൽ, സഭ രാഷ്ട്രീയനിലപാട് സ്വീകരിക്കില്ല. അത് മതത്തിന്റെ നാശത്തിനുമാത്രമേ വഴിതുറക്കൂ. ആ നിലപാട് ഉയർത്തിപ്പിടിച്ചതിനാൽ എല്ലാ രാഷ്ട്രീയനേതൃത്വത്തിനും തുല്യമായ പരിഗണന സഭാനേതൃത്വത്തിൽനിന്ന് ലഭിച്ചു. പക്ഷേ, അവരെടുക്കുന്ന നിലപാടുകളെ എതിർക്കാനോ അനുകൂലിക്കാനോ ഉള്ള സ്വാതന്ത്ര്യം ഒരിക്കലും നഷ്ടമാക്കിയതുമില്ല.

അറിവിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്. പാശ്ചാത്യലോകം അറിവിനെ ശക്തിയായി കാണുന്നു; പൗരസ്ത്യലോകം അറിവിനെ വെളിച്ചമായും. ഈ വെളിച്ചമാണ് മനസ്സിലെ ഇരുട്ടിനെ മാറ്റുന്നത്. പ്രപഞ്ചത്തെ തെളിച്ചമുള്ളതാക്കുന്നത്. അതുകൊണ്ട് നാം വെളിച്ചം പരത്തുന്ന അറിവിലേക്ക് പോകുകയാണുവേണ്ടത്. സമൂഹത്തിന് വെളിച്ചം പകർന്ന ആ മഹാസാന്നിധ്യത്തിനുമുന്നിൽ ‘മാതൃഭൂമി’യും കൂപ്പുകൈകളോടെ നിൽക്കുന്നു.

(Editorial, Mathrubhoomi Daily, 13-07-2021)