ഓർത്തഡോക്സ് – യാക്കോബായ തർക്കത്തിൽ രമ്യത തകര്‍ത്തത് പിണറായി സര്‍ക്കാര്‍: ഡോ. തോമസ് മാർ അത്താനാസിയോസ്


കുവൈറ്റ്‌ : മൃതദേഹ സംസ്കാരവുമായി ബന്ധപ്പെട്ട് ഓർഡിനൻസ് ഇറക്കിയ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത.

ഓർഡിനൻസ് ഇറക്കുക വഴി സഭകൾക്കിടയിലെ ഭിന്നിപ്പ് നിലനിർത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ആരോപിച്ചു .

ഓർത്തഡോക്സ് – യാക്കോബായ തർക്കത്തിൽ സുപ്രീം കോടതി മാനിക്കാനുള്ള ഉത്തരവാദിത്തമാണ് സംസ്ഥാനസർക്കാർ കാണിക്കേണ്ടിയിരുന്നത്ത് – കുവൈറ്റ്‌ സന്ദര്‍ശനത്തിനിടെ സത്യം ഓണ്‍ലൈനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം .
“ജുഡീഷ്യറിയെ ആദരിക്കുക എന്നതാണ് ജനാധിപത്യ സംവിധാനത്തിൽ ഭരണകൂടത്തിന്റെ ഉത്തരവാദിത്തം . അത് ആദരിക്കാനുള്ള സന്നദ്ധത സർക്കാർ ഇതുവരെ കാണിച്ചിട്ടില്ല.

ജുഡീഷ്യറിയെ മാനിച്ചിരുന്നെങ്കിൽ കോടതി വിധി നടപ്പാക്കാൻ ശ്രമിക്കുമായിരുന്നു. അങ്ങിനെ വിഘടിച്ചു നിൽക്കുന്ന രണ്ടു വിഭാഗങ്ങൾ തമ്മിൽ ഒന്നിച്ചു വരുവാനുള്ള സാഹചര്യവും അതുവഴി സാധിക്കുമായിരുന്നു.

അതിനു പകരം വിഘടിച്ചു നിൽക്കുന്നവരെ പ്രത്യക്ഷമായും പരോക്ഷമായും സഹായിച്ചു ഈ ഭിന്നത നിലനിർത്താനും ഒരുപക്ഷെ അതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നു സംശയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു .