സമാധാനമുണ്ടാക്കാൻ യോജിച്ച സമയം: കാതോലിക്കാ ബാവാ


പത്തനംതിട്ട ∙ സഭയിൽ സമാധാനമുണ്ടാക്കാൻ ഏറ്റവും പറ്റിയ സമയം ഇതാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. നീതി നിഷേധത്തിനും അക്രമത്തിനുമെതിരെ ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമ്മേളനവും റാലിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അക്രമം കൊണ്ട് പരമോന്നത നീതിപീഠത്തിന്റെ വിധി മറികടക്കാൻ കഴിയില്ല. വിധിക്ക് കടലാസിന്റെ വില പോലുമില്ലെന്ന് പ്രഖ്യാപിച്ചാൽ നാട്ടിൽ അരക്ഷിതാവസ്ഥയുണ്ടാകും. ഭരണകൂടത്തിന് താൽപര്യമുണ്ടെങ്കിൽ നിയമം നിഷ്പ്രയാസം നടപ്പാക്കാം. സമാധാന മാർഗത്തിൽ നിയമവഴിയിലൂടെ സഭ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
മൃതദേഹം സെമിത്തേരിയിൽ അടക്കുന്നതിനു സഭയ്ക്ക് തടസ്സമില്ല. അതിനുള്ള എല്ലാ സൗകര്യവുമുണ്ട്. പക്ഷേ ഓർത്തഡോക്സ് വൈദികൻ കാർമികനാകാൻ പാടില്ലെന്ന് പറയുമ്പോഴാണ് പ്രശ്നമുണ്ടാകുന്നത്.

സമാന്തരഭരണം പാടില്ലെന്ന് നീതിപീഠം പ്രഖ്യാപിച്ചുവെങ്കിൽ അത് പള്ളിക്ക് മാത്രമല്ല, സെമിത്തേരിക്കും ബാധകമാണ്. ജനങ്ങളെ പിടിച്ചു നിർത്താനും സഹതാപം കിട്ടാനുമാണ് മൃതദേഹം അടക്കാൻ അനുവദിക്കുന്നില്ലെന്ന് പറയുന്നത്. സമാധാനം അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും കാതോലിക്കാ ബാവാ പറഞ്ഞു.

കുര്യാക്കോസ് മാർ ക്ലിമ്മീസ് അധ്യക്ഷനായിരുന്നു. ഫാ. ഡോ. വർഗീസ് വർഗീസ് മീനടം മുഖ്യപ്രഭാഷണം നടത്തി. വൈദിക ട്രസ്റ്റി ഫാ. എം.ഒ.ജോൺ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ഫാ.ടൈറ്റസ് ജോർജ്, ഫാ.കെ.ജി.മാത്യു എന്നിവർ പ്രസംഗിച്ചു.

മാനേജിങ് കമ്മിറ്റിയംഗം റോയ് പി.തോമസ്, റെജി മാത്യു എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. മാത്യൂസ് മാർ തിമോത്തിയോസ്, ഡോ. ജോഷ്വ മാർ നിക്കോദിമോസ് എന്നിവർ സന്നിഹിതരായിരുന്നു. മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിലെ സമ്മേളനത്തിനു ശേഷം നടന്ന റാലിയിൽ സഭാ വിശ്വാസികളുടെ വൻ സമൂഹം പങ്കെടുത്തു. റിങ് റോഡ് വഴി സെന്റ് പീറ്റേഴ്സ് ജംക്‌ഷനിലെത്തി സെൻട്രൽ ജംക്‌ഷൻ വഴി സമ്മേളന സ്ഥലത്ത് സമാപിച്ചു.

സമാധാനം ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവർ സഭയിൽ ഉണ്ടെന്ന് സംശയിക്കണം’

സമാധാനം ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവർ സഭയ്ക്കുള്ളിൽ തന്നെയുണ്ടെന്ന് സംശയിക്കണമെന്നും അത്തരക്കാരുടെ പ്രവർത്തനം വിജയിക്കില്ലെന്നും കാതോലിക്കാ ബാവാ. പത്തനംതിട്ടയിൽ നടന്ന പ്രതിഷേധ സമ്മേളനത്തിലാണ് ഇൗ പരാമർശം.

സഭയിൽ ശാശ്വത സമാധാനം നിലനിൽക്കണമെങ്കിൽ എല്ലാവരെയും ഒരുമിപ്പിക്കണമെന്ന് ചിലർ വാദിക്കുന്നു. കേസിൽ തോൽക്കുമ്പോൾ എല്ലാവരും ഒരുമിക്കണമെന്നു പറയുന്നതിൽ കൗശലമുണ്ടെന്നും സഭയിൽ സമാധാനം ഒരിക്കലും ഉണ്ടാകരുതെന്ന് വിചാരിക്കുന്നവരാണ് ഇൗ വാദത്തിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അങ്ങനെ ഏതാനും വ്യക്തികൾ വിചാരിച്ചാൽ മലങ്കര സഭയുടെ പാരമ്പര്യവും പൈതൃകവും ഇല്ലാതാകുമെന്ന് ആരും വിചാരിക്കേണ്ട. ഇവരെ ജൂലിയസ് സീസറിനെ വധിച്ച ബ്രൂട്ടസിനോടും ഗാന്ധിജിയെ വധിച്ച ഗോഡ്സെയോടും ഇന്ദിരാഗാന്ധിയെ വധിച്ച അംഗരക്ഷകനോടും ഉപമിച്ച് അദ്ദേഹം പരോക്ഷമായി വിമർശിച്ചു.