പ. വട്ടശ്ശേരില്‍ തിരുമേനിയുടെ അന്ത്യ സന്ദേശവും വില്‍പത്രവും


മലങ്കരയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായില്‍ നിന്നും

പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സംസ്ഥാപിതമായ മലങ്കരസഭയിലെ എല്ലാ പള്ളികളിലെയും വികാരിമാരും ദേശത്തു പട്ടക്കാരും ശേഷം ജനങ്ങളുമായി നമ്മുടെ പ്രിയ മക്കളായ എല്ലാവര്‍ക്കും വാഴ്വ്.

നമ്മെ ഭരമേല്പിച്ചിട്ടുള്ള ആത്മീകതൊഴുത്തിലെ കുഞ്ഞാടുകളും നമ്മുടെ പ്രേമഭാജനങ്ങളുമായ പ്രിയ മക്കളെ, അല്‍പ ദിവസങ്ങളായി നാം രോഗശയ്യയെ അവലംബിച്ചിരിക്കുന്ന വിവരം നിങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കുമെന്നു വിശ്വസിക്കുന്നു. എഴുപത്താറുവയസ്സു പ്രായമുള്ള വയോ വൃദ്ധനും ഏതാനും സംവത്സരക്കാലമായി വര്‍ദ്ധമാനങ്ങളായ പലതരം ശരീരാസ്വാസ്ഥ്യങ്ങളാല്‍ പീഡിതനുമായ നമ്മുടെ ഐഹിക ജീവിതം ഇതിലധികമായി ദീര്‍ഘിച്ചു കിട്ടണമെന്നാഗ്രഹിക്കാനൊ ആശിക്കാനൊ നമുക്കവകാശമുള്ളതല്ലല്ലൊ. അതിനാല്‍ അലംഘനീയവും കരുണാസംപൂര്‍ണ്ണവുമായ ദൈവഹിതത്തിനു സസന്തോഷം കീഴ്പ്പെടുകയെന്നുള്ളതല്ലാതെ മറ്റൊന്നും ഇപ്പോള്‍ നാം ചെയ്യേണ്ടതായിട്ടില്ല. മലങ്കര സമുദായചരിത്രത്തില്‍ അത്യധികം വിഷമകരമായ ഒരു ഘട്ടത്തില്‍ ഈ സഭയുടെ ഭരണചുമതല അനേകതരം ബലഹീനതകളോടും അയോഗ്യതകളോടും കൂടിയ നാം വഹിക്കണമെന്നാണ് ദൈവം തിരുമനസ്സായത്. ഈ കഴിഞ്ഞ 25 സംവത്സരക്കാലങ്ങളിലെ സംഭവങ്ങളെല്ലാം ഒരു നിഴല്‍പോലെ ഇപ്പോള്‍ കടന്നുപോയിരിക്കുന്നു എന്നിരുന്നാലും അവയുടെ ഫലങ്ങള്‍ സഭയുടെ ഭാവിയെ സാരമായ വിധത്തില്‍ സ്പര്‍ശിക്കാതിരിക്കുന്നതല്ല. അനേകതരം അത്യാപത്തുകളില്‍കൂടി മലങ്കര സമുദായം കടന്നുകൂടിയതു സര്‍വ്വശക്തനായ ദൈവത്തിന്‍റെ കരുണ ഒന്നുകൊണ്ടു മാത്രമാണ്.

പലവിധത്തിലുള്ള ബലഹീനതകള്‍ക്കു വശംവദനായ നമ്മുടെ കുറവുകളെയും അയോഗ്യതകളെയും വിസ്മരിച്ചു ഈ കാലമെല്ലാം നിങ്ങളില്‍ ഓരോരുത്തരും നമ്മുടെ സമുദായത്തിന്‍റെ അഭ്യുദയത്തിനായി ആശയിലധികമായി നമ്മോടു സഹകരിച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരുന്നിട്ടുള്ളതിനെപ്പറ്റിയുള്ള സ്മരണയും കൃതജ്ഞതയും നമ്മുടെ അവസാനശ്വാസംവരെ നമ്മില്‍നിന്നു വിട്ടുമാറുന്നതല്ലെന്നു നിങ്ങള്‍ ഉറപ്പായി വിശ്വസിക്കണം. സമുദായനന്മയെ മാത്രം ലാക്കാക്കി നാം സ്വീകരിച്ച പല പദ്ധതികളെപ്പറ്റിയും പരമാര്‍ത്ഥമായ അഭിപ്രായവ്യത്യാസം നമ്മുടെ പ്രിയമക്കളില്‍ ചിലര്‍ക്കെല്ലാം ഉണ്ടായിട്ടുണ്ടെന്നുള്ള സംഗതിയെപ്പോലെ മര്‍മ്മഭേദകമായ വേറൊരു സ്മരണ ഈ ഘട്ടത്തില്‍ നമുക്കില്ല. പ്രിയമക്കളെ നാമെല്ലാവരും മനുഷ്യസാധാരണങ്ങളായ പലതരം ബലഹീനതകളോടുകൂടിയവരാണെന്നും നമ്മുടെ പിതാക്കന്മാര്‍ വളരെ വാശിയോടും ദണ്ഡത്തോടും കൂടി നടത്തിയ പല വഴക്കുകളും തര്‍ക്കങ്ങളും എത്രയും നിസ്സാരങ്ങളും ബുദ്ധിശൂന്യങ്ങളുമായി നമുക്കിപ്പോള്‍ തോന്നാറുള്ളതുപോലെ എത്രയും ഘനമേറിയവയെന്നു നാം കണക്കാക്കിവരുന്ന മിക്ക സംഗതികളും ഭാവി തലമുറയിലെ ആളുകള്‍ നിസ്സാരങ്ങളും ബുദ്ധിശൂന്യങ്ങളുമായവയെന്നു വിധിക്കാനിടയുണ്ടെന്നും നിങ്ങള്‍ ധരിച്ച്, ചെറിയ ആട്ടിന്‍ കൂട്ടമാകുന്ന നമ്മുടെ പാവപ്പെട്ട സഭ ഛിന്നഭിന്നമായിത്തീരാതിരിക്കാനായി സകല വാശികളും വഴക്കുകളും ഉപേക്ഷിച്ചും സഭയുടെ യോജിപ്പിനായി യഥാര്‍ത്ഥമായ സ്വാര്‍ത്ഥപരിത്യാഗത്തോടുകൂടിയും സര്‍വ്വാത്മനാ പ്രയത്നിക്കണമെന്നുള്ളതു ദൈവസന്നിധിയില്‍ നിങ്ങളുടെ സര്‍വപ്രധാനമായ ചുമതലയായി നമ്മുടെ പ്രിയ മക്കളില്‍ ഓരോരുത്തരും സ്വീകരിക്കണമെന്നു നമ്മുടെ അവസാന ശ്വാസത്തോടുകൂടി നാം പ്രബോധിപ്പിച്ചുകൊള്ളുന്നു. ഫറവോനെപ്പോലെ ഹൃദയകാഠിന്യമുണ്ടാകാതെ നമ്മുടെ കര്‍ത്താവില്‍ നിന്ന് അനുഗ്രഹംപ്രാപിച്ച ചെറിയ ശിശുക്കളെപ്പോലെയുള്ള മാര്‍ദ്ദവഹൃദയത്തോടുകൂടി നമ്മുടെ ഈ അപേക്ഷയെ നിങ്ങള്‍ സ്വീകരിക്കുമെന്നു നാം വിശ്വസിച്ചുകൊള്ളുന്നു. നിങ്ങളെല്ലാവരും അന്യോന്യം കുറ്റങ്ങളെപ്പറ്റി മാപ്പുചോദിക്കയും ക്ഷമിക്കയും സഹിക്കയും ചെയ്യുന്നതായാലല്ലാതെ അവസാന വിധികര്‍ത്താവിന്‍റെ സന്നിധിയില്‍ നിങ്ങള്‍ക്കും കരുണയും പാപമോചനവും ലഭിക്കുന്നതല്ലെന്നു നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിവുള്ളതാണല്ലൊ. നമ്മുടെ അസ്ഥികള്‍ നമ്മുടെ പിതാക്കന്മാരുടെ അസ്ഥികളോടുകൂടി ചേര്‍ന്നശേഷവും നമ്മുടെ എളിയ സഭയുടെ യോജിപ്പിനായി സകല വാദങ്ങളും വഴക്കുകളും മറന്നു പ്രവര്‍ത്തിക്കാനുള്ള സല്‍ബുദ്ധി നിങ്ങളില്‍ നിലനില്‍ക്കണമെന്നുള്ള നമ്മുടെ ബലഹീനമായ പ്രാര്‍ത്ഥന എപ്പോഴും ദൈവസന്നിധിയില്‍ അര്‍പ്പിക്കപ്പെടുന്നതാണെന്നു നിങ്ങള്‍ വിശ്വസിച്ചുകൊള്ളണം. ഒരേ അസ്ഥിയില്‍ നിന്നുള്ള അസ്ഥിയും മാംസത്തില്‍ നിന്നുള്ള മാംസവുമെങ്കിലും നമ്മുടെ സഭയില്‍ നിന്നു പിരിഞ്ഞുപോയിട്ടുള്ള സഹോദരസമുദായങ്ങളുമായി യോജിപ്പുണ്ടാക്കണമെന്നു നമ്മുടെ ഹൃദയത്തിന്‍റെ അഗാധത്തില്‍ വളരെക്കാലമായി വേരൂന്നിയിരുന്ന ആഗ്രഹം സഫലീഭവിപ്പിക്കാനായി സര്‍വപ്രകാരേണ പരിശ്രമിക്കണമെന്നുള്ളതും നമ്മുടെ അവസാനശ്വാസത്തോടുകൂടി നിങ്ങളെ നാം ഭരമേല്പിക്കുന്ന ഒരു ചുമതലയും ഭാരവുമായി നിങ്ങള്‍ സ്വീകരിക്കണമെന്നു നാം ആഗ്രഹിക്കുന്നു.

നമ്മുടെ സഭയുടെ നിലനില്‍പിനും ക്ഷേമത്തിനും മേല്‍ഗതിക്കും ഒഴിച്ചുകൂടാത്ത അത്യാവശ്യമെന്നു നിങ്ങളില്‍ പലരും നമ്മോടുകൂടി പരമാര്‍ത്ഥമായി വിശ്വസിക്കുന്നതും ഇതേവരെയായി പല പ്രയാസങ്ങള്‍ സഹിച്ചു നാമെല്ലാവരും സംരക്ഷിച്ചുകൊണ്ടിരിക്കുന്നതുമായ കാതോലിക്കാസ്ഥാപനത്തെ പുലര്‍ത്തിക്കൊണ്ടുപോകാനുള്ള ചുമതലയും നാം നിങ്ങളില്‍ ഓരോരുത്തരിലും സമര്‍പ്പിച്ചുകൊള്ളുന്നു.

കടശ്ശി, പ്രിയമക്കളെ! നീതിമാന്‍ ആരുമില്ല ഒരുത്തന്‍പോലുമില്ല. നമ്മുടെ കര്‍ത്താവിന്‍റെ രക്തത്താലല്ലാതെ ഒരു നീതിമാനും നീതീകരിക്കപ്പെടുന്നില്ല. നമ്മുടെ ഭരണകാലത്തു നാം നിങ്ങളില്‍ ആരെയെങ്കിലും വ്യസനിപ്പിക്കയൊ നഷ്ടപ്പെടുത്തുകയൊ മനസ്സോടും മനസ്സു കൂടാതെയും അറിവോടും അറിവു കൂടാതെയും വല്ല ദോഷവും ചെയ്കയൊ ചെയ്തുപോയിട്ടുണ്ടെങ്കില്‍ അവയെല്ലാം പാപികള്‍ക്കുവേണ്ടി തന്‍റെ ജീവനെ ഏല്‍പിച്ചുകൊടുക്കയും തന്നെ കുരിശില്‍ തൂക്കിയവര്‍ക്കുവേണ്ടി തന്‍റെ പിതാവിനോടു പ്രാര്‍ത്ഥിക്കുകയും ചെയ്തവനായ കര്‍ത്താവീശോമ്ശിഹായില്‍ നമ്മോടു ക്ഷമിക്കുമെന്നു നാം ഓരോരുത്തരോടും അപേക്ഷിക്കുന്നു. അപ്രകാരംതന്നെ ആരെങ്കിലും നമ്മോടു വല്ലതും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അതു നാം നമ്മുടെ മനസ്സില്‍ അശേഷം ശേഷിപ്പിച്ചിട്ടില്ലെന്നും മ്ശിഹായില്‍ നാം ക്ഷമിച്ചിരിക്കുന്നു എന്നു നിങ്ങളെ നാം അറിയിച്ചുകൊള്ളുന്നു. പിന്നെയും പ്രിയരെ! നിങ്ങള്‍ ഒരുത്തനുവേണ്ടി ഒരുത്തന്‍ പ്രാര്‍ത്ഥിപ്പീന്‍ എന്നു വിശുദ്ധ യാക്കോബ് കല്‍പിച്ചിരിക്കുന്നതുപോലെ നമുക്കുവേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിപ്പിന്‍. നാം മരിക്കുന്നതായാലും സ്വസ്ഥതപ്രാപിക്കുന്നതായാലും നിങ്ങളുടെ പ്രാര്‍ത്ഥന നമുക്കു വിലയേറിയ സഹായമാകുന്നു. “ഞാന്‍ നല്ല പോര്‍പൊരുതു, ഓട്ടത്തെ തികച്ചു, വിശ്വാസത്തെ കാത്തു, ഇനി നീതിയുടെ കിരീടം എനിക്കായി വച്ചിരിക്കുന്നു. ആയതു നീതിയുള്ള ന്യായാധിപതിയായ കര്‍ത്താവു ആ ദിവസത്തില്‍ എനിക്കു തരും” എന്നു വിശുദ്ധ പൗലൂസ് തന്നെക്കുറിച്ചുതന്നെ പറഞ്ഞ വചനം പാപിയായ നമ്മിലും നിവര്‍ത്തിക്കുന്നതിനായി നമുക്കുവേണ്ടി ഇപ്പോഴും നമ്മുടെ കാലശേഷവും നിങ്ങള്‍ പ്രാര്‍ത്ഥിക്കയും പട്ടക്കാര്‍ വിശുദ്ധ കുര്‍ബാന ചൊല്ലുകയും ചെയ്യണമെന്നു നിങ്ങളുടെ സ്നേഹത്തോടു നാം അപേക്ഷിക്കുന്നു.
നമ്മുടെ കര്‍ത്താവായ യേശുമ്ശിഹാ അദൃശമായിരിക്കുന്ന തന്‍റെ വലത്തു കൈയെ ബലഹീനനും പാപിയുമായ നമ്മുടെ വലത്തുകയ്യോടുകൂടി നിങ്ങളുടെമേല്‍ നീട്ടി നിങ്ങളെയും നിങ്ങളുടെ ഭവനങ്ങളെയും നിങ്ങളുടെ കൈകള്‍ ചെയ്യുന്ന എല്ലാ വേലകളെയും അനുഗ്രഹിക്കയും നമ്മെയും നിങ്ങളെയും വിശ്വാസികളായ നിങ്ങളുടെ എല്ലാ മരിച്ചുപോയവരെയും തന്‍റെ സ്വര്‍ഗ്ഗീയ പറുദൈസായില്‍ ആശ്വസിപ്പിക്കുകയും ചെയ്വാന്‍ നാം പ്രാര്‍ത്ഥിക്കുന്നു.

അതു ദൈവമാതാവായ വി: കന്യകമറിയാമിന്‍റെയും സകല പരിശുദ്ധന്മാരുടെയും പ്രത്യേകം നമ്മുടെ കാവല്‍ക്കാരനായ മാര്‍ത്തോമ്മാ ശ്ലീഹായുടെയും പ്രാര്‍ത്ഥനകളാല്‍ തന്നെ. ആമ്മീന്‍.
പിതാവായ ദൈവത്തിന്‍റെ സ്നേഹവും ഏകജാതനായ പുത്രന്‍റെ കൃപയും വിശുദ്ധ റൂഹായുടെ സംബന്ധവും സഹവാസവും നമ്മുടെ പ്രിയമക്കളെ! നിങ്ങള്‍ എല്ലാവരോടും എന്നേക്കും ഉണ്ടായിരിക്കട്ടെ ആമ്മീന്‍.

1109 കുംഭം 11 -നു കോട്ടയത്തു പഴയസെമ്മനാരിയില്‍ നിന്നും

(വട്ടശ്ശേരില്‍ തിരുമേനി: മലങ്കരസഭയുടെ കോട്ട, കെ. വി. മാമ്മന്‍, കോട്ടയം, 2012, പേജ് 198-201)

മരണപത്രിക

(വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് ചരമം അടയുന്നതിന് ഏതാണ്ട് ഒരു വര്‍ഷം മുമ്പ് 1108 മകരം 3-ാം തീയതി ഒരു മരണപത്രിക എഴുതിവച്ചു. മാര്‍ ദീവന്നാസ്യോസിന്‍റെ മരണശേഷം മരണപത്രിക രജിസ്റ്റര്‍ ചെയ്യുന്നതിന് ഗീവര്‍ഗീസ് രണ്ടാമന്‍ കാതോലിക്കോസ് അപേക്ഷിച്ച സമയം പാത്രിയര്‍ക്കീസു പക്ഷത്തുനിന്നു എതിര്‍ത്ത് ആക്ഷേപം ബോധിപ്പിച്ചു. വിചാരണ നടത്തി ആക്ഷേപം തള്ളിക്കളയുകയും വില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അതുകൊണ്ടും തൃപ്തിപ്പെടാതെ വില്‍ അസ്ഥിരപ്പെടുത്തി കിട്ടുന്നതിന് 111-ല്‍ അസല്‍ 558-ാം നമ്പരായി ഒരു വ്യവഹാരവും ബോധിപ്പിച്ചു. അതും തള്ളിപ്പോയി.)
പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ ത്രിയേക ദൈവത്തിന്‍റെ തിരുനാമത്തില്‍ മലങ്കര ഇടവകയുടെ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായായ നാം നമ്മുടെ സമ്പാദ്യങ്ങളായി നമ്മുടെ കൈവശത്തിലും അനുഭവത്തിലും ആധീനത്തിലും കൈകാര്യ കര്‍തൃത്വത്തിലും ഇരിക്കുന്ന സ്ഥാവര ജംഗമ സ്വത്തുക്കളെക്കുറിച്ചു നല്ല സുബോധത്തോടുകൂടി എഴുതിയ വില്പത്രം.

തല്‍ക്കാലം ഓര്‍മ്മയില്‍വന്ന സ്ഥാവരങ്ങളുടെ ലിസ്റ്റ്.

1. കണ്ടനാട് കര്‍മ്മേല്‍ പള്ളിയും പുരയിടവും. 2. മാവേലിക്കര തഴക്കര ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ കെട്ടിടവും പുരയിടവും. 3. മല്ലപ്പള്ളി ബഥനി പ്പള്ളിയും പുരയിടവും … 4. പട്ടവയില്‍ ബഥനിപ്പള്ളിയും പുരയിടവും.
5. തിരുവല്ലാ ബഥനിപ്പള്ളിയും അതിനോട് ചേര്‍ത്ത് പണിയിച്ചിട്ടുള്ള അരമനയും കുശിനിയും ആ പുരയിടങ്ങളും … 6. നേന്ത്രവേലി നിലത്തോടുചേര്‍ന്ന് നമ്മുടെ പേരില്‍ പുതുവല്‍ പതിപ്പിച്ചതും വള്ളക്കാലില്‍ ചാക്കോമാത്തു മുപ്പതു പറ നെല്ല് പാട്ടമായി നടന്നുവരുന്നതുമായ നിലം….. 7. കുമരകം കായല്‍ നിലം. 8. പരുമല സെമിനാരി വകയും സെമിനാരിക്കുവേണ്ടി പണം കൊടുത്തും ദാനമായും നമ്മുടെ മുന്‍ഗാമികളുടെയും നമ്മുടെയും പേരുകളില്‍ സമ്പാദിച്ചിട്ടുള്ളവയും അവിടുത്തെ നമ്മുടെ മാനേജരുടെ നടത്തിപ്പില്‍ ഇരിക്കുന്നവയുമായ നിലംപുരയിടങ്ങള്‍ … പൊന്‍ വെള്ളി വെങ്കലം ശീലത്തരങ്ങള്‍ മുതലായി പ്രധാനപ്പെട്ട നമ്മുടെ ജംഗമങ്ങള്‍ തല്‍ക്കാലം ഓര്‍മ്മയില്‍ വന്നവയുടെ ലിസ്റ്റ്.

1. ഇരട്ടപ്പത്തിയുള്ള സ്വര്‍ണ്ണ അംശവടി 1. 2) സ്വര്‍ണ്ണ പണിത്തരങ്ങളോടുകൂടിയ മുതലവായന്‍ വടി 1. 3) കല്ലുകള്‍ പതിച്ച സ്വര്‍ണ്ണ സ്ലീബാ 1. 4) രത്നങ്ങള്‍ പതിച്ച സ്വര്‍ണ്ണക്കുരിശ് അതിന്‍റെ സ്വര്‍ണ്ണമാലയോടു കൂടിയത് 1. 5) നാം എപ്പോഴും ധരിച്ചുവരുന്നതും മരതകപ്പച്ച മുതലായ വിലയേറിയ രത്നങ്ങള്‍ പതിച്ചതുമായ സ്വര്‍ണ്ണമോതിരം 1. …. (89) പരിശുദ്ധ മാര്‍ കൌമ്മായുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന വെള്ളി ഡപ്പി 1. (70) പരുമല സെമിനാരിയില്‍ കബറടങ്ങിയ കൊച്ചുമെത്രാച്ചന്‍റെ കൈപ്പടയില്‍ എഴുതപ്പെട്ട വലിയ പട്ടംകൊട പുസ്തകം 1. … നമ്മുടെ വിശ്വസ്ത സ്നേഹിതന്മാരില്‍ ഒരുവനായിരുന്ന മരിച്ചുപോയ കൊല്ലപറമ്പില്‍ കെ. എം. കുര്യന്‍ മാസ്റ്റര്‍, ടിയാന്‍റെ മരണപത്രത്തില്‍ സി. എം.എസ്. കോളജിനു സമീപം ടിയാന് ഉള്ള സ്ഥലത്ത് ഒരു വിദ്യാര്‍ത്ഥി സത്രം പണിയിക്കുന്നതിനും, നമ്മുടെ വൈദിക വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പ്രത്യേക തിയോളജിക്കല്‍ കോളജ് സ്ഥാപിച്ചു നടത്തുന്നതുവരെ അവരുടെ പഠിത്തം തല്ക്കാലം മാര്‍ ഏലിയാ ചാപ്പല്‍ ബംഗ്ലാവില്‍ നടത്തുവാന്‍ ആലോചിച്ചിട്ടുള്ളതും ടി ബംഗ്ലാവിന്‍റെ മേല്‍ക്കൂട് ജീര്‍ണ്ണപ്പെട്ടിരിക്കുന്നതും ആകയാല്‍ അയതുപൊളിച്ച് പുതുതായി പണിയിച്ചു നന്നാക്കി ഉപയോഗയോഗ്യമാക്കി തീര്‍ക്കുന്നതിനും വേണ്ടിവരുന്ന ചെലവുകള്‍ ചെയ്തുകൊള്ളണം. ….
സ്ഥാവരങ്ങളോ, ജംഗമങ്ങളോ, പണമോ സാമാനമോ എന്തുതന്നെആയിരുന്നാലും നമ്മുടെ ശേഷം നമുക്ക് പകരം നമ്മുടെ സഭാ സംബന്ധമായ ഭരണം മുതലായതു നടത്തുന്നതിനും നമ്മുടെ ആഗ്രഹങ്ങളെയും നിശ്ചയങ്ങളെയും നിവര്‍ത്തിക്കുന്നതിനും നമ്മുടെ അവകാശികളായി നാമും നമ്മുടെ സഭയും ഗണിച്ചിരിക്കുന്ന പൗരസ്ത്യ സിംഹാസനത്തിന്‍റെ ഇപ്പോഴത്തെ രണ്ടാമത്തെ ഗീവറുഗീസായ മോറാന്‍ മാര്‍ ബസ്സേലിയോസ് കാതോലിക്കാ ബാവായെയും കോട്ടയം മുതലായ ഇടവകകളുടെ കുറിയാക്കോസ് മാര്‍ ഗ്രിഗോറിയോസ് എപ്പിസ്കോപ്പായെയും തുമ്പമണ്‍ മുതലായ ഇടവകകളുടെ ഗീവറുഗീസ് മാര്‍ പീലക്സിനോസ് എപ്പിസ്കോപ്പായെയും ആകകൊണ്ടും നമുക്കുപകരം വേണ്ടത് ആ നിലയിലും സ്വന്തനിലയില്‍ ചെയ്യേണ്ടത് ആ നിലയിലും ഇപ്പോള്‍ തന്നെ നിവര്‍ത്തിച്ചുവരുന്നത് ആ മേല്പട്ടക്കാരാകകൊണ്ടും, ഈ വില്പത്രപ്രകാരം പ്രവര്‍ത്തിപ്പാനും പ്രവര്‍ത്തിപ്പിപ്പാനുമുള്ള അധികാരവും അവകാശവും അവര്‍ക്ക് ഇരിക്കുന്നതാകയാല്‍, കാതോലിക്കാബാവായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന എപ്പിസ്ക്കോപ്പല്‍ സിന്നഡ് അതുകളെ നടത്തിക്കേണ്ടതും, ഇതില്‍ വിവരിച്ചിരിക്കുന്ന ചെലവുകള്‍ കഴിച്ച് ബാക്കിയുള്ളതു സകലവും ടി സിന്നഡിന്‍റെ അധികാരത്തിലും അവകാശത്തിലും വച്ച് ടി സിന്നഡ് ചെയ്യുന്ന നിശ്ചയങ്ങള്‍ അനുസരിച്ചു നടത്തുന്നതിനും നടത്തിക്കുന്നതിനും അനുഭവിക്കുന്നതിനും അനുഭവിപ്പിക്കുന്നതിനും സാമാനങ്ങള്‍ മുതലായവ ഉപയോഗിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ചെയ്യിക്കുന്നതിനും ഉള്ള അവകാശവും സ്വാതന്ത്ര്യവും ടി എപ്പിസ്ക്കോപ്പല്‍ സിന്നഡിനിരിക്കുന്നതും ഇരിക്കേണ്ടതുമാകുന്നു. …… കോട്ടയം സിമ്മനാരിയുടെ ഇപ്പോഴത്തെ മാനേജരായിരിക്കുന്ന ഔസേപ്പു റമ്പാച്ചനെ2 നാമും ശേഷം മേല്പട്ടക്കാരും സുറിയാനി സമുദായവും മേല്പട്ടസ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തിട്ടുള്ളതിനാല്‍ ഈ വില്പത്രം നടത്തിക്കുന്നതിനും ടി എപ്പിസ്കോപ്പല്‍ സിന്നഡിലെ ഒരു അംഗത്തി നുള്ള അധികാരാവകാശങ്ങള്‍ അനുഭവിക്കുന്നതിനും ടി റമ്പാച്ചനെയും നാം അധികാരപ്പെടുത്തുകയും അവകാശപ്പെടുത്തുകയും ചെയ്തിരി ക്കുന്നു.
മേല്പട്ടക്കാര്‍ക്കുള്ള സമ്പാദ്യങ്ങള്‍ അവരുടെ മരണശേഷം ഒരു എപ്പിസ്ക്കോപ്പല്‍ ഫണ്ടായി ശേഖരിച്ച് എപ്പിസ്ക്കോപ്പല്‍ സിന്നഡിന്‍റെ ഭരണത്തിന്‍കീഴില്‍ മേല്പട്ടക്കാരുടെ ആവശ്യത്തിനും ഉപയോഗത്തിനുമായി നിശ്ചയിക്കുന്നതു നന്നായിരിക്കുമെന്നു നമുക്ക് അഭിപ്രായമുള്ളതിനാല്‍ അതുപ്രകാരം ഒരു എപ്പിസ്ക്കോപ്പല്‍ ഫണ്ട് സ്ഥാപിച്ചു നടപ്പില്‍വരുത്തുന്നതിനുള്ള ഒരു നിയമം നമ്മുടെ അസ്സോസിയേഷന്‍റെ ആലോചനയോടുകൂടി എപ്പിസ്ക്കോപ്പല്‍ സിന്നഡു പാസ്സാക്കുന്നതായാല്‍ നമ്മുടെ ഈ വില്പത്രപ്രകാരം ചെലവു നീക്കി ബാക്കിയുണ്ടാകുന്ന നമ്മുടെ സകല സമ്പാദ്യങ്ങളും കൂടെ ടി എപ്പിസ്ക്കോപ്പല്‍ ഫണ്ടിലേയ്ക്കു ചേര്‍ത്തുകൊള്ളേണ്ടതാകുന്നു.

ഇതുവരെ നമ്മെ രക്ഷിച്ചു പാലിച്ചു വന്നവനായ കാരുണ്യവാനായ ദൈവത്തിനു തിരുവിഷ്ടം തോന്നി നമ്മുടെ ഇഹലോകജീവിതത്തെ ദീര്‍ഘിപ്പിക്കുന്നതായാല്‍ ഈ വില്പത്രത്തില്‍ പറയുന്ന സംഗതികള്‍ നാം തന്നെ നടത്തുന്നതും അതിനു ഇടയാകാതെ ബലഹീനനായ നമ്മെ തന്‍റെ അടുക്കലേയ്ക്ക് ചേര്‍ത്തുകൊള്ളുന്നതായാല്‍ മേല്പറഞ്ഞ എപ്പിസ്കോപ്പല്‍ സിന്നഡിന് ഈ വില്പത്രത്തിലെ നമ്മുടെ ആഗ്രഹങ്ങളെയും നിശ്ചയങ്ങളേയും നടപ്പില്‍ വരുത്തുവാന്‍ അധികാരവും അവകാശവും ഉള്ളതുമാകുന്നു. വല്ല കാരണത്താലും എപ്പിസ്ക്കോപ്പല്‍ സിന്നഡ് കൂടി ഇതുകളെ നടപ്പില്‍ വരുത്തുന്നതിന് ഉത്സാഹിക്കാതിരിക്കയോ അതുമൂലം നടപ്പില്‍ വരുന്നതിന് വിഘ്നങ്ങള്‍ നേരിടുകയോ ചെയ്യുന്നതായാല്‍ ഈ വില്പത്ര പ്രകാരമുള്ള സംഗതികള്‍ നടത്തിക്കുന്നതിന് ചെറിയമഠത്തില്‍ സ്കറിയാ മല്പാനെയും ഹൈക്കോടതി വക്കീല്‍ ഇ. ജെ. പീലിപ്പോസ് ബി. എ. ബി. എല്‍. -നെയും നാം അധി കാരപ്പെടുത്തിയിരിക്കുന്നതും ഈ വില്പത്രപ്രകാരമുള്ള സംഭാവനകള്‍ വാങ്ങുന്നതിനു സംഭാവന ഉടമസ്ഥരായ അവകാശികള്‍ക്ക് അധികാരവും അവകാശവും ഉണ്ടായിരിക്കുന്നതും, എപ്പിസ്കോപ്പല്‍ സിന്നഡിനു പകരം സിന്നഡിനുവേണ്ടി ആവശ്യമുള്ള സകലവും പ്രവര്‍ത്തിക്കുന്നതിനും, ഇപ്പോള്‍ നമ്മുടെ കൈവശത്തിലും ആധീനത്തിലും ഉള്ള നോട്ടുകള്‍, കറന്‍സിനോട്ടുകള്‍, പാസ്സുബുക്ക്, വടി, മുടി, സ്ലീബാ മുതലായ സാമാനങ്ങള്‍, താക്കോലുകള്‍ എന്നിവയൊക്കെയും കൈവശപ്പെടുത്തി കൈവശംവച്ചു വേണ്ടതു പ്രവര്‍ത്തിക്കുന്നതിനും എപ്പിസ്കോപ്പല്‍ സിന്നഡിന്‍റെ അദ്ധ്യക്ഷനായ കാതോലിക്കാബാവായ്ക്ക് അധികാരവും അവകാശവും ഉണ്ടായിരിക്കുന്നതുമാകുന്നു. …

ഈ വില്പത്രത്തെ മിശിഹാകാലം ആയിരത്തിതൊള്ളായിരത്തിമുപ്പത്തിമൂന്നിന്, കൊല്ലം ആയിരത്തി ഒരുനൂറ്റി ഏട്ടാമാണ്ടു മകരമാസം മൂന്നാം തീയതി തിങ്കളാഴ്ച കോട്ടയം സുറിയാനി സിമ്മനാരിയില്‍ വച്ചു എഴുതിതീര്‍ത്തു ഇതില്‍ നമ്മുടെ ഒപ്പും മുദ്രയും വച്ചു നാം സ്ഥിരപ്പെടുത്തിയിരിക്കുന്നു. മലങ്കര ഇടവകയുടെ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ (ഒപ്പ്, മുദ്ര) കൈപ്പട സാക്ഷി മണലില്‍ യാക്കോബു ശെമ്മാശ്ശന്‍ (സെക്രട്ടറി, ഒപ്പ്) സാക്ഷികള്‍ 1. വല്യപാറേട്ടു മാത്യൂസ് കത്തനാര്‍ (ഒപ്പ്) 2. വട്ടശ്ശേരില്‍ അവിരാ വറുഗീസ് ബി.എ. എല്‍.റ്റി. (ഒപ്പ്) (സഹോദരപുത്രന്‍)

(വട്ടശ്ശേരില്‍ തിരുമേനി: മലങ്കരസഭയുടെ കോട്ട, കെ. വി. മാമ്മന്‍, കോട്ടയം, 2012, പേജ് 210-213)