പിറവം പള്ളിക്കേസ്: സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശം

https://www.facebook.com/malankaratv/videos/10215398840795495/

പിറവം പള്ളി തര്‍ക്കത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പോ ? ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

ശബരിമലയിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ ആയിരക്കണക്കിന് പൊലിസിനെ സർക്കാർ വിന്യസിക്കുന്നുണ്ട്. എന്നാല്‍ പിറവത്ത് 200 പേർക്ക് സംരക്ഷണം നൽകാതിരിക്കാൻ പറയുന്ന ന്യായങ്ങൾ സാധാരണക്കാർക്ക് മനസിലാകുന്നില്ലെന്ന് കോടതി പറഞ്ഞു

കൊച്ചി: പിറവം പള്ളിയുമായി ബന്ധപ്പെട്ട തര്‍ക്ക കേസില്‍ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിൽ സർക്കാരിന് ഇരട്ടത്താപ്പെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.

ശബരിമലയിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ ആയിരക്കണക്കിന് പൊലിസിനെ സർക്കാർ വിന്യസിക്കുന്നുണ്ട്. എന്നാല്‍, പിറവത്ത് 200 പേർക്ക് സംരക്ഷണം നൽകാതിരിക്കാൻ പറയുന്ന ന്യായങ്ങൾ സാധാരണക്കാർക്ക് മനസിലാകുന്നില്ലെന്ന് കോടതി പറഞ്ഞു. പിറവം വിഷയം ഒത്തുതീർക്കാൻ ചർച്ച നടത്തുന്ന സർക്കാർ ശബരിമല വിഷയത്തിൽ എന്തുകൊണ്ട് ചർച്ച നടത്തുന്നില്ലെന്നും കോടതി ചോദിച്ചു. പിറവം പള്ളിയിലേത് സവിശേഷമായ സാഹചര്യമെന്ന് എജി വിശദീകരിച്ചു. ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമാണോ ഈ സവിശേഷമാണോയെന്ന് കോടതി ചോദിച്ചു.

നൂറു വര്‍ഷത്തോളമായി തുടരുന്ന, യഥാര്‍ത്ഥ മലങ്കര വിഭാഗം ഏതെന്ന ഓര്‍ത്തഡോക്സ് – യാക്കോബായ സഭകളുടെ തര്‍ക്കത്തില്‍ ഓർത്തഡോക്സ് പക്ഷത്തിനായിരുന്നു വിജയം. യഥാർത്ഥ മലങ്കരവിഭാഗം ഓര്‍ത്തഡോക്സ് പക്ഷമാണെന്നാണ് സുപ്രീം കോടതി വിധിച്ചത്. ഇതോടെ ഓര്‍ത്തഡോക്സ് വിഭാഗത്തിന്‍റെ പ്രതിനിധിസഭയേയും മലങ്കരസഭയുടെ അധിപനായി കാതോലിക്കാ ബാവായെയെും കോടതി അംഗീകരിച്ചു. 1934-ൽ രൂപീകൃതമായ അവരുടെ ഭരണഘടനയനുസരിച്ച് പള്ളികൾ ഭരിക്കപ്പെടണമെന്നും കോടതി വിധിച്ചു.

പള്ളിയും പള്ളിഭരണവും ഇപ്പോഴുള്ള ഇടവകക്കാർക്ക് തന്നെ നടത്താം. പക്ഷേ പള്ളിയുടെ വികാരിയായി ഒരു വൈദികനെ നിയമിക്കാനുള്ള അധികാരം നിയമപരമായി ഇപ്പോൾ ഓർത്തഡോക്സ് സഭയ്ക്കാണ്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഇടവകയിലെ ഭൂരിപക്ഷം വരുന്ന യാക്കോബായ അംഗങ്ങള്‍ തയ്യാറായിട്ടില്ല.

https://www.facebook.com/marunadantv/videos/308756496631431/