മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ വൈദീകൻ വി.ഐ മാത്യൂസ് കോർ എപ്പിസ്കോപ്പ കർത്താവിൽ നിദ്ര പ്രാപിച്ചു … മദ്രാസ് ഭദ്രാസനത്തിൽ ശുശ്രുഷിച്ചിട്ടുള്ള അച്ചൻ കുറെ നാൾ ആയി ബാംഗ്ലൂറിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു… സംസ്ക്കാരം പിന്നീട്.
Autobiography of V. I. Mathews Corepiscopa
വി. ഐ. മാത്യൂസ് കോര്‍എപ്പിസ്കോപ്പ
ശതാഭിഷേകത്തിലും എഴുത്തു തുടര്‍ന്ന പുരോഹിതന്‍
ഓര്‍ത്തഡോക്സ് സഭയിലെ പ്രഗത്ഭനായ വൈദികനും ചരിത്രഗവേഷകനും ഗ്രന്ഥകാരനും സംഘാടകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്നു വി. ഐ. മാത്യൂസ് കോറെപ്പിസ്കോപ്പാ.
വൈവിദ്ധ്യ സമൃദ്ധിയും, സാഹസികവും, ദൈവനിയോഗത്തിന്‍റെ വെള്ളിരേഖ തെളിയുന്നതുമായ ആ ജീവിതഗാഥ, അക്ഷരാര്‍ത്ഥത്തില്‍ കോള്‍മയിര്‍ കൊള്ളിക്കുന്നതാണ് എന്ന് അദ്ദേഹത്തെ അടുത്തറിഞ്ഞ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ സാക്ഷ്യപ്പെടുത്തുന്നു. “എസ്. കെ. പൊറ്റക്കാട്, നിത്യചൈതന്യയതി, വൈക്കം മുഹമ്മദ് ബഷീര്‍ എന്നിവരെപ്പോലെ നാടുനീളെ സഞ്ചരിച്ച് നാടുകളേയും, നാട്ടാരേയും അറിയുവാനുള്ള അപൂര്‍വ്വ സൗഭാഗ്യം ഈ ബഹുമാന്യനായ ആചാര്യനുണ്ടായി. അദ്ധ്യാപകന്‍, വൈദികന്‍, സാഹിത്യകാരന്‍, സാമൂഹ്യ നേതാവ്, ഉന്നത ചിത്താലംകൃതന്‍ എന്നീ വിശേഷണങ്ങളെല്ലാം ഇണങ്ങുന്ന ഈ ഉത്തമ പുരുഷന്‍ ജീവിതത്തിലെ കറുപ്പും, വെളുപ്പും, നിഴലും, നിലാവും നിമ്നോന്നതങ്ങളും കണ്ടു വളര്‍ന്നയാളാണ്. ദീര്‍ഘവും, സാഹസികവുമായ “ദേശാടനം” ഈ അപൂര്‍വ്വ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ അനല്‍പമായ പങ്കുവഹിച്ചിട്ടുണ്ട്. വിശപ്പും, ദാഹവും, തൊഴിലില്ലായ്മയും, ഇഷ്ടജനങ്ങളുടെ അപ്രതീക്ഷിത വിയോഗവും ഒരു ജീവിത സാഹചര്യത്തില്‍ നിന്നു മറ്റൊന്നിലേക്കുള്ള പറിച്ചു നടീലുമെല്ലാം അതില്‍ നിറം ചാര്‍ത്തിയിട്ടുണ്ട്. ഈദൃശ ജീവിത രംഗങ്ങളില്‍ സാധാരണ മനുഷ്യന്‍ തളര്‍ന്നുപോകുന്ന രംഗങ്ങള്‍ ഈ അസ്മാദൃശ്യന്‍ ഗംഭീരനായി, ഏതു സാഹചര്യത്തേയും നേരിടുവാന്‍ കഴിവുള്ളവനായി എഴുന്നേറ്റു നില്‍ക്കുന്നു. ഈ 83-ാം വയസ്സില്‍ ആ പ്രകൃതത്തിനു ലോപമൊന്നും തട്ടിയ ലക്ഷണമൊന്നും കാണുന്നില്ല. … എല്ലാ അര്‍ത്ഥത്തിലും സഭയുടെ ഒരു കെട്ടുപണിക്കാരനായിട്ടാണ് ബഹു. മാത്യൂസ് കോറെപ്പിസ്കോപ്പായെ കാണുന്നത്. വിശാലമായ മലബാര്‍ ഭദ്രാസനത്തിലും, ദക്ഷിണ കന്നടയിലും, അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം സഭ പണിയുന്നവനായിരുന്നു. ഇച്ചിലമ്പാടി, സമ്പിയാടി എന്നീ സ്ഥലങ്ങളില്‍ ഇന്നു കാണുന്ന മനോഹര ദേവാലയങ്ങളുടെ രാജശില്‍പിയാണദ്ദേഹം. മലബാര്‍ ഭദ്രാസനത്തിലെ നിലമ്പൂര്‍ മേഖലയിലെ സുപ്രസിദ്ധ സുവിശേഷഘോഷണ കൂട്ടായ്മ ‘ചുങ്കത്തറ കണ്‍വന്‍ഷന്‍’ ആരംഭിച്ചതും സഭാസ്നേഹിയായ ഈ വൈദികന്‍ തന്നെ” (പുതിയ ആകാശങ്ങളും പുതിയ ഭൂമിയും, സോഫിയാ ബുക്സ് കോട്ടയം, പേജ് 6).
ബാംഗ്ലൂര്‍ നഗരപ്രാന്തത്തില്‍ അദ്ദേഹം പടുത്തുയര്‍ത്തിയ ‘ഫാ. മാത്യൂസ് നഴ്സിംഗ് കോളജ്’ ഈ മഹാരഥന് ഉത്തമവും, ഉചിതവുമായ സ്മാരകമായിത്തീര്‍ന്നിരിക്കുന്നു. ദക്ഷിണ കന്നടത്തിലെ സഭാപ്രവര്‍ത്തനങ്ങളും, ഇന്നും തുടരുന്ന വിദ്യാഭ്യാസ സംരംഭങ്ങളും അതേ കര്‍മ്മ കുശലതയുടെ സ്ഫുരണങ്ങള്‍ തന്നെ. ഒരു പുരാതന, പൗരോഹിത്യ പാരമ്പര്യമുള്ള നസ്രാണി തറവാട്ടില്‍ പിറന്ന് ജന്മദേശത്തിന്‍റെ ചക്രവാളത്തിനപ്പുറത്തേയ്ക്ക് വളര്‍ന്നു വന്ന ഈ അനുഗൃഹീതനായ വൈദിക ശ്രേഷ്ഠന് ഹൃദയപൂര്‍വ്വം ആദരാഞ്ജലികള്‍ അര്‍പ്പിക്കാം.
ജീവിതരേഖ
പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്കില്‍ വളഞ്ഞവട്ടത്ത് പുരാതന കുടുംബമായ വലിയപറമ്പില്‍ ഐസക്കിന്‍റെയും ദീനാമ്മയുടെയും ആറുമക്കളില്‍ മൂത്തമകനായി 1931 സെപ്റ്റംബര്‍ ഒന്നിനു ജനിച്ചു.
പെരിങ്ങര പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ്മ ഹൈസ്കൂളില്‍ സ്കൂള്‍ വിദ്യാഭ്യാസം. ഡിഗ്രിക്കു ശേഷം മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ ചരിത്ര വിഷയത്തില്‍ എം.എ. ബിരുദം നേടി.
1950-ല്‍ കുടുംബം കര്‍ണ്ണാടകയിലെ ദക്ഷിണ കാനറയില്‍ ഉള്‍പ്പെട്ട പുത്തൂര്‍ താലൂക്കിലുള്ള പതാവിലേക്കു താമസം മാറിയതോടെ ഇലക്ട്രിക് എഞ്ചിനീയറിംഗ് കോഴ്സ് പൂര്‍ത്തിയാക്കാതെ വൈദിക പഠനത്തിനു ചേര്‍ന്നു. 1961-ല്‍ വൈദികനായി. മലബാര്‍, മദ്രാസ് ഭദ്രാസനങ്ങളിലെ പള്ളികളില്‍ സേവനമനുഷ്ഠിച്ചു.
2002 ഏപ്രില്‍ 19-നു ബാംഗ്ലൂര്‍ സെന്‍റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ വച്ച് ബസേലിയോസ് മാര്‍തോമാ മാത്യൂസ് രണ്ടാമന്‍ കാതോലിക്കാ ബാവാ കോര്‍എപ്പിസ്കോപ്പായായി ഉയര്‍ത്തി. 2007 മെയ് മാസത്തില്‍ പള്ളിവികാരി പദവിയില്‍ നിന്നും വിരമിച്ചു.
2005 സെപ്റ്റംബര്‍ ഒന്നിന് ബാംഗ്ലൂരില്‍ ഫാദര്‍ മാത്യൂസ് കോളജ് ഓഫ് നഴ്സിംഗ് എന്ന സ്ഥാപനം ആരംഭിച്ചു. അതിന്‍റെ ചെയര്‍മാനായി ഇപ്പോഴും സേവനം അനുഷ്ഠിക്കുന്നു.
മക്കള്‍: ഡോ. റെന്‍ജി ഐസക് മാത്യൂസും, ഡോ. റെജി മാത്യൂസും (ഇദ്ദേഹം 1996-ല്‍ കാറപകടത്തില്‍ മരണമടഞ്ഞു. ഡോ. റെജിയുടെ ഓര്‍മ്മയ്ക്കായി രൂപീകരിച്ചതാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഡോക്ടര്‍ മാത്യൂസ് ചാരിറ്റബിള്‍ ട്രസ്റ്റ്’ എന്ന സ്ഥാപനം). ഫാ. മാത്യൂസ് ഒട്ടേറെ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
ഗ്രന്ഥങ്ങള്‍: കുടിയേറ്റ കുടുംബങ്ങള്‍’ (ചീഫ് എഡിറ്റര്‍), യഹൂദന്‍ മുതല്‍ നസ്രാണി വരെ, പുതിയ ആകാശങ്ങളും പുതിയ ഭൂമിയും (ആത്മകഥ), മഹതിയാം ബാബിലോണ്‍.