വിശുദ്ധ കുമ്പസാരം നിര്‍ത്തലാക്കണമെന്ന നിര്‍ദ്ദേശം- വ്യക്തി സ്വാതന്ത്ര്യം നിഷേധിക്കരുത്: പ. കാതോലിക്കാ ബാവാ

വിശുദ്ധ കുമ്പസാരം എന്ന കൂദാശ നിര്‍ത്തലാക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ നിര്‍ദ്ദേശം വ്യക്തിയുടെ വിശ്വാസ സ്വാതന്ത്ര്യം നിഷേധിക്കാനുളള നീക്കമായെ കാണാനാകൂ എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണത്. സ്ത്രീ-പുരുഷ ഭേദമെന്യ വിശ്വാസികളുടെ പശ്ചാത്താപത്തിനും പാപമോചനത്തിനും ആത്മീയ വളര്‍ച്ചയ്ക്കും ഉപകരിക്കുന്നതെന്ന നിലയില്‍ ക്രൈസ്തവ സഭകള്‍ പാലിച്ചു വരുന്ന കര്‍മ്മമാണത്. ഒരു വ്യക്തി ചില വൈദീകരുടെ മേല്‍ ഉന്നയിച്ചിട്ടുളള “കുമ്പസാരം ദുരുപയോഗപ്പെടുത്തി” എന്ന കുറ്റാരോപണം തെളിയിക്കപ്പെട്ടാല്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്നും തന്നെയാണ് സഭയുടെ ആദ്യം മുതലുളള നിലപാട്. അതിന്‍റെ പേരില്‍ പുരോഹിതസ്ഥാനികളെ ഒന്നടങ്കം ആക്ഷേപിക്കുന്നതും ശരിയല്ല. ലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് ആശ്വാസപ്രദായകമാണെന്ന് തെളിഞ്ഞിട്ടുളളതും ആത്മഹത്യ പ്രവണതയില്‍ നിന്ന് പോലും അനേകരെ മോചിപ്പിക്കാന്‍ ഉപകരിച്ചിട്ടുളളതുമായ ഈ മതാനുഷ്ഠാനം നിരോധിക്കണമെന്ന് വാദിക്കുന്നത് അംഗീകരിക്കാനാവില്ല.