ദുബായ്: സെൻറ് തോമസ് ഓർത്തഡോൿസ് ക്രൈസ്തവ ദേവാലയത്തിൽ യുവജനപ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ അവധിക്കാലത്തു നടത്തുന്ന വേനൽശിബിരം ജൂലൈ 20 വെളളിയാഴ്ച വി.കുർബാനയ്ക്കു ശേഷം നടക്കും. കേരളത്തിൻറെ തനിമയും പൈതൃകവും പുതുതലമുറക്ക് പകർന്നു നൽകുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ശിബിരം തുടർച്ചായി പതിനാലാമത്തേ വർഷമാണ് നടത്തുന്നത്.
മാനുഷീക മുല്യങ്ങളിൽ അടിസ്ഥാനപ്പെട്ടുകൊണ്ട് കേരളീയ പാരമ്പര്യത്തെയും സ്വത്വത്തെയും അനുസ്മരിപ്പിക്കുന്ന ചിന്താവിഷയങ്ങളാണ് ഓരോ വർഷവും വേനൽശിബിരം തിരഞ്ഞെടുക്കുന്നത്. അസഹീഷ്ണതയും അസമത്വവും സമൂഹത്തിനു ദോഷം വിതക്കുന്ന ഈകാലയളവിൽ മാനവീകതയും സഹീഷ്ണതയും മുൻനിർത്തി “മാനവഃ സ്നേഹത്തിൻ കൂടുകൂട്ടാം” എന്നുള്ളതാണു ഈ വർഷത്തേ ചിന്താവിഷയം. വിഷയത്തോട് ഇടകലർന്നു നിൽക്കുന്ന പേരുകളാണ് ഓരോ ക്ലാസ്സുകൾക്കും സംഘടകർ നല്കീയിട്ടുള്ളത്:
1) ചങ്ങാത്തം (4 മുതൽ 5 വയസ്സുവരെ) 2)മാനവീകത ( 6 മുതൽ 7 വയസ്സുവരെ) 3) സഹിഷ്ണത (8 മുതൽ 10 വയസ്സുവരെ) 4)കരുണ (11 മുതൽ 13 വയസ്സുവരെ) 5)മാനിഷാദ (14 മുതൽ 16 വയസ്സുവരെ).
കേരളീയ കലകളിലൂടെയും നാടൻപാട്ടുകളിലൂടെയും കളികളിലൂടെയും നാട്ടറിവും സംസ്ക്കാരവും കുട്ടികളിലേക്ക് പകർന്നു നൽകുന്നതിനുള്ള തയ്യാറെടുപ്പുകൾ പ്രസ്ഥാനാഗംങ്ങൾ നേരത്തേതന്നേ തുടങ്ങിക്കഴിഞ്ഞു. അതിൻറെ ഭാഗമായി കയ്യെഴുത്തിൽ തീർത്ത ബാനർ പള്ളിയങ്കണത്തിൽ ഉയർത്തുകയും കുട്ടികൾക്കായി പ്രത്യേകം ചിത്രങ്ങൾ വരക്കുന്നതിനും അഭിപ്രായങ്ങൾ രേഖപെടുത്തുന്നതിനും ഉള്ള അവസരങ്ങളും ഒരുക്കിയിട്ടുണ്ട്. വേനൽശിബിരം നോട്ടീസും കൈയ്യെഴുത്തിൽ തയ്യാറാക്കിയതാണ് എന്നുള്ളതും ഇതിൻറെ പ്രത്യേകതയാണ്.
ജൂലൈ 13 വെള്ളിയാഴിച്ച വി.കുർബാനയ്ക്കു ശേഷം നടക്കുന്ന വിളമ്പരത്തിലൂടെ വേനൽ ശിബിരത്തിനു തുടക്കമാകും. പ്രസ്ഥാനാഗംങ്ങൾ കുട്ടികളോടൊത്തു നടത്തുന്ന കലാപരിപാടികൾ വിളമ്പരത്തിനു മാറ്റുകൂട്ടും. ജൂബിലി വർഷത്തിൽ സെൻറ് തോമസ് കത്തീഡ്രൽ ഇടവകക്ക് വേനൽ ശിബിരം വ്യതസ്ത് അനുഭവമായി മാറുകയാണ്.