ഈ ചരിത്രാവലോകനത്തിനുള്ള എന്‍റെ പ്രധാന അവലംബം സുപ്രസിദ്ധ പണ്ഡിതനും വിശുദ്ധനുമായ മാര്‍ ഗ്രീഗോറിയോസ് ബാര്‍ എബ്രായ എന്ന പിതാവിന്‍റെ സഭാചരിത്ര ഗ്രന്ഥമാണ്. ഈ ഗ്രന്ഥം രണ്ടു ഭാഗമായിട്ട്, ഒന്നാം ഭാഗം പാത്രിയര്‍ക്കേറ്റിന്‍റെയും, രണ്ടാം ഭാഗം കാതോലിക്കേറ്റിന്‍റെയും ചരിത്രമായിട്ടാണ് എഴുതപ്പെട്ടിരിക്കുന്നത്. ഈ രണ്ടാം ഭാഗം ആരംഭിക്കുന്നതുതന്നെ “പൗരസ്ത്യസഭയുടെ പ്രഥമ മഹാപുരോഹിതന്‍ മാര്‍ത്തോമ്മാ ശ്ലീഹാ” എന്ന തലവാചകത്തോടു കൂടിയാണ്. മാര്‍ത്തോമ്മാ ശ്ലീഹായ്ക്കു കശ്ശീശാപട്ടം പോലുമില്ലായിരുന്നു എന്ന നവീനവാദമുന്നയിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുവാനുള്ള ഒരു വാചകമാണിതെന്നു മാത്രം പറഞ്ഞുകൊള്ളുന്നു.
നമ്മുടെ കര്‍ത്താവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിന്‍റെ രണ്ടാം വര്‍ഷത്തില്‍, മാര്‍ത്തോമ്മാ ശ്ലീഹാ ഇന്ത്യയിലേക്കുള്ള സുവിശേഷ പ്രചരണയാത്രാമദ്ധ്യേ ഉറഹാ (എഡേസാ), സെലൂക്യാ, തെഗ്രീസ് മുതലായ സ്ഥലങ്ങളില്‍ സുവിശേഷമറിയിച്ചശേഷം യാത്ര തുടര്‍ന്നു. ആ പ്രദേശങ്ങളില്‍ താന്‍ സ്ഥാപിച്ച സഭയില്‍, തന്‍റെ പിന്‍ഗാമിയെന്ന നിലയില്‍ ഭരണാധികാരിയായി സ്വശിഷ്യന്‍ അറിയിപ്പുകാരനായ മാര്‍ ആദായിയെ നിയമിച്ചശേഷമാണു താന്‍ യാത്ര തുടര്‍ന്നത്. മാര്‍ ആദായി ഉറഹാ കേന്ദ്രമാക്കിയാണു പ്രവര്‍ത്തനം നടത്തിയത്. ഇദ്ദേഹം കുഷ്ഠരോഗിയായ അബ്ഗര്‍ രാജാവിനു രോഗശാന്തി നല്‍കുകയും രാജാവും കുടുംബവും വിശ്വസിച്ചു മാമോദീസാ മുങ്ങുകയും ചെയ്ത വിശദവിവരങ്ങളെല്ലാം വിടുകയാണ്. രാജാവിന്‍റെ ആനുകൂല്യത്തോടുകൂടി ഇദ്ദേഹം ഉറഹായില്‍ ധാരാളം പള്ളികളും മറ്റും സ്ഥാപിച്ചു സഭയെ വിപുലപ്പെടുത്തിയശേഷം സ്വശിഷ്യന്മാരായ ആഗായി, മാറി എന്നിവരോടൊരുമിച്ചു പൗരസ്ത്യദേശങ്ങളില്‍ പോയി സുവിശേഷമറിയിച്ചു. വീണ്ടും തിരികെ ഉറഹായില്‍ വന്നപ്പോഴേക്ക് വിശ്വാസിയായ അബ്ഗാര്‍ രാജാവു ചരമമടയുകയും അദ്ദേഹത്തിന്‍റെ പുത്രന്‍ രാജാവാകുകയും ചെയ്തിരുന്നു. ഇദ്ദേഹം അക്രൈസ്തവനും ക്രിസ്ത്യാനികളോടു തീരെ ഇഷ്ടമില്ലാത്തയാളുമായിരുന്നു. ഇദ്ദേഹം ആദായിയെ വധിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ശിഷ്യന്‍ ആഗായി സഭാ ചുമതലയേറ്റു. ഇദ്ദേഹവും ഇതേ രാജാവിനാല്‍ത്തന്നെ വധിക്കപ്പെട്ടു. തുടര്‍ന്ന് ആദായിയുടെ മറ്റൊരു ശിഷ്യനായ മാര്‍ മാറി, മുന്‍ഗാമികള്‍ രണ്ടുപേരും വധിക്കപ്പെട്ടതിനാല്‍ പിന്നീട് ഉറഹായില്‍ താമസിക്കാതെ പേര്‍ഷ്യാ രാജാവിന്‍റെ തലസ്ഥാനമായ സെലൂക്യാടെസിഫോണിലെത്തി. അവിടെ തന്‍റെ പ്രവര്‍ത്തനം വളരെ വിജയകരമായി അനുഭവപ്പെട്ടതിനാല്‍ അവിടം പൗരസ്ത്യസഭയുടെ കേന്ദ്രമാക്കി പ്രവര്‍ത്തനം നടത്തി. ഇദ്ദേഹമാണു സെലൂക്യാ കേന്ദ്രമാക്കി പ്രവര്‍ത്തിച്ച ഒന്നാമത്തെ പൗരസ്ത്യ മഹാപുരോഹിതന്‍.
ഉറഹായിലെ സഭയില്‍ ചില പ്രാദേശിക കാരണങ്ങളാല്‍ സെലൂക്യായിലെ മഹാപുരോഹിതനെ അംഗീകരിക്കാതെ കുറച്ചുകാലം പിരിഞ്ഞുനിന്നിരുന്ന ഒരു ചെറിയ വിഭാഗമുണ്ടായിരുന്നു. ഈ വിഭാഗക്കാര്‍ തങ്ങളാണു സാക്ഷാല്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ പിന്‍ഗാമികളെന്നും സെലൂക്യാ സിംഹാസനത്തെക്കുറിച്ച് അതു മാറിയുടെ സിംഹാസനമെന്നും പറഞ്ഞുവന്നിരുന്നു.
ഈ സംഗതി കുപ്രസിദ്ധമായ 203-ാം നമ്പര്‍ കല്പനയില്‍ സൂചിപ്പിച്ചിരിക്കുന്ന വസ്തുത പലരും ഓര്‍ക്കുന്നുണ്ടെന്നു വിശ്വസിക്കുന്നു. ഉറഹാ യില്‍ നിന്നു സെലൂക്യായിലേക്ക് ആസ്ഥാനം മാറ്റിയതു മാറി എന്ന ആളായതുകൊണ്ട്, ആ സിംഹാസനം അതിന്‍റെ ആദ്യസ്ഥാപകനായ മാര്‍ത്തോമ്മാ ശ്ലീഹായുടേതല്ലാതെ, മാറിയുടേതായിപ്പോയി എന്നാണ് അതിലെ സൂചനയെന്നു തോന്നുന്നു. ഇതാണ് വി. സഭയിലെ സിംഹാസനങ്ങളുടെ സ്ഥിതിയെങ്കില്‍ ഇന്നു ദമസ്ക്കോസില്‍ സ്ഥിതിചെയ്യുന്ന പാത്രിയര്‍ക്കാ സിംഹാസനം, അന്ത്യോഖ്യായില്‍ സഭ സ്ഥാപിച്ച മാര്‍ പത്രോസ് ശ്ലീഹായുടേതാവുകയില്ലല്ലോ. പ്രത്യുത യാക്കോബ് തൃതീയന്‍റെ സിംഹാസനമെന്നു പറയേണ്ടിവരികയില്ലേ. അതുപോകട്ടെ, ഈ മാറി, തന്‍റെ അന്ത്യകാലത്തോടടുത്തു സ്വശിഷ്യനായ എബ്രുസിയോസ് എന്നായാളെ പിന്‍ഗാമിയായി നാമനിര്‍ദ്ദേശം ചെയ്തിരുന്നു. എന്നാല്‍ മാറി ചരമം പ്രാപിച്ച സമയത്ത് ഈ എബ്രുസിയോസ് അന്ത്യോഖ്യന്‍ സഭയിലെ സഹോദരന്മാരുടെ കുശലാന്വേഷണാര്‍ത്ഥം സ്വഗുരുവിന്‍റെ നിര്‍ദ്ദേശാനുസരണം അന്ത്യോഖ്യായിലായിരുന്നു. തന്മൂലം പൗരസ്ത്യസഭയിലെ ആളുകള്‍ ഉടന്‍തന്നെ അന്ത്യോഖ്യായിലേക്ക് ആളയച്ച് ഇദ്ദേഹത്തെ മേല്‍പ്പട്ടക്കാരനായി വാഴിച്ചയയ്ക്കണമെന്നാവശ്യപ്പെട്ടു. അതനുസരിച്ച് അവിടെയുള്ള ശിഷ്യന്മാര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. പൗരസ്ത്യ സഭയിലെ പ്രധാന പുരോഹിതനെ അന്ത്യോഖ്യയില്‍ വാഴിക്കുക എന്ന പില്‍ക്കാലത്തുണ്ടായ പതിവിന്‍റെ പ്രാരംഭം ഇതാണെന്നു തോന്നുന്നു. ഇദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി വന്ന അബ്രഹാം എന്നയാളെയും ഇതനുസരിച്ച് അന്ത്യോഖ്യയിലെ ശിഷ്യന്മാരാണു വാഴിച്ചത്. എന്നാല്‍ തുടര്‍ന്നുവന്ന യാക്കോബ് ഊര്‍ശ്ലേമില്‍ വച്ചാണു തെരഞ്ഞെടുത്തു വാഴിക്കപ്പെട്ടത്. ഈ യാക്കോബ് തന്‍റെ മരണസമയത്തു സ്വശിഷ്യന്മാരായ ആഹോദാബുയ്, കോമേശ് എന്ന രണ്ടുപേരെ അന്ത്യോഖ്യായിലേക്കയയ്ക്കണമെന്നും, രണ്ടുപേരില്‍ അന്ത്യോഖ്യായിലെ മേല്‍പ്പട്ടക്കാരന് ഇഷ്ടപ്പെടുന്നയാളെ അദ്ദേഹം വാഴിച്ച് അയക്കേണ്ടതാണെന്നും നിര്‍ദ്ദേശിച്ചിരുന്നു. അതനുസരിച്ചു ഇവര്‍ പോയപ്പോള്‍ മാര്‍ഗ്ഗമദ്ധ്യേ ശത്രുക്കളാല്‍ ആക്രമിക്കപ്പെടുവാന്‍ ഇടയായി. കോമേശ് വധിക്കപ്പെട്ടു. അപരന്‍ ഊര്‍ശ്ലേമിലേക്ക് ഓടി രക്ഷപ്പെട്ടു. അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ഈ വിവരമറിഞ്ഞപ്പോള്‍ ഉടന്‍തന്നെ അദ്ദേ ഹത്തെ വാഴിച്ചയയ്ക്കുവാന്‍ ഊര്‍ശ്ലേമിലെ മേല്‍പട്ടക്കാര്‍ക്കു നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ച് ഇദ്ദേഹത്തെ വാഴിക്കുവാന്‍ ഊര്‍ശ്ലേമില്‍ സമ്മേളിച്ച മേല്‍പ്പട്ടക്കാരുടെ സുന്നഹദോസ്, മേലില്‍ പൗരസ്ത്യ സഭയിലെ പ്രധാന പുരോഹിതന്‍ ചരമം പ്രാപിക്കുമ്പോള്‍ പൗരസ്ത്യസഭയിലെ എപ്പിസ്കോപ്പന്മാര്‍തന്നെ കൂടി തെരഞ്ഞെടുപ്പും വാഴ്ചയും നടത്തിയാല്‍ മതിയെന്നും അന്ത്യോഖ്യായിലേക്കോ ഊര്‍ശ്ലേമിലേക്കോ അയയ്ക്കേണ്ട ആവശ്യമില്ലെന്നും, അങ്ങനെ വാഴിക്കപ്പെടുന്ന പൗരസ്ത്യ സഭയിലെ മഹാപുരോഹിതന്‍ മേലില്‍ കാതോലിക്കാ എന്നും പാത്രിയര്‍ക്കീസ് എന്നും ഉള്ള സ്ഥാനനാമത്താല്‍ അറിയപ്പെടേണ്ടതാണെന്നും നിശ്ചയം ചെയ്തു. ഈ സുന്നഹദോസ് നിശ്ചയം അന്നത്തെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനു സന്തോഷപ്രദമായില്ല എന്ന വസ്തുതയും ഗ്രന്ഥകാരന്‍ തന്നെ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു മൂന്നാം നൂറ്റാണ്ടിന്‍റെ ആരംഭത്തിലാണ്.
ഇദ്ദേഹത്തിന്‍റെ കാലശേഷം ശഹലൂപ്പാ എന്നയാളെ മുന്‍ യെറുശലേം സുന്നഹദോസ് നിശ്ചയമനുസരിച്ച് പൗരസ്ത്യര്‍ തനിയെ തിരഞ്ഞെടുത്തു വാഴിച്ചു. ഇദ്ദേഹമാണു പൗരസ്ത്യ സഭ തനിയെ തെരഞ്ഞെടുത്തു വാഴിച്ച പ്രഥമ പൗരസ്ത്യ കാതോലിക്കാ. തുടര്‍ന്നു വന്ന പാപ്പാ എന്ന കാതോലിക്കായുടെ കാലത്താണ് നിഖ്യാ സുന്നഹദോസ് നടന്നത്. അദ്ദേഹം അതില്‍ സംബന്ധിക്കുകയും ചെയ്തു. അവിടെ വച്ചു മുന്‍ യറുശലേം സുന്നഹദോസ് നിശ്ചയം സ്ഥിരീകരിക്കപ്പെട്ടു. ഈ യറുശലേം സുന്നഹദോസ് നിശ്ചയത്തിലോ അതിനെ സ്ഥിരീകരിക്കുന്ന നിഖ്യാ സുന്നഹദോസ് നിശ്ചയങ്ങളിലോ, തെരഞ്ഞെടുപ്പിലോ, സ്ഥാനാരോഹണത്തിലോ ഉള്ള പരസ്പര സഹകരണത്തെക്കുറിച്ചോ ഭരണപരമായ എന്തെങ്കിലും പരസ്പര ബന്ധത്തെക്കുറിച്ചോ യാതൊരു പരാമര്‍ശവും കാണാനില്ലെന്ന വസ്തുത പ്രത്യേകം ശ്രദ്ധേയമാണ്. നിഖ്യാ സുന്നഹദോസ് നിശ്ചയങ്ങളായി ഹൂദായ കാനോനില്‍ നല്‍കിയിരിക്കുന്ന ഉദ്ധരണിയില്‍, പാത്രിയര്‍ക്കീസും കാതോലിക്കായും ഒരുമിച്ച് ഒരു സ്ഥലത്തു സന്നിഹിതരായാല്‍, അവിടെ പ്രഥമ ബഹുമതിസ്ഥാനം പാത്രിയര്‍ക്കീസിനായിരിക്കണം, കാതോലിക്കായ്ക്കു രണ്ടാം സ്ഥാനത്തിനുള്ള അര്‍ഹതയേ ഉള്ളൂ എന്ന ഏക വിവേചനമാണു കാണുവാനുള്ളത്.
തുടര്‍ന്നുള്ള എട്ടു കാതോലിക്കാമാര്‍ ഇതനുസരിച്ചു പാശ്ചാത്യരുടെ യാതൊരുവിധ അറിവോ സഹകരണമോ കൂടാതെ വാഴിക്കപ്പെട്ടു. ഇക്കാലമായപ്പോഴേയ്ക്കു പൗരസ്ത്യദേശത്തു നെസ്തോര്‍ വേദവിപരീതം ശക്തി പ്രാപിച്ചു. പല കാതോലിക്കാമാര്‍ തന്നെ നെസ്തോറിയരായിത്തീര്‍ന്നു. സത്യവിശ്വാസികളുടെ സംഖ്യയും ശക്തിയും ഗണ്യമായി അധഃപതിച്ച് അവര്‍ക്കു നേതാവില്ലാതെ തീരെ അധഃപതനാവസ്ഥയിലായി. ഈ ദുസ്ഥിതിയിലാണ് എ.ഡി. 559-ല്‍ യാക്കോബ് ബുര്‍ദാനാ ആഹൂദെമെ എന്നയാളെ പൗരസ്ത്യ കാതോലിക്കായായി വാഴിച്ചത്. എന്നാല്‍ തുടര്‍ന്നും സത്യവിശ്വാസികള്‍ക്ക് അവിടെ ശക്തിയായി പിടിച്ചു നില്‍ക്കുവാന്‍ സാദ്ധ്യമായില്ല. ഇതിനു മുമ്പും തുടര്‍ന്നു പലപ്പോഴും ഈ സിംഹാസനം ആളില്ലാതെ ഒഴിവായിക്കിടക്കുവാനിടയായിട്ടുണ്ട്.
ഇങ്ങനെ പൗരസ്ത്യ സഭയില്‍ സഭാതലവനില്ലാതെയിരുന്ന ഒരു കാല യളവില്‍ എ.ഡി. 629-ല്‍ അന്നത്തെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസായിരുന്ന അത്താനാസ്യോസ് ഗാമോലോയുടെ സെക്രട്ടറി ഒരു യോഹന്നാന്‍ ശെമ്മാ ശന്‍ യാദൃച്ഛികമായി മൂസലിലെ മാര്‍ മത്തായി ദയറായില്‍ വരുവാനിടയായി. അവിടത്തെ സഭയുടെ അധഃപതനാവസ്ഥയില്‍ ഖേദിച്ച്, തല്‍പരിഹാരാര്‍ത്ഥം പാത്രിയര്‍ക്കീസുമായി ബന്ധപ്പെടുന്നതു നന്നായിരിക്കുമെന്ന് അദ്ദേഹം പൗരസ്ത്യരെ പ്രേരിപ്പിച്ചതിന്‍റെ ഫലമായി, മാര്‍ മത്തായി ദയറായിലെ മേല്‍പട്ടക്കാരന്‍ സമീപത്തുള്ള ഇതര മേല്‍പട്ടക്കാരെ വിളിച്ചുകൂട്ടി ആലോചിച്ച്, അവരെല്ലാവരും കൂടി അനുയോജ്യരായ മൂന്നു സ്ഥാനാര്‍ത്ഥികളുമായി പാത്രിയര്‍ക്കീസിന്‍റെ അടുത്തെത്തി. ഈ മൂന്നുപേരില്‍ ഒരാളെ കാതോലിക്കായായി വാഴിച്ചുതരണമെന്നാവശ്യപ്പെട്ടു. എന്നാല്‍ മഹാമനസ്കനായ ആ പാത്രിയര്‍ക്കീസാകട്ടെ, മുന്‍ സുന്നഹദോസു നിശ്ചയങ്ങള്‍ അനുസ്മരിപ്പിച്ചുകൊണ്ടു പൗരസ്ത്യ സഭയിലെ മേല്‍പട്ടക്കാര്‍ സ്വയമായി അതു ചെയ്തുകൊള്ളേണ്ടതാണെന്നു പറഞ്ഞു പിന്മാറുകയാണുണ്ടായത്. അതനുസരിച്ച് ആ മേല്‍പട്ടക്കാര്‍ മോറൂസൊ എന്നയാളെ തെരഞ്ഞെടുത്തു വാഴിച്ചു. സെലൂക്യായില്‍ നെസ്തോറിയന്‍ പ്രാബല്യം വര്‍ദ്ധിച്ചിരുന്നതിനാല്‍ ആ സ്ഥാനം തെഗ്രീസിലേക്കു മാറ്റി. നെസ്തോറിയരെ ഭയന്നു കാതോലിക്കാ എന്ന പേരു മഫ്രിയാനാ എന്നാക്കി വ്യത്യാസപ്പെടുത്തുകയും ചെയ്തു. ഇദ്ദേഹമാണു തെഗ്രീസ് കേന്ദ്രമാക്കി ഭരണം നടത്തിയ ഒന്നാമത്തെ മഫ്രിയാനാ.
മേല്‍പറഞ്ഞ അത്താനാസ്യോസ് ഗാമോലോ എന്ന പാത്രിയര്‍ക്കീസിനെത്തുടര്‍ന്നു മൂന്നാമത്തെ പാത്രിയര്‍ക്കീസ് മാര്‍ തേവോദോറോ വന്നു (ഇദ്ദേഹത്തിന്‍റെ കാലത്താണു മുമ്പറഞ്ഞ മാര്‍ മോറൂസോ നിര്യാതനായത്). അപ്പോള്‍ ഈ തേവോദോറോ എന്ന പാത്രിയര്‍ക്കീസിന് എത്യോപ്യായിലെ മെത്രാപ്പോലീത്തായെ വാഴിക്കുന്ന പതിവനുസരിച്ച്, പൗരസ്ത്യ കാതോലിക്കായെ വാഴിക്കുന്നതിനുള്ള അവകാശം അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനു ലഭിച്ചാല്‍ കൊള്ളാമെന്നാഗ്രഹം തോന്നി. പൗരസ്ത്യ കാതോലിക്കേറ്റ് അന്നു വളരെ ദുര്‍ബലാവസ്ഥയില്‍ കഴിയുന്ന കാലഘട്ടമായിരുന്നു. നയതന്ത്രങ്ങളാല്‍ അദ്ദേഹം പൗരസ്ത്യരെ പ്രേരിപ്പിച്ചു വശീകരിച്ച് അതിനു സമ്മതിപ്പിച്ചു. എന്നാല്‍ ഇരുസഭകളിലെയും മേല്‍പട്ടക്കാരുടെ സുന്നഹദോസ് കൂടി, പാത്രിയര്‍ക്കീസിനെ വാഴിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ മേല്‍ കൈവെയ്പു നടത്തേണ്ടതു കാതോലിക്കായായിരിക്കണം, അങ്ങനെ പാത്രിയര്‍ക്കീസും കാതോലിക്കായും പരസ്പര സഹകരണത്തോടുകൂടി മാത്രമേ വാഴിക്കപ്പെടാവൂ എന്നു ഖണ്ഡിതമായ നിശ്ചയം ചെയ്തശേഷം മാത്രമാണു പൗരസ്ത്യര്‍ ഇതിനു വഴിപ്പെട്ടത്. ഇത് എ.ഡി. 649-ലാണ്. അതനുസരിച്ചു ദനഹാ എന്നയാളെ പൗരസ്ത്യര്‍ തെരഞ്ഞെടുക്കുകയും പാത്രിയര്‍ക്കീസിന്‍റെ നേതൃത്വത്തില്‍ വാഴ്ച നടത്തുകയും ചെയ്തു.
എത്യോപ്യന്‍ സഭയിലെ ഈ പതിവിനെക്കുറിച്ചു നിഖ്യാ സുന്നഹദോസ് ഏര്‍പ്പെടുത്തിയ നിയമം ഹൂദായ കാനോനില്‍ കാണാം. നിഖ്യാ സുന്നഹദോസു കാലത്തുതന്നെ ഇതു സ്വയംഭരണാവകാശമുള്ള ഒരു പ്രാദേശിക സഭയായിരുന്നു. ആ സഭയ്ക്കു സ്വയമായി പാത്രിയര്‍ക്കീസിനെ വാഴിക്കുവാന്‍ അവകാശമുണ്ടായിരിക്കയില്ലെന്നും, ആ സഭാതലവന്‍ മെത്രാപ്പോലീത്താ എന്ന സ്ഥാനനാമത്താല്‍ മാത്രം അറിയപ്പെടേണ്ടതാണെന്നും ഈ മെത്രാപ്പോലീത്തായെ അലക്സന്ത്രിയാ പാത്രിയര്‍ക്കീസ് വാഴിക്കേണ്ടതാണെന്നുമാണു സുന്നഹദോസ് നിശ്ചയം. എന്നാല്‍ ഇപ്പോള്‍ ആ സ്ഥിതി മാറി അലക്സന്ത്രിയാ പാത്രിയര്‍ക്കീസിന്‍റെ സഹകരണത്തോടുകൂടി അവിടെ പാത്രിയര്‍ക്കീസ് ഉണ്ടായിരിക്കയാണ്.
ഇങ്ങനെയൊരു നിശ്ചയമുണ്ടായെങ്കിലും പലപ്പോഴും വിവിധ കാരണ ങ്ങളാല്‍ ഈ പരസ്പര സഹകരണവ്യവസ്ഥ ഇരുകൂട്ടരും ലംഘിച്ചിട്ടുള്ള സംഭവങ്ങളാണു കൂടുതലും നടന്നിട്ടുള്ളത്. പലപ്പോഴും കാതോലിക്കായുടെ അറിവും സഹകരണവും കൂടാതെ പാത്രിയര്‍ക്കീസിനെ വാഴിക്കുകയും തല്‍കാരണത്താല്‍ പാത്രിയര്‍ക്കീസുമായി പൗരസ്ത്യര്‍ നിസ്സഹകരിക്കുകയും, പാത്രിയര്‍ക്കീസിന്‍റെ പേരു പള്ളികളില്‍ ഓര്‍ക്കുന്ന പതിവ് നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്. മറിച്ചും പലപ്പോഴും നടന്നിട്ടുണ്ട്. പൗരസ്ത്യ കാതോലിക്കാ സിംഹാസനത്തിനു നെസ്തോര്‍ വേദവിപരീതത്തിന്‍റെ ആവിര്‍ഭാവത്തോടുകൂടി ആരംഭിച്ച അധഃപതനം ക്രമേണ വര്‍ദ്ധിച്ചു വരുവാനാണിടയായത്. സെലൂക്യായില്‍ നിന്നു തെഗ്രീസിലേക്ക് ആ സ്ഥാനം മാറ്റപ്പെട്ടതുതന്നെ ഇതുകൊണ്ടായിരുന്നല്ലോ. മുഹമ്മദീയ രാജ്യഭരണകര്‍ത്താക്കളില്‍ നിന്നുള്ള പീഡനങ്ങളും ഈ അധഃപതനത്തിന്‍റെ ആക്കം കൂട്ടി. കാതോലിക്കേറ്റിന്‍റെ ചരിത്രം സൂക്ഷ്മമായി നിരീക്ഷണം ചെയ്താല്‍, ഈ സിംഹാസനം ക്രമേണ ശക്തി ക്ഷയിച്ചു പാത്രിയര്‍ക്കീസിനു വിധേയപ്പെട്ടുവരുന്ന ഒരു ചിത്രമാണു നമുക്കു ലഭിക്കുന്നത്. ഒരു കാതോലിക്കായുടെ കാലശേഷം ദീര്‍ഘകാലത്തേക്കു സിംഹാസനം ഒഴിവായി കിടക്കുക, പാത്രിയര്‍ക്കീസ് കാതോലിക്കായെ ഇഷ്ടംപോലെ ആക്കുകയും നീക്കുകയും ചെയ്യുക, പൗരസ്ത്യരുടെ സമ്മതം കൂാതെ സ്വന്തം ആശ്രിതന്മാരെ വാഴിക്കുക, കാതോലിക്കായെ മുടക്കുക മുതലായ നിരവധി സംഭവങ്ങള്‍ ഇക്കാലത്തു നടന്നിട്ടുണ്ട്. എന്നാല്‍ പ്രബലന്മാരായ അത്താനാസ്യോസ് ഉറഹോയൊ, തെഗ്രീസുകാരന്‍ ബസ്സേലിയോസ്, ബസ്സേലിയോസ് ദ്വിതീയന്‍, ഗ്രീഗോറിയോസ് ബാര്‍ എബ്രായ മുതലായ ചില കാതോലിക്കാമാരുടെ കാലത്തു പാത്രിയര്‍ക്കീസന്മാരുടെ ഈദൃശ കൈകടത്തലുകളെ ശക്തിയുക്തം എതിര്‍ത്തു പരാജയപ്പെടുത്തിയിട്ടുള്ള സംഭവങ്ങളും ധാരാളമാണ്. കാതോലിക്കാ പാത്രിയര്‍ക്കീസിനെ മുടക്കുക, പാത്രിയര്‍ക്കീസിന്‍റെ പേരു പള്ളികളില്‍ ഓര്‍ക്കുന്നതു നിര്‍ത്തല്‍ ചെയ്യുക മുതലായ സംഭവങ്ങളുടെ പട്ടികയും കുറവല്ല തന്നെ. വളരെ മഹാമനസ്കരായ ദീവന്നാസ്യോസ് ഹേഹേ, മുതലായ ചില പാത്രിയര്‍ക്കീസന്മാരും, തെഗ്രീസുകാരന്‍ ബസ്സേലിയോസ് മുതലായ ചില കാതോലിക്കാമാരും വളരെ താഴ്മയോടും ക്രിസ്തീയ സ്നേഹത്തോടും പരസ്പരം സമീപിച്ചു സഭയില്‍ സമാധാനം പുനഃസ്ഥാപിച്ചിട്ടുള്ള പല സന്ദര്‍ഭങ്ങളിലും ഇരുസഭകളിലെയും മേല്‍പട്ടക്കാര്‍ ഒരുമിച്ചുകൂടി ഇരുസഭകളും തമ്മിലുണ്ടായിരിക്കേണ്ട പരസ്പരബന്ധം, മുന്‍ നിഖ്യാ സുന്നഹദോസു നിശ്ചയങ്ങളുടെ അടിസ്ഥാനത്തില്‍ പുനര്‍നിര്‍ണ്ണയം ചെയ്യുവാനുമിടയായിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് എ.ഡി. 869-ല്‍ നടന്ന കപ്പര്‍ത്തുത്തൊ സുന്നഹദോസ്. ഈ നിശ്ചയങ്ങള്‍ പാത്രിയര്‍ക്കീസും കാതോലിക്കായും ഭരണപരമായി തങ്ങളുടെ അതിര്‍ത്തി ലംഘിച്ചുകൂടാ എന്നും, രണ്ടു സ്ഥാനികളും പരസ്പരസഹകരണത്തോടുകൂടെ വാഴിക്കപ്പെടണമെന്നും, ഈ വ്യവസ്ഥ ഒരു ഭാഗക്കാര്‍ ലംഘിച്ചാല്‍ മറുഭാഗക്കാര്‍ക്കും ലംഘിക്കാമെന്നും ആണു ചുരുക്കം. തുടര്‍ന്ന് എ.ഡി. 1046-ലും എ.ഡി. 1075-ലും ഈ നിശ്ചയങ്ങള്‍ ആവര്‍ത്തിച്ചു സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
മേല്‍ വിവരിച്ച പലവിധ അസ്വസ്ഥതകളെകൂടി ഈ പൗരസ്ത്യ കാതോലിക്കാ സിംഹാസനം ഏതാണ്ടു 19-ാം നൂറ്റാണ്ടിന്‍റെ മദ്ധ്യകാലം വരെ, നാമമാത്രമായിട്ടെങ്കിലും മൂസലില്‍ തുടര്‍ന്നുപോന്നു എന്നു തോന്നുന്നു. പിന്നീട് 1912-ലാണ് ഈ സിംഹാസനം മലങ്കരയിലേക്കു മാറ്റി സ്ഥാപിക്കപ്പെട്ടത്. തല്‍സംബന്ധമായ വസ്തുതകളെല്ലാം സുവിദിതമാണല്ലോ. അന്ത്യോഖ്യന്‍ പാത്രിയര്‍ക്കേറ്റ് എന്ന പാശ്ചാത്യ വിഭാഗവും, കാതോലിക്കേറ്റ് എന്ന പൗരസ്ത്യവിഭാഗവും, രണ്ടുംകൂടി ഉള്‍ക്കൊള്ളുന്ന ആകമാന സുറിയാനിസഭ എന്ന നിലയിലാണു സഭാചരിത്രം, കാനോന്‍ മുതലായവയില്‍ വ്യവഹരിക്കപ്പെടുന്നതെങ്കിലും, ഈ രണ്ടു ഘടകങ്ങളും തമ്മിലുള്ള പരസ്പരബന്ധം കേവലം സൗഹാര്‍ദ്ദബന്ധം മാത്രമാണെന്നുള്ള വസ്തുതയും ഈ രേഖകളില്‍ നിന്നുതന്നെ തികച്ചും വ്യക്തമാണ്. രണ്ടു മേലധികാരികളും ഒരുമിച്ച് ഒരു സ്ഥലത്തു സന്നിഹിതരാകുമ്പോള്‍, പ്രഥമസ്ഥാനം പാത്രിയര്‍ക്കീസിനും രണ്ടാം സ്ഥാനംമാത്രം കാതോലിക്കോസിനും നല്‍കുക എന്നതാണു ഇതിലെ പ്രധാന വ്യവസ്ഥ. പാത്രിയര്‍ക്കീസിന്‍റെ സ്ഥാനാരോഹണത്തില്‍ കാതോലിക്കായും, കാതോലിക്കായുടെ സ്ഥാനാരോഹണത്തില്‍ പാത്രിയര്‍ക്കീസും പ്രധാന കാര്‍മ്മികത്വം വഹിക്കുക എന്നുള്ളതാണ് അടുത്ത വ്യവസ്ഥ. ഈ ക്രമീകരണം നിഖ്യാ സുന്നഹദോസ് കാലത്തും തുടര്‍ന്നു ദീര്‍ഘകാലത്തേക്കും ഇല്ലായിരുന്നു എന്നും, പില്‍ക്കാലത്തു കാതോലിക്കേറ്റിന്‍റെ നിര്‍ഭാഗ്യകരമായ ശക്തി ക്ഷയിച്ച് ചില പാത്രിയര്‍ക്കീസന്മാരുടെ അധികാരമോഹവും മൂലം വന്നു സംഭവിച്ചതാണെന്നും ഞാന്‍ മുന്‍ വിവരിച്ച ചരിത്രവസ്തുതകളില്‍ നിന്നും വ്യക്തമാണല്ലോ.
ഇന്നു നമ്മുടെ സഭയില്‍ സംജാതമായിരിക്കുന്ന പ്രതിസന്ധിയെ ഏറ്റം ഖേദപൂര്‍വ്വം വീക്ഷിക്കുന്നവരാണു നമ്മളെല്ലാം. എന്നാല്‍ പഴയ ചരിത്ര വസ്തുതകളിലേക്കു കണ്ണോടിക്കുന്നപക്ഷം ഇതൊന്നും ഈ സഭയില്‍ ഒരു പുതുമയല്ലെന്നു കാണാവുന്നതാണ്. മാത്രമല്ല, പല മുന്‍കാല സംഭവങ്ങളുമായുള്ള താരതമ്യപഠനത്തില്‍, ഇപ്പോഴത്തെ ഈ പ്രതിസന്ധി കേവലം നിസ്സാരമാണെന്നു പോലും തോന്നാം. ഒരേസമയത്ത് അന്ത്യോഖ്യാ സിംഹാസനാവകാശികളായി നാലു പാത്രിയര്‍ക്കീസന്മാര്‍ വരെ ഈ സഭയിലുണ്ടായിട്ടുണ്ട്. ഒരു കാതോലിക്കായുടെ കാലത്തുതന്നെ പാത്രിയര്‍ക്കീസന്മാര്‍ അനധികൃതമായി ഇടപെട്ട് എതിര്‍ കാതോലിക്കാമാരെ വാഴിച്ചിട്ടുണ്ട്. കാതോലിക്കാമാരും അടങ്ങിയിരിക്കാതെ ഇതിനെല്ലാം പ്രതിക്രിയകളും ചെയ്തിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഈ രണ്ടു സ്ഥാനങ്ങളും തമ്മില്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായിരിക്കേണ്ട സൗഹാര്‍ദ്ദബന്ധം യഥായോഗ്യം നിലനിന്നിട്ടുള്ള കാലഘട്ടം വളരെ അപൂര്‍വ്വം മാത്രമാണ്. ഈ സഭയുടെ ഒരു നിര്‍ഭാഗ്യാവസ്ഥയായിരിക്കാമിത്.
എന്തായാലും ഞാന്‍ ഇവിടെ വിവരിച്ച ചരിത്രഭാഗങ്ങളില്‍ നിന്നു ഈ രണ്ടു സ്ഥാനങ്ങളും തമ്മിലുള്ള ബന്ധം ഏറെക്കുറെ വ്യക്തമാണ്. ഈ പൗരസ്ത്യ കാതോലിക്കേറ്റ് പാത്രിയര്‍ക്കീസുമായി സൗഹാര്‍ദ്ദബന്ധം പുലര്‍ത്തുവാനും രണ്ടു വിഭാഗങ്ങളുമുള്‍ക്കൊള്ളുന്ന ആകമാന സുറിയാനിസഭയുടെ പ്രധാന മേലദ്ധ്യക്ഷനെന്ന നിലയില്‍ പാത്രിയര്‍ക്കീസിനെ സ്വീകരിച്ചാദരിക്കുവാനും ബാദ്ധ്യസ്ഥമാണ്. എന്നാല്‍ ഈ ബാദ്ധ്യത തുല്യനിലയില്‍ തന്നെ പാത്രിയര്‍ക്കീസിനും പാശ്ചാത്യ സുന്നഹദോസിനുമുണ്ട്. ഒരു വിഭാഗക്കാര്‍ ഇതു ലംഘിച്ചാല്‍, മറുഭാഗക്കാര്‍ക്കും അതിനുള്ള അവകാശം സിദ്ധിക്കുന്നു. ഇന്നു നമുക്കു ഭാഗ്യവശാല്‍ പാശ്ചാത്യ സഭാവിഭാഗം കൂടി അംഗീകരിച്ചിട്ടുള്ള, അവരുടെ കൂടെ സഹകരണത്തോടെ തികച്ചും നിയമാനുസരണം തന്നെ വാഴിക്കപ്പെട്ടിട്ടുള്ള ഒരു കാതോലിക്കായാണുള്ളത്. കാനോനികവും ഭരണഘടനാപരവുമായ മേല്‍വിവരിച്ച പരസ്പരബന്ധത്തിന് അനുയോജ്യമല്ലാത്ത യാതൊന്നും ഇവിടെ ആരും ചെയ്തിട്ടുമില്ല. ഈ പരിതസ്ഥിതിയില്‍ പാശ്ചാത്യവിഭാഗം നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ഈ പരസ്പരബന്ധത്തില്‍ നിന്ന് അവര്‍ സ്വയം വേര്‍പെട്ടുപോവുക എന്നതാണ് അതിന്‍റെ കാനോനികമായ പരിണതഫലം. ഈ ബന്ധം ഇങ്ങനെ അവര്‍ സ്വയം വിഛേദിച്ചാലും ഈ കാതോലിക്കേറ്റിനു കാനോനികമായി യാതൊരു ന്യൂനതയും സംഭവിക്കാന്‍ പോകുന്നില്ല. ഈ സഭ ഈ ബന്ധം കൂടാതെ തന്നെ സ്വയം നിലനില്‍ക്കുവാന്‍ അധികാരവും അവകാശവുമുള്ള ഒരു ഘടകം തന്നെയാണ്. ആകയാല്‍ അര് എന്തു ഭീഷണികള്‍ പ്രയോഗിച്ചാലും നാം ഭയപ്പെടേണ്ട ആവശ്യമില്ല. നമുക്ക് ഈ കാതോലിക്കേറ്റിന്‍റെ പ. പിതാവിന്‍റെ പിന്നില്‍ അണിനിരന്നു ധീരമായി മുന്നോട്ടുപോകാം.
ഒരു പ്രാചീന രേഖ
മാര്‍ത്തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പുകള്‍ എഡേസായിലേക്കു മാറ്റിയതിന് അദ്ദേഹം തനിക്കു ശിഷ്യപ്പെട്ട രാജാവിന്‍റെ മകനു മാര്‍ത്തോമ്മാ എന്ന പേരില്‍ എപ്പിസ്കോപ്പാസ്ഥാനം നല്‍കിയിരുന്നതായി, മാര്‍ ഗ്രീഗോറിയോസ് ബാര്‍ എബ്രായ “ഔസര്‍റോസെ” എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് അടുത്തകാലത്ത് എന്‍റെ ശ്രദ്ധയില്‍ പെടുവാനിടയായി. പ്രസ്തുത പുസ്തകം എന്‍റെ കൈവശമുള്ളതും ഞാന്‍ ഇതിനു മുമ്പ് ഒന്നിലധികം പ്രാവശ്യം വായിച്ചിട്ടുള്ളതുമാണെങ്കിലും താരതമ്യേന വളരെ ചെറിയ അക്ഷരങ്ങളില്‍ എഴുതി, പുസ്തകത്തിന്‍റെ അത്രതന്നെ ശ്രദ്ധേയമല്ലാത്ത ഒരു ഭാഗത്തു കൊടുത്തിരിക്കുന്ന ഈ ഭാഗം ഇപ്പോഴാണ് എന്‍റെ ശ്രദ്ധയില്‍ വന്നത്.
അതനുസരിച്ചു തോമ്മാശ്ലീഹായുടെയും, അദ്ദേഹം വാഴിച്ച ഈ എപ്പിസ്ക്കോപ്പായുടെയും മൃതദേഹങ്ങള്‍ ഒരു സ്ഥലത്തുതന്നെ അടുത്തടുത്തായി അടക്കം ചെയ്തിരുന്നു എന്നും, തോമ്മാശ്ലീഹായെ ഇന്ത്യയിലേക്ക് ആനയിച്ച ഹാബാന്‍റെ പൗത്രനായ ഹാബാന്‍ എന്നുതന്നെ പേരുള്ള ഒരാള്‍ അതു പില്‍ക്കാലത്ത് എഡേസായിലേക്കു കൊണ്ടുപോയി ആദായി ശ്ലീഹായുടെ ശവകുടീരത്തിനടുത്തു സ്ഥാപിച്ച് അവിടെ ഒരു വലിയ പള്ളി പണിതു എന്നുമാണു കാണുന്നത്. അതിന്‍റെ കാലത്തെക്കുറിച്ചു, തോമ്മാശ്ലീഹായുടെ മരണം കഴിഞ്ഞു നൂറ്റിമുപ്പതു സംവത്സരം കഴിഞ്ഞു എന്നാണു എഴുതിയിരിക്കുന്നത്. അതായത് എ.ഡി. 72-ല്‍ ശ്ലീഹാ മരിച്ചെങ്കില്‍ ഈ സംഭവം എ.ഡി. 202-ല്‍ എന്നു വരുന്നു. തോമ്മാശ്ലീഹായ്ക്ക് “ഇരട്ട” എന്നര്‍ത്ഥമുള്ള “തോമാ” എന്ന പേരു വരുവാനുള്ള കാരണത്തെക്കുറിച്ചു പറഞ്ഞുവരുന്ന കൂട്ടത്തിലാണ് ഈ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആ ഭാഗത്തിന്‍റെ പൂര്‍ണ്ണമായ പരിഭാഷ ഇതു സഹിതം അടക്കം ചെയ്യുന്നു. മാര്‍ത്തോമ്മാ ശ്ലീഹാ പട്ടക്കാരന്‍ പോലുമായിരുന്നില്ല എന്നാദിയായ നവീനവാദങ്ങള്‍ പുറപ്പെടുന്ന ഇക്കാലത്ത് ഇതു വളരെ വിലയുള്ള ഒരു രേഖയാണ്.
എഴുപതു അറിയിപ്പുകാരുടെ തലവനായ ആദായി ശ്ലീഹാ, തോമ്മാ ശ്ലീഹായോടൊരുമിച്ചു ജനിച്ച സഹോദരനാകുന്നു. അതു കാരണമാണ് അദ്ദേഹം ഇരട്ട എന്നു വിളിക്കപ്പെട്ടത്. ഇവരിരുവരും ഒരേ ഉദരത്തില്‍ ഗര്‍ഭം ധരിക്കപ്പെടുകയും വളര്‍ച്ച പ്രാപിച്ചു പ്രസവിക്കപ്പെടുകയും ചെയ്തു. തെഗ്രീസുകാരന്‍ കുറിയാക്കോസ് പാത്രിയര്‍ക്കീസ് തോമ്മാശ്ലീഹായെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വിവരണത്തില്‍ ഈ സംഗതി ഉറപ്പിച്ചു പറയുന്നുണ്ട്. “ഗാബോറെ” എന്നാദിയായ മാര്‍ അപ്രേമിന്‍റെ ഒരു ഗാനം ഇതിനു തെളിവായി ഉദ്ധരിക്കയും, തോമ്മായുടെ ശരീരം ഉറഹായിലേക്ക് ആനയിക്കപ്പെട്ടു എന്നു സ്പഷ്ടമായി പറയുകയും ചെയ്തിട്ടുണ്ട്. തല്‍സംബന്ധമായി ഇപ്രകാരമാണു പറഞ്ഞിരിക്കുന്നത്: ഹാബാന്‍ എന്ന വ്യാപാരിയുടെ പൗത്രനായ ഹാബാന്‍ എന്നയാളിന്, അദ്ദേഹം തന്‍റെ നിര്യാണത്തിനുശേഷം 13 സംവത്സരം കഴിഞ്ഞ് ഒരു രാത്രിയില്‍ സ്വപ്നത്തില്‍ (ശ്ലീഹാ) പ്രത്യക്ഷപ്പെടുകയും, എന്‍റെ ജഡം എടുത്തുകൊണ്ടുപോയി ശരീരപ്രകാരവും ആത്മീയപ്രകാരവും എന്‍റെ സഹോദരനായ ആദായി ശ്ലീഹായുടെ ജഡത്തിന്‍റെ സമീപത്ത് അതിനെ സൂക്ഷിച്ചുവയ്ക്കുവാന്‍ നീ ബാദ്ധ്യസ്ഥനാകുന്നു; എന്നെ ഇന്ത്യയിലേക്ക് ആനയിച്ചതു നിന്‍റെ പിതാമഹനായ ഹാബാന്‍ ആകകൊണ്ട്, എന്നെ ഉറഹായില്‍, എന്‍റെ സഹോദരന്‍ ആദായി ശ്ലീഹായുടെ സമീപത്തേക്ക് ആനയിക്കുവാനുള്ള ബാദ്ധ്യത നിനക്കുള്ളതാകുന്നു എന്നു പറയുകയും ചെയ്തു. ഉടന്‍തന്നെ അയാള്‍ തോമ്മാശ്ലീഹായുടെ വിശുദ്ധജഡം ഉറഹായിലേക്കു വഹിച്ചു കൊണ്ടുപോകുകയും, അവിടെ മാര്‍ ആദായിയുടേതിനു സമീപംതന്നെ സ്ഥാപിച്ച് ഒരു വിശിഷ്ട ദേവാലയം അവിടെ പണികഴിപ്പിക്കയും ചെയ്തു. തോമ്മാശ്ലീഹായ്ക്കു ശിഷ്യപ്പെട്ട രാജാവിന്‍റെ പുത്രനും അദ്ദേഹം സ്വന്തം പേരു തന്നെ നല്‍കി എപ്പിസ്കോപ്പാ ആക്കുകയും ചെയ്തിരുന്ന ശിഷ്യന്‍റെ ജഡം ഇന്ത്യയില്‍തന്നെ അവശേഷിക്കയും ചെയ്തു.
(ചര്‍ച്ച് വീക്കിലി, 1974 മെയ്)