ഇതാ  സൃഷ്ടിക്കു  വേണ്ടി പ്രാർത്‌ഥിക്കുവാൻ  ഒരു  കാലം

 

ഫാ. ബിജു പി തോമസ്
സെപ്റ്റംബർ  ഒന്ന് മുതൽ  നാലു വരെ  ആഗോള  ഓർത്തഡോക്സ്‌  സഭകളുടെയും  റോമൻ കത്തോലിക്കാ  സഭകളുടെയും വേൾഡ് കൌൺസിൽ ഓഫ് ചർച്ചസിന്റെയും  നേതൃത്വത്തിൽ   സൃഷ്‌ടിക്കു  വേണ്ടി  പ്രാർത്‌ഥിക്കുവാൻ  ഒരു  കാലം  മാറ്റി വച്ചിട്ടുള്ളത്  നാം  വീണ്ടും മറന്നു പോകുന്നു. ഒക്ടോബർ നാല്  സകല ജീവജാലങ്ങളെയും  ചെടികളെയും മരങ്ങളെയും ഒക്കെ സ്നേഹിച്ച  ഫ്രാൻസിസ്  ഓഫ് അസ്സിസ്സിയുടെ  പെരുനാൾ ആണ്. ‘ദൈവത്തിന്റെ  സൃഷ്ടിയെ  സ്നേഹത്തോടെ ഓർക്കുകയും ദൈവസന്നിധിയിൽ അവയ്ക്കായി നന്ദിയോടെ സ്തോത്രം അർപ്പിക്കുകയും  ചെയ്യുന്നത്  ആരാധനയുടെ കേന്ദ്ര ഭാഗമാണ്. ആരാധനയിൽ പ്രാർത്ഥനാ രൂപത്തിൽ ഇവ  ഉണ്ടെങ്കിലും അതിൻറെ  പ്രാധാന്യം ഉൾക്കൊണ്ടു  ആരാധന അർപ്പിക്കുവാൻ സാധിക്കാതെ പോകുന്നതിൽ നാം ദൈവത്തോടും  മറ്റു  സൃഷ്ട്ടികളോടും  ക്ഷമ അന്വേഷിക്കണം എന്ന് തോന്നുന്നു. വിശുദ്ധ സമര്പ്പണത്തിന്റെ  ഭാഗമായി  വേണം കരുതുവാൻ ഭൂമിയെയും  അതിൻറെ  പരിസ്ഥിതിയെയും  കരുതുന്നതും സംരക്ഷിക്കുന്നതും. സങ്കീർത്തനക്കാരന്റെ  ആരാധനയിൽ  ഭൂമിയിലും, കടലിലും ആകാശത്തും ഉള്ള എല്ലാ ജീവജാലങ്ങളും സൃഷ്ടിതാവിനെ  സ്തുതിക്കുന്നു. വന്ദ്യനായ പ്രശസ്ത  വേദശാസ്ത്രജ്ഞൻ  കെ . എം. ജോർജ് അച്ചൻ  നേതൃത്വം  നൽകുന്ന  സോപാന  അക്കാദമി  വിവിധ  കർമ്മങ്ങൾ  ഇതുമായി  ബന്ധപ്പെട്ടു  ചെയ്യുന്നു. അതിൽ വളരെ ശ്രേദ്ധേയമായി തോന്നിയത്  അച്ചൻ പിതാവായിട്ടുള്ള  പീരുമേട്ടിലെ  ‘പർണശാല’യിൽ ( ഒരു ചെറിയ കുടിൽ ) സെപ്റ്റംബർ  രണ്ടിനു  കോളജ്  വിദ്യാർത്ഥികളുമൊത്തുള്ള   ‘സഹ ധർമ്മ  കൂട്ടായ്മ’യാണ്.  ഇത്തരം  ചെറു കൂട്ടായ്മകൾ,  സമൂഹത്തിൽ  പ്രപഞ്ചത്തെ  കരുതുന്ന നല്ല ആരാധകരെ  സൃഷ്ട്ടിക്കും  എന്നു  നമുക്ക്  പ്രതീക്ഷിക്കാം.