കോതമംഗലം പാറത്തോട്ടുകാവ് ഭഗവതി ക്ഷേത്രത്തിലേക്കുള്ള റോഡ് വീതി കൂട്ടുവാൻ ഓർത്തഡോക്സ് ചർച്ച് സെന്ററിന്റെ സ്ഥലം സൗജന്യമായി വിട്ടുനൽകിയ പരിശുദ്ധ ബസേലിയോസ് മാത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്ക് ക്ഷേത്രം ഭാരവാഹികൾ ഉപഹാരം സമർപ്പിക്കുന്നു.
കോതമംഗലം ∙ പാറത്തോട്ടുകാവ് ഭഗവതി ക്ഷേത്രത്തിലേക്കുള്ള വഴി വീതി കൂട്ടുവാൻ സ്ഥലം സൗജന്യമായി നൽകുന്നതിനു നേതൃത്വം നൽകിയ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെ ക്ഷേത്ര ഭരണസമിതി ആദരിച്ചു. ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ കോതമംഗലത്തു പ്രവർത്തിക്കുന്ന സാന്ത്വനം സ്പെഷൽ സ്കൂളിന്റെ വാർഷികാഘോഷ വേളയിലായിരുന്നു അമ്പല കമ്മിറ്റിയുടെ ആദരം.
കാതോലിക്കാ ബാവായ്ക്ക് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ടി.എസ്. അയ്യപ്പൻപിള്ള ഉപഹാരം സമർപ്പിച്ചു. ഭരണസമിതി അംഗങ്ങളായ എം.കെ. സുരേഷ്, കെ.ജി. രാഘവൻ, എൻ.ജി. ഗോപി, പി.എസ്. രാജൻ എന്നിവരും നടൻ ജയറാമും സന്നിഹിതരായിരുന്നു.
കോതമംഗലം കലാനഗറിലുള്ള ഓർത്തഡോക്സ് ചർച്ച് സെന്ററിന്റെ മതിൽ പൊളിച്ചുനീക്കിയാണ് അമ്പലത്തിലേക്കുള്ള ഇടുങ്ങിയ റോഡ് വീതി കൂട്ടിയത്. ഇതിനായി പള്ളിയുടെ ഉടമസ്ഥതയിലുള്ള മൂന്നു സെന്റോളം ഭൂമി ബാവായുടെ നിർദേശപ്രകാരം അമ്പലത്തിനു സൗജന്യമായി നൽകുകയായിരുന്നു.





