ഓടക്കാലി പള്ളിയില്‍ ഹൈക്കോടതി വിധിയുമായി പ്രവേശിക്കാനെത്തിയ വൈദീകരെയും വിശ്വാസികളെയും പോലീസ് അറസ്റ്റ് ചെയ്തു

odakkali_church_issue
കോതമംഗലം : യാക്കോബായ വിഭാഗം കൈയേറിയിരിക്കുന്ന ഓടക്കാലി സെന്റ്. മേരീസ്‌ പള്ളിയില്‍ ബഹു.കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തില്‍ പള്ളിയില്‍ പ്രവേശിച്ചു ആരാധന നടത്താനെത്തിയെ  വികാരി റവ.തോമസ് പോള്‍ റമ്പാന്‍ അടങ്ങിയ 15 ഓളം ഓർത്തഡോക്സ് സഭാ വൈദീകരെയും വിശ്വാസികളെയും പള്ളി കവാടത്തിന്‍റെ മുന്‍പില്‍ ബാരിക്കേഡുകള്‍ നിരത്തി പോലീസ് അന്യായമായി തടയുകയും അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.കുറുപ്പംപടി പോലീസ്‌ അറസ്റ്റ് വരിച്ചവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ പിന്നീട് വിട്ടയച്ചു.
ഓടക്കാലി പള്ളി 1934-ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നും ഓര്‍ത്തഡോക്സ് സഭ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത കല്പന മുഖാന്തരം നിയമിക്കുന്ന വൈദീകര്‍ക്ക് മാത്രമേ പള്ളിയില്‍ പ്രവേശിച്ചു ശുശ്രൂഷകയ്ക്ക് അനുവാദമുള്ളുവെന്നും വ്യക്തമാണെന്നിരിക്കെ ഹൈക്കോടതി വിധിയെ കാറ്റില്‍പ്പറത്തി തുടരെയുള്ള സര്‍ക്കാര്‍ നടപടികളില്‍ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ക്കിടയില്‍ കടുത്ത അമര്‍ഷവും പ്രതിഷേധത്തിനും ഇടയാക്കിട്ടുണ്ട്.
ഓടക്കാലി പള്ളിയെ സംബന്ധിച്ച കേസില്‍ 1934-ലെ സഭാ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണമെന്നു ഹൈക്കോടതി തീര്‍പ്പ്‌ കല്‍പ്പിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എത്രേയും പെട്ടെന്ന് നീതി നടപ്പാക്കി ആരാധനാലയം സഭയ്ക്ക് കൈമാറണമെന്നു ഓര്‍ത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ. യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.