ക്രിസ്തുമാർഗത്തെ ഹൃദയങ്ങളിലേക്ക് വിറ്റവർ | ഡെറിൻ രാജു

വള്ളപ്പടിയിലും മലഞ്ചെരുവിലും ഒക്കെയിരുന്ന് ഒരുവൻ പറഞ്ഞ കാര്യങ്ങളാണ് പിന്നീടും ഇന്നും ലോകമൊക്കെയും ഘോഷിക്കപ്പെടുന്നതെന്ന് മനസിലാക്കുമ്പോഴാണ് ആ വാക്കുകളുടെ ചൈതന്യവും കാലാതീതസ്വഭാവവും ബോധ്യപ്പെടുന്നത്.
ക്രിസ്തുവിനു ശേഷം ആ കാലാതിവർത്തിയായ സന്ദേശങ്ങൾ ആദ്യമേ ഉൾക്കൊണ്ടതും ആദ്യമവയെ പ്രചരിപ്പിച്ചതും ആ പന്ത്രണ്ടംഗ സംഘമാണ്. ചട്ടക്കൂടിനും നിയമാവലിക്കും അകത്തിട്ട് ഞെരുക്കാത്ത ക്രിസ്തുവിനെയും അവൻ മുന്നോട്ട് വച്ച സ്നേഹമതത്തെയും പകർന്ന ഒരു സാർത്ഥവാഹക സംഘം. തിരിച്ചൊന്നും വാങ്ങാതെ അങ്ങോട്ട് ക്രിസ്തുമാർഗത്തെ ഹൃദയങ്ങളിലേക്ക് വിറ്റവർ. സ്നേഹമതത്തെ അതിൻ്റെ ആത്മാവിൽ, അതിൻ്റെ തനിമയിൽ പകർന്നു നൽകിയവർ. സ്നേഹിക്കേണ്ടത് വാക്കുകൊണ്ടും നാവു കൊണ്ടും അല്ല; പ്രവൃത്തിയിലും സത്യത്തിലുമാണെന്ന് അവരിൽ ഇളയവൻ പിന്നീട് എഴുതുക കൂടി ചെയ്തു.
വലയും വഞ്ചിയും നിറഞ്ഞിരുന്നപ്പോഴും ചുങ്കം പിരിച്ച് ഭണ്ഡാരത്തിൽ ഇടുമ്പോഴുമൊക്കെയാണ് അവരിൽ പലരും ക്രിസ്തു മാർഗത്തെ പുൽകിയത്. ആ സേഫ് സോണിൽ “നിന്ന് ഒന്നുമില്ലാത്തവൻ്റെ ”എന്നെ അനുഗമിക്കുക” എന്ന ഫിനാൻഷ്യലി ഒട്ടുമേ സേഫ് അല്ലാത്ത ഒരു ആഹ്വാനത്തെ പിൻപറ്റാൻ അവർ തയ്യാറായത് എന്തുകൊണ്ടാണെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
‘പ്രതികാരത്തിൻ്റെ ദൈവ’മെന്ന യാഥാസ്ഥിതികവും ഭീതിദവുമായ യഹൂദ ചിന്തയെ തെറിപ്പിച്ചാണ് സ്നേഹത്തിൻ്റെ ദൈവമെന്ന പനിനീരു പോലെ തെളിമയാർന്ന ഒരു സന്ദേശം ആ നസറേത്തിലെ തച്ചൻ മുന്നോട്ട് വച്ചത്. അതാകാമവരെ സ്വാധീനിച്ച ഒരു ഘടകം. രാജാക്കൻമാരുടെയും ന്യായാധിപൻമാരുടെയും പോരാട്ടക്കഥകൾക്കിടയിലേക്കാണ് ദൈവം സ്നേഹമാകുന്നു എന്നും സ്നേഹിക്കുന്നവരെല്ലാം ദൈവത്തിൻ്റെ മക്കളാകുന്നു എന്നൊക്കെ പറഞ്ഞ് അവർ ചെന്നു കയറിയത്.
പുറമേ പൊതിഞ്ഞിരിക്കുന്ന അനാവശ്യ അലങ്കാരങ്ങൾക്കും പുരോഹിത കേന്ദ്രീകൃത നിയമാവലികൾക്കും ക്രിസ്തു പറയാത്ത സങ്കല്പങ്ങൾക്കും ഒക്കെയപ്പുറത്ത് നസ്രായൻ്റെ ചിന്തകൾക്കും അവൻ്റെ മതത്തിനും ഊടും പാവും നെയ്ത് , അതിന് വെള്ളവും വളവും നൽകിയ ആ ചെറിയ സംഘത്തെ ഓർക്കുന്ന ദിനങ്ങളാണിവ. അതിലൂടെ ഓർക്കപ്പെടുന്നത് അവരുടെ ഗുരുവും നാഥനുമായവനെ തന്നെയാണ്. അവൻ്റെ അമരത്വമുള്ള ദർശനങ്ങളെയാണ്; കാലാതീതമായ ചിന്തകളെയാണ്.