മനുഷ്യസ്വഭാവത്തെയും ധർമ്മനിഷ്ഠമായ ജീവിതത്തെയും കുറിച്ച് / വിശുദ്ധ അന്തോണിയോസ്

വിശുദ്ധനായ മാർ അന്തോണിയോസിന്റെ ചിന്തയിൽ മനുഷ്യസ്വഭാവത്തെയും ധർമ്മനിഷ്ഠമായ ജീവിതത്തെയും കുറിച്ച് നൽകുന്ന പാഠങ്ങൾ:

പാഠം 1
മനുഷ്യരെ പലപ്പോഴും ബുദ്ധിമാന്മാരെന്ന് വിശേഷിപ്പിക്കുന്നത് തെറ്റായാണ്. ധാരാളം അറിവ് നേടിയിട്ടുള്ളവരോ പുരാതനജ്ഞാനികളുടെ ഗ്രന്ഥം വായിച്ചിട്ടുള്ളവരോ അല്ല ബുദ്ധിമാന്മാർ ; മറിച്ചു ബുദ്ധിയുള്ള ആത്മാവും, നന്മയും തിന്മയും തിരിച്ചറിയുവാനുള്ള കഴിവുമുള്ളവരാണ് ബുദ്ധിമാന്മാർ. അവർ പാപകരമായ പ്രവർത്തികളിൽ നിന്നും ആത്മാവിന് ദോഷം ചെയ്യുന്ന കാര്യങ്ങളിൽ നിന്നും അകന്നു നിൽകുന്നു. അവർ ദൈവത്തോട് കൃതജ്ഞത പുലർത്തുകയും നന്മ നിറഞ്ഞതും ആത്മാവിന് ഗുണകരമായ പ്രവർത്തികളിൽ ഉറച്ചുനിൽകുകയും ചെയ്യുന്നു.

പാഠം 2
ഒരുവൻ എത്രമാത്രം ലളിതജീവിതം നയിക്കുന്നുവോ അയാൾ അത്രമാത്രം സന്തുഷ്ടനായിരിക്കും. എന്തെന്നാൽ അടിമകൾ, കൃഷിവാലന്മാർ, കന്നുകാലിപറ്റങ്ങൽ മുതലായവയുടെ ചുമതലകൾ അയാളെ അലട്ടുകയില്ല. എന്നാൽ ഇത്തരം കാര്യങ്ങളോട് ബന്ധപ്പെട്ടിരിക്കുകയും അവയിൽനിന്നും ഉളവാകുന്ന പ്രേശ്നങ്ങളാൽ തളരുകയും ചെയ്യുമ്പോൾ നാം ദൈവത്തെ പഴിക്കും. അങ്ങനെ നമ്മുടെ യഥാർത്ഥസത്ത എന്താന്നറിയതു, നമ്മുടെ ദുശാഠ്യം നിറഞ്ഞ ആഗ്രഹങ്ങളാൽ മരണത്തെ വളർത്തിയെടുക്കുകയും പാപപൂർണ്ണമായ ഒരു ജീവിതത്തിന്റെ അന്ധകാരത്തിൽ ലക്ഷ്യമില്ലാതെ അലഞ്ഞുതിരികയും ചെയ്യും.

പാഠം 3

ദൈവം നിങ്ങളുടെ ഓരോ പ്രവർത്തിയും കാണുന്നുണ്ടന്നുള്ള കാര്യത്തിൽ സംശയം ഉള്ളവർ ഒന്നു മനസ്സിലാക്കുക; നിങ്ങൾ ഒരു മനുഷ്യനും എന്നാൽ പൊടിയും ആയിരുന്നിട്ടും എന്തുമാത്രം സ്ഥലങ്ങൾ ഒരേ സമയം കണ്ടു മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ട്. ആ നിലയ്ക്ക്, മനുഷ്യന് കടുകുമണി ദൃഷ്ടിഗോചരമാകുന്നതെങ്ങനെയോ അതുപോലെ സർവ്വ വസ്തുക്കളും ദൃഷ്ടിഗോചരമാകുന്ന ദൈവത്തിന്‌ എത്രയൊ അധികമായി എല്ലാറ്റിനെയും വീക്ഷിക്കുവാൻ സാധിക്കും? അവിടുന്നുതന്നെയാണല്ലോ തന്റെ ഹിതാനുസാരം എല്ലാ സൃക്ഷ്ടികൾക്കും ജീവനും ആഹാരവും നൽകുന്നത്.

പാഠം 4.

മനുഷ്യരുടെ പ്രശംസ കിട്ടുന്നതിനുവേണ്ടിയാകരുത് നാം സുകൃതവും ഭക്തിയും നിറഞ്ഞ ജീവിതം നയിക്കുന്നത് ; മറിച്ചു് നമ്മുടെ ആത്മാവിന്റ രക്ഷക്കുവേണ്ടിയായിരിക്കണം. മരണം ഓരോ ദിവസവും നമ്മുടെ കൺമുമ്പിലുണ്ട്, മനുഷ്യരുടെ പ്രവർത്തികളെല്ലാം അനിശ്ചിതസ്വഭാവമുള്ളവയാണ്.

പാഠം 5.

ദൈവത്തോടുള്ള ആദരവിനാൽ ബലഹീനരോട് കരുണകാണിക്കുകയും കഴിവുണ്ടായിട്ടും തിന്മ ചെയ്യാതിരിക്കുകയും ചെയ്യുന്നവരാണ് “വിശുദ്ധർ” അവർ സൃഷ്ട്ടാവായ ദൈവത്തിന്റെ സ്നേഹത്തിലും നിത്യമായ സന്തോഷത്തിലും വസിക്കുന്നു.

പാഠം 6:

നിങ്ങളെ ഉപദ്രവിക്കുന്നവർക് നന്മ ചെയ്യുക. അപ്പോൾ ദൈവം നിങ്ങളുടെ സുഹൃത്തായിരിക്കും. നിങ്ങൾ ആരെയും കുറ്റം പറയാതിരിക്കുക. സ്നേഹവും സംയമനവും മിതത്വവും ക്ഷമയും ആത്മനിയന്ത്രണവും പരിശീലിക്കുക. എന്തന്നാൽ ഇതുതന്നെയാണ് ദൈവത്തെക്കുറിച്ചുള്ള ജ്ഞാനം; തന്നെത്താൻ താഴ്ത്തി എളിമയോട് ദൈവത്തിന്റെ വഴിയിൽ സഞ്ചരിക്കുക. ഇത് എല്ലവർക്കും സാദ്ധ്യമായ കാര്യമല്ല. ആത്മീയമായ ധാരണയുള്ള ഒരാൾക്കുമാത്രമേ ഇത്തരത്തിൽ ജീവിക്കുവാനാകു.

പാഠം 7
തങ്ങൾക്കു കേവലം നിലനില്പിനുവേണ്ടത് മാത്രംകൊണ്ട് ആളുകൾ തൃപ്തിപ്പെടാത് കൂടുതൽ ആഗ്രഹിക്കുമ്പോൾ, അവർ ആത്മാവിനെ അസ്വസ്ഥമാക്കുന്ന വികാരങ്ങളുടെ അടിമകളായിത്തീരുന്നു. തങ്ങൾക്കുള്ളത് തീരെ അപര്യാപ്‌തമാണ് എന്ന ചിന്ത അവരെ അലട്ടുന്നു. ഓട്ട മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് നീണ്ട കുപ്പായങ്ങൾ തടസ്സം സൃഷ്ട്ടിക്കുന്നതുപോലെ ആവശ്യത്തിൽ അധികം ലഭിക്കണം എന്ന ആഗ്രഹം പോരാടുന്നതിനോ രക്ഷിക്കപെടുന്നതിനോ ഒരുവന്റെ ആത്മാവിനെ അനുവദിക്കുകയില്ല. നമ്മുക്കു വേണ്ടി എല്ലാം കരുതുന്ന ദൈവത്തിനു നിരന്തരം നന്ദി പറയാനും നിലയ്ക്കാത്ത ശബ്ദത്തോട് അവിടുത്തെ സ്തുതിക്കുവാനും നമ്മൾ എത്രമാത്രം ബദ്ധശ്രദ്ധരാകണം?

പാഠം 8

നിങ്ങൾ മറ്റുള്ളവരുമായി സംസാരിക്കുബോൾ ഒരു കാരണവശാലും നമ്മുടെ സംഭാഷണം പരുക്കൻ ആകരുത്, എന്തെന്നാൽ വിനയവും ആത്മനിയന്ത്രണവും മനുഷ്യനെ അഴകുള്ളവനാക്കുന്നു. ശരീരത്തിൽ പ്രശോഭിക്കുന്ന സൂര്യപ്രകാശം എന്നപോലെ, ദൈവസ്നേഹം ആസ്വദിക്കുന്ന മനസ്സ്, ആത്മാവിന്റെ മേൽ ജ്വലിക്കുന്ന പ്രകാശമായിത്തീരുന്നു.

പാഠം 9
സത്യവും സ്വയം വെളിപ്പെടുത്തുന്നതുമായ കാര്യങ്ങളെകുറിച്ചൂ ആരെങ്കിലും തർക്കിക്കുകയും എതിർവാദം ഉന്നയിക്കുകയും ചെയ്യുന്നത് കാണുകയാണെങ്കിൽ, തർക്കം അവസാനിപ്പിച്ചു അവിടം വിട്ടു പോകുക. അനാവശ്യമായി തർക്കിക്കുന്നവരുടെ മനസ്സ് മരവിച്ചതാണ്. അവരുടെ പെരുമാറ്റം മൃഗീയമായിരിക്കും അവർ ദൈവത്തെ അറിയുന്നില്ല അവരുടെ ആത്മാവിന് പ്രകാശവുമില്ല. ഉപദ്രവകരമായ സംഭാഷണം സുകൃതസമ്പന്നമായ ജീവിതം നയിക്കുന്നവരെയും അവരുടെ സ്വഭാവത്തെയും ദുഷിപ്പിക്കും. മനസ്സിനെ ഇരുളിലാഴ്ത്തുകയും പ്രാർത്ഥനയുടെ ദീപം അണയ്ക്കുകയും ചെയ്യും.

പാഠം 10.

താത്ക്കാലികമായ സമ്പത്തുകൾ ബലം പ്രയോഗിച്ചു നേടാൻ ശ്രെമിക്കുന്നവർ തങ്ങളുടെ ആഗ്രഹങ്ങൾമൂലം അധാർമ്മികമായി പ്രവർത്തിക്കുന്നു. അവർ മരണത്തെയും ആത്മനാശത്തെയും കുറിച്ച് ചിന്തിക്കുന്നില്ല. ദുഷ്ടതമൂലം മരണാനന്തരം മനുഷ്യൻ അനുഭവിക്കേണ്ടിവരുന്ന ശിക്ഷയെകുറിച്ചു അവർ മനസ്സിലാകുന്നില്ല. സമ്പത്ത്‌ അന്ധനായ വഴികാട്ടിയും ഭോഷനായ ഉപദേഷ്ടവുമാണ് എന്ന് മനസ്സിലാകുക.

പാഠം 11

ദൈവസ്നേഹം അനുഭവിക്കുന്നതും നല്ലവരുമായ ആളുകൾ ദുഷ്പ്രവർത്തികൾ ചെയ്യുന്നവരെ മുഖംനോക്കി ശകാരിക്കുന്നു. എന്നാൽ അവരുടെ അസാന്നിദ്ധ്യത്തിൽ നല്ല ആളുകൾ അവരെ കുറ്റപ്പെടുത്തുകയോ മറ്റുള്ളവരെ അതിനു അനുവദിക്കുകയോ ഇല്ല.

പാഠം 12
നാം ദൈവത്തിൽനിന്നും സ്വീകരിച്ച ആത്മനിയന്ത്രണം, സഹനശക്തി, ആത്മധൈര്യം, ക്ഷമ, മിതത്വം ഈ സദ്ഗുണങ്ങൾ വളർത്തിയെടുകയും അവ നമ്മുടെ അധീനതയിൽ ആകുകയും ചെയ്താൽ നമുക്ക് സംഭവിക്കുന്ന യാതൊന്നും വേദനാജനകമോ ദുഃഖകാരമോ അസഹ്യമോ ആയിരിക്കുകയില്ല. അവയെല്ലാം മാനുഷികമായാ ബലഹീനതകൊണ്ട് സംഭവിക്കുന്നതാണെന്നും നമ്മിലുള്ള സുക്യതംകൊണ്ട് അവയെ കീഴടക്കാൻ സാധിക്കുമെന്നും ഉള്ള ഉൾകാഴ്ച നമ്മളെ ശക്തിപ്പെടുത്തും. നമുക്ക് സംഭവിക്കുന്നതെന്തും നമ്മുടെ നന്മക്കായി ഭവിക്കുന്നതും നമ്മിലുള്ള സുകൃതങ്ങൾ കൂടുതൽ തിളക്കമാർന്നവകയാകുവാനും ദൈവത്താൽ കിരീടമണിയിക്കപ്പെടാനും ഉള്ള സാധ്യതയാകുന്നു.

പാഠം 13
പാപത്തിനെതിരെയുള്ള പോരാട്ടത്തിലൂടെ ദൈവത്തെ സേവിക്കാനും സ്വർഗ്ഗത്തിലെ മാലാഖമാരെപോലെ ജീവിക്കുവാനുമുള്ള യോഗ്യത നമ്മൾ നേടുന്നത്. നമ്മുക്ക് വേണമെങ്കിൽ വികാരങ്ങളുടെ അടിമയായിക്കഴിയാം; വേണമെങ്കിൽ വികാരങ്ങൾക്ക് കീഴടങ്ങാതെ അതിൽനിന്നും മോചിതരാകാം. എന്തെന്നാൽ സ്വതന്ത്രമായ ഇച്ഛാശക്തിയോടാണ് ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. മാംസത്തിന്റെ വികാരങ്ങളെ അതിജീവിക്കുന്നവന് അനശ്വരതയുടെ കീരീടം ലഭിക്കും. ദുർവികാരങ്ങൾ ഇല്ലായിരുന്നുവെങ്കിൽ സുകൃതങ്ങളും ഉണ്ടാകുമായിരുന്നില്ല അതുകൊണ്ട് തന്റെ ആത്മാവിനെ നേടുകയെന്നതു മാത്രമാണ് ഭദ്രവും അവമതിക്കാൻ പാടില്ലാത്തതുമായ സാമ്പത്തും.

പാഠം 14.
ദൃശ്യമായ വസ്തുക്കളെ തിരിച്ചറിയാൻവേണ്ടിയാണ് ദൈവം നമ്മുക്ക് കാഴ്ചശക്തി തന്നിരിക്കുന്നത് – കറുപ്പ് എന്താണെന്നും വെളുപ്പ് എന്താണെന്നുമൊക്കെ-,ഇതുപോലെതന്നെ ആത്മാവിന് പ്രയോജനപ്രദമായവ തിരിച്ചറിയുവാനാണ് ദൈവം നമ്മുക്ക് ബുദ്ധി തന്നിരിക്കുന്നത്. മനസ്സിന് നിരക്കാത്ത ആഗ്രഹങ്ങൾ വിഷയസുഖങ്ങളുണ്ടാക്കുന്നു, അതു രക്ഷയിൽനിന്നും ദൈവത്തോടുള്ള ഐക്യത്തിൽനിന്നും ആത്മാവിനെ തടയുന്നു. വീടിന്റെ വാതിൽ അടച്ചു ഒറ്റയ്ക്കായിരിക്കുബോഴും നമ്മൾ ഒറ്റയ്ക്കല്ല, ദൈവം നമുക്കായി നിയോഗിച്ച മാലാഖ നമ്മോടൊപ്പം ഉണ്ടായിരിക്കും. ഉറക്കമില്ലാത്ത ഈ നമ്മുടെ മാലാഖയെ ഒന്നും മറക്കുവാൻ ആർക്കും സാധിക്കില്ല.

പാഠം 15.
ഒരു സത്രത്തിൽ എത്തുന്ന ആളുകളിൽ ചിലർക്ക് കിടക്കലഭിക്കുന്നു. മറ്റു ചിലർക്കാകട്ടെ നിലത്തു കിടന്നുറങ്ങേണ്ടിവരുന്നു. നിലത്തു കിടന്നുറങ്ങുന്നവരും കിടക്കയിൽ കിടക്കുന്നവരും ഒരേപോലെ കൂർക്കംവലിച്ചുറങ്ങുന്നു. പിറ്റേന്ന് കാലത്തു അവരവർ തങ്ങളുടെ സാധനങ്ങൾ മാത്രം എടുത്തുകൊണ്ട് ഓരോരുത്തരും തിരിച്ചുപോകുന്നു. ഇതുപോലെതന്നെ ഈ ജീവിതത്തിലേക്ക് വരുന്നവരിൽ എളിമയോട് ജീവിക്കുന്നവരും സമ്പത്തിലും ആഡംബരത്തിലും ജീവിക്കുന്നവരും ഏതാനും വർഷങ്ങൾക്കുശേഷം ഒരു സത്രത്തിൽനിന്നെന്നതുപോലെ ഈ ജീവിതത്തിൽ നിന്ന് തിരികെ പോകുന്നു. ഈ ലോകത്തിന്റെ സുഖങ്ങളും സന്തോഷങ്ങളും ആർക്കും കൊണ്ടുപോകാൻ കഴിയുന്നില്ല. മറിച്ചു നല്ലതോ ചീത്തയോ ആയ കഴിഞ്ഞകാല പ്രവർത്തികൾ മാത്രമാണ് ഓരോരുത്തരും കൂടെ കൊണ്ടുപോകുന്നത്. ഈ കാര്യം ഗ്രഹിച്ചുകൊണ്ടു ജീവിതം ക്രമപ്പെടുത്തുക. എല്ലായ്‌പോഴും ദൈവത്തിനു നന്ദി പറയുക.

പാഠം 16.
ചെമ്പിൽ ക്ലാവ് എന്നതുപോലെയും ശരീരത്തിൽ അഴുക്കെന്നതുപോലെയും തിന്മ ഒരുവന്റെ സ്വഭാവത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നു. ചെമ്പുപാത്രം നിർമ്മിക്കുന്ന ആളല്ല ക്ലാവുണ്ടാക്കിയത്, ഒരു കുട്ടിയുടെ മാതാപിതാക്കളല്ല അവന്റെ ദേഹത്തെ അഴുക്കിന് കാരണക്കാർ. ഇതുപോലെ തിന്മയെ സൃഷ്ട്ടിച്ചത് ദൈവമല്ല. തിന്മ തനിക്കു ശിക്ഷാകാരവും ഹാനികരവും ആണ് എന്നു മനസ്സിലാക്കി അതിനെ ഒഴിവാക്കേണ്ടത്തിന് ദൈവം മനുഷ്യന് അറിവും വിവേകവും നൽകിയിട്ടുണ്ട്. വിവേകം ബുദ്ധിയുടെ ദാസനാണ്, ബുദ്ധിയെന്തു തീരുമാനിക്കുന്നുവോ, അത് വിവേകം ഉൾക്കൊള്ളുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നു.
ഈ ചിന്ത നമ്മെ എപ്പൊഴും ഭരിക്കട്ടെ.

പാഠം 17.
ദൈവം സന്തോഷിക്കുകയോ കോപിക്കയോ ചെയ്യുന്നില്ല. കാരണം സന്തോഷവും കോപവും വികാരങ്ങളാണല്ലോ. ദൈവത്തിനു സന്തോഷമോ അതൃപ്തിയോ തോന്നുന്നുവെന്ന് മാനുഷിക രീതിയിൽ സങ്കല്പിക്കുന്നത് ശരിയല്ല. അവിടുന്ന് നല്ലവനാണ്. അവിടുന്ന് എല്ലായ്‌പോഴും അനുഗ്രഹങ്ങൾ ആണ് വർഷികുന്നത്. ദൈവം നമ്മോടു കോപിക്കുന്നില്ല ; എന്നാൽ നമ്മുടെ പാപങ്ങൾ, നമ്മുടെ ഉള്ളിൽ പ്രകാശിക്കുന്ന ദൈവത്തെ മറയ്ക്കുകയും നമ്മെ ശിക്ഷിക്കുന്ന പിശാചുക്കൾക്കു വിധേയരാക്കിത്തീർക്കുകയും ചെയ്യുന്നു. പാപത്തിന്റെ ആരംഭമായ ആഗ്രഹം നമ്മുടെ ആത്മാവിനെ നശിപ്പിക്കുന്നു. രക്ഷയുടെയും സ്വർഗ്ഗരാജ്യത്തിന്റെയും ആരംഭമാവട്ടെ സ്നേഹം ആണ്.

പാഠം 18.
ദൈവത്തിന്റെ സ്നേഹം ആസ്വദിച്ചുകൊണ്ട് വിശുദ്ധജീവിതം നയിക്കുവാൻ ആഗ്രഹിക്കുന്നവർ വ്യർത്ഥാഭിമാനത്തിൽനിന്നും പോള്ളയും മിഥ്യയുമായ അഹന്തയിൽനിന്നും തങ്ങളെത്തന്നെ വിടുവിക്കണം. തങ്ങളുടെ ജീവിതശൈലിയെയും ചിന്തയെയും നേർവഴിക്കു കൊണ്ടുവരാൻ അവർ ശ്രെമിക്കേണ്ടതുണ്ട്. കാരണം ദൈവസ്നേഹം നിശ്ചലതയോട് ആസ്വദിക്കുന്ന മനസ്സ്‌, ദൈവത്തിലേക്ക് ആരോഹണം ചെയ്യാനുള്ള മാർഗമായിത്തീരുന്നു.

പാഠം 19.
ദൈവസ്നേഹം ആസ്വദിച്ചുകൊണ്ട് വിശുദ്ധ ജീവിതത്തിന്റെ പാത പിന്തുടരുന്നവർ ആത്മാവിന്റെ സുകൃതങ്ങളെ പോഷിപ്പിക്കുന്നു. കാരണം ആത്മാവാണ് അവരുടെ സമ്പന്നതയും അനന്തമായ സന്തോഷവും. ദൈവഹിതമനുസരിച്ചു തങ്ങൾക്കു ലഭിക്കുന്ന താത്ക്കാലിക സന്തോഷങ്ങളെ അവർ സ്വീകരിക്കുന്നു. ഇവ അപൂർവമാന്നെങ്കിലും അവർ സന്തോഷത്തോടും കൃതജ്ഞതയോടും കൂടെയാണ് സ്വീകരിക്കുന്നത്. രുചികരമായ ഭക്ഷണം ശരീരത്തെ പോഷിപ്പിക്കുന്നു. എന്നാൽ ദൈവത്തെക്കുറിച്ചുള്ള അറിവ്, ആത്മനിയന്ത്രണം, നന്മ, കാരുണ്യം, ഭക്തി, സൗമ്യത എന്നീ സദ്ഗുണങ്ങൾ ആത്മാവിനെ ദൈവീകരിക്കുന്നു.

പാഠം 20.
ഓരോ കൈത്തൊഴിൽ വിദഗ്‌ദ്ധനും താൻ ഉപയോഗിക്കുന്ന വസ്തുവിലൂടെയാണ് തന്റെ വൈദഗ് ദ്ധ്യം തെളിയിക്കുന്നത് ; ഒരാൾ തടിയിലാന്നെങ്കിൽ മറ്റൊരാൾ ചെമ്പിലും, കളിമണ്ണിലും , സ്വർണ്ണത്തിലും, വെള്ളിയിലും തങ്ങളുടെ കഴിവ് പ്രകടമാക്കുന്നു. ഇതുപോലെതന്നെ, വിശുദ്ധ ജീവിതം ആഗ്രഹിക്കുന്നവർ കേവലം ബാഹ്യപ്രകടനത്തിലൂടെയല്ല മനുഷ്യരാന്നെന്നു കാണിക്കേണ്ടത്. പ്രത്യുത, ആത്മാവിന്റെ ഫലങ്ങളിലൂടെയാണ് ദൈവസ്നേഹം വെളിവാക്കുന്നത്. ഇതേരീതിയിൽ വിശുദ്ധ ജീവിതം ആഗ്രഹിക്കുന്നവർ ദൈവത്തിന്റെ ഇച്ഛയ്ക്കനുസൃതമായ കാര്യങ്ങൾ ചെയ്യുവാൻ പഠിക്കുകയും പരിശീലിക്കുകയും പൂർണ്ണശക്തിയിലൂടെ ദൈവത്തെ കാംക്ഷിക്കുകയും വേണം.

പാഠം 21.
നമ്മൾ നമ്മുടെ ആന്തരീകസ്വഭാവത്തെ പരിശോധിക്കുക; മാനുഷിക അധികാരികൾക്ക് ശരീരത്തിന്മേൽഅല്ലാത് ആത്മവിന്മേൽ യാതൊരു അധികാരവും ഇല്ലെന്ന വസ്തുത എപ്പൊഴും ഓർമ്മിക്കുക. ആയതിനാൽ ആത്മാവിനെ ദുഷിപ്പിക്കുന്ന എന്തെങ്കിലും ചെയ്യാൻ ആരെങ്കിലും നമ്മോട് ആജ്ഞാപിച്ചാൽ, പ്രേരിപ്പിച്ചാൽ, അവർ നമ്മുടെ ശരീരത്തെ പീഡിപ്പിച്ചാൽപോലും, നമ്മൾ അവരെ അനുസരിക്കേണ്ടതില്ല. എന്തെന്നാൽ, ദൈവം ആത്മാവിനെ സ്വാതന്ത്രമായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. നന്മയും തിന്മയും തിരിച്ചറിയുവാനുള്ള കഴിവും നമ്മുക്ക് തന്നിട്ടുണ്ട്. ദൈവത്തെ അറിയുവാനുള്ള അറിവ് നന്മയാണ്.

പാഠം 22.
ദൈവം നല്ലവനാകയാൽ അവിടുന്നു ചെയ്യുന്നതെന്തും മനുഷ്യനുവേണ്ടിയുള്ളതാണ്. എന്നാൽ മനുഷ്യൻ നന്മയും തിന്മയും പ്രവർത്തിക്കുന്നത് സ്വന്തം താല്പര്യത്തിനുവേണ്ടിയാണ്. ദുഷ്ട്ടന്മാർ സുഖമായി ജീവിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. ഭരണകൂടങ്ങൾ ആരാച്ചാരന്മാരുടെ ബീഭത്സമായ തൊഴിലിനെ പ്രശംസിക്കുന്നിലെങ്കിലും കുറ്റക്കാരെ ശിക്ഷിക്കുന്നതിനുവേണ്ടി അവരെ നിയമിക്കുന്നതുപോലെ, അധർമ്മികളെ ശിക്ഷിക്കുന്നതിന് ദൈവം ദുഷ്ടന്മാരെ അനുവദിക്കുന്നു. അതിനുശേഷം ദൈവം ദുഷ്ടന്മാരെ വിധിക്കും. കാരണം, ദൈവത്തെ സേവിക്കാതെ തങ്ങളുടെ ദുഷ്ടത അനുകരിക്കാൻവേണ്ടി അവർ ജനത്തെ പീഡിപ്പിച്ചു. മനുഷ്യന് അസാധ്യമായത് ഒന്നുമാത്രമാണ് : മരണമില്ലാതിരിക്കുക എന്നാൽ അവനു ദൈവവുമായി കൂടിച്ചേരാൻ കഴയും.

പാഠം 23.

മനസ്സിൽ രൂപംകൊള്ളുന്ന ആഗ്രഹങ്ങളാണ് എല്ലാ ഇരുളാർന്ന വികാരങ്ങളുടെയും തുടക്കം. അത്തരം ആഗ്രഹങ്ങളിൽ കുരുങ്ങിപ്പോകുന്ന ആത്മാവ്, സ്വന്തം പ്രകൃതത്തെ, അതായത്, താൻ ദൈവത്തിന്റെ ശ്വാസം അണ് എന്ന കാര്യം മറക്കുന്നു. അതിനാൽ അത് പാപത്തിലേക്ക് ആകർഷിക്കപ്പെടുന്നു, തന്റെ ഭോഷത്വത്താൽ മരണത്തിനു ശേഷം സംഭവിക്കാവുന്ന ദുരന്തങ്ങളെക്കുറിച്ചുപോലും അത് ചിന്തിക്കുന്നില്ല. ആത്മാവിനെ തടവിലാക്കുന്ന മതിൽക്കെട്ടുകൾ നമ്മുടെ ഉള്ളിൽ ഇടം നേടിക്കഴിഞ്ഞാൽ ദൈവത്തോട് ശുദ്ധതയോടു പ്രാർത്ഥിക്കാനുള്ള കഴിവ് നഷ്ട്ടമാകുന്നു. ആത്മാവിനെ നശിപ്പിക്കുന്ന എല്ലാ ദുഷ്ചിന്തയിൽനിന്നും അഭിലാഷങ്ങളിൽനിന്നും ഒഴിഞ്ഞുനിൽക്കണം.

പാഠം 24.
ബുദ്ധിയും ആത്മാവും ശരീരവും തമ്മിലുള്ള കൂടിച്ചേരലാണ് ജീവിതം. ബുദ്ധി ആത്മാവല്ല, മറിച്ചു ആത്മാവിനെ രക്ഷിക്കുന്നതിനായി ദൈവം മനുഷ്യന് നൽകിയിട്ടുള്ള വരദാനമാണ്; ദൈവഹിതത്തിനു വഴങ്ങുന്ന ബുദ്ധി ആത്മാവിനെ നയിക്കുകയും കടന്നുപോകുന്ന നശ്വരങ്ങളായ ഭൗതീകവസ്തുക്കളെ അവഗണിക്കുവാൻ അതിനെ ഉപദേശിക്കുകയും നിത്യമായവയിലേക്ക്, അനശ്വരവും അഭൗതികവുമായ അനുഗ്രഹങ്ങളിലേക്ക്, അതിന്റെ ആഗ്രഹത്തെ തിരിച്ചുവിടുകയും ചെയ്യുന്നു. ജീവിച്ചരിക്കുബോൾതന്നെ ദൈവീകവും സ്വർഗ്ഗീയവുമായ യാഥാർഥ്യങ്ങളെക്കുറിച്ചു ഗ്രഹിക്കാനും ധ്യാനിക്കാനും ബുദ്ധി മനുഷ്യനെ പഠിപ്പിക്കുന്നു. ദൈവസ്നേഹം അനുഭവിക്കുന്ന ബുദ്ധി, മനുഷ്യാത്മാവിന്റെ ഉപകാരിയും രക്ഷകനുമാണ്.
മാലാഖമാർ മനുഷ്യരെപ്പോലെ ബുദ്ധിയും ആത്മാവും പ്രാണനും ഉള്ളവരാണ്. ആ ഗണത്തിലേക്ക് ചേരുവാൻ ജാഗ്രതയോടുകൂടി ജീവിക്കണം.

പാഠം 25.
ഈ ലോകത്തിൽവെച്ച് നമ്മൾ എത്രമാത്രം ബുദ്ധിമുട്ടുസഹിച്ചുവോ അത്രമാത്രം സന്തോഷവും സ്വർഗ്ഗത്തിൽ നമ്മൾ അനുഭവിക്കും. ഒരുവൻ ദാഹം ഇല്ലാതെ സന്തുഷ്ടിയോടെ വെള്ളം കുടിക്കുകയോ വിശപ്പില്ലാതെ സംതൃപ്തിയോടു ഭക്ഷണം കഴിക്കുകയോ ഉറക്കം വരാതെ സുഖമായി ഉറങ്ങുകയോ ദുഃഖമില്ലാതെ സന്തോഷം അനുഭവിക്കുകയോ ഇല്ല. വിശുദ്ധ ജീവിതം നയിക്കുകയും രക്ഷയ്ക്കും ജീവനുംവെണ്ടി തന്നെ സൃഷ്ട്ടിച്ച ദൈവത്തെ അറിയുകയും സ്തുതിക്കുകയും ചെയ്യുന്ന ഒരാൾക്ക് ദൈവസ്നേഹം അനുഭവിക്കുവാനും ദൈവത്തിന്റെ സഹായമില്ലാതെ യാതൊന്നും നിലനിൽക്കില്ല എന്ന് അറിയാം. പ്രാർത്ഥനയിലും ദൈവത്തിന്റെ വചനം നിരന്തരമായി ധ്യാനിക്കുകയും ചെയ്യുബോൾ കരുത്താർജിച്ചു സ്വർഗ്ഗീയ അനുഭവത്തിൽ ജീവിക്കുവാൻ സാധിക്കും. ഇതാ വേറൊരുകാര്യം കൂടി ഞാൻ പറയാം ഒരുപക്ഷേ ദൈവീക അരുളപ്പാടുകൾ നിങ്ങൾക്ക് ആദ്യമൊക്കെ അത്രയ്ക്കു മനസിലാകുന്നില്ല എങ്കിൽ പോലും നിങ്ങൾ എന്താണ് വായിക്കുന്നത് എന്ന് പിശാചുക്കൾക്കു മനസ്സിലാകും; അവർ വിറയ്ക്കുകയും ചെയ്യും.

പാഠം 26.
ഹൃദയശുദ്ധിയുള്ളവരിലെ ഏകപരിശുദ്ധി ദൈവമാണ്.
ദൈവത്തെക്കുറിച്ചുള്ള ജ്ഞാനവും ദൈവഭയവും ലൗകികവികാരങ്ങൾക്കുള്ള മറുമരുന്നാണ്. ആത്മാവിൽ ദൈവത്തെക്കുറിച്ചുള്ള അഞ്ജതയുണ്ടായിരിക്കുമ്പോൾ ശമിക്കാത്ത വികാരങ്ങൾ അതിനെ നശിപ്പിക്കുന്നു; എന്തെന്നാൽ ശരീരത്തിലെ വ്രിണം പോലെയാണ് തിന്മ. ഈ ദുരവസ്ഥയുടെ കാരണം ദൈവമല്ല. എന്തെന്നാൽ ആത്മീയധാരണയും അറിവും ദൈവം മനുഷ്യനിൽ നിറച്ചിട്ടുണ്ട്; ബോധപൂർവമായ തിന്മയിൽനിന്നും മനുഷ്യനെ ശുദ്ധികരിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു. തന്റെ അഗാധമായ സ്നേഹത്താൽ നശ്വരനായ മനുഷ്യനെ അനശ്വരനാക്കിത്തീർക്കണമെന്നും ദൈവം ആഗ്രഹിക്കുന്നു.

പാഠം 27.
വിവേകശാലിയായ ആത്മാവ് ലോകത്തെയും എളുപ്പം അവസാനിക്കുന്ന ഈ ജീവിതത്തെയും കുറിച്ച് ഒരിക്കലും താല്‌പര്യം കാട്ടുന്നില്ല. മറിച്ചു തന്റെ വിശുദ്ധി നിമിത്തം ദൈവം തനിക്കു ദാനമായി നല്കുന്ന സ്വർഗ്ഗീയ സന്തോഷവും നിത്യജീവനുമാണ് അത്‌ അഭിലഷിക്കുന്നത്.
ശരീരത്തിന്റെ ജീവിതം, ലൗകീകസമ്പത്ത്, അധികാരം തുടങ്ങിയവയെല്ലം മരണത്തുല്യമാകുന്നു. എന്നാൽ കഷ്ടപ്പാടുകൾ, ക്ഷമാപൂർവ്വമയ സഹനം, കൃതജ്ഞതയോട് സ്വീകരിക്കപ്പെടുന്ന ദാരിദ്ര്യം, ശരീരത്തിന്റെ മരണം എന്നിവയാകട്ടെ, ആത്മാവിനെ സംബന്ധിച്ചു അനശ്വരജീവിതവും നിത്യമായ സന്തോഷവുമാകുന്നു. ദൈവം ആത്മാവിന് സ്വർഗ്ഗീയജീവിതം നൽകി തന്നോടൊപ്പം വസിപ്പിക്കുന്നു.

പാഠം 28.

ശുദ്ധമുള്ള ആത്മാവ് അതിന്റെ ഉള്ളിലുള്ള നന്മയാൽ പ്രശോഭിക്കുന്നു. ദൈവം അതിനെ പ്രകാശിപ്പിക്കുന്നു. അപ്പോൾ മനസ്സ്‌ നന്മയെന്തെന്നു പൂർണ്ണമായി ഗ്രഹിക്കുകയും ദൈവഹിതത്തിന്‌ അനുസൃതമായി ചിന്തിക്കുവാൻ തുടങ്ങുകയും ചെയ്യുന്നു. എന്നാൽ ആത്മാവ് തിന്മയാൽ മലിനപ്പെടുമ്പോൾ, ദൈവം അതിൽനിന്നും അകന്നുപോകുന്നു. കൂടുതൽ ശരിയായി പറഞ്ഞാൽ ദൈവത്തിൽനിന്നും ആത്മാവ് തന്നെത്തന്നെ വേർപെടുത്തുന്നു. അപ്പോൾ പിശാചുക്കൾ അതിന്റെ ചിന്താധാരയിലേക്കു കടന്നുവന്ന് പൈശാചിക പ്രവർത്തികൾക്ക് വഴിയൊരുക്കുകയും അവ ചെയ്യാൻ ആത്മാവിനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ആത്മീയധാരണയും അറിവും ദൈവം മനുഷ്യനിൽ നിറച്ചിട്ടുണ്ട്; തിന്മയിൽനിന്നും മനുഷ്യനെ ശുദ്ധികരിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു. തന്റെ അഗാധമായ സ്നേഹത്താൽ നശ്വരനായ മനുഷ്യനെ അനശ്വരനാക്കിത്തീർക്കണമെന്നും ദൈവം ആഗ്രഹിക്കുന്നു.

പാഠം 29.
ദൈവത്തെ അന്വേഷിക്കുന്നവർ നിരന്തരമായ പ്രാർത്ഥനയിലൂടെ സർവ്വ ആഗ്രഹങ്ങളെയും കീഴടക്കുന്നതുവഴി അവിടുത്തെ കണ്ടെത്തുന്നു. അവർ എപ്പോഴും സ്വയം താഴ്ത്തിക്കൊണ്ടുള്ള ലളിതമായ അവരുടെ ജീവിതം നയിക്കുന്നതിനാൽ അവർ അപകടങ്ങളിൽനിന്നും മോചിതരായിത്തീരുന്നു. അവർക്ക് ഒരു സംരക്ഷണത്തിന്റെയും ആവശ്യമില്ല. അവർക്ക്‌ വിശുദ്ധിയെക്കുറിച്ചുള്ള ശ്രദ്ധയും ഒപ്പം ആത്മാവിനെക്കുറിച്ചും എപ്പൊഴും ജാഗരൂകരായിരിക്കും. അതും അവരെ നന്മയിലേക്കും ദൈവത്തിലേക്കും നയിക്കുന്ന പാത എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുന്നു. ഉദാസീനത തിരഞ്ഞെടുക്കുന്ന ആത്മാവിന് പ്രലോഭനത്തെ അതിജീവിക്കുവാൻ സാധിക്കുകയില്ല.

പാഠം 30.
ആത്മാവിനെ ഏറ്റവും അധികം നശിപ്പിക്കുന്ന രണ്ടു ദൂഷ്യങ്ങൾ.
ദൈവവിശ്വാസമില്ലായ്മയും, പ്രശംസയിലുള്ള താല്പര്യവുമാണ് ഈ രണ്ടു ദൂഷ്യങ്ങൾ. നന്മയുടെ അഭാവത്തെയാണ് തിന്മയ്ക്കായിട്ടുള്ള ആഗ്രഹം സൂചിപ്പിക്കുന്നത്. പൂർണ്ണമനസ്സോടെ ശരിയായത് ചെയ്യുക, സർവ്വത്തിന്റെയും ദൈവത്തിന് സന്തോഷകരമായത് മാത്രം അനുഷ്ഠിക്കുക അത് നന്മയിൽ അധിഷ്ഠിതമായതാണ്. നമ്മുടെയുള്ളിൽ ഏതെങ്കിലുമൊക്കെ ലൗകീകസുഖങ്ങളുടെ ചിത്രങ്ങൾ തെളിയുമ്പോൾ, മരണത്തെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ചിന്തിക്കുക അപ്പോൾ മായയായ ലൗകീക സുഖങ്ങളെ മറികടക്കാനും ദൈവമക്കളായി സാഷ്യത്തോടുകൂടി ജീവിക്കുവാനും സാധിക്കും.

പാഠം 31.
ഉദാസീനത തിരഞ്ഞെടുക്കുന്ന ആത്മാവിന് പ്രലോഭനങ്ങളെ അതിജീവിക്കുവാൻ സാധിക്കുകയില്ല. ലൗകികമായ പ്രതീക്ഷകളാൽ വ്യാമോഹിതരായിത്തിർന്നവരും വിശുദ്ധമായ ജീവിതം തത്വപരമായി മാത്രം പരിശീലിക്കാനറിയാവുന്നവരും ഔഷധങ്ങളും വൈദ്യോപരണങ്ങളും എങ്ങനെ ഉപയോഗിക്കാൻ അറിയാതെ, അതേക്കുറിച്ചു പഠിക്കാൻ പരിശ്രമിക്കാതെ, അവയെ കൈകാര്യം ചെയ്യാൻ ശ്രെമിക്കുന്നതുപോലെയാണ്. അതിനാൽ നമ്മുടെ പാപകരമായ പ്രവർത്തികൾക്ക്, നമ്മുടെ ജന്മത്തെയോ മറ്റാരെയെങ്കിലും കുറ്റപ്പെടുത്താൻ പാടില്ല. നമ്മെത്തന്നെയാണ് നാം കുറ്റപ്പെടുത്തേണ്ടത്.വ്യർത്ഥാഭിമാനത്തിൽനിന്നും പൊള്ളയും മിഥ്യയുമായ അഹന്തയിൽനിന്നും നമ്മളെത്തന്നെ വിടുവിക്കണം. ദൈവസ്നേഹം ശാന്തതയോട് ആസ്വദിക്കുന്ന മനസ്സ് എപ്പോഴും ദൈവത്തിലേക്ക് ആരോഹണം ചെയ്യാനുള്ള മാർഗ്ഗമായിത്തീരുന്നു.

പാഠം 32.

ദൈവസ്നേഹം ആസ്വദിക്കുന്ന ആത്മാവ് ജീവിതത്തിലെ എല്ലാകാര്യങ്ങളും നേർവഴിക്കു മനസ്സിലാക്കുന്നു. ഒരുവൻ, കലർപ്പില്ലാത്ത രീതിയിൽ സുകൃതസമ്പന്നമായ ജീവിതം പരിശീലിക്കുവാൻ ശ്രമിക്കണം. കാരണം അതു നേടിക്കഴിയുമ്പോൾ ദൈവജ്ഞാനം ആർജ്ജിക്കുവാൻ ആ വ്യക്തിക്ക് സാധിക്കും. അപ്പോൾ പൂർണ്ണഹൃദയത്തോടെ വിശ്വാസപൂർവ്വം ദൈവത്തെ ആരാധിക്കുമ്പോൾ ദൈവപരിപാലനായാൽ, കോപത്തെയും മോഹത്തെയും നിയന്ത്രിക്കുവാനുള്ള കഴിവു നേടുന്നു. എന്തെന്നാൽ കോപവും മോഹവുമാണ് എല്ലാ തിന്മകളുടെയും കാരണം. നമ്മൾ അനശ്വരരാന്നെന്നു മനസ്സിലാക്കി മരണത്തിനു കരണമാകുന്ന ലജ്ജാകരമായ സകല ആഗ്രഹങ്ങളെയും വെറുക്കണം അങ്ങനെ ദൈവമക്കളായി ജീവിതം സമർപ്പിക്കുവാൻ സാധിക്കും.

പാഠം 33.
വിനയവും ആത്മനിയന്ത്രണവും മനുഷ്യരെ അഴകുള്ളവരാക്കുന്നു. ആത്മാവിൽ ഏതു തരത്തിലുള്ള വികാരം ഉയർന്നുവന്നാലും, ശരിയായ തീരുമാനമെടുക്കുന്നവരും തങ്ങൾക്കുള്ളവയെ സുരക്ഷിതമായി കാത്തുസൂക്ഷിക്കുവാൻ ആഗ്രഹിക്കുന്നവരും നശ്വരമായ ഭൗതികവസ്തുക്കൾ നേടുന്നതിലല്ല, പ്രത്യുത ശരിയായ വിശ്വാസ പ്രമാണങ്ങളിലാണ് ആനന്ദിക്കുന്നതെന്ന് ഓർമ്മിക്കണം. അതാണ് അവരെ സന്തോഷഭരിതരാക്കുന്നത്. എന്തെന്നാൽ, കൂടുതൽ ശക്തന്മാരായ ആളുകൾക്കെ ഒരാളിന്റെ സ്വത്ത് ബലമായി അപഹരിക്കാൻ കഴിയൂ; അതെസമയം ആത്മാവിന്റെ വിശുദ്ധിയാകട്ടെ, അപഹരിക്കപ്പെടാനാവാത്തതും, മരണാനന്തരം
നമ്മെ രക്ഷിക്കുന്നതുമായ ഏക സ്വത്താണ്. ദൈവം നൽകുന്നതെന്തൊ അതിൽ സംതൃപ്തരായിരിക്കേണ്ടവരാണ് നമ്മൾ.

പാഠം 34.
ശരീരത്തെ മരണത്തിൽനിന്നും രക്ഷിക്കുവാൻ നമ്മൾ കഠിനമായി പരിശ്രമിക്കുന്ന നിലയ്ക്ക് ആത്മാവിനെ നാശത്തിൽനിന്നും രക്ഷിക്കുവാൻ നമ്മൾ എത്രമാത്രം പ്രയത്‌നിക്കണം! ഭൗതിക സമ്പത്തുകൾ നേടുക, അവ ധാരാളിത്തത്തോടെ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ വെറുമൊരു താത്‌ക്കാലിക ഭ്രമം മാത്രമാണ് എന്ന് നമ്മൾ അറിഞ്ഞിരിക്കണം. ദൈവഹിതത്തോട് അനുരൂപപ്പെട്ടുകൊണ്ടുള്ള സുകൃത സമ്പന്നമായ ജീവിതം സർവ്വ സമ്പത്തിനെയും അതിശയിക്കുന്നതാണ്. നമ്മൾ ഇതെക്കുറിച്ചു ഗഹനമായി ചിന്തിക്കുകയും അതു മനസ്സിൽ നിരന്തരം കാത്തുസൂക്ഷിക്കുകയും ചെയ്താൽ , അതൃപ്തി പ്രകടിപ്പിക്കുകയോ ആവലാതിപ്പെടുകയോ ആരെയും പഴിക്കുകയോ ചെയ്യുകയില്ല. പിന്നെയോ, കീർത്തിയിലും സമ്പത്തിലും ആശ്രയിക്കുന്നവർ നമ്മളെക്കാൾ മോശക്കാരാന്നെന്നു കണ്ടുകൊണ്ടു എല്ലാറ്റിനും ദൈവത്തിന് നന്ദി പറയാതിരിക്കുകയും ചെയ്യുക. സാമ്പത്തിനോടുള്ള ആഗ്രഹം, പ്രശസ്തിയിലുള്ള താത്പര്യം, അജ്ഞത എന്നിവ ആത്മാവിനെ ദുഷിപ്പിക്കുമെന്ന് നമ്മൾ മനസ്സിലാക്കുക. ബുദ്ധിമാന്മാരായ മനുഷ്യർ, തന്നെ അനശ്വരതയിൽനിന്നും വേർപെടുത്തുന്നതുമായവയെ അവർ ഒഴിവാക്കും.

പാഠം 35.
അമ്മയുടെ ഗർഭപാത്രത്തിൽനിന്നും പിറന്നുവീഴുന്ന കുഞ്ഞ്‌ നഗ്നനാണ്. അതുപോലെ ശരീരത്തിൽനിന്നും ഇറങ്ങിവരുന്ന ആത്മാവും നഗ്നമാണ്. ഒരാത്മാവ് പരിശുദ്ധവും തേജോമയവുമാണ്. എന്നാൽ മറ്റൊരാത്മാവ് തെറ്റുകളിൽ കളങ്കിതമാണ്. മൂന്നാമതൊന്ന് പാപങ്ങളാൽ കാറുതിരുണ്ടതാണ്. ദൈവത്തിന്റെ സ്‌നേഹം അനുഭവിക്കുന്ന വിവേകശാലിയായ ആത്മാവ് എപ്പൊഴും മരണത്തോടൊപ്പമുള്ള അപകടങ്ങളെക്കുറിച്ചു ചിന്തിക്കുകയും അവയുടെ ആക്രമണം ഉണ്ടാകാതിരിക്കാനായി ദൈവത്തിൽ അധിഷ്ഠിതമായി ജീവിതം നയിക്കുകയും ചെയ്യുന്നു. എന്നാൽ അവിശ്വാസികളാകട്ടെ, വരാൻ പോകുന്ന അപകടങ്ങളെ അവഗണിച്ചുകൊണ്ട് അധർമ്മീകാവും പാപകരവുമായ പ്രവർത്തികൾ ചെയ്യ്ത്‌ തത്‌കാലിക സുഖഭോഗങ്ങളിൽ ജീവിച്ചു തങ്ങളുടെ അനശ്വരത നഷ്ട്ടപെടുത്തുന്നു. ദൈവം നിശ്ചയിക്കുന്ന സമയത്തു ആത്മാവ് ശരീരത്തിനുള്ളിലെ നിലനില്‌പ്‌ പൂർത്തിയാക്കുകയും ഈ ശരീരം വിട്ടുപോകേണ്ടതുണ്ട്. ഈ ചിന്ത നമ്മെ നിരന്തരം ഭരിക്കുകയും നമ്മുടെ ആത്മാവ് ദൈവത്തിൽ ലയിച്ചു ചേരുവാൻ വേണ്ടി നമ്മുക്ക് പരിശ്രമിക്കാം.

പാഠം 36.
കപ്പിത്താന്മാരും തേര് ഓടിക്കുന്നവരും പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും ആണ് അവരുടെ ജോലിയിൽ വൈദഗ് ദ്ധ്യം നേടുന്നത്. ഇതേരീതിയിൽ വിശുദ്ധജീവിതം ആഗ്രഹിക്കുന്നവരും ദൈവത്തിന്റെ ഇച്ഛയ്‌ ക്കനു സൃതമായ കാര്യങ്ങൾ ചെയ്യാൻ പഠിക്കുകയും പരിശീലിക്കുകയും വേണം. ഇതു സാദ്ധ്യമാണ് എന്നു ഗ്രഹിച്ചുകൊണ്ട്, അതിനായി അഭിലഷിക്കുന്നവന് ഈ വിശ്വാസം വഴി അനശ്വരത നേടാനാവും. സ്വയം താഴ്ത്തിക്കൊണ്ടുള്ള ലളിതമായ ജീവിതം നയിക്കുന്നവർ അപകടങ്ങളിൽനിന്നും മോചിതരായിത്തീരുന്നു. സംതൃപ്തിയോടുകൂടിയുള്ള ദൈവഭക്തി വിലപ്പെട്ടതാണ്. സംതൃപ്തി ദരിദ്രനെ ധനവാനാകുന്നു. അസംതൃപ്തി ധനവാനെ ദരിദ്രനാക്കുന്നു. എല്ലാ ആഗ്രഹങ്ങളെയും കീഴടക്കുന്നതിലൂടെ, ദൈവത്തിലേക്കു നയിക്കുന്ന പാത എളുപ്പത്തിൽ കണ്ടെത്തുവാൻ സാധിക്കുന്നു.
ഇതു തിരിച്ചറിഞ്ഞു ജീവിക്കുവാൻ നമ്മുക്ക് പരിശ്രമിക്കാം.

പാഠം 37

വിവേകത്താൽ മനുഷ്യന് വിലപ്പെട്ടത് ഒന്നുമില്ല.
നമ്മൾ കോപിക്കുകയോ ക്ഷോപിക്കുകയോ ചെയ്യരുത്. എന്തെന്നാൽ കോപം നിറഞ്ഞ പ്രവർത്തികൾ വികാരങ്ങളുടെ കൂട്ടത്തിൽ പെടുന്നവയാണ്. അത്‌ ശരിയായ വിധിക്കും നീതിക്കും അനുസൃതമുള്ളതല്ല. നമ്മൾ കണ്ടുമുട്ടുവാൻ സാധ്യതയുള്ള മനുഷ്യരുടെ പരിഹാസത്തിൽനിന്നും നിന്ദയിൽനിന്നും രക്ഷ നേടുന്നതിനായി ശരീരത്തിന്റെ വികാരങ്ങളെ നമ്മൾ നിയന്ത്രിക്കുന്നുവെങ്കിൽ ന്യായവിധിക്കായി ദൈവമുൻപാകെ പ്രത്യക്ഷപ്പെടുമ്പോൾ, നമ്മൾ അയോഗ്യരും പരിഹാസകാരുമായി കാണപ്പെടാതിരിക്കുവാൻ വേണ്ടി എത്രയോ അധികമായി നമ്മൾ നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കേണ്ടതായുണ്ട്. ദൈവം നമ്മുടെ ഓരോ ചലനങ്ങളും വീക്ഷിക്കുന്നു എന്ന ചിന്ത നമ്മെ ഭരിക്കണം. ശുദ്ധമായ ആത്മാവ്‌ അതിന്റെ ഉള്ളിലുള്ള നന്മയാൽ പ്രശോഭിക്കുന്നു, ദൈവം അതിനെ പ്രകാശിപ്പിക്കുന്നു അപ്പോൾ ദൈവാനുസൃതമായി ചിന്തിക്കുവാൻ സാധിക്കുന്നു.
ഇതു തിരിച്ചറിഞ്ഞു ജീവിക്കുവാൻ നമ്മുക്ക് പരിശ്രമിക്കാം.

പാഠം 38

നന്മനിറഞ്ഞവനും കൃപാലുവുമായ ദൈവം, സ്വതന്തമായ ഇച്ഛയോടെ മാത്രമല്ല, മറിച്ചു മനസ്സാകുന്നുവെങ്കിൽ ദൈവത്തോട് അനുരൂപപ്പെടാനുള്ള കഴിവും നൽകിയാണ് നമ്മെ സൃഷ്ഠിച്ചത്. എന്നാൽ മനുഷ്യനിലുള്ള ദുഷ്ട്ടതയുടെയും ദുഷിച്ച ആഗ്രഹത്തിന്റെയും മന്ദതയുടെയും ഫലമായിട്ടാണ് അവൻ തിന്മയിലേക്ക് ആകൃഷ്ടനാകുന്നത്. ആത്മാവ് ശരീരത്തിലായിരിക്കുബോൾ സുഖദുഃഖങ്ങൾ അതിനെ ആക്രമിക്കുകയും അന്ധകാരത്തിലാഴ്ത്തുകയും ചെയ്യുന്നു. എന്നാൽ ദൈവസ്നേഹം അനുഭവിക്കുന്ന ബുദ്ധിയാകട്ടെ, ശരീരത്തെ കീറിമുറിച്ചൂ രോഗ ശ്രുശൂഷ നടത്തുന്ന ഭിഷഗ്വരനെപ്പോലെ പ്രത്യാക്രമണം നടത്തി ശരീരത്തിനു വേദന നൽകിയിട്ട് ആത്മാവിനെ രക്ഷിക്കുന്നു.

പാഠം 39.

ആത്മാവിന്റെ സുകൃതങ്ങളെ നമ്മൾ പരിപോഷിപ്പിക്കേണ്ടതുണ്ട്. അതിന് ഒന്നാമത് വേണ്ടത് ആത്മനിയന്ത്രണം ആണ്. ആത്മാവിന് ഹാനികരമായ സകല ആഗ്രഹങ്ങളെയും ചെറുത്തുനിർത്തുന്നത് ആത്മനിയന്ത്രണം ആണ്. ഉറച്ച മനസ്സ്, വേദനയെയും ജഡീക അഭിലാഷങ്ങളെയും ചെറുത്തുനിർത്തും. മറ്റൊന്ന് സഹിഷ്‌ണതയാണ് , അതാണ് അപമാനത്തെയും കോപത്തെയും ചെറുത്തുനിർത്തുന്നത്. ആത്മാവിൽ ഭൊഷന്മാരായവർ ദിവ്യവും അനശ്വ രവുമായ പുത്രത്വം ഉപേക്ഷിച്ചു ഭൗതിക കാര്യങ്ങളിൽ ആകൃഷ്ട്ടരായി ദൈവത്തിൽനിന്നും തങ്ങളെത്തന്നെ വേർപെടുത്തി ആത്മാവിനെ സ്വർഗ്ഗത്തിൽനിന്നും നരകത്തിലേക്കു വലിച്ചിടുന്നു.

പാഠം 40.

എല്ലാ വികാരങ്ങളുടെയും ഉറവിടം സ്വാർത്ഥസ്നേഹമാണ്. അവയുടെ പരിസമാപ്തി അഹന്തയും. വികാരം നമ്മെ ഒന്നുകിൽ പശ്ചാത്താപത്തിലേക്കോ അല്ലെങ്കിൽ ഭാവിയിൽ നമ്മൾ നേരിടേണ്ടിവരുന്ന ശിക്ഷയിലേക്കോ നമ്മെ നയിക്കുന്നു. ദിവ്യമായ യാഥാർഥ്യങ്ങളെക്കുറിച്ചു ദിനംതോറും നമ്മൾ ധ്യാനിക്കുമ്പോൾ നമ്മിലുള്ള ദുർവികാരങ്ങളായ അസൂയ, കോപം, പിണക്കം , ക്രൂരത, ആത്മപ്രശംസ, പ്രശംസയോടുള്ള താത്പര്യം, കലഹം എന്ന ദുർ വികാരങ്ങളിൽ നിന്നും സ്വതന്ത്രരായി ഭക്തി, സൗമ്യത, ഔദാര്യശീലം, ദയ, സ്വസ്ഥത, സന്തോഷം , നന്മയെക്കുറിച്ചുള്ള പ്രത്യക്ഷ ബോധം തുടങ്ങിയ……നന്മകളാൽ നമ്മൾ നിറയും. എല്ലായ്‌പോഴും ദൈവത്തിനു നന്ദി പറഞ്ഞു സന്തോക്ഷത്തോടെ ജീവിതം ദൈവത്തിൽ സമർപ്പിക്കാൻ സാധിക്കും.

പാഠം 41

പാപം നമ്മളെ ഇരുട്ടിലാഴ്ത്തുന്നു.
ഒരിക്കൽ ഒരാൾ വിശുദ്ധനായ മാർ അന്തോണിയോസിനോട് ചോദിച്ചു : ‘എന്റെ പാപങ്ങളെ സംബന്ധിച്ചു ഞാൻ എന്താണ് ചെയ്യേണ്ടത് ?’ വിശുദ്ധൻ മറുപടി പറഞ്ഞു: പാപത്തിൽനിന്നുള്ള മോചനം ആഗ്രഹിക്കുന്നവർ കണ്ണുനീരാലും വിലാപത്തിലും അതു കണ്ടെത്തും. കണ്ണുനീരിൽ കഴുകപ്പെട്ട മുഖത്തിന് അനശ്വരമായ ശോഭയുണ്ട്.. നമ്മൾ സഹജീവികളെ സ്നേഹിക്കുക നന്മ ചെയ്യുക അപ്പോൾ ദൈവം നമ്മുടെ സുഹൃത്തായിരിക്കും. നമ്മുടെ ആത്മാവ് ശരീരത്തിൽനിന്നും വേർപിരിയുമ്പോൾ നമ്മൾ ജീവിതത്തിൽ അത്ഭുതങ്ങൾ ഒന്നും പ്രവർത്തിച്ചിട്ടില്ല എന്നതിന്റെ പേരിൽ നമ്മുടെമേൽ കുറ്റം ചുമത്തപ്പെടുകയില്ല….എന്നാൽ നമ്മുടെ പാപങ്ങളെപ്രതി നമ്മൾ വിലപിച്ചിട്ടില്ല എന്നതിന്റെ പേരിൽ നമ്മൾ ദൈവസന്നിധിയിൽ കണക്കു ബോധിപ്പിക്കേണ്ടിവരും.
നശ്വരരായ മനുഷ്യർ തങ്ങൾക്കു മരണമുണ്ടെന്ന് അറിയുന്നെങ്കിലും ആ സത്യത്തെ മറക്കുന്നു.

പാഠം 42

നമ്മൾ പ്രാർത്ഥനയിൽ വളരെ തത്പരരും ആത്മാർത്ഥതയുള്ളവരും ആണെന്നും കാണുമ്പോൾ പിശാചു നമ്മളെ ശല്യപ്പെടുത്തുവാൻ ശ്രെമിക്കും; അപ്പോൾ പല തരത്തിലുള്ള ആഗ്രഹങ്ങളും ആവശ്യങ്ങളും പ്രലോഭനങ്ങളായി നമ്മുടെയുള്ളിൽ ഉണർത്തിവിട്ടു നമ്മുടെ മനസ്സിനെ വഴിതെറ്റിക്കും; അതുപോലെ നമ്മളെ പെട്ടെന്നുള്ള കോപത്തിലേക്കും വിവേകശൂന്യമായ വാക്കുകൾകൊണ്ടും, കലഹപ്രിയവും നമ്മിൽ ഉളവാക്കി നമ്മെ തെറ്റിക്കും. നമ്മുടെ പ്രാർത്ഥനയെ എങ്ങനെ ഇതൊക്കെ വിധിക്കപ്പെടും എന്ന് ചിന്തിക്കുക. അപ്പോൾ നമ്മിലെ ക്രമരഹിതമായ നീക്കങ്ങൾ എല്ലാം അവസാനിക്കും. ദുഃഖവും, മറ്റുള്ളവരോടുള്ള കടുത്ത വിരോധവും ഉള്ളിൽ സൂക്ഷിക്കുന്നവർ ദ്വാരമുള്ള പാത്രത്തിൽ വെള്ളം കോരിനിറയ്കാൻ ശ്രമിക്കുന്നവരാണ്.

പാഠം 43.

നമ്മൾ കണ്ടുമുട്ടുവാൻ സാധ്യതയുള്ള മനുഷ്യരുടെ പരിഹാസത്തിൽനിന്നും രക്ഷ നേടുന്നതിനായി ശരീരത്തിന്റെ വികാരങ്ങളെ നമ്മൾ നിയന്ത്രിക്കുന്നുവെങ്കിൽ ന്യായവിധിക്കായി ദൈവമുൻപാകെ നിൽക്കുമ്പോൾ, നമ്മൾ അയോഗ്യരും പരിഹാസകാരുമായി കാണപെടാതിരിക്കുവാൻ വേണ്ടി, എത്രയോ അധികമായി നമ്മൾ നമ്മുടെ ആത്മാവിന്റെ വികാരങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്. അസൂയ, അഹന്ത, മതിവരാത്ത ആഗ്രഹങ്ങൾ എന്നീ വികാരങ്ങളോട് നോക്കുന്നത് പാപം ആണ്. സമാധാനപൂർവമയി കേൾക്കുന്നത് പാപം അല്ല. എന്നാൽ കോപത്തോട് കേൾക്കുന്നത് പാപവും. നാവുപയോഗിച്ചു പ്രാർത്ഥിക്കുകയും നന്ദിപറയുകയും ചെയ്യുന്നതിന് പകരം, പരദൂക്ഷണത്തിലേക്ക് നാവിനെ ഉപയോഗിച്ചാൽ അതു കൊടിയപാപം ആണ്.

പാഠം 44.

ശരീരം കാണുന്നത് കണ്ണുകളിലൂടെയാണ്, എന്നാൽ ആത്മാവ് ബുദ്ധിയിലൂടെയും. കാഴ്ച ഇല്ലായെങ്കിൽ ശരീരം അന്ധമാണെന്നതുപോലെ ശുദ്ധമായ ബുദ്ധിയുടെ അഭാവത്തിൽ ആത്മാവും അന്ധമാണ്. കാഴ്ച്ച ഇല്ലാത്ത ഒരാൾക്ക് ഭൂമിയിൽ പ്രകാശിക്കുന്ന സൂര്യനെയും, നക്ഷത്രങ്ങളെയും ഒന്നും കാണാൻ കഴിയാത്തതുപോലെ, തെളിമയാർന്ന ബുദ്ധിയും വിശുദ്ധമായ ജീവിത രീതിയും ഇല്ലാത്ത ആത്മാവും അന്ധമാണ്. ശുദ്ധീകരിക്കപ്പെട്ട ബുദ്ധി നക്ഷത്രങ്ങളാൽ തിളക്കമാർന്ന ആകാശം പോലെയാണ്. നീതിസൂര്യൻ അതിൽ പ്രകാശിക്കുന്നു. എന്നാൽ വികാരങ്ങളുടെ മേഘങ്ങൾ കൃപാവരത്തിന്റെ പ്രഭ നഷ്ട്ടപ്പെടുത്തിയേക്കാം. എന്നാൽ മേഘങ്ങൾ ഭേദിച്ചു കടന്നുവരുന്ന സൂര്യരശ്മികളാൽ ഭൂതലം ആനന്ദിക്കുന്നതുപോലെ പ്രാർത്ഥനയിലൂടെ ജാഗരണത്തിലൂടെയും വികാരങ്ങളുടെ കനത്ത മേഘങ്ങളേ ഭേദിക്കുവാനും ആട്ടിയകറ്റുവാനും സാധിക്കും.

പാഠം 45.

ആത്മാവിന്റെ ബോധപൂർവ്വമായ സമ്മതമാണ് വിശ്വാസം. തനിക്ക് ആവശ്യമായതൊക്കെ തക്ക സമയത്തു ദൈവം നൽകിക്കൊള്ളും എന്ന വിശ്വാസം വിവേകശാലിയായ ആത്മവിനുണ്ട്. ആത്മാവിന്റെ വിശുദ്ധി ഒരുവനിൽനിന്നും ആർക്കും അപഹരിക്കാൻ കഴികയില്ല. അതു മരണാനന്തരം നമ്മെ രക്ഷിക്കുന്ന ഏക സ്വത്താണ്. ഈ സത്യം മനസ്സിലാക്കുന്നവരെ, സമ്പത്തിനെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും മറ്റു സന്തോഷങ്ങളും വഞ്ചിക്കുകയില്ല. നല്ലവനായ ഒരാൾക്ക് എത്ര വലിയ വാഗ്ദാനം ചെയ്താലും തന്റെ ആന്തരീക സ്വാതന്ത്ര്യം വില്ക്കാൻ തയ്യാറാവില്ല. ദിവ്യമായതിൽ ഭാഗഭാക്കായി അതിനോട് ഒന്നായിത്തീരുവാൻ അതീവശ്രദ്ധ പുലർത്തുന്ന ബുദ്ധിമാനായ മനുഷ്യൻ, ഒരിക്കലും ഭൗതീകമോ നികൃഷ്ടമോ ആയ ഒരു കാര്യത്തിലും വ്യാപൃതനാവുകയില്ല. അയാളുടെ മനസ്സ് എപ്പോഴും സ്വർഗ്ഗീയവും നിത്യവുമായ കാര്യങ്ങളിലേക്ക് തിരിഞ്ഞിരിക്കും. മനുഷ്യൻ രക്ഷിക്കപ്പെടണം എന്നത് ദൈവത്തിന്റെ ഹിതമാകുന്നു എന്നും, അവിടുത്തെ ദിവ്യമായ ഈ ഹിതമാണ് മനുഷ്യൻ അനുഭവിക്കുന്ന സർവ്വ നന്മകളുടെയും, അനുഗ്രഹങ്ങളുടെയും ഉറവിടമായ ദൈവകൃപ.

പാഠം 46.

ദൈവത്തിന്റെ സ്നേഹം ആസ്വദിച്ചുകൊണ്ട് വിശുദ്ധജീവിതം നയിക്കുവാൻ ആഗ്രഹിക്കുന്നവർ വ്യർത്ഥാഭിമാനത്തിൽനിന്നും പോള്ളയും മിഥ്യയുമായ അഹന്തയിൽനിന്നും തങ്ങളെത്തന്നെ വിടുവിക്കണം. സ്വാർത്ഥസ്നേഹത്തേക്കാൾ അപകടകരമായി മറ്റൊരു ദൂഷ്യവുമില്ല. സ്വർഗ്ഗത്തിൽ വസിക്കുന്ന മാലാഖമാരെപോലും താഴേക്ക് വലിച്ചിഴയ്ക്കുവാനും അഹന്തയ്ക്കു കഴിയും. അവനവനോടുള്ള ഉള്ള സ്നേഹത്തിന്റെ സന്തതികളാണ് അഹന്ത. ഒന്ന് മനസ്സിലാക്കണം
നമ്മൾ അമ്മയുടെ ഉദരത്തിൽ നിന്നും പുറത്തേയ്‌ക്കുവന്നതിനുശേഷം അമ്മയുടെ ഉദരത്തിലെ നമ്മുടെ ജീവിതത്തെക്കുറിച്ചു യാതൊന്നും നമ്മൾ ഓർമ്മിക്കാത്തതുപോലെ, ഈ ശരീരത്തെ ഉപേക്ഷിച്ചുപോകുമ്പോൾ നമ്മൾ ശാരീരികമായ കാര്യങ്ങളെക്കുറിച്ചൊന്നും ഓർമ്മിക്കുകയില്ല. എന്നാൽ നമ്മൾ അമ്മയുടെ ഉദരത്തിൽനിന്നും പുറത്തുവന്നതിനു ശേഷമാണ് ഈ കരുത്തും ശ്രെയസ്സും ഒക്കെ നേടി വളർന്നു വലുതായത് ; അതുപോലെതന്നെ, നമ്മൾ ഈ ശരീരം ഉപേക്ഷിച്ചു പോകുമ്പോൾ നിർമ്മലരും നിഷ്‌കളങ്കരുമാന്നെങ്കിൽ, അനശ്വരതയിൽ കരുത്താർജിച്ചു സ്വർഗ്ഗത്തിൽ ജീവിക്കും.

പാഠം 47.

ദൈവത്തിന്റെ സ്‌നേഹം അനുഭവിക്കുന്ന ബുദ്ധി ആത്മാവിന്റെ വെളിച്ചമാണ്. അത്തരം ബുദ്ധി ആരിലുണ്ടോ അവരുടെ ഹൃദയം പ്രകാശപൂരിതമായിരിക്കും. അങ്ങനെയുള്ളവർക്ക് മനസ്സുകൊണ്ട് ദൈവത്തെ കാണാൻ സാധിക്കും. ദൃശ്യമായതിനെ മാത്രമേ കണ്ണിനു കാണാൻ കഴികയുള്ളു. എന്നാൽ അദൃശ്യമായതിനെ മനസ്സിലാക്കുവാൻ ബുദ്ധിക്കു കഴിയുന്നു. അതുപോലെ ദൈവത്തിന്റെ സ്‌നേഹം അനുഭവിക്കുന്ന മനസ്സിന് ആത്മനിയന്ത്രണവും, വിശുദ്ധിയും, നന്മയും, നീതിബോധവും ശുദ്ധതയും കാരുണ്യവും ഒക്കെ ഉള്ളവരായിരിക്കും. അങ്ങനെയുള്ളവരെ ആത്മാവ് ദൈവത്തിലേക്ക് നയിക്കുന്നു. ശരീരം ദുഷിക്കുന്നതും കുറച്ചുകാലം മാത്രം ജീവിക്കുന്നതുമാന്നെന്നും എന്നാൽ ആത്മാവ് ദൈവീകവും അനശ്വരവും ആണ് എന്നുള്ള ബോധം നമ്മളെ ഭരിക്കണം. അങ്ങനെ നമ്മുക്ക് ശരീരത്തിനു കീഴ്പ്പെടാതെ മനസ്സുകൊണ്ട് ദൈവത്തെ കാണുവാനും ദൈവം ആത്മാവിനു നൽകിയിട്ടുള്ള വരദാനങ്ങൾ മാനസികമായി ദർശിക്കുവാനും സാധിക്കും.

പാഠം 48.

ഒരുവനെ നന്മയിലേക്കും ദൈവത്തിലേക്കും നയിക്കുന്നത്, തന്റെ ജീവിതവിശുദ്ധിയെക്കുറിച്ചുള്ള ശ്രദ്ധയും ഒപ്പം ആത്മാവിനെക്കുറിച്ചുള്ള ജാഗ്രതയുമാണ്. അങ്ങനെ ദൈവത്തെ അറിയുന്നവരിൽ എപ്പോഴും നല്ല ചിന്തകളും, സ്വർഗ്ഗിയമായതിനെ മാത്രം ആഗ്രഹിച്ചു ലൗകീകമായതിനെ വെറുക്കുന്നു. അങ്ങനെയുള്ളവരെ അധികം ആളുകൾ ഇഷ്ട്ടപ്പെടുന്നില്ല. മനുഷ്യരുടെ പ്രശംസ കിട്ടുന്നതിനുവേണ്ടിയാകരുത് നമ്മുടെ ജീവിതം. മറിച്ചു നമ്മുടെ ആത്മാവിന്റെ രക്ഷക്കുവേണ്ടിയാകണം ജീവിതം നയിക്കേണ്ടത്. അങ്ങനെയുള്ളവർ നിരന്തരമായ പ്രാർത്ഥനയിലൂടെ ലൗകീക മോഹങ്ങളേ കീഴടക്കുന്നതുവഴി ദൈവത്തെ കണ്ടെത്തുന്നു. ദൈവത്തെ അറിയുന്നവർ പിശാചുക്കളെ ഒരിക്കലും ഭയപ്പെടുകയില്ല. ദൈവത്തിൽനിന്നും കിരീടം ലഭിക്കണം എന്ന് ആഗ്രഹിക്കുന്നവർ ഓർത്തിരിക്കുക ശാരീരികവാസനകളെ മാത്രമല്ല അത്യാഗ്രഹം, അസൂയ, അഹന്ത, പരദൂഷണം, മരണം തുടങ്ങി…… എല്ലാ എതിരാളികളെയും തോല്പിക്കേണ്ടതായിട്ടുണ്ട്.

പാഠം 49.

മനുഷ്യനെ പരമാർത്ഥത്തിൽ മനുഷ്യനെന്നു വിളിക്കപ്പെടുന്നത്, ഒരുവൻ ആത്മീയവിവേകം സ്വായത്തമാക്കുകയോ തിരുത്തപ്പെടാൻ ആഗ്രഹിക്കുകയോ ചെയ്യുമ്പോഴാണ് മനുഷ്യനെന്നു വിളിക്കപ്പെടുന്നത്. നന്മയുടെ ഇരിപ്പിടമായ ദൈവം നന്മയുടെമേലും തിന്മയുടെമേലും മനുഷ്യന് അധികാരം നൽകിയിട്ടുണ്ട്. ലോകത്തെയും അതിലുള്ള വസ്തുക്കളെയും കാണുന്നതിലൂടെ, മനുഷ്യനെപ്രതി അവയെല്ലാം സൃഷ്ടിച്ചവനെക്കുറിച്ചുള്ള അറിവിൽ മനുഷ്യൻ എത്തിചേരുന്നതിനുവേണ്ടി അവിടുന്ന് ആത്മീയജ്ഞാനത്തിന്റെ വരവും മനുഷ്യന് നൽകിയിരിക്കുന്നു. എന്നാൽ ഒരുവന്റെ ആത്മാവ് ദൈവത്തിൽനിന്നും അകലുമ്പോൾ അവരിൽ ചില ഭാവങ്ങൾ വെളിപ്പെടാൻ ആരംഭിക്കും, മറ്റുള്ളവർ തങ്ങളേക്കാൾ മോശക്കാരാണ് എന്ന് തെളിയിക്കുവാൻ അവർ വ്യഗ്രതപ്പെടും, തങ്ങൾക്കു ചുറ്റുമുള്ള പാപികളേ അപേക്ഷിച്ചു തങ്ങൾ നിഷ്കളങ്കരനണെന്നുള്ള ഭാവം അവരിൽ വെളിപ്പെടും. ശിഥിലമായ ആത്മാവ് അതിന്റെ ദുഷ്ടതയാൽ നശിച്ചുപോകുന്നു. അവരിൽ അതിമോഹം, അഹങ്കാരം, കടുംകോപം, രോഷം, വെറുപ്പ് , അസൂയ, അത്യാഗ്രഹം ആക്ഷേപസ്വഭാവം, വൈമനസ്യം, അജ്ഞത, വഞ്ചന എന്നീ തിന്മകളാൽ പീഡിപ്പിക്കപ്പെടുന്നു. ഓർക്കുക ആത്മീയജ്ഞാനം മനുഷ്യനെ അഴകുള്ളവനാക്കും കാരണം അവരുടെമേൽ ദൈവത്തിന്റെ ആത്മാവാണ് പ്രകാശിക്കുന്നത്.

പാഠം 50.

നമ്മൾ സംതൃപ്തമായ ശാന്തമായ മനസ്സോടെ ഉറങ്ങാൻ കിടക്കുമ്പോൾ ദൈവത്തിന്റെ അനുഗ്രഹങ്ങളെയും പരിപാലനയെയുംകുറിച്ചു ഓർത്തു നന്ദിപൂർവ്വം സ്തുതിച്ചു സ്തോത്രം ചെയ്യുവാൻ മറക്കരുത്. അപ്പോൾ നമ്മുടെ ശരീരം നിദ്രയിൽ ആയിരിക്കുമ്പോഴും ആത്മാവ് ഉണർന്നിരിക്കും; കണ്ണുകൾ അടച്ചുറങ്ങാൻ തുടങ്ങുബോൾ ദൈവത്തെക്കുറിച്ചുള്ള യഥാർത്ഥ ദർശനം നമ്മുക്ക് ലഭിക്കും. അപ്പോൾ നമ്മുടെ മൗനം വിശുദ്ധികൊണ്ടു നിറയും.