ചെറായി പളളിയില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നീതി നിഷേധിക്കുന്നു

ചെറായി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പളളിയില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതായി സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. 2002 ലെ ഭരണഘടന പ്രകാരം പളളി ഭരിക്കപ്പെടണമെന്ന് ചില ഇടവകാംഗങ്ങളുടെ ആവശ്യം കോടതി തളളുകയും 1934 ഭരണഘടനയനുസരിച്ച് തന്നെ ഈ പളളിയും ഭരിക്കപ്പെടണമെന്ന് വിധിക്കുകയും ചെയ്തിട്ടുളളതാണ്.

തുടര്‍ന്ന് 5/8/2019 മുതല്‍ സമാധാനപരമായി ഓര്‍ത്തഡോക്‌സ് സഭ ആരാധന നടത്തിവരുകയായിരുന്നു. അവിടെ ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുവാനാണ് ഇപ്പോള്‍ ചില തല്പരകക്ഷികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന് ചില ഉദേ്യാഗസ്ഥരുടെ ഗൂഢമായ പിന്തുണയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കഴിഞ്ഞ ഞായറാഴ്ച്ച അനധികൃതമായി പാത്രിയര്‍ക്കീസ് വിഭാഗം വൈദീകനും ഏതാനുമാളുകളും പളളി കോമ്പൗണ്ടില്‍ പ്രവേശിച്ചപ്പോള്‍ പോലീസ് അവര്‍ക്ക് പിന്തുണ നല്‍കുകയാണുണ്ടായത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുവെന്ന് വരുത്തി പളളി പൂട്ടിക്കാനുളള മറുവിഭാഗത്തിന്റെ ശ്രമം മനസ്സിലാക്കിയ ഓര്‍ത്തഡോക്‌സ് വിഭാഗം ആരാധന നടത്താതെ മടങ്ങിപ്പോകുകയാണുണ്ടായത്. ഈ നീതിനിഷേധത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന അധികാരികളുടെ നിലപാട് ദു:ഖകരമാണ്. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി ലഭിച്ച കോടതി വിധി സര്‍ക്കാര്‍ ഉടന്‍ നടപ്പിലാക്കിതരണമെന്ന് നിയമാനുസൃത വികാരി ഫാ.ഗീവര്‍ഗീസ് ബേബി ആവശ്യപ്പെട്ടു.