History & Liturgy of MOSC: ക്വിസ് മത്സര പരമ്പര / ഡെറിന്‍ രാജു വാകത്താനം

ക്വിസ് നമ്പർ 1 : ചോദ്യങ്ങൾ

1: ഞാൻ ഒരു ട്രഷറി സൂക്ഷിപ്പുകാരനാണ്. എന്റെ യജമാനൻ യിസ്രായേൽക്കാരെ സ്വന്തദേശത്തിലേക്ക് പോകാൻ അനുവദിച്ചു. അപ്പോൾ ഞാനാണ് ദേവാലയത്തിലെ ഉപകരണങ്ങൾ മറ്റും അവർക്ക് പുറത്ത് എടുത്ത് കൊടുത്തത്. ആരാണ് ഞാൻ?

2. ശൂശാനകളിൽ മരുവും നീ
ആപ്പിൾ കനിയൊടു സന്നിഭനാം
നിബികളിലും ദേവാത്മജരാം
ശ്ലീഹരിലും നീ രമണീയൻ
നോക്കി പാർത്തേൻ നിൻപേർക്കായ്..

ഏത് ശുശ്രൂഷയിലെ ഗീതത്തിലെ വരികളാണിവ? ഇതേ അർഥം വരുന്ന പാട്ട് മറ്റ് ഒന്നു രണ്ടിടത്ത് പാടുന്നുണ്ട്. ഇതേ വരികൾ തന്നെ വരുന്നത് പറയണം.

3. ഇഗുപ്തായക്കാരെ കൂടാതെ യവുനായക്കാരും റോമാക്കാരും ഇംഗ്ലീഷുകാരും രം പട്ടണത്തിൽ ഉണ്ടു. അർമ്മനായക്കാരായ ചില വ്യാപാരികളും ഉണ്ടെങ്കിലും അവർക്ക് പള്ളിയില്ല. അരി മുതലായ സാമാനങ്ങൾ ആവശ്യം പോലെ വാങ്ങിപ്പാൻ oരം പട്ടണത്തിൽ ഉണ്ടായിരുന്നതിനാൽ ബൊമ്പായിൽ നിന്നു കരുതിയിരുന്ന അരിയും പിന്നീടു കപ്പൽക്കാരോട് രണ്ടു രൂപായ്ക്ക് വാങ്ങിയതും ചിലവായിപ്പോയതു കൊണ്ട് ഉണ്ടായിരുന്ന മനസ്താപം ഇവിടെവച്ചു തീർന്നു.

ആരുടെ വാക്കുകളാണിവ. എവിടെയാണ് പറഞ്ഞിരിക്കുന്നത്?

4. 1581-ലെ അന്ത്യോഖ്യായുടെ ഇഗ്നാത്തിയോസ് ദാവൂദ്ശായുടെ തിരഞ്ഞെടുപ്പിന്റെ സുന്നഹദോസ് മിനുട്സ് ബുക്കിനു മലങ്കര സഭയുടെ ചരിത്രത്തിലുള്ള പ്രാധാന്യം എന്താണ്?

5. 1938, 1976, 1979, 1982, 2009 – ഈ വർഷങ്ങൾക്ക് പൊതുവായി എന്ത് പ്രത്യേകതയാണ് മലങ്കര സഭയുടെ ചരിത്രത്തിലും വളർച്ചയിലും ഉള്ളത്.?

ക്വിസ് നമ്പർ 1 : ഉത്തരങ്ങൾ

1 : മിത്രെദാത്ത് (പാർസി രാജാവായ കോരെശിന്റെ ഭണ്ഡാര വിചാരകൻ) :- എസ്രാ (1:8)

2. : സൈത്ത് കൂദാശ (ഒന്നാം ശുശ്രൂഷ)

3. : പരുമല തിരുമേനി. തിരുമേനി 1895 -ൽ എഴുതിയ ഊർശ്ശേം യാത്രാ വിവരണത്തിൽ നിന്ന്. മലയാളത്തിൽ അച്ചടിച്ച ആദ്യ യാത്രാവിവരണം ഇതാണ്.

4: മലങ്കരയുടെ അന്ത്യോഖ്യൻ ബന്ധത്തിന്റെ ലഭ്യമായതിൽ ഏറ്റവും പഴയ കൃത്യമായ രേഖയാണിത്. ഇതിൽ ആദ്യം എഴുതിയിരിക്കുന്ന പേര് കൊടുത്തിരിക്കുന്നത് ഇങ്ങനെയാണ് – കിഴക്കിന്റെയും ഇന്ത്യയുടെ, അതായത് പരിശുദ്ധനായ തോമാശ്ലീഹായുടെ സിംഹാസനത്തിന്റെയും കാതോലിക്കോസായ ബസേലിയോസ്.

5. : ഈ വർഷങ്ങളിൽ എല്ലാം മലങ്കരസഭയിൽ പുതിയ ഭദ്രാസനങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് ( പുന: ക്രമീകരിച്ചിട്ടുണ്ട്)

ക്വിസ് നമ്പർ 2 : ചോദ്യങ്ങൾ

1. വേദപുസ്തകത്തിൽ പരാമർശിക്കുന്ന ആദ്യ അഭൗമിക (ഭൂമിയിലുള്ളതല്ലാത്ത) ജീവി?

2. കുരുത്തോല (ഉണങ്ങിയതോ പച്ചയോ) ഉപയോഗിക്കുന്ന 3 ശുശ്രൂഷകൾ?

3. “പിന്നെയും വാത്സല്യമുള്ളവരെ, നമ്മുടെ വിശുദ്ധസഭയുടെ അഭിവൃദ്ധിയെ ഉദ്ദേശിച്ചു നാം ആഗ്രഹിച്ചിരുന്ന ആഗ്രഹങ്ങളിൽ പലതും സാധിക്കാതെ കിടപ്പുണ്ട്. അതിൽ സർവ്വപ്രധാനമായി നാം കരുതിയിരുന്നത് നമ്മുടെ തൊഴുത്തിൽ നിന്ന് വിട്ടു പോയ ആടുകളെ തൊഴുത്തിലേക്കു വീണ്ടും ചേർക്കണമെന്നുള്ളതായിരുന്നു. ഇതിനായി നാം പല സന്ദർഭങ്ങളിലും ശ്രമം ചെയ്തു എങ്കിലും അതിലേക്കു ദൈവം നിശ്ചയിച്ചിട്ടുള്ള സമയവും നാഴികയും വരാത്തതിനാലോ നമ്മുടെ ബലഹീനതയുടെ പാപം നിമിത്തം ഈ ദിവ്യ വേലയെ പൂർത്തീകരിക്കാൻ നാം അയോഗ്യനെന്ന് തോന്നിയിട്ടോ ഈ ആഗ്രഹം സാധിച്ചു കാണ്മാൻ… ”

ഒരു അന്ത്യകൽപനയിലെ വാക്കുകളാണിവ. ആരുടെയാണ്.

4. വിവാഹ കൂദാശയുടെ മോതിരം വാഴ്വിന്റെ ക്രമത്തിലെ പ്രാർഥനയിൽ പരാമർശിക്കുന്ന പഴയനിയമത്തിലെ വിവാഹം നിശ്ചയം.

5. എന്റെ സഹോദരൻ മലങ്കര സഭയിലെ ഒരു മെത്രാപ്പോലീത്താ ആയിരുന്നു. പരുമല തിരുമേനിയുടെയും മാർ ദീവന്നാസിയോസ് അഞ്ചാമന്റെയും ജിവചരിത്രങ്ങൾ ഉൾപ്പെടെ ഞാൻ എഴുതിയിട്ടുണ്ട്. പാത്രിയർക്കീസ് പഴയ സെമിനാരിയിൽ വിളിച്ചു കൂട്ടിയ അസോസിയേഷനിൽ എഴുന്നേറ്റ് നിന്ന് ‘പാത്രിയർക്കീസിനു ലൗകികാധികാരം കൊടുക്കാൻ പാടില്ല എന്നു ആദ്യമായി പ്രസ്താവിച്ചത് ഞാനാണ്. എന്നെ മനസിലായോ?

ക്വിസ് നമ്പർ 2 : ഉത്തരങ്ങൾ

1. കെരൂബ് (ക്രൂബേൻമാർ) ഏദനിൽ ജീവവൃക്ഷം കാക്കുവാൻ ഇവർ നിയോഗിക്കപ്പെട്ടു (ഉൽപത്തി 3:24).

ഇവിടെ വന്ന മറ്റ് ഉത്തരങ്ങൾ ആത്മാവ്, ലിവ്യാഥൻ എന്നിവയായിരുന്നു. ദൈവത്തിന്റെ ആത്മാവ് ഒരു ജീവിയല്ല. ലിവ്യാഥാൻ അഭൗമിക ജീവി തന്നെയാണ്; എന്നാൽ ഇയ്യോബിന്റെ പുസ്തകത്തിലും സങ്കീർത്തനങ്ങളിലുമാണ് നമ്മൾ അതിനെ കാണുന്നത്. അതിനാൽ ആദ്യം കാണുന്ന അഭൗമിക ജീവി കെരുബ് തന്നെയാണ്. ബെന്നിന്റെ സംശയം കെരൂബ് ജീവിയാണോ എന്നാണ്! അതെ നാലു മുഖങ്ങളുള്ള ജീവിയാണ് കെരൂബുകൾ (ക്രൂബേൻമാർ). ക്രൂബേൻമാരെ പൂട്ടിയ രഥത്തിൽ കർത്താവ് ഇരിക്കുന്ന എന്ന സങ്കല്പമുണ്ട്. അവർ പാടുന്ന പാട്ട് ബ്രീക്കൂയിക്കോറെ എന്ന് പറയുന്നു. (കർത്താവിന്റെ ബഹുമാനം തൽസ്ഥാനത്ത് …) നിന്റെ രഥത്തിൽ പൂട്ടപ്പെട്ട 4 മുഖമുളള ജീവിയെ പ്രതി കരുണ ചെയ്യണമേ എന്ന് കുർബാനയിലെ ഒരു പ്രുമിയോനിൽ ഉണ്ട്.

2. തീജ്വാലശുശ്രൂഷ, ഓശാന പെരുന്നാൾ, വലിയ വെള്ളിയാഴ്ച കബറടക്കം. (എല്ലാവരും തന്നെ ശരിയാക്കി)

3. പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസിയോസ് അഞ്ചാമൻ.ജാതി ഐക്യ പ്രസ്ഥാനങ്ങളോടുള്ള അദ്ദേഹത്തിന്റെ താൽപര്യം അന്ത്യ കൽപനയിലും നിഴലിക്കുന്നുണ്ട്.

4. ഇസഹാക്കിന്റെയും റിബേക്കയുടെയും (കൂദാശ ക്രമങ്ങൾ പേജ് 76). മറ്റ് ഉത്തരം വന്നത് താമാറിന്റെ കാര്യമാണ്. താമാർ തന്റെ അമ്മായപ്പനായ യെഹൂദയെക്കൊണ്ട് തന്റെ ആവശ്യം നിവർത്തിക്കുന്നതാണ് പലയിടത്തും പ്രതിപാദിക്കുന്നത്. അതിൽ വിവാഹനിശ്ചയമില്ല.

5. എം.പി വർക്കി. ഇദ്ദേഹം മുക്കാഞ്ചേരിൽ പത്രോസ് മാർ ഒസ്താത്തിയോസിന്റെ സഹോദരനായിരുന്നു.

ക്വിസ് നമ്പർ 3 : ചോദ്യങ്ങൾ

1. ഞാൻ ഒരു അടിമയായിരുന്നു. എന്റെ പേരിന്റെ അർഥം പ്രയോജനമുള്ളവൻ എന്നാണ്. എന്റെ യജമാനന്റെ അടുക്കൽ നിന്ന് ഒളിച്ചോടിപ്പോയ ഞാൻ കാരാഗൃഹത്തിൽ വച്ച് പൗലോസിനെ കണ്ടുമുട്ടിയപ്പോൾ മാനസാന്തരപ്പെട്ട് ക്രിസ്ത്യാനിയായി തീർന്നു. ശ്ശീഹായുടെ ലേഖനത്തിൽ എന്നെപ്പറ്റി പറഞ്ഞിരിക്കുന്നു. [തീക്കടുത്തവനായ ഇഗ്നാത്തിയോസ് എഫേസ്യർക്ക് എഴുതിയ ലേഖനത്തിൽ എന്നെപ്പറ്റി പരാമർശം ഉണ്ട്. അന്ന് ഞാൻ അവിടുത്തെ മെത്രാനായിരുന്നു.] ആരാണ് ഞാൻ?

2. മാമോദീസാ കൂദാശയിൽ പരാമർശിക്കുന്ന തുറമുഖ നഗരം? അത് ബേപ്പൂരോ പൂവാറോ ആകാമെന്ന് പഠനങ്ങളുണ്ട്.

3. ” അവിടത്തെ പാപ്പ എന്നെ സന്ദർശിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ കൂടെ ആദരവോടെ ശുശ്രൂഷിക്കുന്ന ഒരു ശിഷ്യനുമുണ്ട്. കത്തനാർ വൃത്തിയുള്ള നീല അങ്കി ധരിച്ചിരിക്കുന്നു. നല്ല രൂപലാവണ്യമുള്ള ഒരു പരമഭക്തനാണ് കത്തനാർ. ഇദ്ദേഹത്തിന് സുറിയാനിയും മലയാളവും ഒഴികെ ഒരു ഭാഷയും അറിഞ്ഞു കൂടാ. എങ്കിലും ഞങ്ങൾ തമ്മിൽ മുഖദാവിൽ സംസാരിച്ച് ആശയവിനിമയം ചെയ്യാൻ സാധിച്ചു എന്നത് ഒരു അത്ഭുതമായി ഞാൻ കാണുന്നു.”

ആര് ആരെക്കുറിച്ച് പറഞ്ഞതാണീ വാക്കുകൾ ?

4. 203-ാം നമ്പർ കൽപ്പനയിൽ യാക്കൂബ് തൃതിയൻ പാത്രിയർക്കീസ് തോമാശ്ലീഹാ മലങ്കരയിൽ സിംഹാസനം സ്ഥാപിച്ചില്ല; മറിച്ച് സുവിശേഷം പ്രസംഗിച്ചതേയൊള്ളു എന്നതിനു പിൻബലമായി കാണിക്കുന്ന പുരാതന ഗ്രന്ഥം. [ സൂചന: രചയിതാവ് – ബാർ എബ്രായ – സിംപിളായില്ലെ?]

5. മാർത്തോമാശ്ലീഹായാൽ സ്ഥാപിതമായ തിരുവിതാംകോട് അരപ്പള്ളിയിൽ വച്ച് ലഭ്യമായ രേഖകൾ പ്രകാരം, മലങ്കര സഭയുടെ ഒരു മേൽപ്പട്ടക്കാരന്റെ സംസ്കാരശുശ്രൂഷയെ (കബറടക്കമല്ല; ഒരു ക്രമം) നടത്തപ്പെട്ടിള്ളൊള്ളു. ആരുടെയാണ്?

ക്വിസ് നമ്പർ 3: ഉത്തരങ്ങൾ

1. ഒനേസിമോസ് (പൗലോസ് ശ്ലീഹാ ഫിലേമോനെഴുതിയ ലേഖനത്തിൽ പരാമർശിക്കുന്നു. ആറാം വാക്യം.)

2. ഓഫീർ ( ഓഫീർ തങ്ക തുകിലങ്കി അണിഞ്ഞോളെ ഹാലേലുയ്യ
നോക്കുക കേൾക്കുക ചെവി ചായിക്ക)

3. ഫ്രാൻസിസ് ബുക്കാൻ പുലിക്കോട്ടിൽ ഇട്ടൂപ്പ് അച്ചനെപ്പറ്റി (പിന്നീട് ദിവന്നാസിയോസ് രണ്ടാമൻ) പറഞ്ഞത്.

4. ബാർ എബ്രായുടെ എക്ളീസിയസ്റ്റിക്കി – അഹറോന്റെ കാലം മുതൽ ബാർ എബ്രായയുടെ കാലം വരെയുള്ള ചരിത്രം രണ്ട് ഭാഗങ്ങളായി തിരിച്ച് പറഞ്ഞിരിക്കുന്നു. ഒന്നാം ഭാഗത്ത് അന്ത്യോഖ്യൻ പാത്രിയർക്കീസൽമാരുടെയും രണ്ടാം ഭാഗത്ത് പേർഷ്യയിലെ സഭയുടെയും ചരിത്രം നൽകിയിരിക്കുന്നു.

5. തമിഴ്നാട്ടിലെ നെയ്യൂർ ആശുപത്രിയിൽ വച്ച് കാലം ചെയ്ത ഗീവറുഗീസ് പ്രഥമൻ ബാവായുടെ സംസ്കാര ശുശ്രൂഷയുടെ ഒരു ഭാഗം തിരുവിതാംകോട് അരപള്ളിയിൽ വച്ച് നിർവഹിക്കപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ക്വിസ് നമ്പർ 4: ചോദ്യങ്ങൾ

1. യിസ്രായേലിന്റെ രണ്ടാമത്തെ രാജാവായി ഞാൻ വാഴിക്കപ്പെട്ടു. ശൗലിന്റെ മരണശേഷം ഞാൻ രാജാവായി. മഹയനീയത്തിൽ വച്ചാണ് ഞാൻ വാഴിക്കപ്പെട്ടത്. ഗിലയാദ്, അശൂരി, ബെന്യാമിൻ, എഫ്രയിം തുടങ്ങിയ ഗോത്രങ്ങളെയൊക്കെയും ഞാൻ ഭരിച്ചു. ആരാണ് ഞാൻ? [വേദപുസ്തകം]

2. “പിതാവേ, നാം ഒന്നായിരിക്കുന്ന പ്രകാരം ഇവരും ഒന്നാകേണ്ടതിന്നു തന്നെ ” എന്നു പ്രാർഥിച്ച പരമരക്ഷകന്റെ ഐക്യത്തിന്റെ മനസ്ഥിതി എവിടെ? അവിടുത്തെ പ്രതിനിധികളെന്നഭിമാനിക്കുന്ന സഭാധ്യക്ഷൻമാരുടെ വിപ്ലവമനസ്ഥിതി എവിടെ? ക്രിസ്തുവിന്റെ പേർ പറഞ്ഞു ഈ നേതാക്കൻമാർ കാട്ടിക്കൂട്ടുന്ന തോന്ന്യാസങ്ങൾ തന്നെയും അവിടുത്തെ നാമത്തിലാണ് ഇവർ ചെയ്യുന്നതെന്ന് അഭിമാനിക്കുന്നതു കാണുമ്പോൾ ലജ്ജിക്കയല്ലാതെ എന്താ ചെയ്യുക?

ഈ പ്രവാചകശബ്ദം പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു യാത്രാ വിവരണത്തിൽ നിന്നാണ്. ആരുടെ വാക്കുകളാണിവ? [സഭാ ചരിത്രം]

3. ” വീണ്ടും നാം ആചരിച്ചു വരുന്ന നിനുവായക്കാരുടെ നോമ്പ് റോമ്മാക്കാർക്കില്ല. നമ്മെ പോലെ ചിങ്ങമാസത്തിൽ പതിനഞ്ചു നോമ്പോ, ധനുമാസത്തിൽ 25 നോമ്പോ അവർ ആചരിക്കുന്നില്ല. വലിയ നോമ്പിൽ തന്നെയും അവർ മത്സ്യം ഭക്ഷിക്കുകയും ലഹരി പാനീയങ്ങൾ കുടിക്കുകയും ചെയ്യുന്നു. സുറിയാനിക്കാർ അങ്ങനെ ചെയ്യുന്നില്ല. ഇങ്ങനെ നാമും റോമ്മാക്കാരും തമ്മിൽ വളരെ അന്തരമുണ്ട്.

300 വർഷം മുമ്പുള്ള ഒരു കൽപനയിലെ ഭാഗമാണിത്. അരുടെ കൽപനയാണ്? [സഭാ ചരിത്രം]

4. കുരുടനെ സൗഖ്യമാക്കിയ സംഭവം, നല്ല ശമരിയാക്കാരന്റെ ഉപമ, 12 ശിഷ്യൻമാരെ വിളിക്കുന്നത്, കനാന്യസ്ത്രിയുടെ മകളെ സൗഖ്യമാക്കുന്നത്, യായീറോസിന്റെ മകളെ ഉയിർപ്പിക്കുന്നത്. – ഈ അഞ്ച് സുവിശേഷ ഭാഗങ്ങളെ പൊതുവായി ബന്ധിക്കുന്ന സവിശേഷത എന്താണ്? [ആരാധന – കൂദാശ]

5. മലങ്കര പള്ളിയോഗത്തിന്റെ ( 18-ാം നൂറ്റാണ്ടിനു ശേഷം) അദ്ധ്യക്ഷത വഹിച്ച ഏക അൽമായൻ. ആര്? ഏത് യോഗത്തിൽ? [സഭാ ചരിത്രം]

ക്വിസ് നമ്പർ 4: ഉത്തരങ്ങൾ

1. ഈശ്ബോശേത്ത്. യെഹൂദാഗൃഹം ദാവീദിനെ രാജാവായി അംഗീകരിച്ചു. ആ വിവരം ദാവീദ് ദൂതൻമാർ വഴിയായി ഗിലയാദിൽ അറിയിച്ചപ്പോൾ ശൗലിന്റെ സേനാപതി അബ്നേർ ശൗലിന്റെ പുത്രൻ ഈശ്ബോശേത്തിനെ രാജാവായി മഹനീയത്തിൽ വച്ച് വാഴിച്ചു. അവനെ ഗിലെയാദ്, അശൂരി, യിസ്രയേൽ, എഫ്രയീം, ബെന്യാമിൻ എന്നിങ്ങനെ എല്ലാ യിസ്രായേൽക്കാർക്കും രാജാവാക്കി. (2 ശമുവേൽ 2:9) ദാവീദിനെ അപ്പോൾ യെഹൂദാഗൃഹം മാത്രം രാജാവായി പരിഗണിച്ചു; പിന്നീട് ഏഴു വർഷങ്ങൾ കഴിഞ്ഞാണ് ദാവീദ് എല്ലാ യിസ്രായേലിന്റെയും രാജാവാകുന്നത്. മുഴുവൻ യിസ്രായേൽ ഗോത്രങ്ങളെയും ഭരിച്ച രണ്ടാമത്തെ രാജാവ് അങ്ങനെ ദാവീദ് ആകുന്നതും.

2. ചെറിയ മഠത്തിൽ സ്കറിയാ മൽപാൻ. സമാധാനശ്രമവുമായി ഹോംസിൽ അപ്രേം പ്രഥമനെ സന്ദർശിച്ച ഗീവറുഗീസ് ദ്വിതിയൻ ബാവായുടെ സംഘത്തിലെ ഒരു പ്രധാനി. അദ്ദേഹം എഴുതിയ യെറുശലേം യാത്രയിൽ നിന്നുള്ളതാണ് പ്രസ്തുത ഭാഗം. സമാധാനശ്രമങ്ങൾ പരാജയപ്പെടുന്നതിലെ നിരാശ മുഴുവനും ആ വാക്കുകളിൽ ഉണ്ട്.
സ്കറിയാ മൽപ്പാൻ 1894 ൽ ജനിച്ചു. 1952 മെയ് 11 നു അന്തരിച്ചു. വാഴൂർ സെ. പീറ്റേഴ്സ് പള്ളിയിൽ സംസ്കരിച്ചു. സെമിനാരി മൽപാനും പ്രിൻസിപ്പലുമായിരുന്നു. മാത്യൂസ് പ്രഥമൻ ബാവാ ഉൾപ്പെടെയുളള പല പ്രമുഖരുടെയും ഗുരു. വട്ടശേരിൽ മാർ ദീവന്നാസിയോസിന്റെ 1923 ലെ മർദ്ദീൻ യാത്രയിലും ഗീവറുഗീസ് ദ്വിതിയൻ ബാവായുടെ 1935-ലെ ഹോംസ് യാത്രയിലും സഹയാത്രികനായിരുന്നു.

3. 1665-ൽ മലങ്കരയിൽ എത്തിയ യെരുശലേമിന്റെ മെത്രാപ്പോലീത്തായായിരുന്ന ഗ്രീഗോറിയോസ് അബ്ദൽ ജലീലിന്റെ വാക്കുകൾ. അദ്ദേഹം 1668 കുംഭം 5-ന് പറവൂർ, കണ്ടനാട്, മുളന്തുരുത്തി പള്ളിയിലെ വികാരിമാർക്ക് അയച്ച കത്തിൽ നിന്നുള്ള വരികളാണിവ. റോമായിലേക്ക് പോകാതിരിക്കാനും നമ്മുടെ വിശ്വാസം അവരിൽ നിന്ന് വിഭിന്നമാണെന്നും ബോധ്യപ്പെടുത്താനുമുള്ള ശ്രമങ്ങൾ കത്തിൽ കാണാം.

4. ഇത് അഞ്ചും കന്തീലാ ശുശ്രൂഷയുടെ അഞ്ച് ഏവൻഗേലിയോൻ ഭാഗങ്ങളിലെ പരാമർശന വിഷയങ്ങളാണ്. കന്തീല എന്ന വാക്കിനു തിരി എന്നർഥം. അഞ്ച് ശുശ്രൂഷകൾ ഉണ്ട്. രോഗശാന്തിയ്ക്കായി നടത്തപ്പെടുന്നു. വിപുലീകരിക്കപ്പെട്ട തൈലാഭിഷേകം ആയി പരിഗണിക്കാം.

5. ഗബ്രിയേൽ മക്കുദിശ – 1873 സെപ്തംബർ 8 നു പരുമല സെമിനാരിയിൽ കൂടിയ പള്ളി പ്രതിപുരുഷയോഗത്തിൽ അദ്ധ്യക്ഷത തായി കണ്ടനാട് ഗ്രന്ഥവരിയിൽ (ശെമവുൻ മാർ ദീവന്നാസിയോസ്) കാണുന്നു.
ഗബ്രിയേൽ മക്കുദിശ 1846 – ൽ മലങ്കരയിൽ എത്തിയ യുയാക്കീം മാർ കൂറിലോസിന്റെ സഹോദരൻ. തിരുവല്ല ചാലക്കുഴിത്തറവാട്ടിൽ നിന്ന് വിവാഹം ചെയ്ത് അവിടെ താമസിച്ചു. ആ പരമ്പരക്കാർ ഇന്നുമുണ്ട്.

ക്വിസ് നമ്പർ 5: ചോദ്യങ്ങൾ

1. ”നിന്റെ കാലിൽ നിന്ന് ചെരിപ്പ് അഴിച്ചു കളയുക; നീ നിൽക്കുന്ന സ്ഥലം വിശുദ്ധമാകുന്നു. ആരോട് പറഞ്ഞതാണീ വാക്കുകൾ?

2. കാനോനിലെ വ്യവസ്ഥകളും സഭാ ഭരണഘടനയിലെ വ്യവസ്ഥകളും തമ്മിൽ വൈരുദ്ധ്യം വന്നാൽ പ്രധാന്യം ഭരണഘടനയ്ക്കാണ്. എന്നാൽ മൗലിക കാര്യങ്ങളിൽ രണ്ടും തമ്മിൽ വ്യത്യാസമില്ല.
ആരുടെ അഭിപ്രായമാണ്? എവിടെയാണ് പറഞ്ഞത്?

3. അഞ്ചാം തുബ്ദേനിൽ പരാമർശിക്കുന്ന ഒരു പിതാവിന്റെ സംസ്കാരശുശ്രൂഷയിൽ 1000-ൽ പരം വൈദികർ പങ്കെടുത്തതായി പാരമ്പര്യമുണ്ട്. ആരുടെയാണ്?

4. ”സഹോദരി സഹോദരൻമാരുടെ മക്കൾ ഓരോ താവഴിയിൽ മുമ്മൂന്നു തലമുറ കഴിഞ്ഞാൽ നാലാം തലമുറയിൽ വിവാഹം ആകാം.” ഒരു സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ അനുബന്ധമായി കൂടിയ മാനേജിംഗ് കമ്മിറ്റി നിശ്ചയമാണിത്. ഏതാണ് മറ്റ് പല പ്രധാന തീരുമാനങ്ങളുമെടുത്ത ആ അസോസിയേഷൻ?

5. ”നാളെ ഇവിടെ നിന്നും ഒരു റഷ്യൻ കപ്പൽ യോപ്പായിലേക്ക് പോകുന്നുണ്ടെന്നറിയുകയാൽ അതിന്റെ കപ്പിത്താനെ ചെന്നു കണ്ടു കൂലി കൊടുത്തു ടിക്കറ്റും മറ്റു വാങ്ങിച്ചിരിക്കുന്നു. നാളെ നാലു മണിക്കു ഞങ്ങൾ ഇവിടെ നിന്നും പുറപ്പെടുന്നതാണ്. മറ്റെന്നാൾ രാവിലെ മാത്രമെ ഞങ്ങൾ യോപ്പായിൽ ചെന്നു ചേരുകയൊള്ളു.
ഇതാരുടെ വാക്കുകൾ?

ക്വിസ് നമ്പർ 5: ഉത്തരങ്ങൾ

1. യോശുവായോട് യഹോവയുടെ സൈന്യത്തിന്റെ അധിപതി പറഞ്ഞതാണ്.
(യോശുവ 5:15) മുൾപടർപ്പിൽ നിന്നു മോശ കേൾക്കുന്ന ശബ്ദം “നീ നിൽക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാൽ കാലിൽ നിന്ന് ചെരിപ്പ് അഴിച്ചുകളയുക” (പുറപ്പാട് 3:5) എന്നാണല്ലോ. ഇവിടെ ചോദിച്ചത് ”നിന്റെ കാലിൽ നിന്ന് ചെരിപ്പ് അഴിച്ചു കളയുക; നീ നിൽക്കുന്ന സ്ഥലം വിശുദ്ധമാകുന്നു.”

2. പ.ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ. 1977 ഡിസംബർ 12-നു കോട്ടയം സബ് കോടതിയിൽ നൽകിയ മൊഴി. (രണ്ടാം സമുദായക്കേസ്)

3. മാർ അബഹായി :- നിഖ്യായിലെ മെത്രാപ്പോലീത്ത റോമാ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന തേവോദോസ്യോസിന്റെ കാലത്ത് നിയമിതനായി. ചക്രവർത്തി തന്നെയാണ് നിയമിച്ചത്. ‘തെരഞ്ഞെടുക്കപ്പെട്ട മാർ അബഹായി’ എന്നു അഞ്ചാം തുബ്ദേനിൽ പരാമർശിക്കുന്നു.

4. 1886 സെപ്തംബർ 14-നു പഴയ സെമിനാരിയിൽ കൂടിയ മാനേജിംഗ് കമ്മറ്റി. സെപ്തംബർ 11 മുതൽ 13 വരെ കൂടിയ അസോസിയേഷനാണ് പള്ളികളുടെ വരുമാനത്തിൽ നിന്ന് അഞ്ച് ശതമാനം സമുദായത്തിനു നൽകണമെന്നും വൈദിക പഠനം സെമിനാരിയിൽ കേന്ദ്രീകരിക്കണമെന്നും തീരുമാനിച്ചത്. കൂടാതെ കൂട്ടു ട്രസ്റ്റിമാരായി കോനാട്ട് കോര യോഹന്നാൻ മൽപാനെയും കുന്നുംപുറത്ത് കോര ഉലഹന്നാൻ മൽപാനെയും തിരഞ്ഞെടുത്തു.

5. കല്ലാശേരി പുന്നൂസ് റമ്പാൻ : യെരുശലേം യാത്രാ മദ്ധ്യേ 1908 മേടം 10നു സൂയ്സ് കനാലിന്റെ മെഡിറ്ററേനിയൻ കവാടമായ പോർട്ട് സെയ്ദിൽ നിന്നയച്ച കത്തിൽ നിന്ന്

ക്വിസ് നമ്പർ 6:

1. ശവപ്പെട്ടിയിൽ അടക്കം ചെയ്തതായി വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി. [വേദപുസ്തകം]

ഉത്തരം യോസേഫ് (ഉൽപ്പത്തി 50:26)

2. ആദാമിനെ സൃഷ്ടിക്കുവാൻ ദൈവം മണ്ണെടുത്ത സ്ഥലത്തിന്റെ പേരെന്താണ്? [കൂദാശ – ശുശ്രൂഷ]

ഉത്തരം ഓദേം സോ
[വലിയ വെള്ളിയാഴ്ച സ്ളീബാ വന്ദനവിന്റെ പ്രൊമിയോൻ സെദറായിൽ പറയുന്നുണ്ട്]

3. പ്രകാശത്തിൽ നിന്നുള്ള ഏകപ്രകാശവും പ്രകാശത്തിന്റെ ഉറവയുമായവന്, മുമ്മൂന്നു കതിരുകളുള്ള ഏക സ്തുതിയും മുമ്മൂന്നു രശ്മികളുള്ള ഏക പുകഴ്ചയും ഉന്മത്ത കാന്തിയുള്ള ഏക അഭ്യുന്നതിയും.. ഉണ്ടായിരിക്കട്ട്.
ഏത് ശുശ്രൂഷയിലെ പ്രാർഥനയാണിത്!
[കൂദാശ – ശുശ്രൂഷ]

ഉത്തരം മേൽപ്പട്ട സ്ഥാനാഭിഷേകം (രണ്ടാം ശുശ്രൂഷ)

4. ഏലിയാസ് ദ്വിതിയൻ, യാക്കോബ് ദ്വിതിയൻ, അബ്ദള്ള ദ്വിതിയൻ ഈ പാത്രിയർക്കീസൻമാർക്ക് മലങ്കരയുമായി ബന്ധപ്പെട്ട പൊതുവായ സവിശേഷത എന്താണ്? ഈ സവിശേഷത ഇല്ലാത്തവരാണ് പത്രോസ് തൃതിയൻ, അപ്രേം പ്രഥമൻ തുടങ്ങിയവർ. [സഭാ ചരിത്രം]

_ഉത്തരം _ ഈ മൂന്നു പാത്രിയർക്കീസൻമാരും മലങ്കര മെത്രാൻമാരെ വാഴിച്ചിട്ടുണ്ട് ഇവർ യഥാക്രമം പാലക്കുന്നത്ത് അത്താനാസിയോസ്, പുലിക്കോട്ടിൽ മാർ ദീവന്നാസിയോസ്, വട്ടശേരിൽ മാർ ദീവന്നാസിയോസ് എന്നിവർക്ക് മെത്രാൻ സ്ഥാനം നൽകി.

5. നമ്മുടെ യാത്രയ്ക്ക് ആവശ്യമുള്ള പണം മുഴുവനും ഇതുവരെയും ഉണ്ടായിട്ടില്ല. നമ്മുടെ അനുഗ്രഹിക്കപ്പെട്ട മക്കൾ മുഖാന്തരം, നമ്മുടെ സഭയെ മുട്ടുകൂടാതെ ഇതുവരെ നടത്തിയിട്ടുള്ള ദൈവത്തിൽ ശരണപ്പെട്ടു കൊണ്ട് നാം പുറപ്പെടുന്നു.പണപ്പിരിവ് ഊർജിതമായി നടന്നു കൊണ്ടിരിക്കുന്നതാണ്…ആപ്പീസിൽ നിന്ന് ഉടൻ തന്നെ രസീത് അയച്ചു തരുന്നതും സംഭാവന ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുന്നതുമായിരിക്കും.”

ഏത് യാത്രയെക്കുറിച്ചാണ് ഈ പറയുന്നത്.
?

ഉത്തരം പ.ഗീവറുഗീസ് ദ്വിതിയൻ ബാവായുടെ എഡിൻബറോ യാത്ര 1937 മിഥുനം 19 നു പഴയ സെമിനാരിയിൽ നിന്നയച്ച കൽപനയിലെ ഭാഗം.

ക്വിസ് നമ്പർ 7:

1. ഞാനൊരു പ്രവാചകനാണ്. എന്റെ തലയിൽ അശേഷം മുടിയുണ്ടായിരുന്നില്ല എന്നർഥത്തിൽ എന്നെ മൊട്ടത്തലയാ എന്നു വിളിച്ച് കുട്ടികൾ കളിയാക്കി. ഉടനെ തന്നെ 2 കരടികൾ വന്ന് അവരെ കൊന്നു കളഞ്ഞു. ഞാനാരാണ്?

ഉത്തരം: എലീശ പ്രവാചകൻ (2 രാജാക്കൻമാർ രണ്ടാം അദ്ധ്യായം) എല്ലാവരും ശരിയാക്കിയെന്ന് തോന്നുന്നു
2. സംഗീതത്താൽ സഭയെ ഉയർത്തിയ പിതാവെന്നു വിശേഷിപ്പിക്കുന്ന അഞ്ചാം തുബ്ദേനിലെ പിതാവ്.

സേവേറിയോസ് (സംഗീതത്താൽ സഭയെ ഉയർത്തിയ സേവേറിയോസ് എന്നു പാടുന്നു.)

3. നിരണം വലിയപള്ളി, പഴയ സെമിനാരി, പരുമല പള്ളി, ഏലിയാ കത്തീഡ്രൽ ഈ ദേവാലയങ്ങൾക്ക് പൊതുവായ സവിശേഷത എന്താണ്? ഈ സവിശേഷത ഇല്ലാത്ത ദേവാലയമാണ് പഴഞ്ഞി പള്ളി.

ഉത്തരം ഇത് നാലും കാതോലിക്കാ വാഴ്ച നടത്തപ്പെട്ട ദേവാലയങ്ങൾ

4. ” വട്ടശേരിൽ തിരുമേനിയുടെ പ്രാർഥനാജീവിതവും സന്യാസ ജീവിതത്തിലുണ്ടായിരുന്ന നിഷ്ഠയും, സഭയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള താൽപര്യവും മാതൃകയാണ്. സഭാ ഐക്യത്തിൽ അദ്ദേഹത്തിനു പ്രത്യേക താൽപര്യമുണ്ടായിരുന്നു. സഭകളുടെ ഐക്യത്തിനു വേണ്ടിയുള്ള ജീവിതാന്ത്യം വരെയും അദ്ദേഹത്തിനുണ്ടായിരുന്നു.” വട്ടശേരിൽ തിരുമേനിയെപ്പറ്റിയുള്ള ഈ സാക്ഷ്യം ആരുടെയാണ്? [ഓർത്തഡോക്സുകാരന്റെയല്ല]

ഉത്തരം: മാർ ജോസഫ് പൗവ്വത്തിൽ 2004 ഫെബ്രുവരി 24 നു പ. വട്ടശേരിൽ തിരുമേനി വിശുദ്ധനായി പ്രഖ്യാപിച്ച ശുശ്രൂഷാമദ്ധ്യേ ചെയ്ത പ്രസംഗത്തിൽ നിന്ന്. (അലക്സാണ്ടർ ജേക്കബ് എന്ന ഉത്തരം പ്രതീക്ഷിച്ചു; മിക്കവാറും എല്ലാവരും അത് ഇടുകയും ചെയ്തു.)

5. നസ്രാണികളെ മുഴുവനായി അടക്കി ഭരിച്ച ആദ്യ ലത്തീൻ ബിഷപ്പ്?

ഫ്രാൻസിസ് റോസ് (1599 മുതൽ 1624 വരെ നസ്രാണികളെ ഭരിച്ചു) മെനസിസ് ഗോവൻ ആർച്ച് ബിഷപ്പായിരുന്നല്ലോ. നസ്രാണികളെ ഭരിച്ചു എന്നു പറയാൻ പറ്റില്ല.

ക്വിസ് നമ്പർ 8:

1.സാറ, രൂത്ത്, ഫറവോന്റെ മകൾ, സാറാഫാത്തിലെ(സരെപ്തയിലെ) വിധവ എന്നിവർക്ക് പൊതുവായ സവിശേഷത എന്താണ്? ഈ സവിശേഷത ഇല്ലാത്തവരാണ് ലേയയും നവോമിയും. [വേദപുസ്തകം]

ഉത്തരം: നാലു പേരും പുതിയ നിയമത്തിൽ പരാമർശിക്കപ്പെടുന്ന പഴയ നിയമ കഥാപാത്രങ്ങളാണ്.
സാറ – എബ്രായർ 11:11
രൂത്ത് – മത്തായി 1:05
സാറാഫാത്തിലെ വിധവ – ലൂക്കോസ് 4:26
ഫറവോന്റെ മകൾ – പ്രവർത്തികൾ 7:21

2. മോശയുടെ ജീവചരിത്രമെഴുതിയ അഞ്ചാം തുബ്ദേനിലെ പിതാവ്? [ AD 300-നും AD 750 നും ഇടക്കുള്ള സഭാ ചരിത്രം]

ഉത്തരം: നിസായിലെ ഗ്രീഗോറിയോസ് [ഇതിന്റെ ഒരു പരിഭാഷ ഞാലിയാകുഴി ബസേലിയോസ് ദയറാ പ്രസദ്ധീകരിച്ചിട്ടുണ്ട്.]

3. കൊച്ചുമെത്രാച്ചൻ മുതൽപേർ ഊർശ്ലേമിൽ നിന്നു തിരിച്ചുവന്നു. പട്ടശേരിൽ മല്പാൻ അച്ചന്നും….വന്നു വിവരങ്ങൾ ഒക്കെ പറഞ്ഞു. അവർ ഊർശ്ലേം, ബേത്ലഹേം, ബഥാന്യ, ഗാഗുൽത്ത മുതലായ സ്ഥലങ്ങൾ കാണുകയും നേർച്ച മുതലായവ കൊടുക്കുകയും ചെയ്തു. ഊർശ്ലേം മുതലായവയുടെ പടങ്ങൾ ഓശാനയുടെ സൈത്ത്, കുന്തിരിക്കം മാല മുതലായവ കൊണ്ടുവന്നു.
ഇതൊരു ഡയറിക്കുറിപ്പാണ്. ആരുടെയാണ്? [AD 1845-നും 1910-നും ഇടക്കുള്ള സഭാ ചരിത്രം]

ഉത്തരം: കാരുചിറ ഗീവറുഗീസ് റമ്പാൻ. [പ.ബസേലിയോസ് ഗീവറുഗീസ് ഒന്നാമൻ]

4. അത് രണ്ടറ്റത്തും വെള്ളി കെട്ടിയതും മുകൾഭാഗത്ത് മൂന്ന് മണികൾ ഉള്ളതും, ഒരു ചെങ്കോലിന്റെ നീളമുള്ളതും ആയ ഒരു ചുവന്ന വടി ആയിരുന്നു. – എന്തിനെപ്പറ്റിയാണ് ഈ പറയുന്നത്? [1450 നും 1850 നും ഇടക്കുള്ള സഭാചരിത്രം]

ഉത്തരം: നസ്രാണികൾ വാസ്കോഡ ഗാമായ്ക്ക് നൽകിയ ദണ്ഡ്. (കേരളപഴമയിൽ ഗുണ്ടെർട്ടും, ജെസ്യൂട്ട്സ് ഇൻ മലബാറിൽ ഫെറോളിയും ഇക്കാര്യം പറഞ്ഞിരിക്കുന്നു)

5. ഓശാന പെരുന്നാളിനു മെത്രാപ്പോലീത്താ പള്ളിയിൽ പോയപ്പോൾ ബെത്ഗാസാ മുറി കുത്തി തുറന്ന് വിലപിടിപ്പുള്ള വസ്തുക്കളുമായ കടന്ന വ്യക്തി? [1800-നും 1950-നും ഇടക്കുള്ള സഭാചരിത്രം]

ഉത്തരം: ജോസഫ് പീറ്റ് [മിഷനറി, സെമിനാരി അദ്ധ്യാപകനായിരുന്നു; 1841-ൽ മലയാള വ്യാകരണം പ്രസിദ്ധപ്പെടുത്തി. ഈ സംഭവത്തോടെ സഭയുമായി തെറ്റി. 1865-ൽ അന്തരിച്ചു]

ക്വിസ് നമ്പർ 9

1. പഴയ – പുതിയ നിയമങ്ങളിൽ ഒരേ ചുമതല നിർവഹിക്കുന്ന കഥാപാത്രം. [ ഏലിയാവ് പഴയനിയമത്തിൽ പ്രവാചകനാണ്. പുതിയ നിയമത്തിൽ ചിലയിടങ്ങളിൽ പരാമർശിക്കപ്പെടുന്നുണ്ട്. താബോർ മലയിൽ പ്രത്യക്ഷപ്പെടുന്നു. കർത്താവിനോട് സംഭാഷിച്ച് അപ്രത്യക്ഷനാകുന്നു. അതായത് പുതിയ നിയമത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും പഴയ നിയമത്തിലെ ചുമതല നിർവഹിക്കുന്നില്ല; ചോദ്യം : പഴയ നിയമത്തിലും പുതിയ നിയമത്തിലും ഒരേ ചുമതല നിർവഹിക്കുന്ന ഒരു കഥാപാത്രം ഉണ്ട്. അത് ആരാണ്?

ഉത്തരം: ഗബ്രിയേൽ: ദൈവത്തിന്റെ ദൂത് മനുഷ്യരെ അറിയിക്കുക എന്ന ദൗത്യം പഴയ നിയമത്തിലും പുതിയ നിയമത്തിലും നിർവഹിക്കുന്നു.
പഴയനിയമം (ദാനിയേൽ : 8:15)
പുതിയനിയമം (ലൂക്കോസ് 1:11)

2. ”… സുറിയാനിക്കാരായ ഞങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾക്ക് വിരുദ്ധമായിട്ടുള്ളവയാണ് നെസ്തോറിയതും മറ്റും നിങ്ങളുടെ ഇടയിൽ വിതച്ച രീതികൾ. അവ പിഴുതു മാറ്റണം… അനനുരൂപമായ എല്ലാ ആചാരാനുഷ്ഠാനങ്ങളും ചുവടോടെ പറിച്ചു മാറ്റണം.”
അന്ത്യോഖ്യ പാത്രിയർക്കീസിന്റെ കത്താണ് ഇത്. ആരുടെയാണ്?

പ. ഇഗ്നാത്തിയോസ് ഗീവറുഗീസ് തൃതിയൻ (മാർത്തോമാ അഞ്ചാമന് അയച്ച ഈ കൽപന സെമിനാരി കേസിൽ ഹാജരാക്കിയിട്ടുണ്ട്)

3. സുറിയാനി സംഗീതത്തിലെ നാല് വിഭാഗങ്ങളാണ് എനിയോനോ, കാത്തിസ്മാ, സുഗീസോ. ഇവയ്ക്ക് പൊതുവായ സവിശേഷത എന്താണ്? ഇവയിൽ നിന്ന് വ്യത്യസ്തമാണ് എക്ബോയും ബോവൂസോയും.

ഉത്തരം: ഇവയ്ക്ക് എട്ട് നിറങ്ങൾ എന്ന നിബന്ധന ഇല്ല.

4. ഗീവറുഗീസ് ദ്വിതിയൻ ബാവ, ഔഗേൻ പ്രഥമൻ ബാവ, മാത്യൂസ് പ്രഥമൻ ബാവ, മാത്യൂസ് ദ്വിതിയൻ ബാവ എന്നിവർക്കു പൊതുവായ ഒരു സവിശേഷത എന്താണ്? ആ സവിശേഷത ഇല്ലാത്തവരാണ് ഗീവറുഗീസ് പ്രഥമൻ ബാവായും ദിദിമോസ് പ്രഥമൻ ബാവായും.

ഉത്തരം: ഇവർ നാലു പേരും ഒരു തവണയെങ്കിലും അഞ്ച് മേൽപ്പട്ടക്കാരെ ഒരുമിച്ച് വാഴിച്ചിട്ടുണ്ട്.
ഗീവറുഗീസ് ദ്വിതിയൻ ബാവ (1953) , ഔഗേൻ പ്രഥമൻ ബാവ (1975), മാത്യൂസ് പ്രഥമൻ ബാവ (1985), മാത്യൂസ് ദ്വിതിയൻ ബാവ (1991)

5. ”പട്ടത്വം (പൗരോഹിത്യം) എന്നത് നേരിയ തുണിയാൽ മൂടപ്പെട്ട തീക്കനലാണ്. സൂക്ഷ്മതയോടെ കൈകാര്യം ചെയ്താൽ ആ തീക്കനൽ തുണിക്കകത്ത് ജ്വലിച്ചു കൊണ്ടിരിക്കും. എന്നാൽ അശ്രദ്ധമായി കൈകാര്യം ചെയ്താൽ അത് തുണിയെയും ആളെ ഉൾപെടെയും കത്തിച്ചു കളയും.” ആരുടെ വാക്കുകളാണ്..!

ഉത്തരം: പ. ഗീവറുഗീസ് ദ്വിതിയൻ ബാവ പ. മാത്യൂസ് ദ്വിതിയൻ ബാവായോട് പറഞ്ഞത്.

ക്വിസ് നമ്പർ 10

1. മോശയുടെ (മരണാനന്തരമുള്ള) ശരീരത്തിന്റെ പരാമർശം ഏത് പുസ്തകത്തിലാണ് കാണുന്നത്?

ഉത്തരം: യൂദായുടെ ലേഖനം (യൂദാ 1:9)

2. നമ്മുടെ വി. കുർബാനയിലെ (അനാഫുറായിലെ) ഒന്നൊഴികെ എല്ലാ പ്രാർഥനകളും പിതാവാം ദൈവത്തെ കേന്ദ്രീകരിച്ചുള്ളതാണ്. അതായത് അവസാനം പറയുന്നത് …ഞങ്ങൾ നിനക്കും നിന്റെ ഏകജാതനും പരിശുദ്ധ റൂഹായ്ക്കും സ്തുതിയും സ്തോത്രവും…ഇങ്ങനെയാണ്. എന്നാൽ ഒരു പ്രാർഥന മാത്രം പുത്രനെ കേന്ദ്രീകരിച്ചാണ്! ഏതാണ് ആ പ്രാർഥന?

ഉത്തരം: വി.കുർബാനയിലെ ഹുത്തോമോയ്ക്ക് മുമ്പുള്ള പ്രാർഥന അനാഫുറയിലെ അവസാന പ്രാർഥന ഇതാണ്.

3. ”ഇത്രയേറ സ്ഥാനത്തിലും മഹത്വത്തിലും ഇരുന്ന പരിശുദ്ധൻ തന്റെ ജീവിതകാലത്തെ നയിച്ചത് ഒരു വലിയ കരിങ്കല്ലിന്റെ ഉള്ളിൽ കൊത്തിയുണ്ടാക്കിയ ഒരു ചെറിയ ഗുഹയിലാണ്.” ആരുടെ വാസസ്ഥലത്തെപ്പറ്റിയാണ് പുലിക്കോട്ടിൽ തിരുമേനി ഈ പറയുന്നത്?

ഉത്തരം: ഗ്രീഗോറിയോസ് ബാർ എബ്രായ

4. പരുമല മാർ ഗ്രീഗോറിയോസ്, തോമസ് മാർ തീമോത്തിയോസ്, ദാനിയേൽ മാർ പീലക്സീനോസ്, ജോസഫ് മാർ പക്കോമിയോസ്, എന്നിവർക്ക് പൊതുവായ ഒരു സവിശേഷത എന്താണ്? ഈ സവിശേഷത ഗീവറുഗീസ് മാർ ഒസ്താത്തിയോസ്, അലക്സിയോസ് മാർ തേവോദോസിയോസ് എന്നിവർക്ക് ഇല്ല.

ഉത്തരം: ഇവരെല്ലാവരും മലങ്കര മെത്രാന്റ അസിസ്റ്റന്റായിരുന്നിട്ടുണ്ട്.

5. അൻപതു നോമ്പിന്റെ പേത്തർത്താ നാളാകുന്നു കർത്താവ് വെള്ളം വീഞ്ഞാക്കിയ മുൻപിലത്തെ പ്രത്യക്ഷ നാൾ. അന്ന് നിർബന്ധമായും വീഞ്ഞ് രസിക്കണം എന്ന പരാമർശം കാണുന്നത് (18 – 19 നൂറ്റാണ്ടുകളിലെ ) ഏത് രേഖയിലാണ്?

ഉത്തരം: 1798-ലെ ചാത്തന്നൂർ പഞ്ചാംഗത്തിൽ

ക്വിസ് നമ്പർ 11

1. ദുഷ്ടനു സഹായം ചെയ്യുന്നത് ശരിയാണോ എന്നത് ആരുടെ സംശയമാണ്?

ഉത്തരം: യേഹൂദർശകൻ യെഹോശാഫാത്ത് രാജാവിനോട് ചോദിക്കുന്നതാണ് :- (1 ദിനവൃത്താന്തം 19:2)

2. സെഹിയോൻ മാളിക, ആമീദ്, ഏലിയാ കത്തീഡ്രൽ, കോലഞ്ചേരി. ഇവയ്ക്ക് പൊതുവായ സവിശേഷത എന്താണ്? ഈ സവിശേഷത ലെബനോനും പുതുപ്പള്ളിക്കും ഇല്ല.

ഉത്തരം: ഇവിടങ്ങളിൽ വച്ച് മലങ്കര മെത്രാന്മാർ അവരുടെ മെത്രാൻ സ്ഥാനം പ്രാപിച്ചിട്ടുണ്ട്
സെഹിയോൻ മാളിക – വട്ടശേരിൽ തിരുമേനി
ആമീദ് – പുലിക്കോട്ടിൽ തിരുമേനി
ഏലിയാ കത്തീഡ്രൽ – മാത്യൂസ് പ്രഥമൻ/മാത്യൂസ് ദ്വിതിയൻ ബാവാമാർ
കോലഞ്ചേരി – ദിദിമോസ് പ്രഥമൻ ബാവ

3. ‘പരിശുദ്ധാത്മാവിന്റെ ഓടക്കുഴൽ എന്നറിയപ്പെടുന്ന അഞ്ചാം തുബ്ദേനിലെ പിതാവ്?

ഉത്തരം: സെറൂഗിലെ യാക്കോബ് നിസിബിസിലെ യാക്കോബ് അല്ല. അഞ്ചാം തുബ്ദേനിൽ യാക്കോബ് എന്നു മാത്രം പറയുന്നു. (മാർ അപ്രേമും മാർ യാക്കോബും മാർ ഇസഹാക്കും മാർ ബാലായിയും) അത് ഏത് യാക്കോബും ആകാം. എന്നാൽ പരിശുദ്ധാത്മാവിന്റെ മുരളി/ഓടക്കുഴൽ എന്നറിയപ്പെടുന്നത് സെറുഗിലെ യാക്കോബ് ആണ്. നമ്മുടെ ഈശാ നാഥാ വരിക തുണപ്പാൻ .., മശിഹാ സ്കീപ്പാ മൃതി.., മാതൃവിശുദ്ധാ സ്മൃതി…, ഉത്ഥാനത്താൽ തൻ സഭയെ… ഒക്കെ ചിട്ടപ്പെടുത്തിയ സെറുഗിലെ യാക്കോബ്.

4. ‘ഈ സമയം പിരിവിനായി ശീമയിൽ നിന്നു ഒരു മെത്രാൻ തന്നെ വന്നിരിക്കുന്നു. അദ്ദേഹം പിരിവിനായി നമ്മുടെ പള്ളികൾ സന്ദർശിക്കുന്നു. അതിനു പുറമേ രണ്ട് മാസം മുമ്പ് ഒരു വിവാഹിതൻ പാത്രിയർക്കീസിന്റെ ഒരു എഴുത്തുമായി വന്നു പള്ളികൾ സന്ദർശിച്ച് പണം പിരി..” ഇതാരുടെ അഭിപ്രായമാണ്? ആരോട് പറയുന്നതാണ്?

ഉത്തരം: പുലിക്കോട്ടിൽ മാർ ദീവന്നാസിയോസ് അഞ്ചാമൻ തിരുമേനിയുടെ അഭിപ്രായമാണ് 1882 ധനു 25-നു തിരുമേനി കൽദായ മെത്രാനായ മാർ അബ്ദീശോ തൊണ്ടനാട്ടിനയച്ച കത്തിൽ നിന്ന്. [ മാർ അപ്രേം എഴുതിയ മാർ അബ്ദീശോ തൊണ്ടനാട്ടെന്ന പുസ്തകത്തിൽ നിന്നും]

5. മശിഹായുടെ തിരുബാല്യം, പവിഴത്തിന്റെ പുസ്തകം, മക്കാമത്ത്, സ്വർഗത്തിൽ നിന്ന് വന്ന എഴുത്ത്, നർസായുടെ പുസ്തകം, ശകുനപുസ്തകം, പുണ്യവാൻമാരുടെ ചരിത്രം. ഈ പുസ്തകങ്ങളെ പൊതുവായി ബന്ധിപ്പിക്കുന്ന വസ്തുത എന്താണ്?

ഉത്തരം: ഇവ ഉദയംപേരൂർ സുന്നഹദോസിൽ നിരോധിച്ച നെസ്തോറിയൻ പുസ്തകങ്ങളാണ്

ക്വിസ് നമ്പർ 12

1. ഇടങ്കയ്യനായ ഏഹൂദ്, ശൗൽ രാജാവ്, മൊർദ്ദേഖായി, പൗലോസ് ശ്ലീഹാ എന്നിവർക്ക് പൊതുവായ പ്രത്യേകത എന്താണ്? ഈ സവിശേഷത മോശക്കും യോസേഫിനും യൂദാ ഇസ്കറിയോത്തായ്ക്കും ഇല്ല.

ഉത്തരം: ഇവരെല്ലാം ബെന്യാമിൻ ഗോത്രത്തിൽ പെട്ടവരാണ്
ഇടങ്കയ്യനായ ഏഹൂദ് (ന്യായാധിപന്മാർ 3 : 15)
ശൗൽ (1 ശമുവേൽ 9 : 1,2)
മൊർദ്ദേഖായി (എസ്ഥേർ 2 : 5)
പൗലോസ് ശ്ലീഹാ (റോമർ 11 : 1)

2. പെട്ടെന്നുണ്ടായ രണ്ട് സഹോദരിമാരെപ്പറ്റി സ്ളീബ നമസ്കാരത്തിൽ പറയുന്നുണ്ട്. അവർ ആരെല്ലാമാണ്?

ഉത്തരം: ആകാശവും ഭൂമിയും
(..ഗഗനം ധരയെന്നീ, ദ്രുതമുണ്ടായൊരു സോദരിമാർ…)

3. പുത്തൻക്രമം നമസ്കാരവും പട്ടം കെട്ടുകയും കാപ്പയിട്ടു കുർബാന ചൊല്ലുകയും പെൺകെട്ടും മാമ്മോദീസായും പഴയക്രമം നടന്നു കൊള്ളത്തക്കവണ്ണവും ഒരു പടിയോല എഴുതി…ഏത് പടിയോല?

ഉത്തരം: പുതിയകാവ് പടിയോല (1788)

4. നമ്മുടെ പാരമ്പര്യത്തിൽ വചനിപ്പ് പെരുന്നാൾ വരുമ്പോഴൊഴികെ കഷ്ടാനുഭവ ആഴ്ചയിൽ വി.കുർബാന നടത്താറില്ല. എന്നാൽ മലങ്കര സഭയുടെ ഒരു മെത്രാപ്പോലീത്തായുടെ കബറടക്കം കഷ്ടാനുഭവ ആഴ്ചയിലെ ചൊവ്വാഴ്ച നടത്തിയിട്ടുണ്ട്. അന്ന് വി. കുർബാനയും ചൊല്ലിയിട്ടുണ്ട്. ആരുടെയാണ്?

ഉത്തരം: വലിയ മാർ ദീവന്നാസിയോസ്
1808 ലെ കഷ്ടാനുഭവ ആഴ്ച

5. ”തുബ്ദേന്റെ സമയം വലിയ മദ്ധ്യസ്ഥതയുടെ സമയമാണന്നു നാം മനസിലാക്കേണ്ടതാണ്. ഈ സമയത്തിന്റെ ഗൗരവം എല്ലാവരെയും ഉത്ബോധിപ്പിച്ചുകൊണ്ട് ശെമ്മാശൻ ഒന്നാം തുബ്ദേന്റെ അവസാനത്തിൽ വിളിച്ചു പറയുന്നത് ശ്രദ്ധിക്കുക… മഹത്തും, ഭയങ്കരവും പരിശുദ്ധവുമായ ഈ സമയത്ത് ദൈവമായ കർത്താവിനോട് നാം അപേക്ഷിച്ചു പ്രാർഥിക്കണം. വി. കുർബ്ബാനയിൽ ഭയങ്കരവും പരിശുദ്ധവും മഹത്ത്വമുള്ളതുമായ സമയത്താണ് നമ്മൾ അഭക്തിപൂർവ്വം ഇരിക്കുന്നതും അലക്ഷ്യമായി പെരുമാറുന്നതും”
ഒരു പൗരസ്ത്യ കാതോലിക്കായുടെ അഭിപ്രായമാണ്. ആരുടേതാണ്?

ഉത്തരം: പ.ബസേലിയോസ് ദിദിമോസ് പ്രഥമൻ (അദ്ദേഹത്തിന്റെ റഷ്യൻ സഭാ സന്ദർശന യാത്രാ വിവരണത്തിൽ നിന്നു)

ക്വിസ് നമ്പർ 14

1. തന്റേതല്ലാത്ത മുട്ടയ്ക്ക് അടയിരിക്കുന്ന പക്ഷി ഏതാണ്? അന്യായമായ മാർഗത്തിൽ പണം സമ്പാദിക്കുന്നവർ ഈ പക്ഷിയെപ്പോലെയാണ്. [വേദപുസ്തകം]

ഉത്തരം: തിത്തിരി പക്ഷി (യിരമ്യാവ് 17 : 11)

2. ”കൊത്ത്നേയിൽ വെള്ളം വീഞ്ഞാക്കിയതും കുരുടനു കാഴ്ച നൽകിയതും മരുഭൂമിയിൽ ആയിരങ്ങൾക്കു അപ്പം വർദ്ധിപ്പിച്ചതും നീ അല്ലെ?” ഒരു പെൺകുട്ടി ആരോട് ചോദിക്കുന്നതാണ് ഇത്? [ശുശ്രൂഷ/കൂദാശ]

ഉത്തരം: തോമാ ശ്ലീഹായോട് ചോദിക്കുന്നതാണ് തോമാശ്ലീഹായുടെ ഓർമ്മപെരുന്നാൾ കസോലിക്കി. എബ്രായക്കാരിവിടില്ലെന്നാലും…. എന്നു തുടങ്ങുന്ന ഗീതം

3. ”അഴിമതി നടത്തി വരുന്ന മെത്രാനെ മാറ്റി കാനോൻ പ്രകാരം നടത്തിക്കുന്നതിന് തൊഴിയൂർ മെത്രാനെ വരുത്തി മര്യാദപ്രകാരം രക്ഷിക്കണം.” ആർക്കെതിരായ പരാതിയാണിത്?

ഉത്തരം: ചേപ്പാട്ട് മാർ ദീവന്നാസിയോസിനെതിരെ 1836 – ൽ നവീകരണ വിഭാഗം റസിഡന്റിനു നൽകിയ പരാതി

4. ഞാൻ അർമീനിയക്കാരനാണ്. കച്ചവടം ആണ് ജോലി. മലങ്കര സഭ മുളന്തുരുത്തി പള്ളിക്കാർ മുഖേന എന്നെ കണ്ടെത്തി, പൗരസ്ത്യ മെത്രാന്മാരേ കൊണ്ടു വരികയായിരുന്നു ദൗത്യം. പറഞ്ഞതുപോലെ രണ്ട് പേരെ കൊണ്ടു വന്നു. കൊണ്ടു വന്നു കഴിഞ്ഞപ്പോൾ കാശ് തന്നില്ല. കൊണ്ടുവന്ന മെത്രാനേയും പിടിച്ചു കൊണ്ട് ഞാൻ തിരിച്ചു പോയി. അപ്പോൾ പള്ളിയിലെ ചാക്കോ കത്തനാർ എവിടെ നിന്നോ പണം ഒപ്പിച്ചു തന്നു. ഞാൻ മാത്രമല്ല എന്റെ സുഹൃത്ത് കുത്തന്തീനും എന്നോടൊപ്പം ഉണ്ടായിരുന്നു. ആരാണ് ഞാൻ?

ഉത്തരം: അറിവാസ് മുളന്തുരുത്തി പള്ളിയിൽ സൂക്ഷിച്ചിരുന്ന പ്രാർഥനാ പുസ്തകത്തിൽ നിന്ന് ചിരനച്ചനാണ് പേരുകൾ കണ്ടെടുത്തത്

5. മാർത്തോമാ ആറാമൻ അഥവാ വലിയ മാർ ദീവന്നാസിയോസിനെ മഹാൻ/വലിയ എന്നു വിശേഷിപ്പിച്ച ഇരുപതാം നൂറ്റാണ്ടിനു മുമ്പുള്ള ഇട്ടൂപ്പ് മുതലായ സഭാ ചരിത്രങ്ങൾക്കപ്പുറത്തുള്ള ഔദ്യോഗിക രേഖ ഏതാണ്?

ഉത്തരം: റോയൽ കോടതി വിധി കോട്ടയം ചെറിയപള്ളിക്കേസിലും അപ്രകാരം തന്നെ പരാമർശിച്ചിരിക്കുന്നു. മാവേലിക്കര പടിയോല പോലെ സഭയുമായി ബന്ധപ്പെട്ട പലതിലും ഈ പേര് പരാമർശിച്ചിട്ടുണ്ടെങ്കിലും അതിനപ്പുറം ഉള്ളതാണ് ചോദിച്ചത്.