കൊച്ചി: കോതമംഗലം പള്ളിത്തര്‍ക്കത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഓര്‍ത്തഡോക്‌സ് സഭക്ക് അനുകൂലമായ കോടതി ഉത്തരവ് നടപ്പാക്കാന്‍ എന്ത് തടസ്സമാണ് ഉള്ളതെന്ന് പോലീസിനോട് കോടതി ആരാഞ്ഞു. കോതമംഗലം ചെറിയ പള്ളിയുടെ സുരക്ഷ സിആര്‍പിഎഫിനെ ഏല്‍പ്പിക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
പള്ളിയില്‍ പ്രവേശിക്കുന്നതിന് വികാരി തോമസ് പോൾ റമ്പാന് സുരക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും പരിഗണിക്കാത്തതെന്തെന്നും ഹൈക്കോടതി ചോദിച്ചു. ഫെബ്രുവരി 19 ന് മൂവാറ്റുപുഴ ഡിവൈഎസ്പി നേരിട്ട് ഹാജരായി രേഖാമൂലം വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
തോമസ് പോൾ റമ്പാന് സുരക്ഷ നല്‍കാന്‍ എന്ത് തടസമാണുള്ളതെന്ന് കോടതി ചോദിച്ചു. സുരക്ഷ നല്‍കാന്‍ രണ്ട് കോടതികളില്‍ നിന്നും നേരത്തെ ഉത്തരവുണ്ടായിട്ടും പോലീസ് നടപടി സ്വീകരിക്കാത്തതെന്തെന്നും കോടതി ആരാഞ്ഞു. പോലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടിട്ടും സുരക്ഷ നല്‍കുന്നില്ലെന്ന റമ്പാന്റെ പരാതിയാണ് ഇന്ന് ഹൈക്കോടതി പരിഗണിച്ചത്.