മലങ്കരസഭയില്‍ ശാശ്വത സമാധാനം ഉണ്ടാകണം: പ. കാതോലിക്ക ബാവ

കൊല്ലം: 1934-ലെ സഭാഭരണഘടനയുടെയും, സുപ്രീംകോടതി വിധിയുടെയും അടിസ്ഥാനത്തില്‍ ശാശ്വതമായ സമാധാനമാണ് മലങ്കരസഭ ആഗ്രഹിക്കുന്നതെന്ന് പ. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ വ്യക്തമാക്കി. 1958-ല്‍ സഭ യോജിച്ചു ഒന്നായിത്തീര്‍ന്നു. എന്നാല്‍ 1974-ല്‍ രണ്ടു വൈദികരുടെ സ്ഥാനലബ്ധിക്ക് വേണ്ടി ഈ സഭയെ പിളര്‍ത്തി.
അനേകം പള്ളികള്‍ പൂട്ടപ്പെട്ടു. ദീര്‍ഘനാളത്തെ വ്യവഹാരങ്ങള്‍ക്കു ശേഷമാണ് സുപ്രീംകോടതി അന്തിമ വിധിയിലൂടെ സഭ ഒന്നായി തീരണമെന്നും, സമാന്തര ഭരണം മലങ്കരയില്‍ അവസാനിപ്പിച്ചു എന്നും വിധി കല്പിച്ചിരിക്കുന്നത്.

അത് ഉള്‍ക്കൊള്ളാന്‍ മലങ്കരയിലെ ഇരു വിഭാഗങ്ങളും തയാറാകണം. സമാധാനം നടത്തുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ദൈവത്തിന്‍റെ പുത്രന്മാര്‍ എന്ന് വിളിക്കപ്പെടുമെന്ന് വിശുദ്ധ ബൈബിള്‍ നമ്മെ സാക്ഷ്യപ്പെടുത്തുന്നു. അനുസരണയും വിനയവുമാണ് ഒരു മനുഷ്യന്‍റെ വ്യക്തി ജീവിതത്തിലൂടെ നമുക്ക് ദര്‍ശിക്കുവാന്‍ സാധിക്കുന്നത്. ദൈവത്തിന്‍റെ സ്വന്തം നാട് എന്ന് നാം അഭിമാനിക്കുമ്പോഴും പൈശാചിക പ്രവര്‍ത്തനങ്ങളും, അസമാധാനവും ഇവിടെ നിലനില്‍ക്കുന്നു എന്നത് നാം മറന്നുപോകരുത്. ദൈവകൃപയില്‍ ആശ്രയിക്കുകയാണ് ഏറ്റവും അവശ്യമായിട്ടുള്ളത്. കുടുംബത്തില്‍ നിന്നും വളര്‍ന്നു വരുന്ന നല്ല കുഞ്ഞുങ്ങളുടെ ഭാവി ജീവിതമാണ് ലോകത്തിന്‍റെ പ്രകാശം എന്ന് കാതോലിക്കാ ബാവ പറഞ്ഞു.

വരിഞ്ഞവിള പള്ളിയിലെ എട്ടു നോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള സമാപന കുര്‍ബാനയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലങ്കര ഓര്‍ത്തഡോക്സ് സഭ പ്രളയ ദുരിതാശ്വാസ മേഖലകളില്‍ ആയിരം വീടുകള്‍ നിര്‍മിച്ചു കൊടുക്കുന്ന സഹായ ഫണ്ടിലേക്ക് വരിഞ്ഞവിള പള്ളിയും വരിഞ്ഞവിള സെന്‍റ് മേരീസ് സെന്‍ട്രല്‍ സ്കൂളും ചേര്‍ന്ന് നല്‍കുന്ന ഒരു ലക്ഷം രൂപയുടെ ചെക്ക് സ്കൂള്‍ മാനേജരും ഇടവക വികാരിയുമായ ഫാ. കോശി ജോര്‍ജ് വരിഞ്ഞവിള നല്‍കി. നാഷണല്‍ ലെവല്‍ ടാലന്‍റ് സെര്‍ച്ച്എക്സാമിനു ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അക്സ സാമിനെ പരിശുദ്ധ കാതോലിക്കാ ബാവ അനുമോദിച്ചു. വി. കുര്‍ബാനയ്ക്ക് ജോണ്‍ സി. വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പ, തോമസ് മുട്ടുവേലില്‍ കോര്‍എപ്പിസ്കോപ്പ, ഫാ. അലക്സാണ്ടര്‍ വി., ഫാ. കോശി ജോര്‍ജ് വരിഞ്ഞവിള എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.

https://www.facebook.com/didymoslivewebcast/videos/490177381448392/