പാലക്കുന്നത്ത് മാര്‍ അത്താനാസ്യോസ് മെത്രാച്ചന് രാജകീയ വിളംബരം (1852)

കൊല്ലം 1027 (എ.ഡി. 1852) കര്‍ക്കിടകം 15-ന് റസിഡണ്ട് കല്ലന്‍ സായിപ്പിന്‍റെ ശുപാര്‍ശപ്രകാരം പാലക്കുന്നത്ത് മാര്‍ അത്താനാസ്യോസ് മെത്രാച്ചന് അനുകൂലമായി തിരുവിതാംകൂര്‍ മഹാരാജാവ് വിളംബരം പ്രസിദ്ധീകരിച്ചു. വിളംബരത്തിന്‍റെ പൂര്‍ണ്ണരൂപം:

 (നമ്പ്ര് 249) രായസം
ശ്രീ പത്മനാഭ ദാസവഞ്ചിബാല മാര്‍ത്താണ്ഡവര്‍മ്മ കുലശേഖര കിരീടപതി മന്നെ സുല്‍ത്താന്‍ മഹാരാജരാജ ഭാഗ്യോദയ രാമരാജ ബഹദൂര്‍ ഷംഷ്യര്‍ ജംഗ മഹാരാജാവ് അവര്‍കള്‍ സകലമാനപേര്‍ക്കും പ്രസിദ്ധപ്പെടുത്തുന്ന വിളംബരം എന്തെന്നാല്‍
 കോട്ടയത്തു പാര്‍ക്കുന്ന മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്കു വയസ്സുകാലമായി സ്ഥാനം ഒഴിഞ്ഞിരിക്കകൊണ്ടും ആ സ്ഥാനത്തേക്കു അന്ത്യോഖ്യായില്‍ നിന്ന് എഴുത്തും വാങ്ങിച്ചു കൊണ്ടുവന്നിരിക്കുന്ന മാര്‍ അത്താനാസ്യോസിനെ മെത്രാപ്പോലീത്താ ആയിട്ടു നിശ്ചയിച്ചിരിക്കകൊണ്ട് ഇതിനാല്‍ പ്രസിദ്ധപ്പെടുത്തുന്നതെന്തെന്നാല്‍ മലങ്കര ഇടവകയില്‍ പുത്തന്‍കൂറ്റില്‍ സുറിയാനിക്കാരില്‍ ഉള്‍പ്പെട്ട എല്ലാവരും മേലെഴുതിയ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തനെ അനുസരിച്ച് കീഴ്മര്യാദപോലെ നടന്നുകൊള്‍കയും വേണം.
 

എന്ന് 1027 മാണ്ട് കര്‍ക്കടകം 15-ാം തീയതി

പാലക്കുന്നത്ത് അത്താനാസ്യോസിന് നല്‍കിയ രാജകീയ വിളംബരം റദ്ദാക്കുന്നു

1051 (1876) കുംഭം 23-ാം തീയതി മഹാരാജാവിന്‍റെ വിളംബരം താഴെ കാണുംവിധം പുറപ്പെട്ടു:

ശ്രീപത്മനാഭദാസ വഞ്ചിബാലരാമവര്‍മ്മ കുലശേഖരകിരീടപതി മന്നെ സുല്‍ത്താന്‍ മഹാരാജരാജ രാമരാജ ബഹദൂര്‍ ജംഗനൈറ്റ് ഗ്രാന്‍ഡ് കമാണ്ട് ഓഫ് ദി മോസ്റ്റ് എക്സാര്‍ട്ടഡ് ആഡര്‍ ഓഫ് ദി സ്റ്റാര്‍ ഓഫ് ഇന്ത്യാ മഹാരാജാ അവര്‍കള്‍ സകലമാന പേര്‍ക്കും പ്രസിദ്ധപ്പെടുത്തുന്ന വിളംബരം

ആന്‍റിയോക്കില്‍ നിന്ന് എഴുത്തു വന്നതുകൊണ്ട് മാര്‍ അത്തനേഷ്യസ്സിനെ സിറിയന്‍ പള്ളിയില്‍ മെത്രാന്‍ സ്ഥാനത്തേക്കു നിയമിച്ചിട്ടുള്ളതായി 1027-മാണ്ട് കര്‍ക്കിടക മാസം 15-ാം തീയ്യതി ഉണ്ടായ വിളംബരത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതുകൊണ്ടും ആന്‍റിയോക്കിലെ ഇപ്പോഴത്തെ പേട്രിയാര്‍ക്കോ പേട്രിയാര്‍ക്കിന്‍റെ പൂര്‍വികനോ മേല്‍പ്പറഞ്ഞ മാര്‍ അത്തനേഷ്യസിനെ സ്ഥാനത്തില്‍ നിന്നും മാറ്റി മറ്റൊരു മെത്രാനെ നിയമിച്ചിരിക്കുന്നതായി വാദിക്കുന്നതായി അറിയുന്നതുകൊണ്ടും ഇതില്‍ സംബന്ധമുള്ള സകലമാനപേരെയും ഇതിനാല്‍ അറിയപ്പെടുത്തുന്നതെന്തെന്നാല്‍,

ഏതെങ്കിലും പള്ളികളുടെയോ അവയില്‍ ചേര്‍ന്നിട്ടുള്ള വസ്തുവിന്‍റെ ഉടമസ്ഥതയേയോ അവയിലേക്കുള്ള അവകാശങ്ങളെയോ അല്ലെങ്കില്‍ തല്‍സംബന്ധികളായ ഉദ്യോഗസ്ഥന്മാരെ നിയമിക്കുകയോ മാറ്റുകയോ ചെയ്യേണ്ടതിലേക്കുള്ള അധികാരത്തെയോ കുറിച്ചുള്ള ഏതെങ്കിലും വ്യവഹാരങ്ങളെ സാധാരണ കോടതികളില്‍ എടുത്ത് വിസ്തരിച്ച് തീര്‍ച്ചപ്പെടുത്തുന്നതിലേക്കു മുമ്പില്‍ ഉണ്ടായ വിളംബരം ഒരു പ്രകാരത്തെയും ബാധകമാണെന്ന് വിചാരിച്ച് പോകരുതാത്തതാകുന്നു.

ഇങ്ങനെയുള്ള എല്ലാ കാര്യങ്ങളിലും ബോധിക്കുന്നതുപോലെ മെത്രാനെ മാറ്റുകയും മറ്റൊരാളെ നിയമിക്കുകയും ചെയ്യുന്നതില്‍ വെച്ച് ഉത്ഭവിക്കാവുന്ന മറ്റു വല്ല തര്‍ക്കങ്ങളിലും സര്‍ക്കാരില്‍ നിന്ന് അക്രമം നടക്കാതെ സമാധാനത്തെ രക്ഷിക്കുന്നതിന് മാത്രമേ പ്രവേശിക്കുകയുള്ളു.

കാലക്രമേണ ഇപ്പോള്‍ ഭേദപ്പെട്ടു പോയിട്ടുള്ളവയായ ഓരോ സമയങ്ങളിലും ഓരോ സംഗതിവശാലും ഉണ്ടായിട്ടുള്ള വിളംബരങ്ങളാല്‍ സിറിയന്‍ പള്ളിയില്‍ ഓരോ സ്ഥാനനിയമങ്ങളെ കുറിച്ച് സര്‍ക്കാരിലേക്കുള്ളതായിട്ട് പ്രദര്‍ശിക്കപ്പെടുന്നതായി തോന്നുന്ന എല്ലാ സംബന്ധത്തെയും ഇപ്പോള്‍ മുതല്‍ ഒഴിച്ചുകളയുന്നതാകുന്നു. എല്ലാ കക്ഷിക്കാരും ഈ രാജ്യത്തില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന കോടതി മുഖാന്തരേണ താന്താങ്ങള്‍ക്കു അര്‍ഹങ്ങളായി തോന്നുന്ന സങ്കടനിവൃത്തികള്‍ വരുത്തിക്കൊള്ളേണ്ടതാകുന്നു എന്ന് എല്ലാവരെയും സ്പഷ്ടമായി തെര്‍യ്യപ്പെടുത്തുന്നു.

എന്ന് 1051-മാണ്ടു കുംഭ മാസം 23-ാം തീയ്യതി.”