കൊച്ചി ∙ ക്രിസ്തീയ സഭകളിലെ നിർബന്ധിത കുമ്പസാരം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. മതനിരപേക്ഷ രാഷ്ട്രമായ ഇന്ത്യയിൽ ഏതു മതവിശ്വാസം പിന്തുടരാനും മതാചാരങ്ങളോടു യോജിപ്പില്ലെങ്കിൽ പുറത്തുപോകാനും വ്യക്തിക്കു സ്വാതന്ത്ര്യമുണ്ടെന്നു കോടതി പരാമർശിച്ചു.
വിവിധ സഭകൾ വിശ്വാസികൾക്കു നൽകുന്ന ആത്മീയ സേവനങ്ങൾക്കു കുമ്പസാരം നിഷ്കർഷിക്കുന്നതു മൗലികാവകാശ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി കൊച്ചി വരിക്കോലി സ്വദേശി സി.എസ്. ചാക്കോ സമർപ്പിച്ച ഹർജിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഏതെങ്കിലും മതവിശ്വാസം പിന്തുടരാനോ വൈദികനു മുന്നിൽ കുമ്പസാരിക്കാനോ നിർബന്ധിക്കുന്ന നിയമസാഹചര്യങ്ങളൊന്നും രാജ്യത്തു നിലവിലില്ലെന്നു കോടതി വാദത്തിനിടെ പറഞ്ഞു.
മതവിശ്വാസം ഇല്ലാതെയും ജീവിക്കാൻ വ്യക്തിക്കു സാധ്യമാണ്. എന്നാൽ, ഏതെങ്കിലും മതവിശ്വാസം സ്വീകരിച്ച ശേഷം ആ മതത്തിലെ ആചാരാനുഷ്ഠാനങ്ങൾ തന്റെ ഇഷ്ടത്തിനു വേണമെന്നു പറയാനാവില്ലെന്നും പരാമർശിച്ചു.
വൈദികനു മുന്നിൽ പാപങ്ങൾ ഏറ്റുപറഞ്ഞു കുമ്പസാരിക്കാൻ വിശ്വാസികളെ നിർബന്ധിക്കുന്നതു സ്വകാര്യതയുടെ ലംഘനമാണെന്നു ഹർജിയിൽ ആക്ഷേപമുണ്ടായിരുന്നു. കുമ്പസാരം നടത്താത്തവർക്കു സഭാവിലക്കു പാടില്ലെന്നും ആത്മീയ സേവനങ്ങൾ നിഷേധിക്കരുതെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.
കുമ്പസാരിക്കണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമല്ലേയെന്ന് ഹൈകോടതി വാദത്തിനിടെ ചോദിച്ചു. ഒരു വിശ്വാസം തെരഞ്ഞെടുക്കാനും അതിൽ നിന്ന് പുറത്തു പോകാനും അവകാശമുണ്ട്. കുമ്പസരിക്കുമ്പോൾ എന്തു പറയണം പറയേണ്ട എന്നത് വിശ്വാസികളുടെ സ്വാതന്ത്ര്യമാണെന്നും ഹൈകോടതി നിരീക്ഷിച്ചു.
വിശ്വാസി ആയിരിക്കുമ്പോൾ പ്രത്യേകാവകാശം ഉണ്ട്. അതുപോലെ നിയമാവലികളും ഉണ്ട്. കുമ്പസരിക്കണമെന്നത് നിയമപരമായ നിർബന്ധമല്ല. എല്ലാവരും പള്ളിയുടെ നിയമങ്ങൾ പാലിക്കണമെന്ന് എവിടെയും പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഒരാൾ സ്വന്തം ഇഷ്ടപ്രകാരമാണ് വിശ്വസിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഒരു വിശ്വാസത്തിൽ ചേർന്നിട്ടു, അതിൽ തിന്മകൾ കണ്ടാൽ, അതുപേക്ഷിക്കാൻ ഒരു വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ട്. കുമ്പസാരം വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന് പറയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.