പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയുമായി ക്ലിഫ് ഹൗസിൽ ഇന്ന് കാലത്ത് നടത്തിയ കൂടിക്കാഴ്ച കേരളത്തിൽ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാനുളള പ്രധാന ചുവടുവെപ്പായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. പ്രശ്ന പരിഹാരത്തിന് മുൻകൈയെടുത്തതിൽ പാത്രിയാർക്കീസ് ബാവ സംതൃപ്തി പ്രകടിപ്പിച്ചു.
സഭാവിശ്വാസികളിൽ ബഹുഭൂരിഭാഗവും തർക്കങ്ങൾ പരിഹരിച്ചു സമാധാനപരമായി മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് സമാധാന ശ്രമങ്ങൾ പരിശുദ്ധ പാത്രിയാർക്കീസ് ബാവ തുടരണം. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാകും. തർക്കങ്ങൾക്ക് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നും അതിനാൽ ചർച്ചകൾ ഫലം ചെയ്യില്ലെന്നും വാദിക്കുന്നവരുണ്ട്. എന്നാൽ അതിനോട് യോജിക്കുന്നില്ല. ചർച്ചകളിലൂടെ തർക്കങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് ഉറച്ച വിശ്വാസമുണ്ട്. കാരണം വിശ്വാസികൾക്ക് സമാധാനമാണ് വേണ്ടത്.
കോടതിവിധികൾ ഉണ്ടെങ്കിലും സമാധാനത്തിനുള്ള ശ്രമം എല്ലാവരുടെയും ഹൃദയത്തിൽ നിന്ന് വരേണ്ടതാണെന്ന് പാത്രിയാർക്കീസ് ബാവ പറഞ്ഞു. തർക്കം പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷ ഉള്ളതുകൊണ്ടാണ് ഡമാസ്കസിൽ നിന്ന് ഇവിടെവരെ വന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ആഗ്രഹിക്കുന്നത് സമാധാനമാണെന്ന് ഞങ്ങൾക്കറിയാം. അതുകൊണ്ട് സമാധാനത്തിനുവേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്ന് പാത്രിയാർക്കീസ് ബാവ ഉറപ്പുനൽകി.
മാർ തിയോഫിലോസ് ജോർജ് സലിബ, മാർ തിമോത്തിയോസ് മത്താ അൽഹോറി തുടങ്ങിയവരും പാത്രിയാർക്കീസ് ബാവ യോടൊപ്പം ഉണ്ടായിരുന്നു. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.



