വ്യവഹാര ബാഹുല്യം അനുവദനീയമല്ല: സുപ്രീം കോടതി

കോലഞ്ചേരി പളളിക്കേസ് സംബന്ധിച്ച് 2017 ജൂലൈ 3 ലെ സുപ്രീംകോടതി വിധി പിറവം സെന്‍റ് മേരീസ് പളളി ഉള്‍പ്പെടെ എല്ലാ പളളികള്‍ക്കും ബാധകമാണെന്നും വിവിധ കോടതികളില്‍ ഈക്കാര്യത്തില്‍ കൂടുതലായി വ്യവഹാരബാഹുല്യം അനുവദനീയമല്ലെന്നും സുപ്രീംകോടതി (19/04/2018) വിധിച്ചിരിക്കുന്നു. 1934 ലെ സഭാ ഭരണഘടന അനുസരിച്ച് വേണം മലങ്കരയിലെ എല്ലാ പളളികളും ഭരിക്കപ്പെടേണ്ടതെന്നും സമാന്തര ഭരണം അനുവദിക്കില്ലെന്നുമായിരുന്നു ജൂലൈ 3 ലെ വിധി. ഈ പ്രാതിനിധ്യ വ്യവഹാരത്തില്‍ എടുത്തിരിക്കുന്ന തീരുമാനങ്ങള്‍ എല്ലാവരെയും ബാധിക്കുന്നതാണെന്നും വിധിയില്‍ പറയുന്നു. 1934 ലെ ഭരണഘടനയല്ലാതെ മറ്റൊാന്നും വ്യവഹാരത്തില്‍ വിഷയമായി നിലനില്ക്കുകയില്ലെന്നും കോലഞ്ചേരി പളളി സംബന്ധിച്ച് 2017 ജൂലൈ 3 ലെ വിധിപ്രകാരം ഈ വിവാദവിഷയം അന്തിമമായി തീരുമാനിച്ചിരിക്കുന്നു. ഈ കേസു സംബന്ധിച്ച അപ്പീലുകള്‍ മേല്‍പറഞ്ഞ ജഡ്ജ്മെന്‍റിലെ തീരുമാനങ്ങള്‍ പ്രകാരം തീരപ്പാക്കിയിരിക്കുന്നു. ബന്ധപ്പെട്ട എല്ലാ കോടതികളും അധികാരികളും വിധി ന്യായത്തിലെ തീരുമാനങ്ങള്‍ പ്രകാരം വര്‍ത്തിക്കേണ്ടതാകുന്നു എന്നും വിധിയില്‍ പറയുന്നു. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, യൂ. യൂ ലളിത് എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

സഭാ ഭരണഘടന അനുസരിച്ച് ക്രമീകൃതവും വ്യവസ്ഥാപിതവുമായി ഭരണനിര്‍വ്വഹണം സാധ്യമാക്കുന്നതിനായി പിറവം സെന്‍റ് മേരീസ് ഇടവകാംഗങ്ങള്‍ സഹകരിക്കണമെന്ന് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ ആഹ്വാനം ചെയ്തു. വിധി നടത്തിപ്പിനായുളള തുടര്‍നടപടികള്‍ കൈക്കൊളളുമെന്നും അദ്ദേഹം അറിയിച്ചു.