കുന്നംകുളം ∙ മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെ വരിക്കോലി പള്ളിയിൽ തടഞ്ഞുവച്ചതിൽ പ്രതിഷേധിച്ചു ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി. വൈശേരി സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽനിന്നാരംഭിച്ച റാലി മേലേപാറയിൽ സെന്റ് ജോർജ് പള്ളിയിൽ സമാപിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ഗീവർഗീസ് തോലത്ത്, വൈദിക സംഘം സെക്രട്ടറി ഫാ. ടി.സി.ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകി.
നിലയ്ക്കല്‍ ഭദ്രാസനം പ്രതിഷേധിച്ചു
റാന്നി : പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ വരിക്കോലി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പളളിയില്‍ തടഞ്ഞുവയ്ക്കുകയും പരിശുദ്ധ സഭയ്ക്ക് നീതി നിഷേധിച്ചുകൊണ്ട് ഭാരതത്തിലെ നീതിന്യായ വ്യവസ്ഥകളെ വെല്ലുവിളിക്കുകയും ചെയ്ത വിഘടിത വിഭാഗത്തിന്‍റെ ആസൂത്രിതമായ ശ്രമങ്ങളെ നിലയ്ക്കല്‍ ഭദ്രാസനം ശക്തമായി അപലപിച്ചു. റാന്നി, സെന്‍റ് തോമസ് അരമനയില്‍ നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി റവ.ഫാ.ഇടിക്കുള എം.ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും സഭാ മാനേജിങ് കമ്മറ്റിയംഗങ്ങളും പ്രതിഷേധം രേഖപ്പെടുത്തി.