കൊഴുവല്ലൂര്‍ സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളി വജ്രജൂബിലിയുടെ നിറവില്‍

Kozhuvalloor St. George Church: 60th Anniversary
മലങ്കരസഭയിലെ കാതോലിക്കേറ്റ് സെന്‍ററും മിഷന്‍ പള്ളിയുമായ, ഭാഗ്യസ്മരണാര്‍ഹനായ വന്ദ്യ ദിവ്യ ശ്രീ പറമ്പില്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ് കോര്‍ എപ്പിസ്ക്കോപ്പായാല്‍ സ്ഥാപിതമായ, കൊഴുവല്ലൂര്‍ സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 2017 ആഗസ്റ്റ് മാസം 6-ാം തീയതി ഞായറാഴ്ച നടന്നു. മലങ്കരസഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ഒ. തോമസ് മുഖ്യപ്രഭാഷണം നടത്തി. സുവിശേഷത്തിന്‍റെ തിരിനാളം ഈ ദേശത്ത് തെളിയിച്ച് വികസനത്തിന്‍റെ പാതയില്‍ ഈ ഇടവകയേയും ദേശത്തെയും ഉയര്‍ത്തിയ വന്ദ്യ പറമ്പിലച്ചന്‍റെ പ്രവര്‍ത്തനങ്ങളെ ഓര്‍ത്ത് പ്രതിബദ്ധതയോടെ വര്‍ത്തിക്കുവാനും നീതിബോധവും ദൈവാശ്രയവും ഉള്ളവരായി ജീവിക്കുവാനും പരിശുദ്ധ ബാവാ തിരുമേനി ആഹ്വാനം ചെയ്തു.

ഒരു മിഷന്‍ പള്ളിയായി ആരംഭിച്ച ഈ ദേവാലയം തുടര്‍ന്നും മിഷന്‍ പ്രവര്‍ത്തനങ്ങളില്‍, സാഹോദര്യത്തിന്‍റെ ആത്മാവില്‍ ഒരുമയോടെ, പ്രവര്‍ത്തിക്കുവാന്‍ സാധിക്കണമെന്നും ഒരു മാതൃകാ മിഷന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ ബഹു. ഒ. തോമസ് അച്ചന്‍ ആഹ്വാനം ചെയ്തു. വികാരി ഫാ. തോമസ് ജോര്‍ജ്ജ് സ്വാഗതം അരുളി. വന്ദ്യ ഗീവര്‍ഗ്ഗീസ് ഇലവുങ്കാട്ട് റമ്പാന്‍ അദ്ധ്യക്ഷനായിരുന്നു. വന്ദ്യ നഥാനിയേല്‍ റമ്പാന്‍, ഫാ. കെ. എസ്. ശമുവേല്‍, ഫാ. മാമ്മന്‍ തോമസ്, ഫാ. സി. കെ. ഗീവര്‍ഗ്ഗീസ്, ഫാ. യൂഹാനോന്‍ ജോണ്‍, ശ്രീ. ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ശ്രീ. സ്റ്റീഫന്‍ ഐപ്പ്, ശ്രീ. സ്റ്റീഫന്‍ ജോര്‍ജ്ജ്, ശ്രീ. സി. സി. ചെറിയാന്‍, ശ്രീ. ഏബ്രഹാം വീരപ്പള്ളി, ശ്രീ. സുനില്‍ പി. ഉമ്മന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ശ്രീ. ജയന്‍ വര്‍ഗ്ഗീസ് ഏവര്‍ക്കും കൃതജ്ഞത അര്‍പ്പിച്ചു.

1956-57 കാലഘട്ടത്തിലാണ് ഈ ദേശത്ത് ഒരു ദേവാലയവും സുവിശേഷാലയവും ആരംഭിക്കുന്നത്. അന്നത്തെ തുമ്പമണ്‍ ഭദ്രാസനാധിപനായിരുന്ന അഭി. ദാനിയേല്‍ മാര്‍ പീലക്സിനോസ് തിരുമേനിയാണ് മുളങ്കമ്പുകൊണ്ടുള്ള ആദ്യത്തെ ദേവാലയം കൂദാശ ചെയ്തത്. അന്നുമുതല്‍ സമൂഹത്തില്‍ ക്രിസ്തുവിന്‍റെ സുവിശേഷം അറിയിക്കുവാന്‍ ഈ ദേവാലയം മുഖാന്തിരമായി. അന്നത്തെ പുത്തന്‍കാവ് പള്ളി വികാരി ആയിരുന്ന ദിവ്യ ശ്രീ. സി. വി. ജോണ്‍ അച്ചന്‍, ശ്രീ. പി. ഒ. ഐപ്പ് (പാപ്പി സാര്‍), ശ്രീ. കെ. ഒ. കോശി (കോശി സാര്‍) എന്നിവര്‍ ചേര്‍ന്നാണ് ആദ്യകാലങ്ങളില്‍ ഇവിടെ ഇപ്രകാരം ഒരു സുവിശേഷാലയം ഉണ്ടാകുവാന്‍ യത്നിച്ചത്. 1959ല്‍ പുണ്യശ്ലോകനായ അഭി. പത്രോസ് മാര്‍ ഒസ്താത്തിയോസ് തിരുമേനി ഈ ദേശത്ത് എഴുന്നുള്ളുകയും അനേകരെ സഭയില്‍ ചേര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സ്ലീബാദാസന്മാര്‍ ഇവിടെ താമസിച്ച് സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി.
പറമ്പില്‍ ശ്രീ ജോര്‍ജ്ജ് വര്‍ഗ്ഗീസിന്‍റെ ആഗമനത്തോടെ പ്രസ്ഥാനം കൂടുതല്‍ വളരുവാന്‍ ഇടയായി. ഒരു നേര്‍ച്ചപുത്രനായിരുന്ന താന്‍, ചെറുപ്പം മുതല്‍ ആത്മീയകാര്യങ്ങളില്‍ തല്‍പ്പരനായിരുന്നു. ഒരു ബാങ്കുദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം നയിക്കുമ്പോഴും താന്‍ ഈ പ്രസ്ഥാനത്തിനുവേണ്ടി അഹോരാത്രം യത്നിച്ചു. ഈ ദേശത്തെ സുവിശേഷീകരണത്തെക്കുറിച്ച് വ്യക്തമായ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു സ്കൂളും ഒരു ആശ്രമവും ഇവിടെ ഉണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഇന്ന് പള്ളിയോടു ചേര്‍ന്ന് ഏതാണ്ട് 1500 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു ഹയര്‍സെക്കണ്ടറി സ്കൂള്‍ ഇവിടെ നിലകൊള്ളുന്നു. തന്‍റെ 60-ാം വയസ്സില്‍ അദ്ദേഹം കശ്ശീശ സ്ഥാനം ഏറ്റു. തുടര്‍ന്നും തന്‍റെ ദൗത്യം നിര്‍വിഘ്നം, മരണം വരെയും അദ്ദേഹം തുടര്‍ന്നു. ആ പുണ്യപിതാവിന്‍റെ ദീപ്തസ്മരണയ്ക്കുമുമ്പില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട് കൊഴുവല്ലൂര്‍ ഇടവകയിലെ ജനങ്ങള്‍ അദ്ദേഹം കത്തിച്ച സുവിശേഷത്തിന്‍റെയും സേവനത്തിന്‍റെയും തിരിനാളം കെടാതെ സൂക്ഷിക്കുവാന്‍ ശ്രമിക്കുന്നു.

ഈ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജീവകാരുണ്യ പദ്ധതികള്‍, സൗജന്യ മെഡിക്കല്‍ ക്യാമ്പ്, സണ്‍ഡേസ്കൂള്‍ അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സമ്മേളനങ്ങള്‍, കലാമേള, പ്രാര്‍ത്ഥനായോഗം സംഗമം എന്നിങ്ങനെ വിവിധ പരിപാടികള്‍ നടത്തുവാന്‍ ആസൂത്രണം ചെയ്തിരിക്കുന്നു. ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം 2017 ഡിസംബര്‍ മാസം 23-ാം തീയതി നടത്തപ്പെടുന്നതാണ്.