Article about Good Friday

ദുഃഖവെള്ളി മനുഷ്യകുലത്തിന്റെ ഉയിർപ്പുഞായർ

Photo (22)

 സുനിൽ കെ.ബേബി മാത്തൂർ

     സ്വർണ്ണത്തേക്കാൾ തിളക്കമുള്ള ദിവസമാണ് ദുഃഖവെള്ളി. കുഞ്ഞാടിന്റെ രക്തത്തിൽ കുതിർന്ന് ഭൂമി അതിന്റെ ആദിനൈർമല്യത്തിലേക്ക് മടങ്ങുന്നു. ആദത്തിൽ വന്നുപോയ അനുസരണക്കേടിന്റെ പിഴകൾ കാൽവറി കുരിശിലെ സമ്പൂർണ്ണ സമർപ്പണത്തിൽ പരിഹരിക്കപ്പെടുന്നു. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ത്യാഗമാണ് ഇവിടെ കാണുന്നത്. തന്റെ മരണത്തിലൂടെ പുത്രനാം ദൈവം മാനവരാശിക്ക് നൽകിയ പുതുജീവിതത്തിന്റെ ഓർമ്മയാചരണമാണ് ഈ ദിവസം. ഇംഗ്ലീഷിൽ ഈ ദിനം “ഗുഡ് ഫ്രൈഡേ” (നല്ല വെള്ളി) എന്നാണ് അറിയപ്പെടുന്നത്. ഒരു തരത്തിൽ ഈ ദിനം സന്തോഷത്തിന്റെ ദിവസം കൂടിയാണ്. കാരണം കുരിശു മരണത്തിലൂടെ അവിടുന്ന് നമ്മെ പാപങ്ങളിൽ നിന്ന് രക്ഷിക്കുകയായിരുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം യേശുവിന്റെ കുരിശുമരണവും ഉത്ഥാനവുമാണ്. അതുകൊണ്ട് തന്നെ ക്രിസ്തീയ ജീവിതത്തിൽ ഏറ്റവും വിശുദ്ധമായി ആചരിക്കേണ്ട തിരുനാളും ദുഃഖവെള്ളിയാണ്. ഉപവാസത്തിലൂടെയും പ്രാർത്ഥനയിലൂടെയും വിശുദ്ധ വേദപുസ്തക പാരായണത്തിലൂടെയും ഈ ദിവസം നാം പൂർണ്ണമായി ദൈവത്തിന് സമർപ്പിക്കണം.
ഈ ദുഃഖവെള്ളി തന്നെയാണ് മനുഷ്യകുലത്തിന്റെ ഉയിർപ്പുഞായർ. പാപത്തിൽ മരിച്ചു കിടന്ന മാനവരാശിക്ക് ഉയിർപ്പു നൽകി. ദുഃഖവെള്ളിക്കു ശേഷം ഒരു ഉയിർപ്പുഞായർ ഉണ്ട് എന്ന സന്ദേശമല്ല, ദുഃഖവെള്ളിയിൽ തന്നെയാണ് ഉയിർപ്പുഞായർ എന്നാണ് ക്രിസ്തുവിന്റെ കുരിശുമരണം നമ്മോടു പറയുന്നത്. പരാജയങ്ങൾ വിജയത്തിന്റെ മുന്നോടിയാണെന്നല്ല, പരാജയങ്ങൾ തന്നെ വിജയമാകുന്നതിന്റെ രഹസ്യമാണ്
 കുരിശ്.
     നസ്രായക്കാരൻ തച്ചന്റെ മകനെ ആൾക്കൂട്ടം ദൈവപുത്രൻ എന്ന് വിളിക്കുന്നു. അത്ഭുതങ്ങൾ കാണിച്ച് അവൻ പലരെയും വിസ്മയിപ്പിക്കുന്നു. അതിനാണ് അവർ അവനെ കുരിശിൽ തറച്ചു കൊന്നത്. അവൻ മിഴിയടച്ചു തലചായ്ച്ചു കിടക്കുന്നു. ഒരു അത്ഭുതവും ഇനി അവൻ പ്രവർത്തിക്കില്ല, ഇനി ആരും പറയില്ല അവൻ ദൈവപുത്രനാണെന്ന്. പക്ഷെ അപ്പോൾ കുരിശിൻചുവട്ടിൽ നിന്നൊരാൾ വിളിച്ചുപറഞ്ഞു “സത്യമായും ഇവൻ ദൈവപുത്രനാണ്”. അങ്ങനെ ആരും പറയാതിരിക്കാനല്ലേ ഇവനെ ക്രൂശിൽ അയച്ചത്. എന്നിട്ടും എന്തേ ആൾക്കൂട്ടം വിളിച്ചു പറയുന്നത്. ആ കുരിശിൽ അവൻ ദൈവപുത്രൻ തന്നെ.
     അവൻ യഹൂദന്മാരുടെ രാജാവ്‌ ആണെന്ന് അവകാശപ്പെടുന്നു. ഇനി ഒരിക്കലും അതുണ്ടാകരുത്. അതിനാണ് അവർ അവനെ കുരിശിൽ തറച്ചത്. നോക്കുക, അവൻ അധരമടച്ച് മിഴിപൂട്ടി കിടക്കുന്നു. ഇനി അവൻ ഒന്നും മിണ്ടില്ല. അപ്പോൾ അതാ ഒരു പടയാളി കുരിശിനു മീതെ ഏണി ചാരി വച്ച് മുകളിലേക്ക് കയറി. ക്രിസ്തുവിന്റെ ശിരസിനു മീതെ ഒരു ലിഖിതം സ്ഥാപിച്ചു. “നസ്രായനായ യേശു യഹൂദൻമാരുടെ രാജാവ്‌”. ചിലർ പിറുപിറുത്തു. ഇങ്ങനെ എഴുതാനല്ല, മറിച്ച് യഹൂദന്മാരുടെ രാജാവാണെന്ന് ഇവൻ പറഞ്ഞു എന്നാണ് എഴുതേണ്ടത്. പക്ഷെ ഇതുവരെയും ചഞ്ചലപ്പെട്ടിരുന്ന പീലാത്തോസിന്റെ മനസ് ദൈവ നിയോഗത്താലെന്നപോലെ കഠിനമായി. അയാൾ പറഞ്ഞു, ഞാൻ എഴുതിയത് എഴുതിയതുതന്നെ. ഇനി ആരും രാജാവെന്നു വിളിക്കാതിരിക്കാനാണ് അവനെ കുരിശിൽ തറച്ചത്. പക്ഷെ ചരിത്രമുള്ളടത്തോളം കുരിശുകൾ വിളിച്ചു പറയുന്നു, അവൻ തന്നെ രാജാവ്‌. അവന്റെ മുഖത്തേക്ക് നോക്കുക, സത്യമായും അവൻ ഒന്നും മിണ്ടുന്നില്ല. എങ്കിലവന്റെ ശിരസിനു മീതെ നോക്കുക. നസ്രായനായ യേശു യഹൂദന്മാരുടെ രാജാവ്‌.
     മരിച്ചുകഴിഞ്ഞിരുന്നിട്ടും കുന്തം കൊണ്ട് കുത്തിയപ്പോൾ അവന്റെ മാറിൽ നിന്ന് ജീവന്റെ ചുടുരക്തം പ്രവഹിച്ചു. അവന്റെ മുഖത്തേക്ക് നോക്കുക, സത്യമായും അവൻ മരിച്ചുകഴിഞ്ഞു. എങ്കിലവന്റെ നെഞ്ചിലേക്ക് നോക്കുക, അവൻ മരിച്ചിട്ടില്ല. ഈ കുരിശിൽ ആരാണ് മരിച്ചത്? അവൻ ഇപ്പോഴും ജീവിക്കുന്നു, യഹൂദന്മാരുടെ രാജാവായി… ദൈവപുത്രനായി. അവൻ മിഴിയടച്ചപ്പോൾ പ്രപഞ്ചം ഇരുണ്ടു. ദൈവത്തെ
 പിതാവേ എന്ന് വിളിക്കാൻ പഠിപ്പിച്ചതിന് അവർ അവനെ കുരിശിൽ തറച്ചു.
കുരിശിൽ മരിച്ചപ്പോൾ ദേവാലയത്തിന്റെ തിരശീല രണ്ടായി കീറി. ദൈവവും മനുഷ്യനും മുഖത്തോടു മുഖം നോക്കി പാപത്തിന്റെയും ശിക്ഷയുടെയും കുരിശ് രക്ഷയുടെയും വിശുദ്ധിയുടെയും കുരിശായി മാറി .കുരിശിൽ മരിച്ചുകിടന്ന ക്രിസ്തുവിന്റെ മുന്നിൽ മുട്ടുകുത്തി അവൻ പരാജയം സമ്മതിച്ചു.
     നമ്മുടെ ദുഃഖവെള്ളികളിലും ഉയിർപ്പ് കണ്ടെത്തുവാനുള്ള കൃപയാണ് നമുക്ക് ആവശ്യം. ആത്മാവ് നമ്മെ സ്പർശിക്കട്ടെ. ഉയിർപ്പിന്റെ സ്പന്ദനങ്ങൾ ദുഃഖവെള്ളിയിൽ തന്നെ നാം ഏറ്റുവാങ്ങാൻ ഇടയാകട്ടെ.