കേരളം ഭ്രാന്താലയമായി മാറുകയാണോ? by ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം

FR.jp

“ഈ മലബാറുകാരെല്ലാം ഭ്രാന്തന്മാരാണ്, അവരുടെ വീടുകള്‍ അത്രയും ഭ്രാന്താലയങ്ങളും”. ചെന്നൈയിലെ ട്രിപ്ലിക്കന്‍ ലിറ്റററി സൊസൈറ്റിയില്‍ വെച്ചു നടത്തിയ ‘ഭാരതത്തിന്റെ ഭാവി’ എന്ന പ്രസംഗത്തില്‍ വിവേകാനന്ദ സ്വാമിജി വേദനിക്കുന്ന ഹൃദയത്തോടെ പറഞ്ഞ വാക്കുകളാണ്. സവര്‍ണര്‍ നടക്കുന്ന തെരുവില്‍ക്കൂടി ഹിന്ദുക്കളായ അധഃസ്ഥിതര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാതിരുന്ന കാലം. അന്നത്തെ കേരളത്തിലെ ആ സാഹചര്യത്തെ മുന്‍നിര്‍ത്തിയാണ് സ്വാമിജി ഇങ്ങനെ പറഞ്ഞത്. ഉത്തരാധുനികതയിലേക്ക് നടന്നടുക്കന്ന കേരള മനസ്സിന് സാംസ്കാരിക നേതാക്കൾ എന്നവകാശപ്പെടുന്നവർ വിവേകാനന്ദ സ്വാമിജിയുടെ വാക്കുകൾക്ക് ഒരു പുനർവായന അനിവാര്യമാക്കിയിരിക്കുന്നു. ജാതിയുടെ പേരിൽ, മതത്തിന്റെ പേരിൽ, ഭൂരിപക്ഷ-ന്യൂനപക്ഷ വിഭാഗങ്ങളുടെ പേരിൽ വിദ്വേഷവും പകയും വളർത്തി ഭാരതത്തെ ഭിന്നിപ്പിക്കുന്നതിനു അച്ചാരം വാങ്ങിയ ഇന്നിന്റെ നേതാക്കൾ അറിയാതെ പോകുന്നു രണ്ടായിരത്തിലധികം വർഷത്തെ കേരളത്തിന്റെ മത-സാംസ്കാരിക പാരമ്പര്യം. കേരളത്തിൽ വർഷങ്ങളായി നിലനിന്നിരുന്ന സവിശേഷതയാണ് മതവൈവിദ്ധ്യവും, മതസൗഹാർദ്ധവും. ഇത് കേരളത്തിന്റെ മാത്രം വിലതീരാത്ത പൈതൃകമാണ്. മതനിരപേക്ഷമായി വളർന്നു വികസിച്ച ഒരു സംസ്കാരവും ലോകചരിത്രത്തിൽ തന്നെ ഉണ്ടാകില്ല. ഈ പൈതൃകം അധികാരത്തിന്റെ അപ്പകഷണങ്ങൾക്ക് വേണ്ടി കടിപിടികൂടുന്ന സ്വാർത്ഥമതികളായ ചിലരുടെ സങ്കുചിത താൽപര്യങ്ങൾക്ക്‌ വശംവദരായി നശിക്കുവാൻ ഇടയാകരുത്.

ഭാരതത്തെ ഏകമായി ദര്‍ശിച്ച ശ്രീശങ്കരാചാര്യരെപ്പോലെയുള്ള മുനിവര്യന്മാർ, ഭാരതത്തിലെ കൊച്ചുകൊച്ചു രാഷ്ട്രങ്ങള്‍, ഒന്നു മറ്റൊന്നുമായി എപ്പോഴും സ്വാര്‍ത്ഥതാല്പര്യങ്ങളുടെ പേരില്‍ വിഘടിച്ചു നിന്നപ്പോൾ, ജാതി, മതം,വര്‍ണം, ഭാഷ മുതലായവയുടെ മറയ്ക്കുള്ളില്‍ ശിഥിലീകരണത്തിന്റെ അടിത്തട്ടിലേക്ക് ഭാരതം നീങ്ങിയ ഒരു ദശാസന്ധിയില്‍, ഭാരതീയ സംസ്‌ക്കാരത്തിനും ജീവിതത്തിനും സര്‍വത്ര ഏകീഭാവം മാത്രമാണെന്നാണ് പഠിപ്പിച്ചത്. നാനാത്വത്തില്‍ ഏകത്വം’ എന്ന ആദര്‍ശം പ്രായോഗികജീവിതത്തില്‍ കൊണ്ടുവരുവാൻ പഠിപ്പിച്ചവരാണ് ഈ ഗുരുസ്രേഷ്ടർ. ഭാരതം എത്രതന്നെ ദുര്‍ബലമായ അവസ്ഥകളിലും അതിന്റെ ആന്തരിക ഐക്യം പരിരക്ഷിക്കുവാന്‍ കഴിഞ്ഞതിന് കടപ്പെട്ടിരിക്കുന്നത് അദ്വൈതസിദ്ധാന്തത്തോടാണ്. ഭാരതത്തിന് തനതായ പാരമ്പര്യവും, സംസ്കാരവും ഉണ്ട്. മതത്തെയോ മതവിരോധത്തെയോ പൂർണമായി നിഷ്കാസനം ചെയ്യുവാൻ ആർക്കും സാധ്യമല്ല. വൈവിധ്യം നമ്മുടെ സമ്പത്താണ്‌.സംഗീതവും, കലയും, നാട്യശാസ്ത്രവും എല്ലാം വൈവിധ്യമതങ്ങളുടെ സംഭാവനകളാണ്.

പുരാതന മതങ്ങൾ

ലോകത്തിലെ എല്ലാ പ്രധാന മതങ്ങളും വളരെ പുരാതനങ്ങളാണ്. ഈ ലോകമതങ്ങള്‍ ഓരോന്നും ഗംഗാനദിക്കും യൂഫ്രട്ടീസ് നദിക്കും മദ്ധ്യേയുള്ള ഭൂമിയില്‍ നിന്ന് ഉദ്ഭവിച്ചതാണ്. യൂറോപ്പില്‍ നിന്നോ അമേരിക്കയിൽ നിന്നോ ഒരു മഹാമതവും ഉദ്ഭവിച്ചിട്ടില്ല. ഇന്ന് ലോകത്തിലുള്ള എല്ലാ മതങ്ങളും ഏഷ്യയില്‍ ഉണ്ടായതും അവിടേയ്ക്കു ചേര്‍ന്നതുമാകുന്നു. ആര്യന്‍, തമിഴന്‍ തുടങ്ങിയ ഭാരതീയ ജനതയുടെ ഈ രണ്ടു മഹാവിഭാഗങ്ങളും പടിഞ്ഞാറേ അതിരിനു വെളിയില്‍നിന്നാണ് വന്നത്‌, ഏറ്റവും പ്രാചീനകാലം മുതല്ക്കുതന്നെ ഇവരെ തമ്മിൽ അകറ്റി നിര്‍ത്തിവന്നിട്ടുള്ളതു രക്തമല്ല, ഭാഷയാണ്. “ഭൂമിയിൽ ഒക്കെയും ഒരേ ഭാഷയും ഒരേ വാക്കും ആയിരുന്നു.വരുവിൻ; നാം ഇറങ്ങിച്ചെന്നു, അവർ തമ്മിൽ ഭാഷതിരിച്ചറിയാതിരിപ്പാൻ അവരുടെ ഭാഷ കലക്കിക്കളക എന്നു അരുളിച്ചെയ്തു. അങ്ങനെ യഹോവ അവരെ അവിടെനിന്നു ഭൂതലത്തിലെങ്ങും ചിന്നിച്ചു; അവർ പട്ടണം പണിയുന്നതു വിട്ടുകളഞ്ഞു. സർവ്വഭൂമിയിലെയും ഭാഷ യഹോവ അവിടെവെച്ചു കലക്കിക്കളകയാൽ അതിന്നു ബാബേൽ എന്നു പേരായി; യഹോവ അവരെ അവിടെനിന്നു ഭൂതലത്തിൽ എങ്ങും ചിന്നിച്ചുകളഞ്ഞു.”(ഉല്പത്തി11:1-9 ) ബാബേലിൽ വച്ച് വേർപിരിഞ്ഞവരിൽ ഒരു വിഭാഗം സിന്ധൂ നദിയുടെ കരകളിലേക്ക് കുടിയേറി പാർത്തു. പേർഷ്യക്കാർ സിന്ധൂ നദിയുടെ പാർശ്വങ്ങളിൽ താമസിക്കുന്നവരെ “സിന്ദുക്കൾ”എന്ന് പേർ വിളിച്ചു. കാലക്രമേണ “സിന്ദുക്കൾ” പിന്നെ ഹിന്ദുക്കളായി അറിയപ്പെട്ടു. കൂടാര വാസികളായ ഇവർ പിന്നെയും യാത്ര ചെയ്ത് കേരളം, തമിഴ് നാട്, ആന്ത്രാപ്രദേശ്, കർണാടക തുടങ്ങിയ ഭാഗങ്ങളിലേക്ക് കുടിയേറി. മലയാളം, തമിഴ്, സംസ്കൃതം, കന്നഡ, തെലുങ്ക്‌ തുടങ്ങിയ ദ്രാവിഡ ഭാഷ സംസാരിക്കുന്ന നമ്മുടെ പൂർവികർ കാലക്രമത്തിൽ പല ഗോത്രങ്ങളും വിഭാഗങ്ങളുമായി ഇണചേർന്ന് സങ്കരവർഗങ്ങളായി മാറിയതാണ് ചരിത്രം.

പുരാതനകാലത്ത് തടാകങ്ങളില്‍ പാര്‍ത്തിരുന്നവര്‍, ഗുഹാവാസികൾ, പര്‍ണ്ണധാരികൾ, കാട്ടുജാതിക്കാർ, പ്രാകൃതരുമായ നായാടികൾ, നീഗ്രോ – കോള്‍വംശ്യര്‍, ദ്രാവിഡര്‍, മിശ്രമംഗോളര്‍, തനിമംഗോളര്‍, താര്‍ത്താര്‍മാര്‍, ആര്യന്മാര്‍, പാഴ്‌സിയും, ഗ്രീക്കും, യുഞ്ചിയും, ഹൂണനും, ചീനനും, സിതിയനും, ജൂതരും, പാഴ്‌സികളും, അറേബ്യക്കാരും, മംഗോളരും, വൈക്കിങ്ങുകളുടെ സന്തതികളും, ജര്‍മ്മന്‍വനങ്ങളുടെ അധീശ്വരന്മാരും തുടങ്ങി നാനാ ജാതി മതസ്തർ ഉരുകിച്ചേര്‍ന്നതാണ് ഭാരതീയ സംസ്കാരം. പില്ക്കാലത്ത് അവരിൽ ഉത്കൃഷ്ടമായ ജാതി സ്വയം ആര്യന്മാര്‍, മാന്യന്മാര്‍ എന്നു പേരിട്ടു. അവര്‍ കൈക്കൊണ്ട ഉപായമാണ് വര്‍ണ്ണാശ്രമാചാരം അല്ലെങ്കില്‍ ജാതി എന്നു വിളിച്ചുവരുന്നത്. അറിഞ്ഞോ അറിയാതെയോ ആര്യജാതിക്കാര്‍ ഒട്ടേറെ അവകാശങ്ങള്‍ തങ്ങള്‍ക്കു മാത്രമായി സൂക്ഷിച്ചുവെച്ചു. ജാതിവ്യവസ്ഥയിൽ നിലനിന്നിരുന്ന കീഴ് വഴക്കങ്ങൾ താണജാതിക്കാരുടെ സംസ്‌കാരിക ഉന്നതിക്ക് തടസമായി മാറി.

എന്താണ് ഹിന്ദുത്വം?

ഭാരതീയ സംസ്കൃതിയിൽ “ഹിന്ദുത്വം” എന്ന പദം ഇല്ല. ആധുനിക കാലഘട്ടത്തിലെ ജീർണിച്ച രാഷ്ട്രീയത്തിന്റെ സൃഷ്ടിയാണ് ആ പദം. പുരാണ ഇതിഹാസങ്ങളിൽ എത്ര തന്നെ പരതിയാലും “ഹിന്ദു” എന്ന പദം കിട്ടില്ല. ഇന്ത്യ എന്ന പേരുപോലും ഹെറോഡോട്ടസിന്റെ രചനകളിലാണ് ആദ്യം പ്രകടമായി കാണുന്നത്. “സനാധനധർമ്മം” എന്നതായിരുന്നു ഭാരതത്തിന്റെ ആദിമതം. ഈ പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളുടെയും നിലനിൽപ്പിനുവേണ്ടിയുള്ള കേവലസത്യമാണ് സനാതനധർമ്മം. പുരാതന ധർമ്മസംഹിതകൾ പ്രധാനമായും നാലെന്നമാണ്.
1. ക്ഞാനം (കേവല സത്യത്തെ അറിയുക)
2. യോഗം (ആത്മ കഞാനം നേടുക)
3. ക്രീയ (ആരാധനാലയങ്ങൾ നിർമ്മിക്കുക)
4. കാര്യം (അച്ചടക്കവും ആത്മ നിയന്ദ്രണവും പാലിക്കുക)

സത്യബോധം വളര്‍ത്താത്ത കര്‍മമൊന്നും ധര്‍മമല്ല. അവ ജീവിതത്തെ ആയാസപ്പെടുത്തുവാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. ധര്‍മബുദ്ധിയോടെ ആര് സത്യത്തെ സമീപിക്കുന്നുവോ അവന്‍ ഭൗതികമായും ആദ്ധ്യാത്മികമായും വിജയിക്കും. അധര്‍മത്തിലൂടെ ആര് അസത്യത്തെ സമീപിക്കുന്നുവോ അവന്‍ എല്ല‍ാം നഷ്ടപ്പെട്ട് പരാജയമടയും. അതാണ്‌ ഇന്നയോളമുള്ള ലോക ചരിത്രം സാക്ഷിക്കുന്നത്. മനുഷ്യചരിത്രം പുരാതനകാലം മുതന്‍ ഇന്നുവരെ തെളിയിച്ചിട്ടുള്ള നിയമമാണിത്. ജീവിതത്തിന്റെ അന്തിമവിജയം സത്യാനുഭവം കൊണ്ടുള്ള ധന്യതയാണെന്നോര്‍ക്കണം. അത് ധര്‍മം കൊണ്ടുമാത്രമേ സാദ്ധ്യമാവൂ. ധർമം എന്ന പദത്തിന് ഒരു പ്രത്യക മതം എന്ന് അർഥമില്ലയിരുന്നു. എല്ലാ മതങ്ങളിലും തെളിവായി കാണുന്ന ഒന്നായിരുന്നു ധർമ്മം. ധർമസംസ്ഥാപനത്തിനു വേണ്ടി യക്നിച്ച അശോകന്റെ ശിലാപ്രഖ്യാപനങ്ങളിൽ എല്ലാ മതങ്ങളിലുമുള്ള ധർമസംഹിതകളായിരുന്നു ആലേഘനം ചെയ്തിട്ടുള്ളത്. സത്യവും, നീതിയും ഒരുപോലെ സ്വാംശീകരിക്കുന്ന ഭാവമായിരുന്നു ധാർമപരിപാലനത്തിന്റെ ലക്ഷ്യം.

മതനിരപേക്ഷതക്ക് ഒരിക്കലും ജനാധിപത്യഭാരതത്തിന്റെ അടിസ്ഥാനശിലയാകുവാൻ സാധിക്കില്ല. ഹിന്ദുത്വമോ, മതനിരപേക്ഷതയോ പ്രചരിപ്പിച്ചത് കൊണ്ട് അഖണ്ട ജനാധിപത്യ ഭാരതം കെട്ടിപ്പടുക്കുവാൻ സാധിക്കില്ല. അവിടെ സനാധനധർമ്മസിദ്ധാന്തങ്ങൾ പുനപ്രതിഷ്ടിക്കപ്പെടണം. പരസ്പരം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന വിവിധ വിശ്വാസസംഹിതകളെ ഉൾകൊള്ളുന്ന സനാതനധർമ്മ പരിപാലനമായിരിക്കണം ഓരോ ഭാരതീയന്റെയും ജീവിത ലക്ഷ്യം. അത്തരത്തിലുള്ള ഒരു ജീവിതസംസ്കൃതിയാണ് യുഗങ്ങളായി ഭാരതത്തിൽ നിലനിന്നിരുന്നത്. ഒരു പ്രത്യേക മതത്തെ താലോലിക്കാനോ, മതത്തിന്റെയുള്ളിൽ കടന്നു പ്രവർത്തിക്കുവാനൊ രാഷ്ട്രത്തിനു അവകാശമില്ല. മതത്തിൽ നിന്ന് രാഷ്ട്രത്തെ വേർതിരിച്ചു കാണുവാൻ ഇന്നിന്റെ നേതാക്കൾക്ക് കഴിയണം.

ഹൈന്ദവഭാരതം എന്ന കാഴ്ചപ്പാട് ഇന്ത്യൻ ഭരണഘടനയുടെ അന്തസത്തക്ക് ഘടകവിരുദ്ധവും വിവേചനാപരവും, അനീതിയുമാണ്. ഇന്ത്യൻ ഭരണ ഘടനയുടെ 44-ഭേതഗതിയിൽ “പരമാധികാര സോഷ്യലിസ്റ്റ് സെക്കുലർ ജനാധിപത്യ റിപ്പബ്ളിക്ക്” എന്നാണ്. സെക്കുലർ ജനാധിപത്യ റിപ്പബ്ളിക്കിന് മാത്രമേ നിയമസമാധാനം പുലർത്താൻ കഴിയുകയുള്ളൂ എന്ന് ന്യൂനപക്ഷ-ഭൂരിപക്ഷ സമൂഹങ്ങൾ നിലപാട് സ്വീകരിക്കണം. സെക്കുലർ ജനാധിപത്യം എന്നതുകൊണ്ട്‌ അർഥമാക്കുന്നത് രാഷ്ട്രീയത്തിൽ മതത്തിന്റെ ദുരുപയോഗം നിരോധിക്കേണ്ടിയിരിക്കുന്നു എന്നതാണ്. ജാതി,മത,വർഗീയ ചായ് വുകളിൽ നിന്ന് സ്വതന്ദ്രമായ ജൂഡീഷറിയും, എക്സിക്കുട്ടീവും ഇന്നിന്റെ നിലനിൽപ്പിന് അനിവാര്യമാണ്.

ഒരു പ്രത്യേക മതത്തെയോ, വിഭാഗത്തെയോ പരിപോഷിപ്പിക്കാനോ വിവേചനം കാണിക്കുവാനോ പാടില്ല. സീറ്റ് സംവരണത്തിലൂടെയും ജാതി-മത അടിസ്ഥാനത്തിൽ ജോലിക്കും സ്കോളർഷിപ്പുകൾക്കും, എന്ന് വേണ്ട പ്രമോഷന്പോലും ക്വോട്ടാനിശ്ചയിക്കുന്നതിലൂടെയും മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിൽ വിവേചനം കാണിച്ചുകൂടാ എന്ന സെക്കുലർ രാഷ്ട്രമെന്ന അടിസ്ഥാനതത്വത്തിൽ നിന്ന് വഴിമാറി സഞ്ചരിക്കുകയാണ്. ഹരിജനങ്ങൾ ഇസ്ലാമിലെക്കൊ, ക്രിസ്തുമതത്തിലേക്കോ മതപരിവർത്തനം ചെയ്‌താൽ ആനുകൂല്യങ്ങൾ നിഷേധിക്കുകയും, ഹിന്ദുമതത്തിലും, സിക്ക്മതത്തിലും വിശ്വസിച്ചെങ്കിൽ മാത്രമേ ആനുകൂല്യങ്ങൾ ലഭിക്കൂ എന്നതും സെക്കുലർ സിദ്ധാന്തത്തിന്റെ നക്നമായ ലംഘനമാണ്.

മതവും രാഷ്ടീയവും

ഇത്രയും മതവൈവിധ്യവും, മതസൗഹാർദ്ദവും ഒരുപോലെ നിലനിൽക്കുന്ന ഭാരതം പോലെ ബഹുഭൂരിപക്ഷം പേരും മതാനുയായികളായിട്ടുള്ള ഒരു രാജ്യത്തിൽ മതവും രാഷ്ട്രീയവും തമ്മിൽ വേർപെടുത്തുക സാധ്യമല്ല. മതവും രാഷ്ടീയവും തമ്മില്‍ സര്‍ഗാത്മകമായ ഒരു ബന്ധം നിലനിര്‍ത്തുകയാണ് ഭാരതത്തിന്റെ ഇന്നിന്റെ ആവശ്യം. ഇന്ന് കാണുന്ന സാമൂഹ്യ-ധാര്‍മിക ഉന്നതിക്ക് മതങ്ങള്‍ ശക്തമായ സ്വാധീനം ചോലുത്തിയിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം ചിലരെങ്കിലും വിസ്മരിക്കുന്നു. സാമൂഹ്യ സന്തുലിതാവസ്ഥ പരിരക്ഷിക്കുവാന്‍ മതങ്ങള്‍ പ്രത്യേകിച്ച്ക്രിസ്തീയ സഭകള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ വിസ്മരിക്കരുത്. കേരളത്തില്‍ പള്ളിയോടനുബന്ധിച്ചു ആരംഭിച്ച പള്ളിക്കൂടങ്ങളാണ് ഇന്ന് കാണുന്ന സാമൂഹ്യ ഉന്നതിക്ക് പ്രധാന കാരണമായത്. അത് പന്നീട് രാഷ്ട്രീയ-സാമൂഹ്യ അവബോധത്തിലേക്കും, പ്രസ്ഥാനങ്ങളിലെക്കും വഴി മാറി. അതുകൊണ്ട് തന്നെ രാഷ്ടീയ പാര്‍ട്ടികളുടെ ആരംഭത്തിന് കാരണമായത്‌ മതങ്ങളാണ് എന്ന് നിസംശയം പറയാം.

മതം എന്നാല്‍ “വര്‍ഗീയത” എന്നോ “വിഭാഗീയത” പ്രചരിപ്പുക്കുവാന്‍ ശ്രമിക്കുന്നവര്‍ രാഷ്ട്രീയ ഭൂതകണ്ണാടിയിലൂടെ കണ്ണടച്ച് ഇരുട്ടാക്കുവാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. എക്കാലത്തും ഇവിടെ എല്ലാ രാഷ്ടീയ കക്ഷികളും മതത്തെ പരമാവധി ചൂഷണം ചെയ്തു ഉപയോഗിക്കുവാനാണ് ശ്രമിക്കുന്നത്. സമൂഹത്തിലെ ചില വിഭാഗങ്ങളോട് ചില പ്രത്യേക താല്പര്യങ്ങള്‍ പുലര്‍ത്തുകയും ചില വിഭാഗങ്ങളെ അവഗണിക്കുകയും ചെയ്യുമ്പോള്‍ മത നേതാക്കന്മാര്‍ പ്രതികരിക്കുന്നത് സ്വാഭാവികം മാത്രം. തെരഞ്ഞെടുപ്പു അടുക്കുമ്പോള്‍ എല്ലാ രാഷ്ടീയ പാര്‍ട്ടികളും ഒളിഞ്ഞും തെളിഞ്ഞും മതനേതാക്കന്മാരുടെ സ്വാധീനം ഉപയോഗിക്കുവാന്‍ ശ്രമിക്കും എന്നതും യാധാര്‍ധ്യമാണ്‌.

എല്ലാവര്ക്കും തുല്യ നീതി എന്നതാണ് മതങ്ങള്‍ പ്രത്യേകിച്ച് ക്രിസ്തീയ സഭകള്‍ എക്കാലത്തും ഉയര്‍ത്തിപിടിച്ചിട്ടുള്ളത്. സ്വന്ത മതത്തെ ആത്മാര്‍ഥമായി സ്നേഹിക്കുകയും മറ്റു മതങ്ങളുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെയാണ് മതസഹിഷ്ണത അന്വര്‍ത്ഥമാകുന്നത്. സാമൂഹ്യ നീതി ഉറപ്പാക്കേണ്ടത് മതങ്ങളുടെ ധര്‍മമാണ്‌. ന്യൂനപക്ഷ-ഭൂരിപക്ഷ വിത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളുടെയും ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം.മതപ്രീണനസ്വഭാവം എക്കാലവും രാഷ്ട്രീയക്കാര്‍ തങ്ങളുടെ താല്‍ക്കാലിക ലാഭത്തിനു വേണ്ടി പിന്തുടരുന്ന യാഥാര്ധ്യമാണ്‌. നിലവിലുള്ള രാഷ്ടീയ സാഹചര്യത്തില്‍ തങ്ങള്‍ക്കു ലഭിക്കേണ്ട അര്‍ഹമായ പ്രാതിനിത്യം സംരക്ഷിക്കപ്പെടാതെ വരുമ്പോഴാണ്പ്രതികരിക്കേണ്ടിവരുന്നത്. അതിനെ വര്‍ഗീയവല്‍ക്കരിക്കുവാന്‍ ശ്രമിക്കുന്നത് നീതിയുക്തമല്ല.

അനീതി കൊടികുത്തിവാഴുന്നിടത്തു വിഭാഗീയത ഇല്ലാതാകണമെങ്കില്‍ എല്ലാവര്‍ക്കും തുല്യനീതി ലഭ്യമാക്കുന്ന സംസ്കാരം നടപ്പിലാക്കണം. അടിസ്ഥാന വിദ്യാഭ്യാസമോ പ്രത്യേക കഴിവുകളോ പ്രവര്‍ത്തന പാരമ്പര്യമോ ഇല്ലാത്തവര്‍ പോലും ഇന്ന് വിഭാഗങ്ങളുടെ സ്വാധീനത്താല്‍ പദവികള്‍ കയ്യടക്കുന്നു എന്നത് യാധാര്ത്യമാണ്. ന്യൂനപക്ഷ-ഭൂരിപക്ഷ വിത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളുടെയും കഴിവുള്ള നേതാക്കന്മ്മാരുടെ പ്രാതിനിത്യം നിലനിര്‍ത്തുവാന്‍ രാഷ്ട്രീയക്കാര്‍ ശ്രദ്ധിക്കണം.സമൂഹത്തില്‍ എല്ലാവര്‍ക്കും തുല്യനീതി ലഭിക്കുന്നു എന്ന ബോധ്യം ജനങ്ങള്‍ക്ക്‌ ഉണ്ടാവുകയും വേണം. വിഭാഗീകതയുടെ യഥാർഥ കാരണം മതമല്ല, മതത്തെ രാഷ്ട്രീയ നേതാക്കൾ സ്വകാര്യ താലപര്യങ്ങൾക്ക് വികലമായി ഉപയോഗിക്കുമ്പോഴാണ് വിഭാഗീകത ഉടലെടുക്കുന്നത്.

ഒരു മതത്തിലെ സര്‍വ്വസിദ്ധാന്തങ്ങളേയും കണ്ണുമൂടി വിശ്വസിക്കണമെന്നു പറയുന്നതു തീര്‍ച്ചയായും മനുഷ്യമനസ്സിനെ ദുഷിപ്പിച്ച് അധഃപതിപ്പിക്കുകയാണ്. അങ്ങനെ വിശ്വസിക്കണമെന്നു പറയുന്നവന്‍ തന്നെത്താന്‍ അധഃപതിപ്പിക്കുന്നു: നിങ്ങള്‍ വിശ്വസിച്ചാല്‍ അതു നിങ്ങളേയും അധഃപതിപ്പിക്കും. മതം ഗ്രന്ഥങ്ങളിലല്ല, ദേവാലയങ്ങളിലല്ല, അത് സാക്ഷാല്‍ അനുഭവമാണ് എന്നു മനസ്സിലാക്കുമ്പോഴേ മതകാര്യങ്ങളിലുള്ള തര്‍ക്കവും, വഴക്കുംഇല്ലാതാകൂ. മനുഷ്യനു മതം ചെയ്തിട്ടുള്ളതിനെക്കാള്‍ അധികം അനുഗ്രഹം മറ്റൊന്നും ചെയ്തിട്ടില്ല. അതേ സമയത്തു മതം ചെയ്തിട്ടുള്ളതിനെക്കാള്‍ അധികം നിഗ്രഹവും മറ്റൊന്നും ചെയ്തിട്ടില്ല. ശാന്തിയും സൗഹാര്‍ദ്ദവും സ്ഥാപിക്കാന്‍ മതത്തേക്കാളധികം മറ്റൊന്നും ഇടയാക്കീട്ടില്ല; കഠിനവിദ്വേഷം ജനിപ്പിക്കാനും മതത്തെക്കാള്‍ അധികം മറ്റൊന്നും നിമിത്തമായിട്ടില്ല. മനുഷ്യസാഹോദര്യം അധികം അനുഭവത്തില്‍ വരുത്തിയിട്ടുള്ളത് മതത്തെപ്പോലെ മറ്റൊന്നുമല്ല; മനുഷ്യനു മനുഷ്യനോടു കഠോരവൈരം വളര്‍ത്തിയിട്ടുള്ളതും മതത്തെപ്പോലെ മറ്റൊന്നുമല്ല.

ഇന്നിന്റെ രാഷ്ട്രീയം

ജീർണിച്ച മതവും ജീർണിച്ച രാഷ്ട്രീയവും ഇണയില്ലാപിണചേരുന്നതാണ് ചേരുന്നതാണ് ഇന്നിന്റെ അടിസ്ഥാന പ്രശ്നം. ഒരു വിഭാഗത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കുവാനും അജണ്ട നടപ്പിലാക്കുവാനും വേണ്ടി ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയും, സെക്കുലറിസവും, ഫണ്ടമെന്റലിസവും ജാതി,മത,പ്രാദേശീയ താൽപര്യങ്ങളും ഒക്കെ ചേർന്ന് വേലിക്കെട്ടുകൾ ഒരുക്കി സ്വാർഥ താൽപര്യങ്ങൾ നേടിയെടുക്കുവാനുള്ള ഉപാധിയാക്കി മാറ്റുന്നു. മതങ്ങള്‍ ഒരു കാലത്തും വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ചിട്ടില്ല.വര്‍ഗീയതക്ക് മതം ഒരു വാളായി ഉപയോകിക്കുക മാത്രമായിരുന്നു. രാജ്യത്തിന്റെ പൊതുതാൽപര്യങ്ങൾക്കും, ഉന്നതിക്കും വേണ്ടി പ്രയക്നിക്കുന്ന ശക്തമായ ഒരു നേതൃത്വത്തിന്റെ അഭാവം ഇന്നുണ്ടായിരിക്കുന്നവിഭാഗീകതക്ക് കാരണമായിട്ടുണ്ട്. ഈ രാജ്യത്ത് സാധാരണക്കാരന് ഒരുപോലെ നീതി ലഭ്യമാകുന്നു എന്ന ഉത്തമബോധ്യം ഉണ്ടാക്കുക എന്നത് മാത്രമാണ് വർഗീയത ചേരിതിരിവ്‌ കുറയ്ക്കുവാനുള്ള പരിഹാരം. ഒരാളെയും മാറ്റിനിര്‍ത്തുന്നതല്ല ഭാരതസംസ്കാരം.

ദൈവാന്വേഷണമാണ് മതങ്ങൾ എപ്പോഴും ഊന്നൽ നൽകുന്നത്. മനുഷ്വനെ അന്വേഷിക്കുവാനും അവനിലെ പട്ടിണി ദാരിദ്ര്യം ശുചിത്വ മില്ലായ്മ, നിരക്ഷരത, അന്ധവിശ്വാസം എന്നിവ പരിഹരിക്കുവാനും ഊന്നൽ നൽകണം. സ്വാർഥ താല്പര്യങ്ങൾക്കുപരിയായി സമൂഹത്തിന്റെ നന്മ എന്നതായിരിക്കണം ലക്ഷ്യം. സങ്കുചിതവും പ്രാദേശികവും മതാത്മകവും വർഗീയവുമായ കൂറുകളിൽ നിന്ന് വിമുക്തമായ ഭാരതം എന്നതായിരിക്കണം ഓരോ പൌരന്റെയും ലക്‌ഷ്യം. ,സ്നേഹം, ശാന്തി, ദീനാനുകമ്പ, സമത്വം, സര്‍വ്വസാഹോദര്യം എന്നിവ വളർത്തുന്നതായിരിക്കണം ഓരോ ഭാരതീയന്റെയും ധർമം. സ്വന്തം മതത്തിലുള്ള അഭിമാനത്തോടൊപ്പം മറ്റ് മതങ്ങളോടുള്ള ആദരവും വളര്‍ത്തിയെടുക്കുന്നതില്‍ സമകാലീന ലോകം പരാജയപ്പെടുന്നു. മതസംഘര്‍ഷങ്ങള്‍ക്ക് മതമൗലികവാദമോ മതനിഷേധമോ ഒരു പ്രശ്നപരിഹാരമല്ല. സര്‍വ്വ ധര്‍മ്മ സമഭാവനയില്‍ അധിഷ്ഠിതമായ സാഹോദര്യമാണ് അതിനുള്ള ഏക പരിഹാരമാര്‍ഗ്ഗം. ഹിന്ദുവിന്‍റെ ആദ്ധ്യാത്മികതയും ബൗദ്ധന്‍റെ ഭൂതദയയും മുസ്ലീമിന്‍റെ സാഹോദര്യവും കൃസ്ത്യാനിയുടെ കര്‍മ്മകുശലതയും ” സമന്വയിക്കുന്നിടത്ത് മതസംഘര്‍ഷങ്ങള്‍ ഇല്ലാതാകും. സ്വന്തമതത്തെ ആത്മാർത്ഥമായി സ്നേഹിക്കുകയും അന്യമതാനുയായികളെ ബഹുമാനിക്കുകയും മാനവരാശിയുടെ മുഴുവൻ ഉൽകർഷത്തിനായി പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് ഓരോ മനുജന്റെയും ധർമ്മം.എന്റെ മതതീഷ്ണത വർഗീയതക്ക് കാരണമാകരുത് എന്ന് ഓരോ വ്യക്തിയും ചിന്തിക്കണം. നമ്മുടെ പ്രസ്താവനകളും പ്രതികരണങ്ങളും ജാതീയവും, വർഗീയവുമായ സംഘർഷങ്ങൾക്ക് കാരണമാകരുത്.