കോടതിവിധികള്‍ സര്‍ക്കാരും പാലിക്കണം: ഓര്‍ത്തഡോക്സ് സഭ

കോട്ടയം: മലങ്കരസഭയിലെ പള്ളികള്‍ സംബന്ധിച്ചുണ്ടായ കോടതിവിധികള്‍ അനുസരിക്കാന്‍ കക്ഷികളും സര്‍ക്കാരും തയാറാകണമെന്ന് ഓര്‍ത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസ് ആവശ്യപ്പെട്ടു.
കോടതിവിധി അട്ടിമറിക്കുന്നവര്‍ക്കു സഹായം നല്‍കി നിയമവാഴ്ച സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നു സുന്നഹദോസ് കുറ്റപ്പെടുത്തി.
ഇടവകപ്പള്ളികള്‍ക്കു ബാധകമായ സഭാഭരണഘടന ഉപേക്ഷിച്ചു പുതിയ ഭരണഘടന സൃഷ്ടിച്ചു സഭ വിട്ടവര്‍ അക്രമം അഴിച്ചുവിടും മുമ്പു പൂട്ടിക്കിടക്കുന്ന പള്ളികള്‍ നിയമാനുസൃതം തുറക്കാന്‍ നടപടി സ്വീകരിക്കുന്നുവെങ്കില്‍ അതു സ്വാഗതാര്‍ഹമാണ്. എന്നാല്‍, കോടതിവിധികള്‍ മാറ്റിവച്ച്; സഭയുമായി ആലോചന നടത്താതെ സര്‍ക്കാര്‍ ഏകപക്ഷീയമായും നിയമവിരുദ്ധമായും പള്ളികള്‍ തുറക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണ്.
കോലഞ്ചേരി, കടമറ്റം പള്ളികള്‍ തുറന്നപ്പോള്‍ ഈ പള്ളികളെ സംബന്ധിക്കുന്ന കോടതിവിധികള്‍ കാറ്റില്‍ പറത്തുകയായിരുന്നു. പിറവം, വടകര തുടങ്ങിയ പള്ളികളില്‍ കോടതിവിധിപ്രകാരം എല്ലാ അംഗങ്ങളും സഭാഭരണഘടന അംഗീകരിച്ചപ്പോഴും അവിടെ അതിനെതിരെ പ്രവര്‍ത്തിച്ചവരെ സര്‍ക്കാര്‍ സഹായിക്കുന്നു.
പ്രശ്നങ്ങള്‍ ഇല്ലാതിരുന്നതും ഭരണഘടനപ്രകാരം ഭരിക്കപ്പെട്ടിരുന്നതുമായ പള്ളികളില്‍ വിരുദ്ധ വിഭാഗം പ്രശ്നം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. സുല്‍ത്താന്‍ബത്തേരി സെന്‍റ് മേരീസ്, വടക്കനാട് സെന്‍റ് തോമസ്, കോറോം സെന്‍റ് മേരീസ് എന്നീ ദേവാലയങ്ങളില്‍ സമരങ്ങള്‍ അരങ്ങേറുന്നതു സര്‍ക്കാര്‍ പിന്തുണയോടെയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് അക്രമം നടത്തുന്നവരെ സര്‍ക്കാര്‍ പ്രീണിപ്പിക്കുന്നു. ഉദ്യോഗസ്ഥ സംവിധാനങ്ങളെയും പോലീസ് സേനയെയും ദുരുപയോഗപ്പെടുത്തി സഭയുടെ ന്യായമായ അവകാശങ്ങള്‍ അവഗണിക്കുന്നു.
സഭ പിളര്‍ക്കാനും പങ്കിടാനുമുള്ളതല്ല. കോടതികളില്‍ നിന്ന് ഉണ്ടായ തീര്‍പ്പ് അംഗീകരിച്ചു സഭ ഒന്നാകണം എന്നാണ് മലങ്കരസഭ ആഗ്രഹിക്കുന്നത്. നിയമവിരുദ്ധമായി വിഘടിച്ചു നില്‍ക്കുന്നവര്‍ക്കു നിലനില്‍പ്പുണ്ടാക്കാന്‍ സഹായം ചെയ്യുന്ന അധികൃത നിലപാട് ജനാധിപത്യത്തോടും നീതിന്യായ ക്രമീകരണങ്ങളോടുമുള്ള വെല്ലുവിളിയാണെന്നു സുന്നഹദോസ് അഭിപ്രായപ്പെട്ടു.
മെത്രാപ്പോലീത്തന്മാരുടെ സ്ഥലംമാറ്റം, റിട്ടയര്‍മെന്‍റ് എന്നിവ സംബന്ധിച്ചു മുന്‍ സുന്നഹദോസ് കൈക്കൊണ്ട തീരുമാനം നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു.
ക്രിസ്മസ്, പെസഹ, ഈസ്റ്റര്‍ തുടങ്ങിയ ശുശ്രൂഷകള്‍ കേരളത്തിലെ ദേവാലയങ്ങളില്‍ രാവിലെ രണ്ടു മണിക്കുശേഷവും അഞ്ചു മണിക്കു മുമ്പും തുടങ്ങാവുന്നതാണെന്നു തീരുമാനിച്ചു. ഒഴിച്ചുകൂടാത്ത സാഹചര്യങ്ങളില്‍ പരിശുദ്ധ കാതോലിക്കാ ബാവായുടെ അനുമതിയോടെ മാത്രം ഈ സമയക്രമത്തില്‍ മാറ്റം വരുത്താം. കേരളത്തിനു പുറത്തുള്ള ദേവാലയങ്ങളില്‍ ആവശ്യമെങ്കില്‍ സന്ധ്യ കഴിഞ്ഞ് ഈ ശുശ്രൂഷകള്‍ നടത്തുന്നതിനും അനുവദിച്ചു.
അഖില മലങ്കര ശുശ്രൂഷക സംഘത്തിന്‍റെ പ്രസിഡണ്ടായി ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസിനെ നിയമിച്ചു.
സഭയില്‍ തര്‍ക്കമുള്ള പള്ളികളെ സംബന്ധിച്ച സഭയുടെ നിലപാട് വ്യക്തമാക്കുന്ന രേഖ തയാറാക്കി പ്രസിദ്ധീകരിക്കാന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
ദൃശ്യമാധ്യമങ്ങളില്‍ കൂടിയുള്ള സുവിശേഷഘോഷണ പരിപാടി സംബന്ധിച്ച റിപ്പോര്‍ട്ട് അംഗീകരിക്കുകയും ഫാ. ടി. ജെ. ജോഷ്വായെ അതിന്‍റെ ഡയറക്ടറായി നിയമിക്കുകയും ചെയ്തു.
(2006 ഫെബ്രുവരി സുന്നഹദോസ് തീരുമാനം)