അശ്രുസാഗരം സാക്ഷിയാക്കി പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് മടങ്ങി; ഇനി നിത്യതയിൽ വിശ്രമം

കോട്ടയം∙ കേരളമേകിയ അത്യപൂർവ യാത്രമൊഴി ഏറ്റുവാങ്ങി മടങ്ങിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇനി ജനകോടികളുടെ മനസ്സിൽ ജ്വലിക്കുന്ന ഓർമ. മൂന്നു ദിവസമായി കേരളത്തെയാകെ സങ്കടക്കടലിലാഴ്ത്തിയ പൊതുദർശനങ്ങൾക്കും സുദീർഘമായ വിലാപയാത്രയ്ക്കുമൊടുവിൽ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പ്രത്യേകം തയാറാക്കിയ കല്ലറയിൽ കേരളത്തിന്റെ പ്രിയ നേതാവിന് അന്ത്യവിശ്രമം. തൊണ്ടയിടറുന്ന മുദ്രാവാക്യം വിളികൾക്കിടയിലൂടെയും വിലാപഗാനത്തിന്റെ അകമ്പടിയോടെയും പുതുപ്പള്ളി പള്ളിയിലെത്തിച്ച മൃതദേഹത്തിൽ, അദ്ദേഹത്തിന്റെ മരണത്തിന്റെ മൂന്നാം ദിനം രാത്രി വൈകിയും അന്ത്യാഞ്ജലി അർപ്പിച്ചത് നൂറുകണക്കിന് ആളുകൾ. പ്രിയനേതാവിന്റെ മൃതദേഹം കല്ലറയിൽ വയ്ക്കുമ്പോഴും പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി സജീവമായിരുന്നു.

എത്ര തിരക്കുണ്ടെങ്കിലും എല്ലാ ഞായറാഴ്ചയും മുടങ്ങാതെ എത്തിയിരുന്ന പുതുപ്പള്ളി പള്ളിയിലേക്കുള്ള ഉമ്മൻ ചാണ്ടിയുടെ അവസാന യാത്രയിൽ പതിനായിരങ്ങൾ നിറകണ്ണുകളോടെ ആംബുലൻസിനൊപ്പം നടന്നെത്തി. അവസാന ഘട്ടത്തിൽ രാഹുൽ ഗാന്ധിയും വിലാപയാത്രയുടെ ഭാഗമായി. ഇതിനു ശേഷമായിരുന്നു അവസാന ഘട്ട പൊതുദർശനം. തുടർന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ നടത്തിയ അന്തിമ സംസ്കാര ശുശ്രൂകൾക്കു ശേഷമായിരുന്നു സംസ്കാരം.

ആയിരക്കണക്കിന് ആളുകളുടെ പരാതികൾക്ക് പരിഹാരം കണ്ട തറവാട്ടു വീട്ടിലും നിർമാണത്തിലിരിക്കുന്ന പുതിയ വീട്ടിലും പൊതുദർശനവും പ്രാർഥനയും കഴിഞ്ഞശേഷമാണ് പള്ളിയിലേക്കുള്ള വിലാപ യാത്ര ആരംഭിച്ചത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ ഉള്ളവർ വിലാപ യാത്രയിൽ പങ്കെടുത്തു. അക്ഷര നഗരിയിൽ ജനലക്ഷങ്ങളുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയാണ് ഉമ്മൻചാണ്ടി തന്റെ സ്വന്തം പുതുപ്പള്ളിയിലെത്തിയത്. പ്രിയപ്പെട്ട തങ്ങളുടെ സ്വന്തം കുഞ്ഞൂഞ്ഞിനെ കാണാന്‍ പതിനായിരക്കണക്കിന് ആളുകളാണ് പുതുപ്പള്ളി ജംക്‌ഷനിലെത്തിയത്.

നേരത്തെ, പൊരിവെയിലിലും അണമുറിയാത്ത ജനപ്രവഹമാണ് കോട്ടയം തിരുനക്കര മൈതാനിയിലേക്ക് ഒഴുകിയെത്തിയത്. മുദ്രാവാക്യം വിളികളുമായി പതിനായിരങ്ങൾ പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ തിരുനക്കരയിലെത്തി. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽനിന്ന് ആരംഭിച്ച്, 28 മണിക്കൂർ പിന്നിട്ടാണ് യാത്ര തിരുനക്കരയിൽ എത്തിയത്. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങളും, മന്ത്രിമാർ, രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരടക്കം പതിനായിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാൻ ഇവിടെ എത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ്, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവരും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി.