ദേവാലയവും ഹൃദയവും മനുഷ്യ ജീവിതക്രമവും പുനർക്രമീകരിക്കുവാൻ തയ്യാറാവണം: പ. കാതോലിക്കാ ബാവ

ദൈവത്തോടും, സഹോദരങ്ങളോടും, കുടുംബത്തോടുമുള്ള നമ്മുടെ ബന്ധങ്ങളിൽ ഒരു പുനര്‍വായന ഇന്നിന്റെ അനിവാര്യമാണ്. “എഴുന്നേറ്റ് പണിയുക” [നെഹെമ്യാവ് 2:18] എന്തായിരുന്നു മുഖ്യ ചിന്താവിഷയം. എന്റെ ദൈവത്തിന്റെ കൈ എനിക്ക് അനുകൂലമായിരിക്കുന്നു.വരുവിൻ നാം ഇനിയും നിന്ദാപാത്രമായിരിക്കാതെവണ്ണം യെരുശലേമിന്റെ മതിൽ പണിയുക. രാജാവ് എന്നോടു കല്പിച്ച വാക്കുകളും ഞാൻ അറിയിച്ചപ്പോൾ അവർ: “നാം എഴുന്നേറ്റു പണിയുക” എന്നു പറഞ്ഞു. അങ്ങനെ അവർ ആ നല്ല പ്രവൃത്തിക്കായി ഒരുമയോടെ ദേവാലയം പണിയുവാൻ തയ്യാറായതുപോലെ നമുക്കും അന്യോന്യം കൈ കോർക്കാം. ക്രൈസ്തവസഭകളിലെ എല്ലാ ശുശ്രൂഷകർക്കുമുള്ള കാലിക പ്രസക്തമായ ദൂതാണ് ഇത് എന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവ ഓർമ്മിപ്പിച്ചു.

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്ന് 720-ൽ പരം പ്രതിനിധികൾ പങ്കെടുക്കുന്ന ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ഉൽഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവ. യെരുശലേം നഗരം നശിച്ചുകിടക്കുന്നു. യെരുശലേം ദേവാലയം ശിഥിലമായി. ആ നഗരവും ദേവാലയവും പുനരുദ്ധരിക്കുവാനുള്ള നെഹമ്യായാവിന്റെ ഉജ്വലമായ ആഹ്വാനം. ദേവാലയം മാത്രമല്ല നമ്മുടെ ഹൃദയത്തെ,മനസിനെ, പുത്തൻ തലമുറയെ, സംസ്കാരത്തെ പുനർ നിർമ്മിക്കുവാൻ നമുക്ക് സാധിക്കണം. എങ്കിലേ മനുഷ്യ ജീവിതം സമാധാന പൂർണമാകൂ. ഇവിടെ അച്ചടക്കമുള്ള ഒരു വിശ്വാസ സമൂഹത്തെ ഞാൻ കാണുന്നു. സമ്പത്ത് ഉണ്ടാകും, നഷ്‍ടമാകും. എന്നാൽ നമ്മിലെ നന്മ നഷ്ടമാക്കുവാൻ ഇടയാകരുത്.

ദൈവത്തെ ഭയപ്പെട്ടു ജീവിക്കുവാൻ കഴിയുമ്പോൾ നമുക്ക് സമൂഹത്തെ നന്മയുടെ പാതയിലേക്ക് നയിക്കുവാൻ സാധിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന സഹായ മെത്രാപോലീത്ത അഭിവന്ദ്യ ഡോ.സഖറിയാസ് മാർ അപ്രേം തൻ്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു .

മലങ്കര സഭ ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട സഭയാണ്. പ്രതിസന്ധികൾ ഉണ്ടാകും. മുൻപും ഉണ്ടായിട്ടുണ്ട് അവയൊക്കെ മലങ്കര സഭ അതിജീവിച്ചിട്ടുമുണ്ട്. ദൈവം വലിയവനാണ്. സ്വർഗ്ഗത്തിലെ ദൈവം കാര്യം സാധിപ്പിക്കും.സഭക്ക് അനേകം പീഡനങ്ങൾ ഏൽക്കേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ സഭ തകർന്നില്ല ഡോ.മാത്യൂസ് മാർ സേവേറിയോസ് മെത്രാപോലീത്ത പറഞ്ഞു. അഭിവന്ദ്യ ഡോ ഏബ്രഹാം മാർ സെറാഫിം മെത്രപൊലീത്ത, ഭദ്രാസന സെക്രട്ടറി ഫാ.ഫിലിപ്പ് എബ്രഹാം, ഫാ.ഡാനിയേൽ ജോർജ്ജ്, ഫാ. ഹാം ജോസഫ്,ഫാ. രാജു എം ഡാനിയേൽ,ഡീക്കൻ ജോർജ്ജ് പൂവത്തൂർ എന്നിവർ ആശംസകൾ അർപ്പിച്ചു.

“പുനര്‍നിര്‍മ്മാണം” നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തില്‍, സാമൂഹ്യ ബന്ധങ്ങളില്‍ , പ്രകൃതിയുമായുള്ള ബന്ധത്തിൽ ഒക്കെ ഉണ്ടാകേണ്ടത് ഇന്നിന്റെ അനിവാര്യതയാണെന്ന് മുഖ്യ ചിന്താ വിഷയം അവതരിപ്പിച്ചുകൊണ്ട് ഫാ.ഡോ.ഒ.തോമസ് പറഞ്ഞു. കൂടുതൽ ചർച്ചകളും ക്ലാസുകളും വരും ദിവസങ്ങളിൽ നടക്കും.