പെരിങ്ങനാട് വലിയ പള്ളിയിലെ വലിയ പെരുന്നാളിന് 22 ന് കൊടിയേറും

പെരിങ്ങനാട് മര്‍ത്തെശ്മൂനി ഓര്‍ത്തഡോക്‍സ്‌ വലിയ പള്ളിയിലെ വലിയ പെരുന്നാളിന് 22 ന് കൊടിയേറും

ak kjj

അടൂർ :  ശുദ്ധിമതിയായ മര്‍ത്തശ്മൂനിയമ്മയുടേയും  (വി. ശ്മൂനി) അവളുടെ വിശുദ്ധരായ ഏഴു മക്കളും അവരുടെ ഗുരുവായ മാര്‍ ഏലയസാറിന്റെയും  നാമത്തില്‍ മലങ്കരയിലെ പ്രഥമ  ദേവാലയമായ പെരിങ്ങനാട് മര്‍ത്തെശ്മൂനി  ഓര്‍ത്തഡോക്‍സ്‌  വലിയ പള്ളിയിലെ  വലിയ പെരുന്നാളിന് 22  ന്  കൊടിയേറും  . വി .കുര്‍ബാനയ്ക്ക് ശേഷം വികാരി ബഹു .അലെക്സ്സാണ്ടെർ കൂടാരത്തിൽന്റെ  കാര്‍മികത്തില്‍ ആചാരപരമായി കൊടിയേറ്റിന് ശേഷം   ഇടവക ഭവനങ്ങളില്‍ ദേവാലയത്തില്‍ നിന്നും വിതരണം ചെയ്യുന്ന കൊടി ഉയര്‍ത്തും. തുടർന്ന് ആദ്മീയ പ്രസ്ഥാനങ്ങളുടെ വാർഷികം ഡോ : ബിജു ജേക്കബ് IAS  (ISRO തിരുവനന്തപുരം) ഉത്ഘാടനം ചെയ്യും  വികാരി ബഹു. അലെക്സ്സാണ്ടെർ  കൂടാരത്തിൽ അദ്ധ്യക്ഷത വഹിക്കും.തുടർന്നുള്ള ദിവസങ്ങളിൽ,വചന പ്രഘോഷണം ,യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ അഖില മലങ്കര ക്വിസ് മത്സരവും  ജനുവരി 27 ന് ഭക്തിനിർഭരമായ റാസ , 28 ന് അടൂർ -കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ.ഡോ .സഖറിയാസ് മാർ അപ്രേം തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ വി .മൂന്നിൽമേൽ കുർബാന , സ്ലൈഹി ക വാഴ്വ് , നേർച്ച വിളമ്പ് ജനുവരി 29 ന് കലാസന്ധ്യ .

ak (1)

അടൂർ  പെരിങ്ങനാട് മര്‍ത്തെശ്മൂനി ഓര്‍ത്തഡോക്‍സ്‌ വലിയ പള്ളി

(വി. ശ്മൂനി  അവളുടെ വിശുദ്ധരായ ഏഴു മക്കളും അവരുടെ ഗുരുവായ മാര്‍ ഏലയസാറിന്റെയും  നാമത്തില്‍ മലങ്കരയിലെ പ്രഥമ  ദേവാലയം )

ബി.സി. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച് സത്യവിശ്വാസത്തിനു വേണ്ടി രക്തസാക്ഷി മരണം വരിച്ച ധീര വിശുദ്ധരാണ് മര്‍ത്തശ്മൂനിയമ്മയും (വി. ശ്മൂനി) അവളുടെ വിശുദ്ധരായ ഏഴു മക്കളും അവരുടെ ഗുരുവായ മാര്‍ ഏലയസാറും.
മക്കാബിയരുടെ രണ്ടാം പുസ്തകത്തില്‍ ഈ വിശുദ്ധരെക്കുറിച്ച് പരാമര്‍ശിക്കുന്നു. മക്കാബിയര്‍ 3, 4, 6 എന്നീ പുസ്തകങ്ങളിലും ഇവരെക്കുറിച്ച് പ്രതിപാദിക്കുന്നു.
ഗ്രീക്ക് സെലൂസിഡ് രാജാവായ അന്ത്യോക്കസ് എപ്പിഫാനസ് ഇസ്രായേല്‍  ജനതയെ ആക്രമിക്കുകയും അടിമകളാക്കുകയും യരുശലേം ദേവാലയം നശിപ്പിക്കുകയും അവരുടെ ആരാധന സ്വാതന്ത്ര്യം ഹനിക്കുകയും ചെയ്തു. രാജാവിനെ ഇസ്രായേല്യര്‍ ശക്തമായി എതിര്‍ത്തിരുന്നു. അനേകരെ രാജാവ് ക്രൂരമായി കൊന്നൊടുക്കി. അക്കൂട്ടത്തില്‍ പ്രമുഖനായിരുന്നു പുരോഹിതനും ഗുരുവുമായിരുന്ന വയോധികനായ മാര്‍ ഏലയസാര്‍. സത്യദൈവ വിശ്വാസം ഉപേക്ഷിക്കുന്നതിനു വിസമ്മതിച്ച അദ്ദേഹത്തെ രാജഭടന്മാര്‍ ക്രൂരമായി കൊല ചെയ്തു. അതേപോലെ മര്‍ത്തശ്മൂനിയെയും ഏഴു മക്കളെയും രാജകല്പനപ്രകാരം ബന്ധിക്കുകയും സത്യവിശ്വാസം ത്യജിക്കുന്നതിന് വിസമ്മതിച്ച ഏഴുമക്കളെയും മൂത്തതു മുതല്‍ ഇളയതു വരെയായി ഓരോരുത്തരെയും അതിനു ശേഷം അമ്മയെയും ക്രൂരമായി കൊന്നു.
മക്കാബിയരുടെ നേതൃത്വത്തില്‍ അന്ത്യോക്കസ് എപ്പിഫാനസ് രാജാവിനെതിരെ പോരാടിയ യഹൂദ ജനതയ്ക്ക്, സത്യവിശ്വാസത്തിനു വേണ്ടി നിലകൊണ്ട ഈ അമ്മയും ഏഴുമക്കളും അവരുടെ ഗുരുവും വലിയ ഊര്‍ജ്ജവും പ്രചോദനവുമാണ് നല്കിയത്. യുദ്ധത്തില്‍ അവര്‍ വിജയിക്കുകയും സ്വാതന്ത്ര്യം നേടുകയും ചെയ്തു
ആദിമ ക്രൈസ്തവര്‍ക്ക് പീഡകരെ  അതിജീവിക്കുന്നതില്‍ പ്രചോദനമായിരുന്നതിനാലാവണം ആദിമ സഭ മര്‍ത്തശ്മൂനിയമ്മയെയും അവളുടെ വിശുദ്ധരായ ഏഴു മക്കളെയും അവരുടെ ഗുരുവായ മാര്‍ ഏലയസാറിനെയും വിശുദ്ധരായി ഗണിച്ച് അവരുടെ ഓര്‍മ്മ ആചരിച്ചു വന്നു.
പത്തനംതിട്ട ജില്ലയിലെ അടൂരിലും പരിസരപ്രദേശങ്ങളിലും വളരെ പുരാതനമായേ ഒരു ക്രിസ്തീയ സമൂഹം നിലവിലുണ്ട്. അടൂരിനടുത്തുള്ള പെരിങ്ങനാട്ടെ നസ്രാണികള്‍ ആദ്യകാലങ്ങളില്‍ കടമ്പനാട് വലിയപള്ളിയിലാണ് (കടമ്പനാട് സെന്‍റ്. തോമസ് കത്തീഡ്രല്‍) ആരാധന നടത്തിയിരുന്നത്.

പന്തണ്ട്രാം നൂറ്റാണ്ടോടെ കണ്ണങ്കോട് പള്ളി (അടൂര്‍ കണ്ണങ്കോട് സെന്‍റ്. തോമസ് കത്തീഡ്രല്‍) സ്ഥാപിതമായതിനെത്തുടര്‍ന്ന് അവിടെയാണ‍് പെരിങ്ങനാട്ടുകാരായ സുറിയാനി ക്രിസ്ത്യാനികള്‍ ആരാധന നടത്തിവരുന്നിരുന്നത്.
യാത്രാസൗകര്യങ്ങളും മറ്റും കരുതി സ്വന്തദേശത്ത് ഒരു ദേവാലയം സ്ഥാപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയും 1850 ല്‍ അന്നത്തെ മലങ്കര മെത്രാപ്പോലീത്തായായിരുന്ന അഭിവന്ദ്യ പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസിയോസിന്‍റെ അനുമതിയോടെ പെരിങ്ങനാട് ഗ്രാമത്തിന്‍റെ കിഴക്കു ഭാഗത്തുള്ള ‘പൂവെണ്‍കുന്നില്‍’ (പൂങ്കുന്ന്) മുളയും ഓലയും ഉപയോഗിച്ച് നിര്‍മ്മിച്ച ആദ്യദേവാലയം (പെരിങ്ങനാട് സുറിയാനിപ്പള്ളി) സ്ഥാപിച്ച് ആരാധന നടത്തിവന്നു. വി: ദൈവമാതാവിന്‍റെ നാമത്തില്‍ സ്ഥാപിച്ച ദേവാലയത്തില്‍ വി: ദൈവമാതാവിന്‍റെ വിത്തുകള്‍ക്കുവേണ്ടിയുള്ള പെരുന്നാളായ മകരം 14, 15 തീയതികളില്‍ പെരുന്നാളും ആഘോഷിച്ചു വന്നു.
പില്‍ക്കാലത്ത് ദേവാലയം സ്ഥാപിക്കുന്നതിന് അനുവദിച്ചുള്ള തിരുവിതാംകൂര്‍ സര്‍ക്കാരിന്‍റെ ഉത്തരവു ലഭിച്ചതോടെ പുതിയ ദേവാലയം നിര്‍മ്മിക്കുന്നതിന് അപേക്ഷിച്ചതിന്‍ പ്രകാരം 1890 ഏപ്രില്‍ 24 ൹ അന്നത്തെ മലങ്കര മെത്രാപ്പോലീത്തായും കൊല്ലം ഭദ്രാസനത്തിന്‍റെ പ്രഥമ മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍ (മാര്‍ ദിവന്നാസിയോസ് 5), മര്‍ത്തശ്മൂനിയമ്മയുടെയും അവളുടെ പരിശുദ്ധരായ ഏഴു മക്കളുടെയും അവരുടെ ഗുരുവായ മാര്‍ ഏലയാസാറിന്‍റെയും നാമത്തില്‍ പുതിയ ദേവാലയത്തിന് കല്ലിട്ടു. ഈ വിശുദ്ധരുടെ നാമത്തില്‍ മലങ്കരയില്‍ ആദ്യമായാണ് അന്ന് ഒരു ദേവാലയം സ്ഥാപിക്കുന്നത്.
1895 ല്‍ പരിശുദ്ധ പരുമല ഗീവര്‍ഗ്ഗീസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി എഴുന്നള്ളുകയും ദേവാലയത്തിന്‍റെ താല്‍ക്കാലിക കൂദാശ നിര്‍വഹിക്കുകയും ചെയ്തു.
മര്‍ത്തശ്മൂനിയമ്മയുടെയും അവളുടെ പരിശുദ്ധരായ ഏഴു മക്കളുടെയും അവരുടെ ഗുരുവായ മാര്‍ ഏലയാസാറിന്‍റെയും നാമത്തിലുള്ള പ്രധാന ത്രോണോസിനു പുറമേ വടക്കു വശത്ത് മാര്‍ത്തോമ്മാ ശ്ളീഹായുടെ നാമത്തില്‍ തെക്കുവശത്ത് മാര്‍ ഗീവര്‍ഗ്ഗീസ് സഹദായുടെ നാമത്തിലും ത്രോണോസ് സ്ഥാപിച്ച് ദേവാലയത്തിന്‍റെ കൂദാശ 1916 മകരം 15 ൹ അന്നത്തെ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്തായായിരുന്ന അഭിവന്ദ്യ കല്ലാശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് (പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവ) നിര്‍വഹിച്ചു. 1917 ല്‍ മലങ്കര മെത്രാപ്പോലീത്തായായിരുന്ന പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് ദേവാലയത്തിലേക്ക് എഴുന്നള്ളുകയും മര്‍ത്തശ്മൂനിയമ്മയുടെയും പരിശുദ്ധരായ ഏഴു മക്കളുടെയും ഗുരുവായ മാര്‍ ഏലയാസാറിന്‍റെയും ഓര്‍മ്മപ്പെരുന്നാളായ പള്ളിപ്പെരുന്നാള്‍ മകരം 14, 15 തീയതികളില്‍ നടത്തുന്നതിന് കല്പിച്ച് അനുവദിച്ചു.
ഇടവകയുടെ സണ്ടേസ്ക്കൂള്‍ നടത്തുന്നതിന് ഉപയോഗത്തിലിരുന്ന പെരിങ്ങനാട് പുത്തന്‍ചന്തയ്ക്കു സമീപമുള്ള പള്ളിവക കെട്ടിടം ചാപ്പലായി ഉപയോഗിക്കുകയും പിന്നീട് 1972 ല്‍ പെരിങ്ങനാട് സെന്‍റ് ഗ്രിഗോറിയോസ് പള്ളി എന്ന പേരില്‍ സ്വതന്ത്ര ഇടവകയായി ഉയര്‍ത്തുകയും ചെയ്തു.
രണ്ടു പ്രാവശ്യം പള്ളിക്കെട്ടിടം പുതുക്കി പണിതെങ്കിലും സ്ഥലപരിമിതി ജീര്‍ണ്ണതയും പരിഗണിച്ച് പുതിയ പള്ളി നിര്‍മ്മിക്കുന്നതിന് ഇടവക പൊതുയോഗം നിശ്ചയിക്കുകയും 1999 ജനുവരി 22 ൹ മലങ്കര മെത്രാപ്പോലീത്തായും പൗരസ്ത്യ കാതോലിക്കായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവ, കൊല്ലം ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ മാത്യൂസ് മാര്‍ എപ്പിഫാനിയോസിന്‍റെ സഹകരണത്തോടെ പുതിയ ദേവാലയത്തിന് ശിലാസ്ഥാപനം നടത്തി.
പുതിയദേവാലയത്തിന്‍റെ കൂദാശ 2002 ജനുവരി 25, 26 തീയതികളില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തിലും അഭിവന്ദ്യ മാത്യൂസ് മാര്‍ എപ്പിഫാനിയോസ് (കൊല്ലം), അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് (കണ്ടനാട്), അഭിവന്ദ്യ സക്കറിയാസ് മാര്‍ അന്തോണിയോസ് (കൊച്ചി) എന്നീ മെത്രാപ്പോലീത്താമാരുടെ സഹകാര്‍മ്മികത്വത്തിലും നിര്‍വഹിച്ചു.
ദേവാലയ കൂദാശയ്ക്കു ശേഷം പരിശുദ്ധ കാതോലിക്കാ ബാവ ഇടവകയെ വലിയപള്ളിയായി ഉയര്‍ത്തി പ്രഖ്യാപിക്കുകയും കല്പന നല്കി അനുഗ്രഹിക്കുകയും ചെയ്തു.