ഹൂസ്റ്റൺ ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനമായ ഊര്‍ശ്ലേം അരമനയുടെ ആദ്യഘട്ട വികസന പദ്ധതിയുടെ ഭാഗമായി ഓർത്തഡോക്സ് മ്യൂസിയം, കൗൺസിലിങ് സെന്റർ ചാപ്പൽ എന്നിവ നിർമ്മിക്കുന്നു. ഇതിൽ ഓർത്തഡോക്സ് സഭയുടെ പൗരാണിക വാസ്തു ശില്പ മാതൃകയിൽ 300 പേർക്ക് ഇരിക്കാവുന്ന 9000 സ്വകയർഫീറ്റിൽ 1.89 മില്യൻ ഡോളറിന്റെ ചെലവിൽ നിർമ്മിക്കുന്ന ചാപ്പലിന്റെ നിർമ്മാണ കരാർ ഡാലസ് കേന്ദ്രമായ M/s ജോഷ് കൺസ്ട്രക്ഷൻ കമ്പനിയ്ക്ക് നൽകികൊണ്ടുളള കരാറിൽ ഭദ്രാസന മെത്രാപ്പൊലിത്ത അലക്സിയോസ് മാർ യൗസേബിയോസും ഡയറക്ടർ തോമസ് ജേക്കബും ഒപ്പ് വെച്ചു.
ചടങ്ങിൽ അരമന മാനേജർ റവ. ഫാ. വർഗീസ് തോമസ്, റവ. ഫാ. ഐസക് പ്രകാശ്, ചാപ്പലിന്റെ വികാരി റവ. ഫാ. ഫിലിപ്പോസ് സ്കറിയ, ജോണി മേപ്രത്തേരിൽ എന്നിവർ സന്നിഹിതയായിരുന്നു. ചാപ്പലിന്റെ ധനശേഖരണാർത്ഥം നടത്തുന്ന റാഫിൾ ടിക്കറ്റിന്റെ വിൽപിന വിജയിപ്പിക്കാൻ എല്ലാ സഭാ മക്കളും ഉത്സാഹപൂർവ്വം സഹകരിക്കുമെന്ന് തിരുമേനി ആവശ്യപ്പെട്ടു. റാഫിളിന്റെ നറുക്കെടുപ്പ് 2017 ഫെബ്രുവരി 17ന് ഭദ്രാസന ആസ്ഥാനത്ത് വെച്ച് നടത്തപ്പെടുമെന്ന് ഭദ്രാസന പിആർഒ എൽദോ പീറ്റർ അറിയിച്ചു.