നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന് സ്വപ്നസാഫല്യം, 300 ഏക്കറില്‍ സ്വന്തം റിട്രീറ്റ് സെന്‍റര്‍

north_east_mosc_diocese north_east_mosc_diocese1
.
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്‍റെ ചിരകാല അഭിലാഷമായ റിട്രീറ്റ് സെന്‍റര്‍ പെന്‍സില്‍വേനിയയില്‍ ഒരുങ്ങുന്നു. ഡാല്‍ട്ടണിലെ ഫാത്തിമ സെന്‍ററില്‍ വിപുലവും ആധുനിക സജ്ജീകരണങ്ങളോടും കൂടിയ സെന്‍റര്‍ സ്ഥാപിക്കുന്നതിനുള്ള നിശ്ചയത്തിനുള്ള അംഗീകാരം മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ നല്‍കിയതായി ഭദ്രാസന മെത്രാപ്പോലീത്ത സക്കറിയ മാര്‍ നിക്കോളോവോസ് അറിയിച്ചു. ഏറെക്കാലമായി സഭയുടെ വലിയൊരു ആഗ്രഹമായിരുന്നു, സ്വന്തമായി ഒരു റിട്രീറ്റ് സെന്‍റര്‍ എന്നത്. ഇതിനു വേണ്ടി പലതവണ യോഗങ്ങള്‍ ചേര്‍ന്നു. ഒടുവില്‍, 2013 ജൂണില്‍ മേരിലന്‍റിലെ ബാള്‍ട്ടിമൂറില്‍ ചേര്‍ന്ന ഭദ്രാസന പൊതുയോഗമാണ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന് ഒരു റിട്രീറ്റ് സെന്‍റര്‍ വേണമെന്ന ആവശ്യം ഉയര്‍ത്തിയത്. തുടര്‍ന്ന്, അനുയോജ്യമായ സ്ഥലം കണ്ടെത്താനും സെന്‍ററിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുവാനും ഭദ്രാസന കൗണ്‍സിലിനെ ചുമതലപ്പെടുത്തി.
മൂന്നു വര്‍ഷക്കാലം ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, പെന്‍സില്‍വേനിയ എന്നിവിടങ്ങളില്‍ സ്ഥലങ്ങള്‍ അന്വേഷിച്ചു. ഒടുവില്‍ അനുയോജ്യമായ ഇടമായി കണ്ടെത്തിയത് പെന്‍സില്‍വേനിയയിലെ ഫാത്തിമ റിന്യൂവല്‍ സെന്‍ററായിരുന്നു. മുന്‍പ് ഇത് പെന്‍സില്‍വേനിയ സ്ക്രാന്‍റണ്‍ റോമന്‍ കത്തോലിക്ക രൂപതയുടെ കീഴിലുണ്ടായിരുന്ന സെന്‍റ് പയസ് ടെന്‍ത് റോമന്‍ കാതലിക്ക് സെമിനാരിയായിരുന്നു. 2016 മെയില്‍ സഫേണില്‍ ചേര്‍ന്ന ഭദ്രാസന പൊതുയോഗത്തില്‍ ഫാത്തിമ റിന്യൂവല്‍ സെന്‍റര്‍ വാങ്ങാന്‍ തീരുമാനിച്ചു. സ്ക്രാന്‍റണ്‍ ഡൗണ്‍ടൗണില്‍ നിന്നും മിനിറ്റുകളുടെ ഡ്രൈവ് മാത്രമാണ് പെന്‍സില്‍വേനിയയിലെ ഡാല്‍റ്റണ്‍ ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്‍ററിലേക്കുള്ളു. ഔട്ട്ഡോര്‍ മെഡിറ്റേഷന് പറ്റിയ അന്തരീക്ഷമാണ് ഇവിടെയുള്ളത്. 300 ഏക്കര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന ഇവിടെ മനോഹരമായ ഒരു തടാകവും അതിനോടു ചേര്‍ന്ന് മൊട്ടക്കുന്നുകളും ഒപ്പം മരങ്ങളും ചെറിയ ചെടികളുടെയുമൊക്കെ ഒരു വലിയ കേദാരമുണ്ട്. ആരുടെയും മനസ്സ് ആകര്‍ഷിക്കുന്ന വിധത്തില്‍ പ്രകൃതിരമണീയമായ അന്തരീക്ഷമാണ് ഇവിടുത്തേത്.
ചാപ്പല്‍, ലൈബ്രറി, കോണ്‍ഫറന്‍സ് മുറികള്‍, ക്ലാസ്മുറികള്‍, ഓഫീസുകള്‍ എന്നിവയെല്ലാം റിട്രീറ്റ് സെന്‍ററിലുണ്ട്. ഇരുനൂറോളം അതിഥികളെ താമസിപ്പിക്കാന്‍ കഴിയുന്ന വിധത്തിലുള്ള രണ്ട് ഡോര്‍മെറ്ററികള്‍, ജിംനേഷ്യം, 800 പേര്‍ക്ക് ഇരിപ്പിടമൊരുക്കുന്ന വിശാലമായ ഓഡിറ്റോറിയം എന്നിവയെല്ലാം തന്നെ ഇവിടെയുണ്ട്. ഭദ്രാസനത്തിനു മാത്രമല്ല സഭയ്ക്കാകമാനം തന്നെ അഭിമാനിക്കാവുന്ന നേട്ടമാണ് ഇതെന്ന് സക്കറിയ മാര്‍ നിക്കളോവോസ് മെത്രാപ്പോലീത്ത പറഞ്ഞു. 4.50 മില്യണ്‍ ഡോളറിനാണ് റിട്രീറ്റ് സെന്‍റര്‍ സഭ സ്വന്തമാക്കുന്നത്. ഇതില്‍ ഒരു മില്യണ്‍ പുനര്‍നിര്‍മ്മാണത്തിനു മാത്രമായി കണക്കാക്കുന്നു. ഭദ്രാസനത്തിലുള്ള ഓരോ കുടുംബവും 1500 ഡോളര്‍ എന്ന കുറഞ്ഞ സംഖ്യ നല്‍കി ഈ പദ്ധതിയോടു സഹകരിക്കണമെന്ന് മെത്രാപ്പോലീത്ത അഭ്യര്‍ത്ഥിച്ചു. ഇതു കേവലമൊരു പദ്ധതിയായി കാണരുതെന്നും, ദൈവുമായുള്ള മനുഷ്യന്‍റെ അകലം കുറയ്ക്കാനുള്ള ഒരു ഇടമായി ഇതിനെ കാണണമെന്നും മാര്‍ നിക്കളോവോസ് പറഞ്ഞു.
രണ്ടു ശതമാനം പ്രതിവര്‍ഷം പലിശ നല്‍കുന്ന വിധത്തില്‍ നിക്ഷേപങ്ങളും സെന്‍ററിനു വേണ്ട തുകയായി സ്വീകരിക്കുന്നുണ്ട്. ഇത്തരത്തില്‍ കുറഞ്ഞത് 5000 ഡോളറെങ്കിലും നല്‍കണം. കോണ്‍ഫറന്‍സ് റൂമുകള്‍ക്ക് പ്രിയപ്പെട്ടവരുടെ പേരുകള്‍ നല്‍കാവുന്ന വിധത്തില്‍ സ്പോണ്‍സര്‍ഷിപ്പും അനുവദിച്ചിട്ടുണ്ട്. ഇതിനായി 50,000 ഡോളറാണ് വേണ്ടി വരിക. കിടപ്പുമുറികള്‍ക്ക് വേണ്ടി 25,000 ഡോളറായി നിജപ്പെടുത്തിയിരിക്കുന്നു. റിട്രീറ്റ് സെന്‍ററിലെ ഒരു നിശ്ചിത സ്ഥലത്ത് പ്രിയപ്പെട്ടവരുടെ ഓര്‍മ്മ ചിത്രങ്ങള്‍ സ്ഥാപിക്കുന്നതിനു വേണ്ടി 10,000 ഡോളര്‍ നല്‍കാം. എല്ലാ സംഭാവനകളെയും നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്‍ററിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന്,

WWW.TRANSFIGURATIONRETREAT.ORG
OR EMAIL US AT:
Transfiguration@neamericandiocese.org