കോതമംഗലം ചെറിയപള്ളി: കോടതി ഉത്തരവിന്‍റെ വിശദാംശങ്ങള്‍

കോതമംഗലം ചെറിയപള്ളി സംബന്ധിച്ചുണ്ടായ മൂവാറ്റുപുഴ മുന്‍സിഫ് കോടതിയുടെ വിധിയെ തുടര്‍ന്ന് ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ ഈ പള്ളി പിടിക്കാന്‍ വരുന്നു എന്നും, വ്യാജരേഖ ചമച്ചുണ്ടാക്കി പള്ളിയില്‍ അധികാരം സ്ഥാപിക്കുന്നത് എന്ത് വില കൊടുത്തും തടയുമെന്നും ഒരു വിഭാഗം നിരന്തരം പ്രസ്താവനകള്‍ ഇറക്കുകയാണ്. പള്ളിയുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങള്‍ മനസിലാക്കാതെ കോതമംഗലത്തെ പലരും ഈ അസത്യ പ്രസ്താവനകള്‍ ഏറ്റെടുത്തിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ വാസ്തവത്തില്‍ എന്താണ് ഈ വിധിയില്‍ ഉണ്ടായിട്ടുള്ളത് എന്ന് വിശദമാക്കേണ്ടത് എന്‍റെ കടമയായി ഞാന്‍ കരുതുകയാണ്.

1. 1977 ല്‍ ഒ.എസ്. 12/1977 നമ്പര്‍ ആയും, പിന്നീട് കേരളാ ഹൈക്കോടതിയില്‍ ഒ.എസ്. 1/1979 ആയി റീ നമ്പര്‍ ചെയ്തും കോതമംഗലം ചെറിയപള്ളി ഇടവകക്കാര്‍, ഈ ദേവാലയം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ 1934-ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടുന്ന ഇടവകയാണ് എന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കി. സഭയുടെ 1934-ലെ ഭരണഘടനയ്ക്ക് വിരുദ്ധമായി പള്ളിയില്‍ കൂടിയ പൊതുയോഗവും കമ്മിറ്റി യോഗങ്ങളും അസാധുവായി പ്രഖ്യാപിക്കണമെന്നും അതില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങള്‍ നിരാകരിച്ച് ഹൈക്കോടതി സിംഗിള്‍ ബെഞ്ച്ڋഉത്തരവായി. ഇതിന്മേല്‍ വാദികള്‍ എ.എസ്. 359/1980 നമ്പര്‍ ആയി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ബഹു കേരളാ ഹൈക്കോടതി വാദികളുടെ ആവശ്യം അംഗീകരിച്ചു ഉത്തരവായി. ഇതിന്മേല്‍ പ്രതികള്‍ (യാക്കോബായ വിഭാഗം) സുപ്രീംകോടതിയെ സമീപിച്ചു. ഇതിന്മേല്‍ വാദം കേട്ട സുപ്രീംകോടതി 02-05-1997-ല്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചു.

2. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിനായി ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ വിധി നടത്തിപ്പ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചു. എന്നാല്‍ 2002-ല്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ ആകമാനം സുപ്രീംകോടതി ഇടപെട്ടു ജസ്റ്റിസ്ڋമളീമഠ് നിരീക്ഷകനായി നിയമിച്ചു നടത്തിയ മലങ്കര അസോസിയേഷന്‍ യോഗത്തോടെ കോതമംഗലം ചെറിയപള്ളിയുടെ ഡിക്രിയും നടപ്പായി എന്ന് യാക്കോബായ വിഭാഗം വാദിച്ചു. ഈ വാദം സുപ്രീംകോടതി അംഗീകരിച്ച് ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ നല്കിയ വിധി നടത്തിപ്പ് ഹര്‍ജി സുപ്രീംകോടതി തള്ളിക്കളഞ്ഞു.

ഇപ്പോള്‍ മൂവാറ്റുപുഴ മുന്‍സിഫ്ڋകോടതിയിലും കോതമംഗലം ചെറിയ പള്ളിക്കു വേണ്ടി യാക്കോബായ വിഭാഗം വാദിച്ചതും “2002-ലെ പരുമല അസോസിയേഷന്‍ യോഗത്തിലൂടെ ചെറിയപള്ളിയുടെ വിധിനടത്തിപ്പ് പൂര്‍ണ്ണമായി” എന്നാണ്. അതുകൊണ്ട് തന്നെ ഈ പള്ളി മലങ്കരസഭയുടെ പള്ളിയാണെന്നും അത് ഭരിക്കപ്പെടേണ്ടത് 1934-ലെ സഭാഭരണഘടനപ്രകാരമാണെന്നും മൂവാറ്റുപുഴ മുന്‍സിഫ്ڋകോടതി കണ്ടെത്തി വിധി പ്രസ്താവിച്ചതില്‍ പ്രകോപിതരാകുന്നത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല.

3. കോടതിയില്‍ ഒന്ന് വാദിക്കുകയും പുറത്തു പള്ളിയില്‍ മറ്റൊന്ന് നടപ്പാക്കുകയുമായിരുന്നു ഇതുവരെയുള്ള രീതി. അതുകൊണ്ടുതന്നെ മൂവാറ്റുപുഴ മുന്‍സിഫ്ڋകോടതിയുടെ വിധി അംഗീകരിക്കാന്‍ ഉദ്ദേശ്യമില്ലായിരുന്നു എങ്കില്‍ എന്തിനാണ് കേരളാ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകരെ മൂവാറ്റുപുഴയില്‍ കൊണ്ടുവന്നു കേസ് വാദിപ്പിച്ചത്. കേസ് ജയിച്ചാല്‍ അത് നിയമവിജയം; തോറ്റാല്‍ ഹര്‍ത്താല്‍, പ്രകടനം, കോലംകത്തിക്കല്‍. ഇത് പരിഷ്കൃത സമൂഹത്തിലും അതിപുരാതനമായ മാര്‍തോമാ ചെറിയപള്ളി ഇടവകയ്ക്കും ചേര്‍ന്നതല്ല.

4. മൂവാറ്റുപുഴ മുന്‍സിഫ്ڋകോടതി വിധി 1980-ലെ കേരളാ ഹൈക്കോടതി വിധിയുടെ തുടര്‍ച്ച മാത്രമാണ്. അന്നു വിധിച്ചത് പലതരം കള്ളത്തരങ്ങള്‍ കൊണ്ട് മറച്ചുവച്ചിരുന്നത് ഇന്ന് നടപ്പാവാന്‍ പോകുന്നു എന്ന് മാത്രം.

5. ഈ കോടതിവിധി കലഹത്തിനുള്ളതല്ല. കോതമംഗലം ചെറിയപള്ളി വ്യവസ്ഥാപിതڅഭരണത്തിലേക്ക് വരികയാണ്. സഭയുടെ ഭരണഘടനയുടെ ഉള്ളില്‍ നിന്നുകൊണ്ട് ഇടവക മുന്നോട്ടുപോകും. അതുകൊണ്ട് ഭരണഘടന അനുസരിച്ച് ഭരിക്കപ്പെട്ടിരുന്ന സഭയുടെ സമാധാന കാലഘട്ടത്തിലെ വികാരിയായ യശശരീരനായ വന്ദ്യ കെ. സി. സഖറിയ അച്ചന്‍റെ സുവര്‍ണ്ണ കാലഘട്ടത്തിലേക്കുള്ള മാര്‍ഗരേഖയായി ഈ വിധി മാറും. ആയത് ഇടവകയുടെ സമാധാന കാലഘട്ടത്തിലേക്കുള്ള ആദ്യ പടിയാണ് എന്നും പറയാം.

6. കോതമംഗലത്തെ പൗരസമൂഹം വളരെ പ്രബുദ്ധരാണ്ڋഎന്നതില്‍ തര്‍ക്കമില്ല. ഈ പട്ടണത്തിന്‍റെയും ദേശം മുഴുവന്‍റെയും വിളക്കാണ് ചെറിയപള്ളി. പ. ബാവായുടെ കബറിടം അനുഗ്രഹത്തിന്‍റെ കലവറയാണ്. ഇത് അണയാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്വവുമാണ്. രാജ്യത്തെ നിയമത്തെയും കോടതിയെയും വെല്ലുവിളിച്ചല്ല നാം ഇത് സാധിക്കേണ്ടത്. അതിനോട് അനുസരണ പുലര്‍ത്തിയും നീതിപൂര്‍വം കാര്യങ്ങള്‍ മനസിലാക്കിയും വിലയിരുത്തിയുമാണ്. അതിനായി ഇടവക മുഴുവനായും കോതമംഗലത്തെ പൗരാവലിയുടെയും ആത്മാര്‍ത്ഥമായ സഹകരണം ആവശ്യപ്പെട്ടുകൊണ്ട്,

മലങ്കരസഭയ്ക്കുവേണ്ടി,

വികാരി
മാര്‍ത്തോമാ ഓര്‍ത്തഡോക്സ് ചെറിയപള്ളി
കോതമംഗലം

Kothamangalam Church Case: Court Order