ഇന്ന് നല്ല ശമറിയാക്കാരന്‍റെ ഉപമയുടെ ഞായറാഴ്ച! / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

Verghis_John
ഇന്ന് (മാര്‍ച്ച് 26) വിശുദ്ധ കുര്‍ബാനയില്‍ ഏവന്‍ഗേലിയ്ക്കു ശേഷം ചൊല്ലിയ “ആദാമവശതപൂണ്ടപ്പോള്‍ ….. ഘോഷിച്ചാന്‍” എന്ന ഗീതവും ഹൂത്തോമ്മോയ്ക്ക് അനുബന്ധമായി ജനം ചൊല്ലിയ “യേറുശലേം ….. സ്തുതിയെന്നവനാര്‍ത്തു” എന്ന ഗീതവും നല്ല ശമറിയാക്കാരന്‍റെ ഉപമയുമായി ബന്ധപ്പെട്ടതാണ്. സന്ധ്യാ നമസ്കാരത്തിന്‍റെ ഏവന്‍ഗേലിയോന്‍ വായനയും നല്ല ശമറിയാക്കാരന്‍റെ ഉപമയായിരുന്നു (വി. ലൂക്കോസ് 10: 25 – 37). അതേസമയം “നീണാള്‍ ….. സ്തോത്രം” (കാസോലിക്കി) കൂനി സ്ത്രീയെ സൗഖ്യമാക്കിയ സംഭവം സ്മരിക്കുന്നു. ഈ വ്യത്യാസത്തിനു കാരണമെന്താണെന്നു ചിന്തിച്ചിട്ടുണ്ടോ?

മലങ്കരസഭ വലിയ നോമ്പിലെ അഞ്ചാം ഞായറാഴ്ച കൂനിസ്ത്രീയെ സൗഖ്യമാക്കിയ സംഭവം സ്മരിക്കുമ്പോള്‍ (ക്പിപ്ത്തോ) അന്ത്യോഖ്യന്‍ സഭ നല്ല ശമറിയാക്കാരന്‍റെ ഉപമയാണ് (ശമ്ര്യോതോ) സ്മരിക്കുന്നത്. അതേ സമയം മലങ്കരയിലെ യാക്കോബായ വിഭാഗത്തിനും ഇന്നു ക്പിപ്ത്തോ ഞായറാഴ്ച ആണ്. പാശ്ചാത്യ (അന്ത്യോഖ്യന്‍) സുറിയാനി ആരാധനാക്രമമാണല്ലോ മലങ്കരസഭ സ്വീകരിച്ചിരിക്കുന്നത്.

ആരാധനാക്രമങ്ങളിലുള്ള വൈവിധ്യം പാശ്ചാത്യ (അന്ത്യോഖ്യന്‍) സുറിയാനി പാരമ്പര്യത്തിന്‍റെ ഒരു പ്രത്യേകതയാണ്. വേദവായനക്കുറിപ്പിന്‍റെ കാര്യത്തിലും ഇത്തരത്തിലുള്ള വൈവിധ്യം കാണാവുന്നതാണ്. അന്ത്യോഖ്യായില്‍ നിന്നും കുറെയൊക്കെ വ്യത്യസ്തമായ ആരാധനാക്രമങ്ങളും വേദവായനക്കുറിപ്പുകളും പൗരസ്ത്യ കാതോലിക്കായുടെ ഭരണസീമയില്‍പ്പെട്ട തെഗ്രീസിലും മൂസലിലും ഉപയോഗിച്ചിരുന്നു. അന്ത്യോഖ്യന്‍ സഭയുടെ തന്നെ കീഴിലുള്ള യെരുശലേമിലും കുറെയൊക്കെ വ്യത്യാസമുള്ള ക്രമങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ ആരാധനാക്രമങ്ങള്‍ക്ക് ഒരു ഐക്യരൂപ്യം വന്നത് അവ അച്ചടിച്ചു തുടങ്ങിയതിനു ശേഷമാണ്. വേദവായനക്കുറിപ്പിനും പ്രാദേശികമായ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ട്.
യായിറോസിന്‍റെ മകളെ ഉയര്‍പ്പിക്കുന്ന സംഭവം (വലിയ നോമ്പിലെ മൂന്നാം ഞായര്‍), ശതാധിപന്‍റെ ദാസന്‍റെ സൗഖ്യം (നാലാം ഞായര്‍), നയിനിലെ വിധവയുടെ മകനെ ഉയര്‍പ്പിക്കുന്ന സംഭവം (അഞ്ചാം ഞായര്‍), നല്ല ശമറിയാക്കാരന്‍റെ ഉപമ (ആറാം ഞായര്‍) തുടങ്ങി വ്യത്യസ്തമായ വേദവായനാഭാഗങ്ങള്‍ അന്ത്യോഖ്യന്‍ സഭ വിവിധ കാലങ്ങളിലും വിവിധ പ്രദേശങ്ങളിലും ഉപയോഗിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വലിയ നോമ്പിലെ വേദവായനകള്‍ (ഫാ. ഡോ. ബേബി വര്‍ഗീസ്, പുരോഹിതന്‍ 1989 ജനുവരി – മാര്‍ച്ച് പേജ് 33 – 36) കാണുക.

ഈ വര്‍ഷം എല്ലാ ക്രൈസ്തവരും ഒരുമിച്ച് ഈസ്റ്റര്‍ ആഘോഷിക്കുന്നതിനാല്‍ അന്ത്യോഖ്യന്‍ സഭയ്ക്കും വലിയ നോമ്പിലെ അഞ്ചാം ഞായറാഴ്ച ഇന്നു തന്നെയാണ്. ഇതിനു മുമ്പ് 2014-ലാണ് ഇങ്ങനെ വന്നത്. ഇനിയും 2025-ല്‍ ഇത് ആവര്‍ത്തിക്കും. 2001, 2004, 2007, 2010, 2011, 2025, 2028, 2031, 2034 തുടങ്ങിയ വര്‍ഷങ്ങളും ഉദാഹരണങ്ങളാണ്. വിവിധ രാജ്യങ്ങളിലെ 20 കോടിയിലധികം ക്രൈസ്തവര്‍ മിക്ക വര്‍ഷവും ഒന്നോ നാലോ അഞ്ചോ ആഴ്ചകള്‍ വൈകിയാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്.

മലങ്കര, അര്‍മേനിയന്‍, ഫിന്നിഷ് എന്നിവ ഒഴികെയുള്ള ഓര്‍ത്തഡോക്സ് സഭകളും അസിറിയന്‍ (കല്‍ദായ) സഭയില്‍ ബാഗ്ദാദ് ആസ്ഥാനമായ വിഭാഗവും ചില സ്ഥലങ്ങളില്‍ റോമന്‍ കത്തോലിക്കാ സഭയും ജൂലിയന്‍ കലണ്ടര്‍ പ്രകാരം ഈസ്റ്റര്‍ തീയതി നിശ്ചയിക്കുന്നതാണ് കാരണം. ഗ്രിഗോറിയന്‍-ജൂലിയന്‍ കലണ്ടറുകള്‍ തമ്മില്‍ ഇപ്പോള്‍ 13 ദിവസം വ്യത്യാസമുണ്ടെങ്കിലും ഈസ്റ്റര്‍ 35 ദിവസം വരെ വൈകാം. ക്രിസ്മസ് ആഘോഷത്തിനും ഇതുപോലെ തീയതി വ്യത്യാസമുണ്ട്.

ഇതോടൊപ്പം ലേഖകന്‍റെ ആരാധനാവത്സരത്തിലെ വൈവിധ്യം (ബഥേല്‍ പത്രിക 2016 ഒക്ടോബര്‍ പേജ് 18 – 20) എന്ന ലേഖനം കൂടി കാണുക.