രാഷ്ട്രവും മതവും രണ്ടു യാഥാർഥ്യങ്ങളാണ്. അവയെ വേണ്ടവിധത്തിൽ മനസിലാക്കിയാലേ ജീവിതത്തിന്റെ ആത്മീയ- ഭൗതികമാനങ്ങൾ ശോഭനമാകൂ. എല്ലാക്കാര്യങ്ങളിലും അന്തിമവാക്ക് രാഷ്ട്രം കല്പിക്കുന്നതാണെന്ന നിലപാട് വിശ്വാസികൾക്കു സ്വീകാര്യമല്ല. സീസറിന്റേതു സീസറിനും ദൈവത്തിന്റേതു ദൈവത്തിനും എന്നതാണു മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉത്തമമായ നിലപാട്. ചൈനയും ക്യൂബയും കമ്യൂണിസ്റ്റു റഷ്യയും മറ്റും സ്വീകരിച്ചു നടപ്പിലാക്കിയ നിലപാടുകൾ മതവിശ്വാസികൾക്കൊരിക്കലും സ്വീകാര്യമല്ല.
ഭൗമികജീവിതത്തേക്കാൾ നിത്യജീവിതത്തിനു പ്രാധാന്യം കല്പിക്കുന്ന വിശ്വാസികളെ സംബന്ധിച്ചിടത്തോളം വിശ്വാസകാര്യങ്ങളുടെ സംരക്ഷണത്തിനായി ജീവൻ വെടിയാനും അവർ സന്നദ്ധരാണ്. കാലം കാട്ടിത്തരുന്ന ധീര രക്തസാക്ഷികളുടെ നീണ്ടനിരയും സാക്ഷ്യപ്പെടുത്തുന്നതു മറ്റൊന്നല്ല.
മതവിശ്വാസങ്ങളിൽ കണ്ടുവരുന്ന വൈവിധ്യങ്ങൾ ഓരോ വ്യക്തിയും തനിക്കു ബോധ്യപ്പെടുന്ന രീതിയിൽ വിശ്വാസത്തിൽ ജീവിക്കുന്നതിന്റെ അടയാളങ്ങളാണ്. മതങ്ങൾ സ്വതന്ത്ര സമൂഹങ്ങളാണ്. നേരെമറിച്ചു രാഷ്ട്രമാകട്ടെ ഒരു നിർബന്ധിത സമൂഹമാണ്. ഒരു രാജ്യത്തു വസിക്കുന്ന ആളുകൾ ആ രാജ്യത്തെ പൗരന്മാരാണ്. അവർക്കു മറ്റൊരു രാജ്യത്തെ പൗരന്മാരായിരിക്കാൻ കഴിയുകയില്ല (മറ്റു രാജ്യങ്ങളിലെ അംബാസഡർമാർ, ബിസിനസിനും മറ്റുമായി മറ്റു രാജ്യങ്ങളിൽ താത്കാലികമായി താമസിക്കുന്നവർ തുടങ്ങിയവരെക്കുറിച്ചല്ല ഇവിടെ പരാമർശം). എല്ലാ പൗരന്മാരും തങ്ങളുടെ രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്.
മതവിശ്വാസികൾക്കു മറ്റു മതങ്ങളിലേക്കു മാറാനോ തങ്ങളുടെ വിശ്വാസങ്ങൾക്ക് അനുഗുണമായ മതം രൂപീകരിക്കാനോ ഉള്ള സ്വാതന്ത്ര്യം നമ്മുടെ നാട്ടിലുണ്ട്. അതുകൊണ്ട് അവരുടെ പൗരത്വം നഷ്ടമാവുകയോ മറ്റു കെടുതികൾ ഉണ്ടാകാനിടയാവുകയോ ഇല്ല. അതവരുടെ സ്വാതന്ത്ര്യമാണ്. അതിനാൽ അവരുടെ മതവിശ്വാസകാര്യങ്ങളിൽ സർക്കാരുകൾ ഇടപെടുന്നത് അവരുടെ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണ്.
മതസമൂഹം ഒരു വോളന്ററി അസോസിയേഷൻ (voluntary association) ആണ്. അതേസമയം രാഷ്ട്രമാകട്ടെ ഒരു കംപൽസറി ഓർഗനൈസേഷൻ (compulsory organisation) ആണ്. ഇവ തമ്മിലുള്ള വ്യത്യാസം എല്ലാവരും മനസിലാക്കിയിരിക്കേണ്ടതാണ്. ഒരു വോളന്ററി അസോസിയേഷന്റെ വിശ്വാസകാര്യങ്ങളിൽ അവ രാജ്യദ്രോഹമാകാത്തിടത്തോളംകാലം സർക്കാരുകൾ ഇടപെടേണ്ട ആവശ്യമില്ല; അവർക്കതിനുള്ള അവകാശവുമില്ലെന്നതാണു വാസ്തവം. സർക്കാരിൽ മതനിഷേധികളും ഏകമതവാദികളുമെല്ലാം ഉണ്ടാകാമെന്നിരിക്കേ അവർ മതകാര്യങ്ങളിൽ തീരുമാനങ്ങളെടുക്കുക ഉചിതവുമായിരിക്കില്ലല്ലോ.
മതവിശ്വാസകാര്യങ്ങളിൽ എന്തെങ്കിലും പുതിയ ക്രമീകരണമോ നവീന വ്യാഖ്യാനങ്ങളോ ആവശ്യമാണെങ്കിൽ അതു മതസമൂഹത്തിന്റെ അധികാരികളുടെയോ സമിതികളുടെയോ പരിധിയിൽപ്പെടുന്ന കാര്യങ്ങളാണ്. എല്ലാ മതങ്ങളിലും മാറ്റങ്ങളും പരിഷ്കാരങ്ങളുമൊക്കെ നടപ്പിലാക്കുന്നതിന് അവയുടേതായ രീതികളുണ്ട്. അതു മറന്നുകൊണ്ട് അവരുടെ വിശ്വാസകാര്യങ്ങളിൽ മറ്റുള്ളവർ, അതു സർക്കാരുകളായാൽപ്പോലും, ഇടപെടുന്നതിനെ നീതീകരിക്കാനാവില്ല. ക്രൈസ്തവ വിശ്വാസവും മറ്റും ദൈവം വെളിപ്പെടുത്തുന്ന കാര്യങ്ങളിൽ അധിഷ്ഠിതമായിരിക്കേ അതിലിടപെടാൻ ഭൗതിക അധികാരികൾക്ക് അവകാശമുണ്ടാകുന്നതെങ്ങനെ?
നവോത്ഥാനകാലത്തെ മനോഭാവങ്ങൾ
നവോത്ഥാന നായകരിൽ പലരും നാസ്തികരോ ആപേക്ഷികതാവാദികളോ ആയിരുന്നു. മതത്തെ തള്ളിപ്പറയുകയോ മതപരമായ കാര്യങ്ങളെ വിമർശനം കലർന്ന സംശയബുദ്ധിയോടെ വീക്ഷിക്കുകയോ ചെയ്തിരുന്നവരായിരുന്നു ഇവരിൽ ഭൂരിപക്ഷവും. മതത്തെപ്പറ്റി വികലചിന്തകൾ വ്യാപകമാക്കുകയും ഭൗതികസംവിധാനങ്ങൾക്കു പ്രാമുഖ്യം കല്പിക്കുകയും ചെയ്ത ഇക്കൂട്ടർ രാഷ്ട്രീയാധികാരത്തെ സർവപ്രധാനമായി കണക്കാക്കി. എല്ലായിടത്തും രാഷ്ട്രീയാധികാരത്തിനു കടന്നുചെല്ലാമെന്നും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാവുമെന്നുമുള്ള ധാരണകളെ അവർ വളർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു.
ആത്മീയതയ്ക്കും വിശ്വാസത്തിനുമുള്ള പ്രാധാന്യം വിസ്മൃതമാക്കുന്ന പ്രത്യയശാസ്ത്രങ്ങളും സിദ്ധാന്തങ്ങളുമാണു നവോത്ഥാനകാലത്തും പിന്നീടും തുടർന്നതെന്നു പറയാം. ഇത്തരം വികലമായ പ്രത്യയശാസ്ത്രങ്ങളാണ് എല്ലായിടത്തും സർവാധിപത്യത്തിന്റെ വിത്തുകൾ പാകിയത്. മാർക്സിസ്റ്റ് ചിന്താഗതിയിൽ മതം അപ്രസക്തം മാത്രമല്ല യഥാർഥ പുരോഗതിക്കു വിഘാതവുമാണ്. മതം വർഗസമരത്തിന്റെ വീര്യം കുറയ്ക്കുക മാത്രമല്ല മനുഷ്യനെ മയക്കിക്കിടത്തുന്ന കറുപ്പായും വർത്തിക്കുന്നുവെന്നാണ് ഇക്കൂട്ടരുടെ പക്ഷം. അതിനാൽത്തന്നെ മതരംഗത്തെ ശിഥിലമാക്കുന്നതു തെറ്റല്ലെന്നു മാത്രമല്ല മാനവപുരോഗതിക്ക് ആവശ്യവുമാണെന്ന നിലപാടാണല്ലോ ആ പ്രത്യയശാസ്ത്രങ്ങൾക്കുള്ളത്.
ഏകമതവാദികൾ തങ്ങളുടെ മതവിശ്വാസത്തിനും ആചാരങ്ങൾക്കും ചേരാത്തവയെ എല്ലാം നിരാകരിക്കുകയും തച്ചുടയ്ക്കാൻ താത്പര്യപ്പെടുകയും ചെയ്യുന്നു.
മറ്റു മതങ്ങളുടെ ചിറകരിയാൻ അവർ വെന്പൽകൊള്ളുക സ്വാഭാവികം. കോടാനുകോടി വിശ്വാസികൾ പതിവായി കുന്പസാരിച്ച് ആശ്വാസവും മാർഗദർശനവും നേടുന്നു. ഒന്നോ രണ്ടോ പിഴവുകൾ സംഭവിച്ചുവെന്ന ആരോപണങ്ങൾ ഉയർന്നുവെന്ന പേരിൽ കുന്പസാരം നിരോധിക്കണമെന്ന ആവശ്യമുയർത്തിയ ദേശീയ വനിതാ കമ്മീഷന്റെ തിരക്കു തീർച്ചയായും തങ്ങൾക്കില്ലാത്തതിനെയെല്ലാം പുറന്തള്ളാനുള്ള ഏകമതവാദികളുടെ സ്വഭാവം തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നു.
എല്ലാക്കാര്യങ്ങളും വെളിപ്പെടുത്തണമെന്നുണ്ടോ?
ഈയിടെ ഒരു നടി പീഡിപ്പിക്കപ്പെട്ടുവെന്ന ആരോപണമുയർന്നപ്പോൾ ആരോ ആ നടിയുടെ പേരും മറ്റും വെളിപ്പെടുത്തിയതു വലിയ വിവാദമായിരുന്നല്ലോ. പ്രതിരോധവകുപ്പിന്റെ കരാറുകളെക്കുറിച്ചു നിയമനിർമാണസഭകളിലുയർന്ന ചോദ്യങ്ങളിലും മറുപടികൾ അവയുടെ രഹസ്യസ്വഭാവത്തിൽ ഊന്നിയായിരുന്നുവല്ലോ. പ്രതിരോധവകുപ്പിന്റെ രഹസ്യരേഖകൾ വെളിപ്പെടുത്താനാവുമോ? ഭാര്യാഭർത്താക്കന്മാർ പറയുന്ന എല്ലാക്കാര്യങ്ങളും വെളിപ്പെടുത്താവുന്നവയാണോ?
ഏതായാലും കുന്പസാരരഹസ്യം പരസ്യമാക്കാനാവില്ല എന്നുള്ളതു ക്രൈസ്തവ വൈദികർക്കുള്ള കർശന നിർദേശമാണ്. നൂറ്റാണ്ടുകളായി ഈ നിർദേശം പാലിക്കപ്പെടുന്നു എന്ന ബോധ്യമാണ് ഇന്നും കോടിക്കണക്കിനാളെ ഈ കൂദാശാവേദിയിലേക്ക് ആനയിക്കുന്നത്. ആകുലതകളുടെ നെടുവീർപ്പുകളുമായി അണയുന്ന അനേകരുടെ ആശ്വാസത്തിന്റെ നിശ്വാസങ്ങളാൽ മുഖരിതമാണു കുന്പസാരക്കൂടുകൾ. കുന്പസാരരഹസ്യം പരസ്യമാക്കുകയാണെങ്കിൽ ആ വേദിയിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണല്ലോ. അതാണോ ദേശീയ വനിതാ കമ്മീഷന്റെ ലക്ഷ്യം?
കൗണ്സലിംഗുകൾ വളരെ വ്യാപകമാകുന്ന ഒരു കാലഘട്ടമാണല്ലോ ഇത്. കൗണ്സലറോടു പങ്കുവയ്ക്കുന്ന കാര്യങ്ങൾ പരസ്യമാക്കപ്പെടുമെങ്കിൽ എത്രപേർ കൗണ്സലിംഗിനു തയാറാകും?
കൂദാശകൾ വിശ്വാസത്തിന്റെ നിബന്ധന
ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം കുന്പസാരം വിശ്വാസത്തിന്റെ ഭാഗമാണ്. കൂദാശകൾ ദൈവസ്ഥാപിതമാകയാൽ അവയുടെ പവിത്രത സംരക്ഷിക്കാൻ വിശ്വാസിക്കു കടമയുണ്ട്. തന്റെ ശ്ലീഹന്മാർക്കു പാപമോചനത്തിന്റെ അധികാരം നല്കിയ മിശിഹായുടെ തുടർച്ചയായ സഭ പാപം ഏറ്റുപറയുന്നവർക്കു പാപമോചനം നല്കുന്ന പാരന്പര്യമാണു തുടരുന്നത്. ഏറ്റുപറച്ചിലിന്റെ രഹസ്യാത്മകതയ്ക്കു സഭ ഉറപ്പു നല്കുകയുമാണു ചെയ്യുന്നത്. അതിനാൽ ഈ ഉറപ്പു ലംഘിച്ചു പ്രവർത്തിക്കാൻ ഒരു വൈദികനും അനുവാദമില്ല. പാപിക്കു സദുപദേശങ്ങളേകി നല്ല ജീവിതത്തിനു തയാറാക്കുന്ന അവസരം കൂടിയാണത്.
നമ്മുടെ ഭരണഘടന മതവിശ്വാസങ്ങളെ ബഹുമാനിക്കുന്നു; ഭൂരിപക്ഷ- ന്യൂനപക്ഷ വ്യത്യാസമില്ലാതെ തുല്യ പരിഗണന നല്കുന്നു. മതവിശ്വാസം സംരക്ഷിക്കാനും ജീവിക്കാനുമുള്ള വ്യവസ്ഥകളാണതു മുന്പോട്ടുവയ്ക്കുന്നത്. വിശ്വാസം പുലർത്താനും പ്രചരിപ്പിക്കാനും (to profess, to practice and to propagate) സ്ഥാപനങ്ങൾ നടത്താനുമെല്ലാമുള്ള സ്വാതന്ത്ര്യങ്ങൾ മൗലികാവകാശങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസകാര്യത്തിലുള്ള അവകാശങ്ങളെക്കുറിച്ചും ഭരണഘടന പ്രത്യേകശ്രദ്ധ പുലർത്തിയിട്ടുണ്ട്. വിവിധ കാലങ്ങളിൽ ഭിന്നതാത്പര്യങ്ങളുള്ള പല സർക്കാരുകളും പല അവകാശങ്ങളും വെട്ടിച്ചുരുക്കിയിട്ടുണ്ടെങ്കിലും ഭരണഘടനയുടെ നിലപാടുകൾ വ്യക്തമാണ്.
മറ്റൊന്നുകൂടി ഓർമിക്കുന്നതു നല്ലതാണ്. സർക്കാരിന്റെ എല്ലാത്തലങ്ങളിലും അഴിമതി വ്യാപകമാണെന്ന വസ്തുത എല്ലാവർക്കും അറിവുള്ളതാണ്. അതുകൊണ്ടു സർക്കാരേ വേണ്ട, അതു പിരിച്ചുവിടണമെന്ന് ആരെങ്കിലും പറയാറുണ്ടോ? മനുഷ്യർ സംഘാതമായി ഇടപെടുന്ന ഇടങ്ങളിലെല്ലാം പ്രശ്നങ്ങളുണ്ടാകാറുണ്ട്. എന്നു കരുതി സംഘടനാ പ്രവർത്തനങ്ങൾ തന്നെ വേണ്ടെന്നു പറയാൻ വനിതാ കമ്മീഷനു കഴിയുമോ?
കുന്പസാരരഹസ്യം വെളിപ്പെടുത്താനാവില്ല
കുന്പസാരം നിരോധിക്കാനോ കുന്പസാരരഹസ്യം വെളിപ്പെടുത്തണമെന്നു നിഷ്കർഷിക്കാനോ ഒരു നിയമമുണ്ടാക്കിയാൽ അത് അനുസരിക്കുകയില്ല എന്നു പറയാനേ സാധിക്കൂ. ഈ രഹസ്യം സൂക്ഷിക്കുന്നതിനായി ജീവൻ ബലികഴിച്ച അനേകം രക്തസാക്ഷികളുടെ ചരിത്രമാണു സഭയ്ക്കുള്ളത്. സീസറിന് അവകാശപ്പെട്ടതു മാത്രമേ സീസറിനു നല്കേണ്ടതുള്ളു എന്നു തിരിച്ചറിയുന്ന വിശ്വാസികൾ ഇത്തരം സാഹചര്യങ്ങളിൽ ദൈവത്തിനുള്ളവ ദൈവത്തിനുതന്നെ നല്കുമെന്നതിൽ സംശയത്തിനിടമില്ല.
ദേശീയ വനിതാ കമ്മീഷൻ വിഭാവനം ചെയ്യുന്ന നിയമംകൂടി വന്നാൽ അന്താരാഷ്ട്രരംഗത്തു മതപീഡനം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്കു കൂടുതൽ ഉയർന്ന റാങ്കു ലഭ്യമാക്കാനേ അതുപകരിക്കൂ.