പൌരസ്ത്യ കാതോലിക്കാ സ്ഥാനം


(പ്രത്യേക റിപ്പോര്‍ട്ടര്‍)

നിരണം: മലങ്കര സുറിയാനി സമുദായാംഗങ്ങള്‍ വളരെക്കാലമായി ആഗ്രഹിച്ചുകൊണ്ടിരുന്നതും ഇതര സമുദായങ്ങളുടെ സവിശേഷമായ ശ്രദ്ധയെ ആകര്‍ഷിച്ചുകൊണ്ടിരുന്നതുമായ ‘പൗരസ്ത്യ കാതോലിക്കാ സ്ഥാനദാനം’, മാര്‍തോമ്മാശ്ലീഹായാല്‍ സ്ഥാപിതവും ചരിത്രപ്രസിദ്ധവുമായ നിരണത്തു പള്ളിയില്‍ വച്ച് ഇന്നലെ വളരെ ആഘോഷപൂര്‍വ്വം നടത്തപ്പെട്ടിരിക്കുന്നു. ഇതിലേക്കായി അന്ത്യോഖ്യായുടെ മോറാന്‍ മാര്‍ ഇഗ്നാത്യോസ് അബ്ദേദ് മിശിഹാ സീനിയര്‍ പാത്രിയര്‍ക്കീസ് ബാവാ അവര്‍കള്‍, മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അവര്‍കള്‍, മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ അവര്‍കള്‍, മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായവര്‍കള്‍ മുതലായവര്‍ നിരണത്തു പള്ളിക്കാരുടെയും വേറെ പല പള്ളിക്കാരുടെയും മറ്റും കേമമായ എതിരേല്പോടുകൂടി ഇക്കഴിഞ്ഞ വെള്ളിയാഴ്ച നിരണത്തു പള്ളിയിലേക്കു വരികയുണ്ടായി. പരുമല സിമ്മനാരിയില്‍നിന്നു പ്രത്യേക ബോട്ടുമാര്‍ഗ്ഗം പന്നായിക്കടവില്‍ എത്തി അവിടെനിന്ന് ബാവാ അവര്‍കള്‍ മേനാവിലും മെത്രാപ്പോലീത്തന്മാര്‍ എല്ലാവരും മഞ്ചലിലുമായിരുന്നു യാത്ര ചെയ്തത്. കുട, കൊടി, പൊന്‍ വെള്ളി കുരിശുകള്‍ മുതലായ അലങ്കാരങ്ങളാലും പാണ്ടിവാദ്യം, തമ്പേര്‍ മുതലായ വാദ്യഘോഷങ്ങളാലും മറ്റും ഈ യാത്ര എത്രയും മനോഹരമായ നിലയില്‍ വളരെ ആഘോഷത്തോടുകൂടിയായിരുന്നു.

മലങ്കരസഭയില്‍ ഇതുവരെ ലഭിച്ചിട്ടില്ലാത്ത ‘കാതോലിക്കാ’ സ്ഥാനാഭിഷേകത്തില്‍ സംബന്ധിച്ച് ‘അനുഗ്രഹം’ പ്രാപിക്കുന്നതിനായി തെക്കുനിന്നും വടക്കുനിന്നും എന്നുവേണ്ടാ നാനാദിക്കുകളില്‍ നിന്നും അനവധിയാളുകള്‍ ശനിയാഴ്ച രാവിലെതന്നെ വരവു തുടങ്ങി. വൈകിട്ടു നമസ്ക്കാരസമയമായപ്പോഴേക്ക് പല സ്ഥലങ്ങളില്‍ നിന്നുമുള്ള ആളുകള്‍ എത്തിക്കഴിഞ്ഞു. എല്ലാവരുംകൂടി ബാവാ അവര്‍കളെ താമസസ്ഥലത്തുനിന്ന് എതിരേറ്റു പള്ളിയകത്തേക്ക് കൊണ്ടുവരികയും നമസ്ക്കാരത്തിനുശേഷം റമ്പാന്മാര്‍, കത്തനാരന്മാര്‍, ശെമ്മാശന്മാര്‍ മുതലായവരെല്ലാം ഈരണ്ടണിയായി കത്തിച്ച മെഴുകുതിരികളോടുകൂടി നിന്നു സുറിയാനി ഗാനങ്ങള്‍ ചൊല്ലി അദ്ദേഹത്തെ എതിരേറ്റു മുറിക്കകത്തേക്കു കൊണ്ടുപോകുകയും അവിടെവച്ച് ബാവാ അവര്‍കള്‍ എല്ലാവരെയും ആശീര്‍വദിക്കുകയും ചെയ്തു. ഇതിന്‍റെശേഷം ജനങ്ങളൊട്ടുമുക്കാലും പിരിഞ്ഞു. തദനന്തരം ഭക്ഷണം കഴിഞ്ഞു കാതോലിക്കാസ്ഥാനത്തിനു തിരഞ്ഞെടുക്കപ്പെട്ട മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായവര്‍കളെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായവര്‍കള്‍, മാര്‍ ഗ്രീഗോറിയോസു മെത്രാപ്പോലീത്തായവര്‍കള്‍, ഔഗേന്‍ റമ്പാനവര്‍കള്‍ ശീമ റമ്പാന്മാര്‍ മുതലായവര്‍ കൂട്ടിക്കൊണ്ട് ബാവാ അവര്‍കളുടെ മുറിയിലേക്കു പോകുകയും ബാവായെ കണ്ട് അനുവാദവും അനുഗ്രഹവും വാങ്ങിച്ച് തിരിച്ചുപോരികയും ചെയ്തു.

ഞായറാഴ്ച എട്ടു മണി കഴിഞ്ഞാല്‍പ്പിന്നെ പള്ളിയകത്തേക്ക് ആളുകളെ കയറ്റിവിടുന്നതല്ലെന്നു നിരണം യുവജനങ്ങള്‍ മുന്‍കൂട്ടി പരസ്യം ചെയ്തിരുന്നതനുസരിച്ചൊ എന്തോ രാവിലെ അഞ്ചു മണിക്കു മുമ്പെതന്നെ വിശേഷ മാതൃകയില്‍ നൂതനമായി പണി കഴിപ്പിച്ചിട്ടുള്ളതും ഏറ്റവും വിശാലവുമായ നിരണത്തു പള്ളിയകം മുഴുവനും ജനങ്ങളെക്കൊണ്ടു നിറഞ്ഞു കഴിഞ്ഞിരുന്നു. ഏകദേശം അഞ്ചര മണിയോടുകൂടി നമസ്ക്കാരത്തിനു പ്രവേശിച്ചു. നമസ്ക്കാരം അവസാനിക്കാറായപ്പോഴേക്ക് പള്ളിയകവും പുറവും എല്ലാം ജനങ്ങളെക്കൊണ്ടു നിബിഡികൃതമായി എങ്കിലും ഇവരെയെല്ലാം ശരിയായി നിറുത്തുന്നതിലും കാരണമുണ്ടാകുമ്പോള്‍ ആളുകള്‍ക്ക് ഇറങ്ങിപ്പോകുന്നതിന് നടുവില്‍ക്കൂടി ഒരു വഴിയുണ്ടാക്കിക്കൊടുക്കുന്നതിലും ഏതാനും ചിലരുടെ നായകത്വത്തിന്‍ കീഴില്‍ ഇവിടെ പ്രത്യേകം നിയമിക്കപ്പെട്ടിരുന്ന വാളന്‍ററന്മാര്‍ ചെയ്ത ശ്രമം ഏറ്റവും അഭിനന്ദനീയമായിരുന്നു. ഏകദേശം എട്ടു മണിയോടുകൂടി ബാവാ അവര്‍കള്‍ കുര്‍ബാന അനുഷ്ഠിച്ചു. ശുശ്രൂഷാവേളയില്‍ ബാവാ അവര്‍കള്‍ മെത്രാപ്പോലീത്താ അവര്‍കളുടെ തലമേല്‍ കൈവച്ച് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും അംശവടി മുതലായവ ധരിപ്പിക്കുകയും ചെയ്ത് ഒരു കസേരയില്‍ ഇരുത്തി പൊക്കിക്കൊണ്ട് ബാവായും മെത്രാന്മാരും ശേഷം വൈദികജനങ്ങളും കൂടി ‘ഒക്സിയോസ്’ വിളിക്കുകയും ഇതു കൂടാതെ ‘മദുബഹാ’ മദ്ധ്യെയും തെക്കും വടക്കും കൊണ്ടുപോയി മൂന്നു പ്രാവശ്യം വീതം കസേരയില്‍ പൊക്കി ‘ഒക്സിയോസ്’ വിളിക്കുകയും നാലാമത്തെ പ്രാവശ്യം ‘മദുബഹാ’യുടെ പടിഞ്ഞാറെ വാതുക്കല്‍ കൊണ്ടുവന്ന് കസേരയില്‍ പൊക്കിയുയര്‍ത്തിപ്പിടിക്കുകയും അവിടെവച്ച് മലങ്കര മാര്‍ത്തോമ്മാ സിംഹാസനത്തിലേക്ക് പൗരസ്ത്യ കാതോലിക്കായായി അപ്പോള്‍ വാഴിക്കപ്പെട്ട മോറാന്‍ മാര്‍ ബസ്സേലിയോസ് ബാവാ അവര്‍കള്‍ ‘ഏവന്‍ഗേലിയോന്‍’ വായിക്കുകയും ചെയ്തു.

ഈ പ്രത്യേക “ശുശ്രൂഷ”യുടെ അവസാനത്തില്‍ ബാവാ അവര്‍കള്‍ സുറിയാനിയില്‍ ഒരു പ്രസംഗം ചെയ്തു. ആ പ്രസംഗത്തിന്‍റെ ചുരുക്കം ഇതോടെ ചേര്‍ക്കുന്നു.

പ്രസംഗവും കഴിഞ്ഞ് കുര്‍ബാനയുടെ ബാക്കി “ശുശ്രൂഷ”കളും തീര്‍ക്കുകയും അവസാനത്തില്‍ വൈദികന്മാര്‍ എല്ലാവരുംകൂടി ‘കാതോലിക്കാബാവാ’ അവര്‍കളെ കസേരയില്‍ ഇരുത്തി എടുത്തുകൊണ്ടു കുരിശു, കുട മുതലായ പല അലങ്കാരങ്ങളോടും ആഡംബരങ്ങളോടും വൈദികന്മാരെല്ലാം കത്തിച്ച മെഴുകുതിരികളെ പിടിച്ചുകൊണ്ടും സന്തോഷസൂചകമായ കുരുത്തോല ധരിച്ച അനേകായിരമാളുകളുടെ അകമ്പടിയോടും ആഹ്ലാദസൂചകമായ ആര്‍പ്പുവിളിയോടും ഇടയ്ക്കിടയ്ക്കുണ്ടായ ചീയേഴ്സ്സു വിളികളോടുംകൂടി പള്ളിക്കു പ്രദക്ഷിണം കഴിക്കുകയുണ്ടായി.

ഇതുകഴിഞ്ഞശേഷം എല്ലാവരുംകൂടി പാത്രിയര്‍ക്കീസുബാവാ അവര്‍കളെയും കാതോലിക്കാബാവാ അവര്‍കളെയും അവരവരുടെ മുറികളില്‍ അകമ്പടിയോടുകൂടി കൊണ്ടുചെന്നാക്കുകയും അവരുടെ ആശീര്‍വാദങ്ങള്‍ സ്വീകരിച്ചുകൊണ്ടു വിശ്രമത്തിനായി പിരിയുകയും ചെയ്തു. ഏകദേശം മൂന്നു മണിയോടുകൂടി വീണ്ടും പള്ളിയില്‍ മണിയടിക്കുകയും എല്ലാവരും പള്ളിയകത്തു കൂടുകയും ദിവ്യശ്രീ. പൂവത്തൂര്‍ യാക്കോബു കത്തനാര്‍ അവര്‍കള്‍, മാര്‍തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതവും ചരിത്രപ്രസിദ്ധവുമായ നിരണത്തു പള്ളിയില്‍വെച്ച് അന്നു നടന്നിരിക്കുന്ന ഏറ്റവും മഹത്വവും ഉന്നതവുമായ സ്ഥാനമാഹാത്മ്യലബ്ധിയെപ്പറ്റി നാം എല്ലാവരും ദൈവത്തെ പ്രത്യേകം സ്തുതിക്കേണ്ടതാണെന്നും ഇതു മറ്റൊരു പള്ളിയിലും വെച്ചു നടക്കാതെ നിരണത്തുവെച്ചു നടന്നതില്‍ ഏതോ ദൈവികമായ മഹത്വവും രഹസ്യവുമുണ്ടെന്നും മറ്റും വിവരിച്ച് ഒരു പ്രസംഗം ചെയ്യുകയും ഇതിനെ തുടര്‍ന്ന് ദീവന്നാസ്യോസ് സിമ്മനാരി പ്രിന്‍സിപ്പാല്‍ റവ. ഫാദര്‍ പി. ടി. ഗീവറുഗീസ് എം. എ. അവര്‍കള്‍ കാതോലിക്കാസ്ഥാനത്തെയും അതിന്‍റെ ചരിത്രപ്രസിദ്ധമായ ഖ്യാതിയേയും സ്ഥാനവലിപ്പത്തെയും മറ്റും പറ്റി ചരിത്രസാക്ഷ്യങ്ങളോടുകൂടി വേറൊരു പ്രസംഗം ചെയ്യുകയും ചെയ്ത് ഏകദേശം നാലു മണിയോടുകൂടി എല്ലാവരും പിരിഞ്ഞു.

ഇങ്ങനെ മലങ്കരസഭയിലെന്നു തന്നെയല്ല, ഇന്ത്യയില്‍ മറ്റെങ്ങും തന്നെ ഇതുവരെ നടന്നിട്ടില്ലാത്തതും സുറിയാനിസഭാ ചരിത്രത്തില്‍ തങ്കശിലാരേഖപോലെ ഒരിക്കലും മായാതെ എപ്പോഴും തിളങ്ങിക്കൊണ്ടിരിക്കുന്നതുമായ കാതോലിക്കാ സ്ഥാനാഭിഷേക കര്‍മ്മം സര്‍വ വിജയകരമായും മംഗളകരമായും പരിണമിച്ചു എന്നു സസന്തോഷം പറയേണ്ടിയിരിക്കുന്നു.

(മലയാള മനോരമ, 1912 സെപ്റ്റംബര്‍ 18)

സഭാസ്വാതന്ത്ര്യത്തിന്‍റെ  അടിസ്ഥാനക്കല്ല്

പാത്രിയര്‍ക്കീസ് ബാവായുടെ പ്രസംഗം

“നമ്മുടെ അനുഗ്രഹിക്കപ്പെട്ട മക്കളെ, ഇന്ന് ഇവിടെ നടന്നിട്ടുള്ളതായ കര്‍മ്മം എത്രയും മഹത്തരമായ ഒരു ദിവ്യശുശ്രൂഷയാകുന്നു. നിങ്ങളുടെ പിതാക്കന്മാര്‍ കാണുന്നതിന് ആഗ്രഹിച്ചിരുന്നിട്ടു കാണാതിരുന്നതായ ഒരു സംഭവമാണ് ഇന്നു നടന്നിട്ടുള്ളത്.
മലങ്കരയുള്ള നമ്മുടെ സഭ നമ്മുടെ കര്‍ത്താവേശുമിശിഹായുടെ പന്ത്രണ്ട് അപ്പോസ്തോലന്മാരില്‍ ഒരാളായ വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിക്കപ്പെട്ടതാണ്. ഇവിടെ എല്ലാക്കാലത്തും അപ്പോസ്തോലിക കൈവെപ്പ് എന്നേക്കും നിലനില്‍ക്കത്തക്കവിധത്തില്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനം ഇവിടെ സ്ഥാപിക്കുന്നതിനു ദൈവം സംഗതിയാക്കിയിരിക്കുന്നു.

മെത്രാന്‍സ്ഥാനം സ്വീകരിക്കുന്നതിനായി തുര്‍ക്കി രാജ്യം വരെ ഇവിടെ നിന്ന് ഇനിമേലില്‍ ആളുകള്‍ പോകേണ്ട ആവശ്യമില്ല. ഇപ്പോള്‍ അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്ന കാതോലിക്കാ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്മേല്‍ കിഴക്കിന്‍റെ കാതോലിക്കായായി പൂര്‍വകാലത്തു സെലൂക്യയില്‍ ഭരിച്ചുവന്ന കാതോലിക്കായുടെ അനന്തരഗാമിയായി മോറാന്‍ മാര്‍ ബസേലിയോസ് എന്ന പേരോടുകൂടി വാഴിക്കപ്പെട്ടിരിക്കുന്നു. ഇദ്ദേഹം ദീര്‍ഘായുസ്സോടിരിക്കട്ടെ. ഇദ്ദേഹത്തെക്കുറിച്ചു നിങ്ങള്‍ക്കും നിങ്ങളോടിദ്ദേഹത്തിനും ഹൃദയപൂര്‍വമായ സ്നേഹവും ഇദ്ദേഹത്തിന്‍റെ ഭരണം മൂലം മലങ്കരസഭയ്ക്കു പൂര്‍വാധികം ശ്രേയസ്സും ഉണ്ടാകുമാറാകട്ടെ.

കാതോലിക്കായ്ക്ക് വേണ്ടുംവണ്ണമുള്ള സര്‍വ ബഹുമാനങ്ങളും ഇദ്ദേഹത്തോടു നിങ്ങള്‍ കാണിക്കണം. ഇദ്ദേഹത്തെ അനുസരിക്കുകയും ഭക്തിപുരസ്സരം നിങ്ങള്‍ സ്മരിക്കുകയും ഇദ്ദേഹത്തില്‍നിന്ന് അപ്പോസ്തോലിക അനുഗ്രഹങ്ങള്‍ പ്രാപിക്കുകയും വേണം. ഇദ്ദേഹത്തിന്‍റെ കാലശേഷം ഇവിടെയുള്ള മെത്രാപ്പോലീത്തന്മാര്‍ക്കു തന്നെ യോജിച്ച് ഒരു കാതോലിക്കായെ അഭിഷേകം ചെയ്യുന്നതിന് അധികാരമുള്ളതാണ്. മലങ്കരസഭ എന്നേക്കും സ്വതന്ത്രമായി നിലനില്‍ക്കുന്നതിന് ഇപ്പോള്‍ ഇവിടെ സ്ഥാപിക്കപ്പെട്ടിരിക്കുന്ന കാതോലിക്കാ സിംഹാസനം സഹായിക്കട്ടെ.

ഇതു നിങ്ങളുടെ സഭയുടെ സ്വാതന്ത്ര്യത്തിന്‍റെ അടിസ്ഥാനക്കല്ലാകുന്നു. ഇങ്ങനെ നിങ്ങള്‍ക്കു കാതോലിക്കാ സിംഹാസനം സ്ഥാപിച്ചു തരുന്നതിനു നമ്മെ പ്രേരിപ്പിച്ചതായ കാരണം എന്തെന്നു പറയാം. തുര്‍ക്കി രാജ്യത്തുനിന്ന് ഇത്രടംവരെ വന്നെത്തുന്നത് എത്രമാത്രം പ്രയാസവും ആപല്‍ക്കരവും ആണെന്നുള്ളതാണ്. ഇത്രമാത്രം കഷ്ടപ്പാടുകള്‍ എല്ലാക്കാലത്തും മലങ്കരസഭാംഗങ്ങള്‍ അനുഭവിക്കണമെന്നു ശഠിക്കുന്നത് അക്രമവും അക്രൈസ്തവുമാകുന്നു.

പാത്രിയര്‍ക്കീസിന്‍റെ അധികാരങ്ങളെല്ലാം കാതോലിക്കായിക്കുമുണ്ട്. മെത്രാപ്പോലീത്തന്മാരെ വാഴിക്കുക മുതലായ സര്‍വവും കാതോലിക്കാമാരെക്കൊണ്ടു നിങ്ങള്‍ക്കു സാധിപ്പിക്കാവുന്നതാണ്. കാതോലിക്കായെ നിങ്ങള്‍ എല്ലാവിധത്തിലും ബഹുമാനിക്കുകയും ആദരിക്കുകയും വേണം.”

(മലയാള മനോരമ, 1912 സെപ്റ്റംബര്‍ 18)

പൗരസ്ത്യ കാതോലിക്കാ ബാവാ അവര്‍കള്‍

മലങ്കര സുറിയാനി സമുദായത്തില്‍ അഭൂതപൂര്‍വ്വമായിട്ടുണ്ടായ “കാതോലിക്കാസ്ഥാനാഭിഷേക”ത്തെപ്പറ്റി ഞങ്ങളുടെ പ്രത്യേക റിപ്പോര്‍ട്ടര്‍ അയച്ചുതന്ന വിവരണം ഇതില്‍ മറ്റൊരിടത്തു ചേര്‍ത്തിട്ടുണ്ട്. മലങ്കരനിന്നു ഇനിമേലാല്‍ മെത്രാസ്ഥാനം കൈക്കൊള്ളുന്നതിനു തുര്‍ക്കി രാജ്യത്തേക്ക് ആളുകള്‍ പോകേണ്ട ആവശ്യമില്ല. ഒരു കാതോലിക്കായുടെ കാലശേഷം ഇവിടെയുള്ള മെത്രാപ്പോലീത്തന്മാര്‍ക്കു വേറെ ഒരു കാതോലിക്കായെ അഭിഷേകം ചെയ്യാവുന്നതുമാണ്. മലങ്കര കാതോലിക്കാ സിംഹാസനം സ്ഥാപിച്ചിരിക്കുന്നു എന്നുള്ളത് എത്രമാത്രം ചരിത്രപ്രധാനമായ ഒരു സംഗതിയാണെന്നും ഇതുമൂലം സുറിയാനിസഭയുടെ ഭാവിചരിത്രം എത്രകണ്ടു ഭേദപ്പെടാനിടയുണ്ടെന്നും മറ്റും ഉള്ളതു വിഷയങ്ങളെക്കുറിച്ചു സവിസ്തരം പിന്നാലെ പ്രസ്താവിച്ചുകൊള്ളാം.

സുറിയാനിക്രിസ്ത്യാനികളുടെ പ്രധാന പുരോഹിത ശ്രേഷ്ഠനായ അന്ത്യോഖ്യയിലെ “പാത്രിയര്‍ക്കീസ്” ബാവാ അവര്‍കള്‍ക്കുള്ള സര്‍വ അധികാരവലിപ്പങ്ങളോടുകൂടി ഒരു “കാതോലിക്കാ”ബാവാ അവര്‍കളെ ലഭിപ്പാന്‍ ഭാഗ്യമുണ്ടായിട്ടുള്ള മലങ്കരസഭയെ ഞങ്ങള്‍ പ്രത്യേകം അനുമോദിച്ചുകൊള്ളുന്നു. മലങ്കര മാര്‍ത്തോമ്മാ സിംഹാസനത്തിലേക്കു പൗരസ്ത്യ കാതോലിക്കായായി മോറാന്‍ മാര്‍ ബസേലിയോസ് എന്ന നാമത്തില്‍ അഭിഷേകം ചെയ്യപ്പെട്ട സമുദായപൂജ്യനായ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ അവര്‍കളേക്കാള്‍ ഇതിനര്‍ഹനായിട്ടു വേറെയാരും ഇന്നു മലങ്കര സഭയിലില്ലെന്നുള്ളതു തീര്‍ച്ചയാണ്. പുതുതായി വാഴിക്കപ്പെട്ട ഈ കാതോലിക്കാബാവാ അവര്‍കള്‍ അരോഗദൃഢഗാത്രനായി അനേകകാലം ജീവിച്ചിരുന്നു മലങ്കരസഭയ്ക്കും സമുദായത്തിനും ഉത്തരോത്തരം അഭിവൃദ്ധിയുണ്ടായി വരുവാന്‍ ദൈവം സംഗതി വരുത്തട്ടെ.

(മലയാള മനോരമ മുഖപ്രസംഗത്തില്‍ നിന്ന്. 1912 സെപ്റ്റംബര്‍ 18)

മലങ്കര സുറിയാനിസഭ

ഒരു പാത്രിയര്‍ക്കീസിനെപ്പോലെ തന്നെ അധികാരവും അവകാശങ്ങളുമുള്ള ഒരു കാതോലിക്കായെ ഇദംപ്രഥമമായി ലഭിക്കുന്നതുകൊണ്ടു മലങ്കര സുറിയാനി സഭയ്ക്കുണ്ടാകുന്ന അനുഗ്രഹങ്ങള്‍ അപരിമിതങ്ങളായിരിക്കുമെന്നുതന്നെ വിചാരിക്കേണ്ടിയിരിക്കുന്നു. മേലാലും കാതോലിക്കാസ്ഥാനികള്‍ തുടരെത്തുടരെ ഉണ്ടായിക്കൊണ്ടിരിക്കുകയും ആവശ്യപ്പെടുമ്പോളെല്ലാം മലങ്കരസഭയിലേക്കു മെത്രാന്മാരെ വാഴിക്കുകയും മറ്റും ചെയ്യുന്നതു സമുദായാഭിമാനികള്‍ക്കെല്ലാം അത്യന്തം ചാരിതാര്‍ത്ഥ്യജനകവും സന്തോഷാവഹവും അതു മലങ്കരസഭാ ചരിത്രത്തില്‍ ഒരു നവീന ഭാഗവുമായിരിക്കുമെന്നുള്ളതിനു സംശയമില്ല. പൂര്‍വദേശ്യ കാതോലിക്കായുടെ ന്യായപ്രകാരമുള്ള പിന്‍ഗാമിയായ ആധുനിക കാതോലിക്കായുടെ ആവിര്‍ഭാവം മലങ്കരസഭയ്ക്ക് അസംഖ്യങ്ങളായ അനുഗ്രഹങ്ങള്‍ക്കു കാരണമായി ഭവിക്കട്ടെ.

(മലയാള മനോരമ മുഖപ്രസംഗത്തില്‍ നിന്ന്. 1912 ആഗസ്റ്റ് 31 ശനിയാഴ്ച)