പുലക്കോട് പള്ളിയില്‍ പ്രവേശനവും ഭരണവും നടത്താന്‍ അവകാശമില്ല: തൃശൂര്‍ അഡീ.സബ് കോടതി

തൃശൂര്‍ ഭദ്രാസനത്തില്‍ ഉള്‍പെട്ട ചേലക്കരക്ക് സമീപം സ്ഥിതിചെയ്യുന്ന പുലക്കോട് സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക്‍സ്‌ പള്ളിയുടെ കേസില്‍ ഓര്‍ത്തഡോക്‍സ്‌ സഭക്ക് അനുകൂല വിധി പുറപ്പെടുവിച്ചു തൃശൂര്‍ അഡീഷണൽ സബ് കോടതി .ഓര്‍ത്തഡോക്‍സ്‌ സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത  നിയമിച്ചിരിക്കുന്ന ഇടവക വികാരി ഫാ.റെജി മാംകുഴ തോമസ്‌ പ്രഥമന്‍ മാഫ്രിയാനയെ പ്രതിചേര്‍ത്ത് നല്‍കിയ അപ്പീലില്‍ വടക്കാഞ്ചേരി മുന്‍സിഫ് കോടതിയുടെ വിധിന്യായം റദ്ദാക്കിയായിരുന്നു (സെറ്റ് അസൈഡ്) ബഹു.കോടതി പ്രസക്തമായ ഉത്തരവിട്ടിരിക്കുന്നത്.
ഓര്‍ത്തഡോക്സ് സഭയുടെ 1934-ലെ ഭരണഘടന പ്രകാരം നിയമിതനായ ഫാ.റെജി മാംകുഴക്ക് വികാരി എന്ന നിലയില്‍ പള്ളിയില്‍ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കാമെന്നും സഭ നീക്കം ചെയ്യുന്നത് വരെ പള്ളിയില്‍ ഇടവക പൊതു യോഗം വിളിചുച്ചേര്‍ക്കാനും അധ്യക്ഷം വഹിക്കാനും അവകാശമുണ്ടെന്നും വിധിയില്‍ വ്യക്തമാക്കിയിരിക്കുന്നു.

എതിര്‍ കക്ഷി പുതിയ മലങ്കര അസോസിയേഷന്‍ രൂപീകരിച്ചതിനാല്‍ 1934-ലെ സഭാ ഭരണഘടനയോട് വിശ്വസ്തത പാലിക്കാത്ത പക്ഷം പള്ളിയില്‍ പ്രവേശിക്കാനും ഭരണത്തില്‍ ഇടപെടാനും അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു.പള്ളിയില്‍ കര്‍മ്മങ്ങള്‍ക്കും ഭരണത്തിനുമായി ചുമതലപ്പെടുത്തിയ വികാരിയെ പ്രതിയോ അനുയായികളോ തടസ്സപ്പെടുത്തിയാല്‍ അവരെ തടഞ്ഞു സ്ഥിര നിരോധനം ഏര്‍പ്പെടുത്തുന്നതുമാണെന്നും കോടതി വിധിയില്‍ പറയുന്നു .വാദിയായ ഫാ.റെജിക്ക് അപ്പീലിന് ചിലവായ പണം തിരിച്ചു ലഭിക്കാന്‍ അവകാശമുണ്ടെന്നും മറു വിഭാഗത്തോട് ബഹു.കോടതി നിര്‍ദേശിച്ചിരിക്കുന്നത്.