പാമ്പാടി തിരുമേനി സാധുക്കള്‍ക്ക് എല്ലാ ശനിയാഴ്ചയും കഞ്ഞി കൊടുക്കുന്നു (1931)

27-7-1931: കുറിയാക്കോസ് സഹദായുടെ പെരുനാള്‍. ഇന്ന് മല്പാനച്ചനും കരിങ്ങണാമറ്റത്തിലച്ചനും, മാളികയില്‍ കോറിയച്ചനും കൂടി വി. കുര്‍ബ്ബാന അനുഷ്ഠിച്ചു. വട്ടമലയച്ചനും, മണ്ണൂക്കടുപ്പിലച്ചനും കുറിയാക്കോസ് ശെമ്മാശനും ഉണ്ടായിരുന്നു.

30-7-1931: ഇന്നുകൊണ്ട് തിരുമേനിയുടെ കഠിന പത്ഥ്യം അവസാനിക്കയാലും തിരുമേനി പുത്തന്‍ കുര്‍ബ്ബാന ചൊല്ലിയദിവസം ഇന്നാകയാലും തിരുമേനി തന്നെ വി. കുര്‍ബ്ബാന ചൊല്ലി. മണ്ണൂക്കടുപ്പിലച്ചനും ഉണ്ടായിരുന്നു. തിരുമേനി മിനിയാന്ന് കത്തനാരുപട്ടം ഏല്‍ക്കുകയും ഇന്നലെ റമ്പാന്‍പട്ടം ഏല്‍ക്കയും ഇന്ന് എന്നപോലുള്ള ദിവസിയില്‍ പുത്തന്‍ കുര്‍ബ്ബാന ചൊല്ലുകയുമത്രെ ചെയ്തത്.

31-7-1931: വെള്ളി. ഇന്നു രാവിലെ തിരുമേനി കുര്‍ബ്ബാന ചൊല്ലി. പൊട്ടന്‍ അവന്‍റെ ചിറ്റപ്പന്‍റെ അടിയന്തിരത്തില്‍ സംബന്ധിക്കുന്നതിന് ഇന്ന് പോയിരിക്കുന്നു.

1-8-1931: ഇന്ന് തിരുമേനി വി. കുര്‍ബ്ബാന ചൊല്ലി. ഇന്നുച്ചയ്ക്ക് പതിവനുസരിച്ച് ഏഴ് ഇടങ്ങഴി അരി വച്ചു സാധുക്കള്‍ക്ക് കഞ്ഞി കൊടുത്തു. ഒരു മാസമായി എല്ലാ ശനിയാഴ്ചയും ഇപ്രകാരം ചെയ്തുപോരുന്നു.

(കാനം പറപ്പള്ളിത്താഴെ പി. എം. ജേക്കബ് കത്തനാരുടെ ദിനവൃത്താന്ത കുറിപ്പുകളില്‍ നിന്നും)