ഒരാളെ പരിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമം

1981-ല്‍ പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ നിശ്ചയപ്രകാരം പൗലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ കണ്‍വീനറായി നിയമിക്കപ്പെട്ടിട്ടുള്ള കമ്മിറ്റി തയ്യാറാക്കിയതും പിന്നീട് നടന്ന പ. സുന്നഹദോസ് യോഗങ്ങളില്‍ വായിച്ച് ചര്‍ച്ച ചെയ്ത് ഭേദഗതികള്‍ വരുത്തിയിട്ടുള്ളതുമായ പ്രസ്തുത നടപടിക്രമം പൗലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ യോഗത്തില്‍ വായിച്ചു. യോഗം അതേപ്പറ്റി വിശദമായി ചര്‍ച്ച ചെയ്ത് നടപടിക്രമം അംഗീകരിച്ചു.

വട്ടശ്ശേരില്‍ തിരുമേനിയെ പരിശുദ്ധനായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച്

1981 ഫെബ്രുവരി സുന്നഹദോസില്‍ മലങ്കരസഭാ ഭാസുരന്‍ വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായെ പരിശുദ്ധനായി പ്രഖ്യാപിക്കുന്നതിനെ സംബന്ധിച്ച് ലഭിച്ച അപേക്ഷയെപ്പറ്റി യോഗം ചിന്തിച്ചു. ഗീവറുഗീസ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്തായെ പരിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ താമസിയാതെ ആരംഭിക്കണമെന്ന് തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു. സഖറിയാ മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്താ അഭിപ്രായത്തെ പിന്താങ്ങി. യോഗം ആ അഭിപ്രായം അംഗീകരിക്കുകയും വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്തായെ പരിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് ടി നടപടിക്രമം 3-ാം വകുപ്പനുസരിച്ച് പ്രാരംഭ കമ്മീഷനായി മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ (പ്രസിഡന്‍റ് & കണ്‍വീനര്‍), ഫീലിപ്പോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്താ, തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ, ഫാ. ജേക്കബ് മണലില്‍, ഫാ. റ്റി. ജെ. ജോഷ്വാ, സി. കെ. കൊച്ചുകോശി ഐഎഎസ് (റിട്ട.), ഡോ. സാമുവല്‍ ചന്ദനപ്പള്ളി എന്നിവരെ നിയമിക്കുന്നതിനു നിശ്ചയിക്കുകയും ചെയ്തു.

(1987 ഫെബ്രുവരി 24 മുതല്‍ 27 വരെ പഴയസെമിനാരിയിലെ സോഫിയാ സെന്‍റര്‍ ചാപ്പലില്‍ ചേര്‍ന്ന സുന്നഹദോസ് നിശ്ചയം)

Source: മലങ്കരസഭാ മാസിക, 1987 മാര്‍ച്ച്, പേജ് 24-25